Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-16

കര്‍മ്മണഃ സുകൃതസ്യാഹുഃ
സാത്ത്വികം നിര്‍മ്മലം ഫലം
രാജസ്തു ഫലം ദുഃഖ-
മജ്ഞാനം തമസഃ ഫലം

സുകൃതകര്‍മ്മങ്ങളുടെ ഫലം നിര്‍മ്മലമായ സാത്വികവും രാജസകര്‍മ്മത്തിന്‍റെ ഫലം ദുഃഖവും താമസകര്‍മ്മത്തിന്‍റെ ഫലം അജ്ഞാനവുമാണെന്ന് തത്ത്വദര്‍ശികള്‍ പറയുന്നു.

ഇക്കാരണത്താല്‍ നന്മയില്‍നിന്ന് ഉടലെടുക്കുന്ന കര്‍മ്മങ്ങളെ സല്ക്കര്‍മ്മങ്ങളെന്നു വേദങ്ങള്‍ പറയുന്നു. പരിശുദ്ധമായ സല്ക്കര്‍മ്മങ്ങളില്‍ നിന്ന് അനായാസേന ലഭിക്കുന്ന സുഖവും ജ്ഞാനവും നിറഞ്ഞ അന്യൂന്യമായ ഫലം സത്വഗുണഫലം എന്ന് അറിയപ്പെടുന്നു. രജോഗുണത്തില്‍ നിന്നും രൂപം കൊള്ളുന്ന എല്ലാ കര്‍മ്മങ്ങളും കാഴ്ചയ്ക്ക് ചേതോഹരവും ബാഹ്യമായി സുഖം നല്‍കുന്നതും ആയിരിക്കും. എന്നാല്‍ അവ കാട്ടുവെള്ളരിയുടെ കമനീയമായ കായ്കള്‍പോലെ കയ്പേറിയതും ദുഃഖഭൂയിഷ്ഠവുമായി രിക്കും. തമോഗുണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫലങ്ങളാകട്ടെ, വേയ്പിന്‍ കായ്പോലെ മനോജ്‌ഞമാണെങ്കിലും പാഷാണം പോലെ തിക്ത്മായിരിക്കും,. വിഷവൃക്ഷങ്ങള്‍ വിഷവാഹിനികളായ ഫലങ്ങളെ മാത്രം വിളയിക്കുന്നതുപോലെ തമോഗുണത്തില്‍ നിന്ന് ഉദ്ഭൂത്മാകുന്ന എല്ലാ കര്‍മ്മങ്ങളും അജ്ഞാനമാകുന്ന ഫലത്തെയാണ് ഉത്പാദിപ്പിക്കുന്നത്.

അല്ലയോ അര്‍ജ്ജുന, പകലിന്‍റെ ഹേതു സൂര്യനായിരിക്കുന്നതു പോലെ ജനനത്തിന്‍റെ ഹേതു സത്ത്വഗുണമാണ്. ലോഭത്തിനു കാരണം രജോഗുണമാണ്. ലോഭിയായവന്‍ പരമാത്മസ്വരൂപത്തെ വിസ്മരിക്കുന്നു. തന്മൂലം താന്‍ ദേഹമാണെന്നുന്നു കരുതുകയും അത് ദ്വൈതഭാവത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു.

യജ്ഞഭാവനയോടെയുള്ള കര്‍മമാണ് സല്‍ക്കര്‍മമെന്ന് കര്‍മയോഗമെന്ന അധ്യായത്തില്‍ വിശേഷിച്ചും മറ്റു പലേടങ്ങളില്‍ സാന്ദര്‍ഭികമായും പറഞ്ഞു. ആ സല്‍ക്കര്‍മത്തിന്റെ ഫലം കളങ്കരഹിതമായ സാത്വികഗുണമാണ്. അതായത്, സാത്വികഗുണം അഭിവൃദ്ധിപ്പെടാന്‍ ഒന്നേ വേണ്ടൂ: സല്‍ക്കര്‍മം ചെയ്യണം. സല്‍കര്‍മം ചെയ്തുകൊണ്ടിരുന്നാല്‍ വിവേകം താനേ ഉണര്‍ന്നുയരും. ആ കര്‍മം യാന്ത്രികമാണെങ്കില്‍പ്പോലും അത് മനോനിലയെ ക്രമേണ നിര്‍മലമാക്കും. 
സല്‍ക്കര്‍മഫലമാണ് ശരിയായ വഴി പോകാനാവശ്യമായ ഊര്‍ജം.

തുടരും...

No comments:

Post a Comment