Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -
ശ്ളോകം -15

ബഹിരന്തശ്ച ഭൂതാനാ-
മചരം ചരമേവ ച
സൂക്ഷ്മത്വാത്തദവിജ്ഞേയം
ദൂരസ്ഥം ചാന്തികേ ച തത്

അത് (ബ്രഹ്മം) ഭൂതങ്ങളുടെ അകത്തും പുറത്തും ഉണ്ട്. അത് ചലിക്കാത്തതാണ്, ചലിക്കുന്നതുമാണ്. അത് സൂക്ഷ്മമായതിനാല്‍ ഇന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കപ്പെടാവുന്നതല്ല. അത് അങ്ങ് ദൂരെയും ഇങ്ങ് അടുത്തുമുണ്ട്.

അല്ലയോ പാണ്ഡുപുത്ര, അഗ്നി ഏതു രൂപത്തിലായാലും അതില്‍ നിന്നുണ്ടാകുന്ന സ്ഫുലിംഗത്തിന്‍റെ ചൂട് ഒരേ വിധത്തിലാണ്. അതുപോലെ ചരവും ആചരവുമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാ വസ്തുക്കളിലും ബ്രഹ്മം ഒരുപോലെ കുടികൊള്ളുന്നു.

അനശ്വരവും സൂക്ഷ്മരൂപത്തില്‍ എല്ലാ പൊരുളുകളിലും വ്യാപിച്ചിരി ക്കുന്നതുമായ അതാണ് അറിയപ്പെടേണ്ടതായ വസ്തു (ജ്ഞേയവസ്തു) അത് എല്ലാറ്റിന്‍റെയും അകത്തും പുറത്തും സ്ഥിതിചെയ്യുന്നു. അത് അകലത്താണെന്നതുപോലെ അടുത്തുമാണ്. അത് രണ്ടാമതൊന്നില്ലാത്ത ഒരേ ഒന്നാണ്. അതിന്‍റെ അവസ്ഥയ്ക്ക് ഒരിക്കലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ക്ഷീരസാഗരത്തിലെ മാധുര്യം അഗാധമായ മധ്യഭാഗത്ത് കൂടുതലോ ഗാധമായ തീരഭാഗത്ത് കുറവോ ആയിരിക്കുന്നില്ല. അതുപോലെ ബ്രഹ്മം എല്ലായിടത്തും പരിപൂര്‍ണ്ണമാണ്. അത് എല്ലായിടത്തും എല്ലാറ്റിലും തുല്യമായി വ്യാപിച്ചിരിക്കുന്നു. സ്വേദജാദി ചതുര്‍വിധ ജീവികളിലും അതു അവിച്ഛിന്നമായി വ്യാപിച്ച് സ്ഥിതിചെയ്യുന്നു. അല്ലയോ അര്‍ജ്ജുന, രൂപത്തിലും വലിപ്പത്തിലും വിവിധ രീതിയിലുള്ള ആയിരം മണ്‍കുടങ്ങള്‍ പ്രതിബിംബിപ്പിക്കുന്ന സോമബിംബം പലതായി തോന്നുമെങ്കിലും സോമനും അതിന്‍റെ രശ്മിയും ഒന്നുതന്നെയല്ലേ? ലവണം പല കൂനകളായി കൂടിക്കിടന്നാലും അതിന്‍റെ ലവണത്വം ഒന്നുതന്നെയാണ്. ഒരു കെട്ടു കരിമ്പില്‍ അടങ്ങിയിരിക്കുന്ന ഓരോ കരിമ്പിന്‍റെയും മാധുര്യം ഒന്നുപോലെയിരികും.

സര്‍വവ്യാപിയാകയാല്‍ എല്ലാം അതിലാണുള്ളത്. ഇളകുന്നത് എന്തും അതില്‍ത്തന്നെയാണ് ചലിക്കുന്നത്. അതിനാല്‍ എന്ത് എവിടന്ന് എവിടേക്കു നീങ്ങിയാലും അതെല്ലാം നടക്കുന്നത് അതില്‍ത്തന്നെയാണ്. എങ്ങുമുള്ളതിനാല്‍ തൊട്ടരികിലും എത്ര ദൂരെയും അതുണ്ട്. (അതിനെക്കുറിച്ച് അവബോധമുള്ളവര്‍ക്ക് അതു തൊട്ടരികിലാണ്. ആ അവബോധമില്ലെങ്കില്‍ അത് വളരെ അകലെയുമാണ്.) സൂക്ഷ്മത്വംകൊണ്ടാണ് അത് അജ്ഞേയമാകുന്നത്. കാര്യത്തേക്കാള്‍ സൂക്ഷ്മമാണ് കാരണം എന്നു പറയാറുണ്ട്. ഉദാഹരണം: ബള്‍ബിനേക്കാള്‍ സൂക്ഷ്മമാണ് വൈദ്യുതി. ഏറ്റവും സൂക്ഷ്മമായത് എങ്ങുമുള്ളതാകയാല്‍ ഒന്നുകൊണ്ടും അതിനെ നിരീക്ഷിക്കാനോ അളക്കാനോ നീക്കിയോ മുറിച്ചോ നോക്കാനോ പറ്റില്ല. അറിയാനുള്ള ഉപാധികളായ ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമെല്ലാം അതില്‍നിന്നുണ്ടായതും അതിനാല്‍ വ്യാപിക്കപ്പെട്ട് അതിന്റെ പ്രഭാവംകൊണ്ട് പ്രവര്‍ത്തിക്കുന്ന തുമാകയാല്‍ അതിനെ ഇവയുടെ സഹായത്താല്‍ അറിയാനാവില്ല.

ക്വിസ് മാസ്റ്ററോട് അപേക്ഷിക്കുന്നപോലെ 'ഒരു ക്ലൂ തരാമോ?' എന്നു ചോദിക്കാന്‍ തോന്നുന്നില്ലേ? ഇതാ, ചോദിക്കാതെതന്നെ കിട്ടുന്നു
(
തുടരും..)

No comments:

Post a Comment