Friday, 26 February 2016

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -ശ്ളോകം 1.


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -ശ്ളോകം 1.

ശ്രീഭഗവാനുവാച-
ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ
എതദ്യോ വേത്തി തം പ്രാഹുഃ
ക്ഷേത്രജ്ഞ ഇതി തദ്വിതഃ

പിതാമഹനായ ബ്രഹ്മദേവന്റെ പിതാവും ശ്രീലക്ഷ്മീദേവിയുടെ പതിയുമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു:

ഹേ കുന്തീപുത്രാ, ഈ ശരീരം ക്ഷേത്രമെന്ന് വിളിക്കപ്പെടുന്നു. ഇതിനെ ആരാണൊ അറിയുന്നത് ആ ആളെ, ഇതേപ്പറ്റി നേരറിഞ്ഞവര്‍ ക്ഷേത്രജ്ഞന്‍ എന്ന് പറയുന്നു.

നശ്വരമായത് അഥവാ അപക്ഷയമുള്ളത് 'ക്ഷേത്രം' (ക്ഷീയതേ). ഒരു വിളഭൂമിപോലെ കര്‍മഫലങ്ങള്‍ അതില്‍നിന്നുണ്ടാകുന്നതുകൊണ്ടും 'ക്ഷേത്രം'. പൊഴിഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്നത് (ശീര്യതേ) എന്ന അര്‍ഥമാണ് ശരീരപദത്തിനുള്ളത്. ക്ഷേത്രങ്ങളെ അറിയുന്നതാണ് ക്ഷേത്രജ്ഞത്വം. 'ഇദം' ശരീരം എന്നു പറയുന്നതിനാല്‍ '' മനുഷ്യശരീരത്തെയാണ് ഇവിടെ വിഷയമാക്കുന്നതെന്ന് സ്പഷ്ടം.

ക്ഷേത്രത്തെക്കുറിച്ചുള്ള അറിവിന് മൂന്നു തലമുണ്ട്. ഒന്ന് ഭൗതികമായ ഘടനയെക്കുറിച്ചുള്ളത്. രണ്ട്, ആ ഘടനയില്‍ അറിവിന്റെ ഉപാധിയായിരിക്കുന്നവയെക്കുറിച്ചുള്ളത്. മൂന്ന്, എല്ലാ അറിവിനും പാത്രവും നിദാനവുമായിരിക്കുന്നതിനെ കുറിച്ചുതന്നെയുള്ള അറിവ്. ഈ മൂന്നുംതികഞ്ഞാലേ ശരീരത്തെക്കുറിച്ചുള്ള അറിവ് പൂര്‍ത്തിയാകുന്നുള്ളൂ. ശരീരശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും തത്ത്വശാസ്ത്ര ത്തിലുമുള്ള അറിവുകള്‍ പരസ്പരപൂരകവും ആകണം.

പ്രപഞ്ചത്തിന് ക്ഷരം, അക്ഷരം, അക്ഷരാതീതം എന്നു മൂന്നു തലങ്ങളുള്ളതിന് അനുസൃതമായി ശരീരത്തിനും മൂന്നു തലങ്ങളുണ്ട് - സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം. ഇതില്‍ സ്ഥൂലശരീരം ക്ഷരത്തില്‍കാണപ്പെടുന്ന നശ്വരമായ ശരീരംതന്നെ. സൂക്ഷ്മശരീരമെന്നാല്‍ ജീവാത്മാവ് അഥവാ ശരീരത്തിന്റെ രൂപനിര്‍മാണക്ഷേത്രം. കാരണശരീരമാണ് അക്ഷരാതീതമെന്ന പുരുഷോത്തമന്‍ അഥവാ പരമാത്മാവ്. ഇതുതന്നെ എല്ലാ ക്ഷേത്രങ്ങളിലെയും ക്ഷേത്രജ്ഞന്‍.

ക്ഷേത്രജ്ഞനും ക്ഷേത്രജ്ഞാനവും ഒന്നാണ്. കാരണം എല്ലാ ക്ഷേത്രങ്ങളിലുമുള്ളത് ഒരേ ക്ഷേത്രജ്ഞനാണ്.

(തുടരും..)

No comments:

Post a Comment