Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-10

രജസ്തമശ്ചാഭിഭൂയ
സത്ത്വം ഭവതി ഭാരത
രജഃ സത്ത്വം തമശ്ചൈവ
തമഃ സത്ത്വം രജസ്തഥാ

ഹേ അര്‍ജ്ജുന (ചിലപ്പോള്‍) സത്ത്വഗുണം രജോഗുണത്തെയും തമോഗുണത്തേയും കീഴ്പ്പെടുത്തിയിട്ട് പ്രാധാന്യം കൈക്കൊള്ളുന്നു. (മറ്റുചിലപ്പോള്‍) രജോഗുണം സത്ത്വഗുണത്തേയും തമോഗുണത്തേയും കീഴ്പ്പെടുത്തിയിട്ടാണ് വികസിക്കുന്നത്. അതുപോലെ തന്നെ (ഇനിയും ചിലപ്പോള്‍) തമോഗുണം സത്ത്വഗുണത്തേയും രജോഗുണത്തെയും തോല്‍പ്പിച്ച് മുന്നിലെത്തുന്നു.

അല്ലയോ അര്‍ജ്ജുന, കഫത്തെയും വാതത്തെയും തള്ളിനീക്കി പിത്തം ദേഹത്തില്‍ വ്യാപിക്കുമ്പോള്‍ ദേഹം സന്തപ്ത്മാകുന്നു. മഴക്കാലവും വേനല്‍ക്കാലവും കഴിഞ്ഞ് ശിശിരകാലം വരുമ്പോള്‍ ആകാശം കുളിരണിയുന്നതായി തോന്നും. ജാഗ്രതാവസ്ഥയും സ്വപ്നാവസ്ഥയും ഇല്ലാതാകുമ്പോള്‍ ഒരുവന്‍ സുഖസുഷുപ്തിയില്‍ അമരുന്നു. അപ്പോള്‍ അവന്‍റെ ചിത്തവൃത്തി ജഡവും മൂഢവുമായിത്തീരുന്നു. ഇതുപോലെ സത്ത്വഗുണം രജോഗുണത്തെയും തമോഗുണത്തെയും അതിക്രമിച്ച് മുന്നേറി നില്‍ക്കുമ്പോള്‍ ഒരുവന്‍ ചോദിക്കും: ആഹാ, ഞാന്‍ സന്തോഷവാനല്ലേ?’ തമോഗുണത്തിന്‍റെ ആധിപത്യം കൊണ്ട് സത്ത്വരജോഗുണങ്ങള്‍ അശക്തമായിരിക്കുമ്പോള്‍ അവന് അനവധി പ്രമാദങ്ങള്‍ നേരിടും, അതുപോലെ സത്ത്വഗുണത്തേയും തമോഗുണത്തെയും കീഴ്പെടുത്തി രജോഗുണം പ്രകടിതമാവുമ്പോള്‍ ദേഹരാജനായ ജീവാത്മാവിന് കര്‍മ്മത്തേക്കാള്‍ പ്രിയങ്കരമായി മറ്റൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. ഇപ്രകാരം മൂന്നു ഗുണങ്ങളുടെയും സ്വഭാവം ഞാന്‍ നിനക്ക് വിശദീകരിച്ചു തന്നു.

പരമാത്മാവിന്റെ സാന്നിധ്യംകൊണ്ട് പ്രകൃതി ചൈതന്യവത്തായിത്തീരുന്നു. ആ ചൈതന്യം പ്രകടമാകുന്നത് വിരുദ്ധദ്വന്ദ്വങ്ങളുടെ കരണപ്രതികരണങ്ങളായും അതിന്റെ ഫലമായ സ്പന്ദങ്ങളായുമാണ്. തുടര്‍ന്നുള്ള തിരക്കഥയ്‌ക്കെല്ലാം ഉത്തരവാദി പ്രകൃതിയാണ്. അപ്പോള്‍ ലോകത്തുള്ള സങ്കടങ്ങള്‍ക്കും തിന്മകള്‍ക്കുമൊന്നും ഉത്തരവാദി പരമാത്മാവല്ല എന്നാണോ? അതെ എന്നും അല്ല എന്നും പറയാം. എല്ലാറ്റിനും തുടക്കം പരമാത്മാവില്‍നിന്ന് ആയതിനാല്‍, അതെ. അക്ഷരമാധ്യമത്തിന്റെ സ്വഭാവവിശേഷമാണ് തരംതിരിവുകള്‍ സൃഷ്ടിക്കുന്നത് എന്നതിനാല്‍, അല്ല. പ്രകൃതിക്ഷോഭങ്ങളോ ജനനമരണങ്ങളോ അപകടങ്ങളോ ഒന്നും നിവാരണം ചെയ്യാനാവില്ല.

ശരിയായ അറിവില്ലാത്ത ജീവിതം ദുഃഖകരമാണ് എന്നു പറയുന്നത് ഇതിനാലാണ്. പരമാത്മസ്വരൂപത്തെ ശരിയായി അറിയുകയും അതില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്താല്‍ രണ്ടു മെച്ചങ്ങളുണ്ട്. ഒന്ന്, സങ്കടങ്ങള്‍ സഹിക്കാനുള്ള കഴിവുണ്ടാവും. രണ്ട്, ആ സ്വരൂപവുമായി താദാത്മ്യം പ്രാപിച്ചാല്‍ അതിന്റെ സര്‍വതന്ത്രസ്വാതന്ത്ര്യം നമുക്കും അനുഭവിക്കാം.

ഇനിയും ഈ ഗുണങ്ങളുടെ വൃദ്ധിലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് വിവരിക്കാം. ശ്രദ്ധിച്ചു കേള്‍ക്കുക.

തുടരും... 

No comments:

Post a Comment