Friday, 26 February 2016

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം-13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം: ശ്ളോകം -8


ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം-13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം:
ശ്ളോകം -8

ഇന്ദ്രിയാര്‍ത്ഥേഷു വൈരാഗ്യ-
മനഹങ്കാര ഏവ ച
ജന്മമൃത്യുജരാവ്യാധി-
ദുഃഖദോഷാനുദര്‍ശനം.

ഇന്ദ്രിയങ്ങള്‍ക്കു കൊതി തോന്നുന്ന പദാര്‍ത്ഥങ്ങളില്‍ വിരക്തിയും ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നുഎന്ന കര്‍തൃത്വഭോക്തൃത്വങ്ങളില്‍ വൈമുഖ്യവും ജനനം, മരണം, വാര്‍ദ്ധക്യം, രോഗം തുടങ്ങിയ ദുഃഖങ്ങളാകുന്ന ദോഷങ്ങള്‍കൊണ്ട് നിറഞ്ഞവയാണ് ദേഹങ്ങളെന്ന ബോധവും ജ്ഞാനത്തിന് വഴിതെളിക്കുന്ന ഉപായങ്ങളാണ്.

അവന്‍റെ മനസ്സ് ഇന്ദ്രിയവിഷയങ്ങളോട് സദാ ഉദാസീനമായിരിക്കും. ആരും ശവശരീരത്തെ പുല്‍കാന്‍ കൈനീട്ടുകയില്ല; വിഷം കുടിക്കാന്‍ ആഗ്രഹിക്കുയില്ല; വ്യാഘ്രത്തിന്‍റെ ഗുഹയില്‍ വസിക്കുകയില; കത്തിയെരിയുന്ന വീട്ടിനുള്ളില്‍ കയറുകയില്ല; ഉരുകികിടക്കുന്ന ഇരുമ്പിലേക്ക് കുതിച്ചുചാടുകയില്ല; സര്‍പ്പത്തെ ഉപധാനമായി ഉപയോഗി
ക്കുകയില്ല.

അതുപോലെ അവന്‍ ഇന്ദ്രിയവിഷയങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അവയുടെ വാര്‍ത്തകള്‍ ശ്രവിക്കുകയോ ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. അവന്‍ കൃശനും ക്ഷീണീതനുമായിരിക്കും. വിഷയസുഖങ്ങളില്‍ നിസ്പൃഹനാണെങ്കിലും ശമദമങ്ങള്‍ പാലിക്കുന്നതില്‍ അവന്‍ അതീവപ്രീതിയുള്ളവനായിരിക്കും. അവന് തപോവ്രതത്തില്‍ താല്‍പര്യം ഉണ്ട്. അവന്‍ ഏകാന്തത ഇഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ സഹവാസം ലോകാവസാന
കാലത്തുണ്ടാകുന്ന ദുരന്തം പോലെ അവന്‍ വെറുക്കുന്നു. അവന് യോഗാഭ്യാസത്തോട് അതിയായ ആഭിമുഖ്യമുണ്ട്. ശരശയ്യയില്‍ കിടക്കുന്നതു പോലെയാണ് അവന് ലൌകികസുഖങ്ങള്‍ അനുഭവപ്പെടുന്നത്.

യുവത്വത്തിന്‍റെ കൊടുമുടിയിലിരിക്കുമ്പോഴും അടുത്ത് വരുന്ന വാര്‍ദ്ധക്യത്തെപ്പറ്റി അവന് ചിന്തയുണ്ടായിരിക്കും. അവന്‍ സ്വയം പറയും.

ഇപ്പോള്‍ ആധിവ്യാധിരഹിതവും ആരോഗ്യവുമുള്ള എന്‍റെ ശരീരം അചിരേണ വെയിലത്ത് വാടിക്കരിഞ്ഞ വെണ്ടയ്ക്കപോലെയായിത്തീരും. നിര്‍ഭാഗ്യവാന്റെ ജീവനോപായം പെട്ടെന്ന് നില്‍ക്കുന്നതുപോലെ എന്‍റെ കൈകാലുകള്‍ നിശ്ചലമാകും. ഉപദേശിക്കാന്‍ മന്ത്രിമാരില്ലാത്ത രാജാവിനെപ്പോലെ എന്‍റെ ശരീരം നിഷ്പ്രയോജനമാകും. പുഷ്പങ്ങളുടെ പരിമളം ആസ്വദിക്കുന്ന എന്‍റെ മൂക്ക് ഒട്ടകത്തിന്‍റെ പുറത്തെ മുഴ പോലെ ആയിത്തീരും. എന്‍റെ ശിരസ്സ് നാല്‍ക്കാലികളുടെ കുളമ്പുകൊണ്ട് ചവിട്ടി മെതിച്ച കച്ഛഭൂമിയായിത്തീരും.

താമരദളങ്ങളളോടു മത്സരിക്കുന്ന എന്‍റെ നയനങ്ങള്‍ പടവലത്തിന്റെ പഴുത്ത പൂ പോലെ വിലക്ഷ്ണങ്ങളായിത്തീരും. എന്‍റെ കണ്‍പോളകള്‍ വൃക്ഷത്തിന്‍റെ തേഞ്ഞുരിഞ്ഞ തൊലിപോലെ തൂങ്ങിക്കിടക്കും. എന്‍റെ വക്ഷസ്സ് കണ്ണീരില്‍ കുതിര്‍ന്നു ചീഞ്ഞു പോകും. എന്‍റെ വായില്‍ നിന്ന് ഈളുവാ ഇറ്റിറ്റു വീഴും. അടുക്കളത്തിനടുത്ത് കെട്ടിക്കിടക്കുന്ന മലിനജലത്തിലെ കുമിളകള്‍ പോലെ, എന്‍റെ നാസിക മൂക്കളകൊണ്ട് അടയും. താംബൂലചര്‍വണം കൊണ്ട് ചുവപ്പിച്ച ചുണ്ടുകളും പുഞ്ചിരിക്കുമ്പോള്‍ മനോഹാരിത പരത്തുന്ന പല്ലുകളും ഉള്ള, സരസസംഭാഷണം നടത്തുന്ന എന്‍റെ വായ്‌ കഫം കൊണ്ട് നിറയും. എന്‍റെ അണപ്പല്ലുകളും മറ്റു ദന്തങ്ങളും പോഴിഞ്ഞുവീഴും. ഋണഭാരം കൊണ്ട് നടുവൊടിഞ്ഞ കര്‍ഷകനെപ്പോലെ മഴയത്ത് കിടക്കുന്ന നാല്‍ക്കാലികള്‍ എഴുന്നേല്‍ക്കാന്‍ വിഷമിക്കുന്നതുപോലെ എന്‍റെ നാക്ക് ബലഹീനമായി ചലിക്കാന്‍ കഴിയാതെ വരും. കരിയില കാറ്റത്ത് പറന്നുപോകുന്നത്‌ പോലെ എന്‍റെ രോമങ്ങള്‍ കൊഴിഞ്ഞുപോകും. എന്‍റെ വാക്കുകള്‍ അസംഗതമായിരിക്കും. എന്‍റെ കാതുകള്‍ ബധിരങ്ങളായിരിക്കും. എന്‍റെ ശരീരം വാലില്ലാത്ത ഒരു വൃദ്ധവാനരനെപ്പോലെ കാണപ്പെടും.

വയ്ക്കോല്‍കോലം കാറ്റില്‍ ചലിക്കുന്നതുപോലെ വാര്‍ദ്ധ്യകത്തില്‍ എന്‍റെ ശരീരം വിറയ്ക്കും. എന്‍റെ വിസര്‍ജ്ജന ദ്വാരങ്ങള്‍ അനിനിയന്ത്രതങ്ങളാകും. ഞാന്‍ ഇപ്രകാരം കഷ്ടപെടുന്നത് കാണുമ്പോള്‍ എന്‍റെ ബന്ധുക്കള്‍ എന്‍റെ മരണത്തിനു വേണ്ടി പ്രാര്‍ഥിക്കും.

ജുഗുപ്സാവഹമായ അവസ്ഥ കണ്ട് എന്നോടു വെറുപ്പ്‌ തോന്നി ആളുകള്‍ എന്‍റെ നേരെ കാര്‍ക്കിച്ചു തുപ്പും. മരണം എന്നെ മോചിപ്പിക്കാന്‍ താമസിക്കുംതോറും എന്‍റെ ബന്ധുജനങ്ങള്‍ക്ക്‌ എന്നോടുള്ള വൈരസ്യം വര്‍ദ്ധിക്കും. സ്ത്രീകള്‍ എന്നെ പിശാചെന്നു വിളിക്കും. കുട്ടികള്‍ എന്നെ കണ്ടു മോഹാലസ്യപ്പെടും. രാത്രിവേളയിലുള്ള എന്‍റെ ചുമകേട്ടു അയല്പക്കക്കാര്‍ ചോദിക്കും ഈ കിളവന്‍ ഇപ്രകാരം ഇനിയും എത്ര നാളുകളാണ് നമ്മെ ശല്യപെടുതുന്നത്?’

ഈ അവസ്ഥകളെല്ലാം മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ജ്ഞാനി സ്വയം തന്‍റെ മനസിനെ താക്കീത് ചെയ്തു അതിനോട് ചോദിക്കും. നോക്കൂ ശരീരത്തിനു വയസ്സുകാലത്തെ ശോചനീയമായ അവസ്ഥയില്‍ ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല. അതുകൊണ്ട് തരുണാവസ്ഥയില്‍ വിഷയസുഖങ്ങളില്‍ മുഴികിയാല്‍ പിന്നെ എപ്പോഴാണ് ആത്മീയ പുരോഗതിക്കുവേണ്ടി പ്രയത്നിക്കാന്‍ സമയം കണ്ടെത്തുന്നത്?

ലോകഹിതത്തിനായി കൗശലപൂര്‍വം സഫലകര്‍മങ്ങളനുഷ്ഠിച്ച് നൂറു വര്‍ഷം ജീവിച്ചിരിക്കാനാണ് ഉപനിഷത്ത് ഉപദേശിക്കുന്നത്. അല്ലാതെ, ശരീരം എന്ന ക്ഷേത്രം നല്‍കുന്ന അനന്തമായ കര്‍മസാധ്യതകള്‍ ഉപേക്ഷിച്ചും ഭൗതികജീവിതം വെറും മായ എന്നു കരുതിയും ഉണക്കക്കമ്പുപോലെ കഴിയാനല്ല. ലൗകികജീവിതത്തെ സത്യാന്വേഷണത്തിന് വിഘാതമാകാത്ത രീതിയില്‍ ക്രമപ്പെടുത്തുക എന്നാണ് സന്ദേശം

(തുടരും..)

No comments:

Post a Comment