Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -ശ്ളോകം - 29

പ്രകൃത്യൈവ ച കര്‍മ്മാണി
ക്രിയമാണാനി സര്‍വ്വശഃ
യഃ പശ്യതി തഥാത്മാനം
അകര്‍ത്താരം സ പശ്യതി.

(ദേഹേന്ദ്രിയാദിരൂപമായി പരിണമിക്കുന്ന) പ്രകൃതിതന്നെയാണ് എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നതെന്നും ആത്മാവ് കര്‍മ്മങ്ങളുടെ കര്‍ത്താവല്ലെന്നും (ആത്മാവ് ഒന്നും ചെയ്യുന്നിലെന്നും) ഏവന്‍ കാണുന്നുവോ ( അറിയുന്നുവോ) അവന്‍ പരമാര്‍ത്ഥം കാണുന്നു.

ബുദ്ധി മനസ്സ് അഞ്ചു ജ്ഞാനേദ്രിയങ്ങള്‍, അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവയുടെ കര്‍തൃത്വത്തിലൂടെ പ്രകൃതിയാണ് എല്ലാ കര്‍മ്മങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതെന്ന് വിജ്ഞാനികള്‍ മനസിലാക്കുന്നു. ഒരു ഗൃഹത്തിലെ അധിവാസികളെല്ലാം വീട്ടിനുള്ളില്‍ കര്‍മ്മ നിരതരായി രിക്കുമ്പോഴും വീട് പ്രവര്‍ത്തനരഹിത്മായിരിക്കുന്നു. ആകാശത്തില്‍ മേഘങ്ങള്‍ ഓടിനടക്കുബോഴും ആകാശം നിഷ്ക്രിയമായിരിക്കുന്നു. ഇതുപോലെ ആത്മാവിന്‍റെ പ്രകാശമേറ്റ്, പ്രകൃതി, സംസാരലീലകള്‍ ആടുന്നു. അപ്പോഴൊക്കെ ആത്മാവ് ഒരു തൂണുപോലെ നിശ്ചലമായി നില്‍ക്കുന്നു. അദ്ധ്യാത്മജ്ഞാനത്തിന്‍റെ പ്രകാശം കൊണ്ട് പ്രകൃതിയുടെ ലീലകള്‍ മനസ്സിലാക്കുകയും ആത്മാവ് അകര്‍ത്താവാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്യുന്ന ഒരുവന്‍ പരമാത്മാവിനെ ദര്‍ശിക്കുന്നു.

വെള്ളത്തില്‍ ജനിച്ചു ജീവിച്ചു കൊഴിയുന്ന താമരയിലയില്‍ ഒരു തുള്ളി വെള്ളവും പറ്റിപ്പിടിക്കാത്തപോലെ നിസ്സംഗനായ ജീവന്‍മുക്തനില്‍ കര്‍മഫലങ്ങള്‍ ഒട്ടിപ്പിടിക്കുന്നില്ല. ഇത്തരമൊരാള്‍ക്ക് ഈ പ്രപഞ്ചത്തില്‍ എവ്വിധമുള്ള തിരുത്തുകള്‍ നടപ്പാക്കേണ്ടിവന്നാലും രാജ്യത്തിനുവേണ്ടി ഏതു യുദ്ധം ചെയ്യേണ്ടിവന്നാലും അയാള്‍ ആരെയും ഒന്നിനെയും ദ്വേഷിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്.

(തുടരും..)

No comments:

Post a Comment