Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -ശ്ളോകം - 33

യഥാ പ്രകാശയാത്യേകഃ
കൃത്സ്‌നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്‌നം
പ്രകാശയതി ഭാരത.

അല്ലയോ ഭാരതവംശജ! ഏകനായ സൂര്യന്‍ ഈ ലോകത്തെ ആസകലം എപ്രകാരം പ്രകാശിപ്പിക്കുന്നുവോ അപ്രകാരം ആത്മാവ് എല്ലാ ശരീരത്തേയും പ്രകാശിപ്പിക്കുന്നു.

കാന്തത്തിന്‍റെ ആകര്‍ഷണശക്തികൊണ്ട് അതിനടുത്തിരിക്കുന്ന ഇരുമ്പ് ചലിക്കുന്നു. എന്നാല്‍ ഇരുമ്പ് കാന്തമല്ല. അതുപോലെയാണ് ആത്മാവും ദേഹവും തമ്മിലുള്ള ബന്ധം. ഗൃഹത്തിലുള്ള കൃത്യങ്ങളെല്ലാം ദീപിക ചൊരിയുന്ന പ്രകാശത്തില്‍ ചെയ്യുന്നുവെങ്കിലും ദീപികയും ഗൃഹവും തമ്മില്‍ തുലോം വ്യത്യാസമുണ്ട്. വിറകില്‍ അഗ്നി മറഞ്ഞിരിപ്പുണ്ടെ ങ്കിലും വിറക് അഗ്നിയല്ല. ഈ വീക്ഷണ കോണത്തില്‍കൂടിവേണം ആത്മാവിനെ കാണേണ്ടത്. ആകാശവും മേഘങ്ങളും തമ്മിലും സൂര്യനും മരീചികയും തമ്മിലും ഉള്ള നിതാന്തമായ അന്തരമാണ് ശരീരവും ആത്മാവും തമ്മിലുള്ളത്. ഏകനായ സൂര്യന്‍ ലോകത്തെയാകമാനം പ്രകാശിപ്പിക്കുന്ന തുപോലെ ക്ഷേത്രജ്ഞന്‍ (ആത്മാവ്) എല്ലാ ക്ഷേത്രങ്ങളെയും (ശരീരങ്ങളെയും) പ്രകാശിപ്പിക്കുന്നു. അര്‍ജ്ജുനാ, ഇക്കാര്യത്തില്‍ നിനക്ക് ഒട്ടും സംശയം വേണ്ട.

പരമാത്മാവിന്റെ ഏതാനും പ്രത്യേകതകള്‍ കാണിക്കാനാണ് ഈ ഉപമ. ഒന്ന്, കര്‍മസംഗമില്ലായ്മ. സൗരമണ്ഡലത്തെ അപ്പാടെ ഒരേ ഒരു സൂര്യന്‍ പ്രകാശിപ്പിക്കുന്നു. സൂര്യന് പക്ഷേ, ഈ ജോലിയില്‍ കര്‍ത്തൃത്വബോധ മൊന്നുമില്ല, അതിന്റെ ഫലത്തില്‍ താത്പര്യവുമില്ല. തന്റെ പ്രകാശം പുണ്യത്തിനോ പാപത്തിനോ ഉതകുന്നതെന്ന വിലയിരുത്തലൊന്നും സൂര്യന്‍ നടത്തുന്നില്ല. 'സ്വഭാവേന പ്രവര്‍ത്തതേ'. രണ്ട്, മൊത്തം മഹാപ്രപഞ്ചത്തില്‍ കാണപ്പെടുന്ന എല്ലാ പ്രതിഭാസങ്ങളും ആദിസ്പന്ദബീജമായ ഏകീകൃതബലത്തിന്റെ പ്രഭാവങ്ങളാണ്. വിശ്വവ്യാപിയായ ആ 'കാണാസൂര്യന്‍' നേരിട്ട് ഒന്നും ചെയ്യുന്നില്ല, ഒന്നിനാലും കളങ്കപ്പെടുന്നില്ല, ഒരു തരത്തിലും തേമാനവിധേയ മാകുന്നുമില്ല. (ഊര്‍ജസ്ഥിരതാനിയമം നോക്കുക. പ്രപഞ്ചത്തിലെ മൊത്തം ഊര്‍ജം സ്ഥിരമാണ്.) മൂന്ന്, പുരുഷന്‍ നടത്തുന്ന പ്രകാശപ്രസാരണം പല തലങ്ങളിലൂടെ രൂപാന്തരപ്പെടുന്നുണ്ട്. സൂര്യതാപംതന്നെ ചന്ദ്രപ്രകാശം മുതല്‍ ഫോസില്‍ ഫ്യുവല്‍ വരെ പലതായും പരിണമിക്കുന്നുണ്ടല്ലോ.

വൈരുധ്യാത്മകതയായി പ്രകൃതിയില്‍ ബീജാവാപം ചെയ്യപ്പെടുന്ന ഊര്‍ജം അനന്തകോടി ബലദ്വന്ദ്വങ്ങളായാണ് പെറ്റു പെരുകുന്നത്.

(തുടരും..)

No comments:

Post a Comment