Friday, 26 February 2016

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം - ശ്ളോകം -4


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -
ശ്ളോകം -4

ഋഷിഭിര്‍ബഹുധാ ഗീതം
ഛന്ദോഭിര്‍വിവിധൈഃ പൃഥക്
ബ്രഹ്മസൂത്രപദൈശ്ചൈവ
ഹേതുമദ്ഭിര്‍വിനിശ്ചിതൈഃ

ഋഷിമാരില്‍ പല പ്രകാരത്തില്‍ വിവിധതരം ഛന്ദസ്സുകളാലും യുക്തിയുക്തങ്ങളും സംശയരഹിതങ്ങളുമായ ബ്രഹ്മസൂത്രപദങ്ങളാലും ക്ഷേത്രക്ഷേത്രജ്ഞരഹസ്യങ്ങള്‍ പ്രത്യേകം പ്രതിപാദിക്കപ്പട്ടിട്ടുണ്ട്.

ആചാരപ്രമാണവാദികള്‍: ഈ ക്ഷേത്രത്തിന്‍റെ സമ്പൂര്‍ണ്ണ ഉടമസ്ഥാവകാശം ജീവന് ഉള്ളതാണെന്നും പ്രാണന്‍ അതിന്‍റെ വെറുമൊരു കൈവശക്കാരന്‍ മാത്രമാണെന്നുമാണ്. പ്രാണന് നാലു സഹോദരന്‍മാരുണ്ട്. (മറ്റു വായുക്കള്‍) ഇവര്‍ തൊഴിലാളികളായി പണിയെടുക്കുന്നു. മനസ്സാകുന്ന വിചാരിപ്പുകാരനാണ് പണിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഈ ജീവന്‍റെ വകയായി അഞ്ചുജോടി കാളകളുണ്ട് (കര്‍മ്മെന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയയങ്ങളും) അവ അഹോരാത്രം ഇന്ദ്രിയവിഷയങ്ങളുടെ വളപ്പില്‍ കിണഞ്ഞു പണിയെടുക്കുന്നു. ഒരുവന്‍ വിധികര്‍മ്മങ്ങളെ ഒഴിവാക്കി നിഷിദ്ധ കര്‍മ്മങ്ങളുടെ നിലം തയ്യാറാക്കി അതില്‍ പാപത്തിന്‍റെ വിത്തു വിതച്ചാല്‍ അവന് പാപത്തിന്‍റെ വിളവ്‌ സമൃദ്ധമായി ലഭിക്കുകയും അനവധി ജന്മങ്ങളില്‍ കഷ്ടപ്പാടും ദുഃഖവും അനുഭവിക്കാന്‍ ഇടയാവുകയും ചെയ്യും. പ്രത്യുത, ഒരുവന്‍ വിഹിതകര്‍മങ്ങളാകുന്ന സല്‍ക്കര്‍മ്മഭൂമിയില്‍ പുണ്യത്തിന്‍റെ വിത്തുകള്‍ വിതച്ചാല്‍ അനവധി ജന്മങ്ങളില്‍ സുഖം അനുഭവിക്കാന്‍ ഇടയാകുന്നു.

സാംഖ്യന്‍മാരുടെ മതം: ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം ജീവന് ഉള്ളതല്ലെന്നാണ് അവരുടെ അഭിപ്രായം. ഈ ക്ഷേത്രത്തില്‍ ജീവന്‍ വെറുമൊരു വഴിപോക്കിനായി അല്പകാലം മാത്രം വാഴുന്നു. അവനെ ആഹര്‍ന്നിശം ഉണര്‍ന്നിരുന്ന് കാത്തുരക്ഷിക്കുന്നത് പ്രാണനാണ്‌. ഈ ക്ഷേത്രത്തിന്‍റെ പരമ്പരാഗതമായ യഥാര്‍ത്ഥ ഉടമസ്ഥാവകാശം മൂലപ്രകൃതിക്കുള്ളതാണ്. വിളഭൂമി കൃഷി ചെയ്യുന്നതിനാവശ്യമായ എല്ലാ പണിയായുധങ്ങളും അവളുടെ കൈവശമുണ്ട്. അതുകൊണ്ട് അവള്‍ നേരിട്ടു കൃഷി ചെയ്യുന്നു. മൂലപ്രകൃതിയില്‍ നിന്നുടലെടുത്ത ത്രിഗുണങ്ങളാണ് ഇതില്‍ ആദികാലം മുതല്‍ കൃഷിയിറക്കുന്നത്. രാജോഗുണം ഇതില്‍ വിത്തുവിതയ്ക്കുന്നു. സത്വഗുണം അതിനെ പരിപാലിക്കുന്നു. തമോഗുണം വിളവുകൊയ്യുന്നു. കൊയ്തെടുത്ത കറ്റകള്‍ മഹത്ത്വമാകുന്ന മെതിസ്ഥലത്തിട്ട് കാലമാകുന്ന കാളയെക്കൊണ്ട് ചവുട്ടി മെതിപ്പിക്കുമ്പോള്‍, നടുവില്‍ നെന്മണികള്‍ വീഴുന്നതുപോലെ, മെതിസ്ഥലത്തിന്‍റെ മധ്യത്തില്‍ സൂക്ഷ്മസൃഷ്‌ടിയായ അവ്യക്തപ്രകൃതിയുടെ കൂമ്പാരം ഉയരുന്നു.

ബുദ്ധിവാദികള്‍: ആദിശൂന്യത്തിന്‍റെ തല്പത്തില്‍ പൂര്‍ണ്ണലീനനായി ബലവാനായ സങ്കല്പം നിദ്രിതനായി ശയിച്ചിരുന്നു. അവന്‍ പെട്ടെന്ന് ഉന്നിദ്രനായി. ഭാഗ്യവാനായിരുന്ന അവന്‍ സതതം ഉദ്യമിയായിരുന്നതുകൊണ്ട് അവന്‍റെ ഇച്ഛയ്ക്കനുസൃതമായി ജഗത്തെന്ന നിധി അവനു ലഭിച്ചു. അവന്‍റെ ഉദ്യമം കൊണ്ട് നിരാകാരബ്രഹ്മത്തിന്‍റെ തോപ്പില്‍ മറഞ്ഞുകിടന്നിരുന്ന ജഗത്രയങ്ങള്‍ രൂപവും നാമവും കൈക്കൊണ്ടു നിലവില്‍വന്നു. അതിനുശേഷം സൂക്ഷ്മങ്ങളായ പഞ്ചമഹാഭൂതങ്ങളെ പഞ്ചീകരിച്ച്, അവയില്‍ നിന്ന് സ്തൂലങ്ങളായ സ്വേദ, അണ്ഡജ, ജരായുജ, ഉദ്ഭിജ എന്നീ നാലുവിധത്തിലുള്ള ജീവജാലങ്ങളെ സൃഷ്ടിച്ചു. അടുത്തതായി മനുഷ്യശരീരം രൂപികരിച്ചു. അതിന്‍റെ ഇരുകരകളിലുമായി സല്‍കൃത്യങ്ങളും ദുഷ്കൃത്യങ്ങളുമാകുന്ന അണകള്‍ നിര്‍മ്മിച്ച്‌ തരിശുഭൂമിയെ നാലു മണ്ഡലങ്ങളാക്കി. പിന്നീട് സങ്കല്പം ചെയ്തു വിവിധ മണ്ഡലങ്ങള്‍ തമ്മില്ലുള്ള പോക്കുവരവ് നടത്തുന്നതിനായി ജനനമരണങ്ങളാകുന്ന മനോഹരപാതകള്‍ സൃഷ്ടിക്കുകയായിരുന്നു. അതിനുശേഷം ഈ സങ്കല്‍പം, അഹങ്കാരത്തിന്‍റെ കൂട്ടുപിടിച്ച് ബുദ്ധിയുടെ കാര്യകര്‍തൃത്വം വഴി ചരവും അചരവുമായ പ്രപഞ്ചത്തെ കൈവശപ്പെടുത്തി. ആദിശൂന്യത്തില്‍ സങ്കല്പം ശാഖോപശാഖകളായി വളര്‍ന്നു. ഇപ്രകാരം വളര്‍ന്ന ഈ സങ്കല്പമാണ് പ്രപഞ്ചത്തിന്‍റെ മൂലം.

പ്രകൃതിവാദികള്‍ : ജലധരങ്ങളില്‍ ജലത്തിനെ സംഭരിക്കുന്നതാരാണ്? നക്ഷത്രങ്ങളെ നഭസ്സില്‍ പിടിച്ചുനിര്‍ത്തുന്നതാരാണ്? ആകാശത്തിന്‍റെ വിശാലമായ മേല്‍ക്കട്ടി വിരിച്ചിരിക്കുന്നതാരാണ്? വായു എപ്പോഴും ചലിച്ചുകൊണ്ടിരിക്കണമെന്ന് ആജ്ഞ നല്കിയിരിക്കുന്നതാരാണ്? ശരീരത്തില്‍ മുളച്ചുപൊങ്ങുന്ന രോമത്തിന്‍റെ വിത്ത് വിതച്ചതാരാണ്? ആരാണ് സാഗരത്തെ നിറയ്ക്കുന്നതും മാരി ചൊരിക്കുന്നതും? ഈ ശരീരമായ ക്ഷേത്രം സ്വാഭാവികമായ ഒരു പ്രതിഭാസമാണ്. ഇത് ആര്‍ക്കും പരമ്പരാഗതമായി അവകാശപ്പെട്ടതല്ല. ഇതില്‍ കൃഷിയിറക്കുന്നവന്‍ അതിന്‍റെ ഫലം കൊയ്യുന്നു. അല്ലാത്തവന് ഒന്നും ലഭിക്കുന്നില്ല.

കാലവാദികള്‍ :കാലമാകുന്ന മരണം, ഗുഹയില്‍ക്കിടക്കുന്ന ക്ഷുഭിതനായ ഒരു സിംഹത്തെപ്പോലെയാണ്. ഈ കാലത്തിന്‍റെ പ്രചണ്ഡമായ ആക്രമണം ഉണ്ടാകുമെന്നറിഞ്ഞിട്ടും വീണ്‍വാക്കുകള്‍ പറയുകയാണ്. ഈ മൃത്യു ലോകവസാനത്തില്‍ സത്യലോകത്തിലെ ഭദ്രജാതികളെപ്പോലും അതിന്‍റെ മാരകമായ മുഷ്ടിക്കുള്ളില്‍ അമര്‍ത്തുന്നു. ലോകപാലകന്‍മാരെയും ദീക്പാലകന്മാരെയും മരണം നശിപ്പിക്കുന്നു. ജീവികള്‍ ജനന മരണത്തിന്‍റെ നീര്‍ചുഴിയില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. ഈ പ്രപഞ്ചത്തിന്‍റെ എല്ലാറ്റിനെയും അടക്കിഭരിക്കുന്നത്‌ കാലമാണ്. ആകയാല്‍ ശരീരമാകുന്ന ക്ഷേത്രത്തിന്‍റെമേലുള്ള പൂര്‍ണ്ണ ആധിപത്യം കാലത്തിനാണ്

അല്ലയോ അര്‍ജുനാ, ഈ ശരീരക്ഷേത്രത്തെപ്പറ്റി ഇപ്രകാരം വിവിധതരത്തിലുള്ള നിരൂപണങ്ങളും വാദങ്ങളുമാണ് നടക്കുന്നത്. നൈമിശാരണ്യത്തില്‍ ഋഷികള്‍ ഇതേപ്പറ്റി ധാരാളം ചര്‍ച്ചകള്‍ അടിക്കടി നടത്തി എന്നുള്ളതിന് പുരാണങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഈ വാദമുഖങ്ങളെ സ്ഥാപിക്കുന്നതിനായി അനവധി ഛന്ദസ്സുകള്‍ ഉദ്ധരിക്കാറുണ്ട്. ജ്ഞാനദര്‍ശനം കൊണ്ട് ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന സാമവേദത്തിനുപോലും ഈ ക്ഷേത്രം എന്തെന്ന് ശരിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അനേകം മുനികളും ജ്ഞാനികളും ഇതിനെപ്പറ്റി കൂലംകഷമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇതിന്‍റെ സ്വഭാവം എന്താണെന്നോ ഇത് ആര്‍ക്കുള്ളതാണെന്നോ എത്ര വലുതാണെന്നോ ഒന്നും ശരിയായി വിശദീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഈ ക്ഷേത്രത്തെപ്പറ്റി ആദ്യന്തം വിശദമായി ഞാന്‍ നിന്നോട് പറയാം.

(തുടരും..)

No comments:

Post a Comment