Friday, 26 February 2016

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം - ശ്ളോകം -7


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -
ശ്ളോകം -7

അമാനിത്വമദം ഭിത്വ-
മഹിംസാ ക്ഷാന്തിരാര്‍ജ്ജവം
ആചാര്യോപാസനം ശൌചം
സ്ഥൈര്യമാത്മവിനിഗ്രഹഃ

കുലജാതിധനാദികളില്‍ അഭിമാനമില്ലായ്മ, കഴിവുകളില്‍ ഗര്‍വിക്കാതിരിക്കുക, പരദ്രോഹചിന്തയില്ലായ്മ, എന്തും സഹിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുക, ഏതിലും നേരായമാര്‍ഗ്ഗം പിന്തുടരുക, ഗുരുവിനെ ഉപാസിക്കുക, ഹൃദയശുദ്ധി പുലര്‍ത്തുക, ലക്ഷ്യത്തില്‍നിന്ന് ചലിച്ചുപോകാതിരിക്കുക, മനസ്സിനെ നിയന്ത്രിക്കുക എന്നിവയാണ് പ്രാഥമികമായി ശീലിക്കേണ്ട ജ്ഞാനസാധനകള്‍ .

അമാനിത്വം : പ്രമാണിത്തമില്ലായ്മ, മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതാണ് തന്റെ സ്ഥാനം എന്ന വിചാരമില്ലായ്മ, വിനയം. അദംഭിത്വം : മറ്റുള്ളവരുടെ ബഹുമാനം നേടാന്‍ യോഗ്യതയോ കഴിവോ തനിക്കുണ്ടെന്നു നടിച്ച് ഞെളിയാതിരിക്കല്‍. അഹിംസ : എന്‍േറത്-നിന്‍േറത് എന്ന ഭേദഭാവനയുടെ ഫലമായ ദ്രോഹബുദ്ധി ഇല്ലായ്ക. (ദേഹം മാത്രമാണ് ഞാന്‍ എന്ന ധാരണ പോയാലേ ഈ ഗുണങ്ങള്‍ കൈവരൂ. ശരീരമാണ് മുഖ്യം എന്ന തോന്നലുള്ളപ്പോള്‍ മനഃശാന്തി അസാധ്യം.) ക്ഷാന്തി : സഹനശക്തി. ആര്‍ജവം : 'നേരേ വാ നേരേ പോ' രീതി, മനോവാക്കായങ്ങള്‍ തമ്മില്‍ വൈരുധ്യമില്ലായ്മ. ആചാര്യോപാസനം : ആചാര്യന്റെ അറിവിനെയും ഹൃദയാലുത്വത്തെയും ഉപാസിക്കുക. ശൗചം : ബാഹ്യാന്തരശുദ്ധി. സ്ഥൈര്യം = അടിയുറച്ച ലക്ഷ്യബോധം. ആത്മവിനിഗ്രഹഃ ഇന്ദ്രിയങ്ങളെയും മനസ്സിനെയും അടക്കി നിര്‍ത്തല്‍. ഇന്ദ്രിയാര്‍ത്‌ഥേഷു വൈരാഗ്യം : ഇന്ദ്രിയാനുഭവങ്ങള്‍ക്ക് അടിമപ്പെടാതെ മനസ്സിനെ നിസ്സംഗമാക്കി വെക്കല്‍. അനഹങ്കാരഃ കര്‍തൃത്വാഭിമാനം കൈവിടല്‍, നിമിത്തമാത്രമാണ് താന്‍ എന്ന സങ്കല്പം. (മനസ്സിനെ ജീവനിലേക്കുതന്നെ ഏകാഗ്രമായി തിരിച്ചു നിര്‍ത്താന്‍ ഈ മൂന്നും ആവശ്യമാണ്.)

അപ്രകരാമുള്ള ഒരുവന്‍ മറ്റാരുമായി തന്നെ തുലനം ചെയ്യുന്നതിന് ഇഷ്ടപ്പെടുന്നില്ല. അവന്‍റെ മാന്യതയെപ്പറ്റി ആരെങ്കിലും സംസാരിക്കനിടയായാല്‍ അത് ഒരു ഭാരമായിട്ടാണ് അവന്‍ കരുതുന്നത്. ആരെങ്കിലും അവന്‍റെ ഗുണഗണങ്ങളെപ്പറ്റി പുകഴ്ത്തുകയോ അവനോട് ആദരവ് കാണിക്കുകയോ അവന്‍റെ യോഗ്യതയെപ്പറ്റി വര്‍ണ്ണിക്കുകയോ ചെയ്യുമ്പോള്‍ നീര്‍ച്ചുഴിയിലകപ്പെട്ട നീന്തല്‍ക്കാരനെപ്പോലെയോ വ്യാധനാല്‍ വിഘാതം ചെയ്യപ്പെട്ട മാന്‍പേടയെപ്പോലെയോ അവന്‍ ഭയചകിതനാകുന്നു. അവന് എന്തെങ്കിലും പ്രാധ്യാനം ആരെങ്കിലും നല്‍കണമെന്ന് അവന്‍ അശേഷം ആഗ്രഹിക്കുന്നില്ല. ആരെങ്കിലും അവനെ പ്രശംസിച്ചാല്‍ അത് ഒരാപത്തായിട്ടാണ് അവന്‍ കാണുന്നത്. 
ആളുകള്‍ , തന്നെ പൂജ്യനായിട്ട് ബഹുമാനിക്കുകയോ തന്നെ പ്രകീര്‍ത്തിക്കുകയോ തന്നെപ്പറ്റി പ്രത്യേകമായി ഓര്‍ത്തിരിക്കുകയോ ചെയ്യുന്നത് ലവലേശം ആഗ്രഹിക്കാത്ത അവന്‍ എങ്ങനെയാണ് അന്യരുടെ അഭിവന്ദനങ്ങള്‍ സ്വീകരിക്കുക?

മനസ്സിന്‍റെയും ബുദ്ധിയുടെയും നിയന്ത്രണമാണ് ആത്മ വിനിഗ്രഹം. മരിച്ച ബ്രാഹ്മണന്‍റെ പ്രേതം ഒരു നിമിഷം പോലും അതുമായി ബന്ധപ്പെട്ടിരുന്ന അതിന്‍റെ വീട് മറക്കുകയില്ല. ഒരു യോദ്ധാവ് എപ്പോഴും ആയുധത്തെപ്പറ്റി ഓര്‍ത്തുകൊണ്ടിരിക്കും. ഒരു പിശുക്കന്റെ ചിന്ത തന്‍റെ സമ്പത്തിനെ പറ്റി മാത്രം ആയിരിക്കും. ഒരു മാതാവ് തന്‍റെ ശിശുവിനെ ഇമവെട്ടാതെ കാത്തുസൂക്ഷിക്കും. മധുപന്‍റെ ബന്ധം മധുവിനോടുമാത്രമാണ്. അതുപോലെ, ഒരു ജ്ഞാനി തന്‍റെ മനസ്സ് ഇന്ദ്രിയങ്ങളുടെ വാതില്‍ക്കലെത്തി കാത്തുനില്‍ക്കാന്‍ ഇടയാകാതെ സദാ അതിന് കാവല്‍ നില്‍ക്കുകയും അതിനെ സംരക്ഷിക്കുകയും സൂക്ഷിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. വികാരങ്ങളാകുന്ന ഭൂതങ്ങളും മോഹങ്ങളാകുന്ന പെണ്‍പിശാചുക്കളും അവനെ ആക്രമിച്ച് അവന്‍റെ ജീവനാംശം വരത്തുമെന്ന് അവന്‍ എപ്പോഴും ഭയപ്പെടുന്നു. അതുകൊണ്ട് അവന്‍റെ മനസ്സിന്‍റെ വാസനകളെയും പ്രവണതകളേയും ഇന്ദ്രിയങ്ങളുടെ സമീപത്തേക്ക് പോകാതെ നിയന്ത്രണത്തിലാക്കി തടവില്‍ വെയ്ക്കുന്നു. അവന്‍റെ ശരീരത്തെ ക്ഷീണിപ്പിച്ചുപോലും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നു. അവന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുന്നു. യമനിയമങ്ങളെന്ന രണ്ടു പാറാവുകാരെ അവന്‍റെ മനസ്സിന്‍റെ വാതില്‍ക്കല്‍ നിര്‍ത്തുന്നു. അവന്‍റെ ഇന്ദ്രിയങ്ങളെ അതിന്‍റെ വിഷയങ്ങളില്‍നിന്ന് പ്രാത്യാഹരിച്ചു എല്ലാ പ്രവൃത്തികളും നിയന്ത്രണത്തോടെ ചെയ്യുന്നു. അതിനുശേഷം ദേഹദേഹികളുടെ ചേര്‍ച്ചസ്ഥാനമായ വജ്ര. ഉഡ്യാന, ജലന്ധര എന്നീ ബന്ധങ്ങളെ യഥാക്രമം അതിന്‍റെ ശക്തി കേന്ദ്രങ്ങളാകുന്ന ആധാര, മണിപൂര, വിശുദ്ധ എന്നീ സ്ഥാനങ്ങളില്‍ ഉറപ്പിച്ചുകൊണ്ട്‌ മനസ്സിനെ എകാഗ്രമാക്കുകയും ഇഡ, പിംഗല എന്നീ നാഡികളുടെ മധ്യത്തിലുള്ള സുഷുമ്നാനാഡിയില്‍ അതിനെ ശ്രദ്ധാമഗ്നമാക്കുകയും ചെയ്യുന്നു. പിന്നീട് സമാധിയുടെ ശയ്യാതലത്തില്‍ ധ്യാനം കൊണ്ട് അവന്‍റെ ചിത്തത്തെ തളച്ചിടുന്നു. ചിത്തം സുസ്ഥിരമായി നിശ്ചലമായിത്തീരുന്നു. അത് ചൈതന്യവുമായി ഒന്നുചേരുന്നു. അവന്‍ അന്തഃകരണനിഗ്രഹത്തില്‍ നൈപുണ്യം നേടിയിരിക്കുന്നു. ഇപ്രകാരം സംഭവിക്കുമ്പോള്‍ ഇത് ജ്ഞാനത്തിന്‍റെ വിജയമാണ്. തന്‍റെ എല്ലാ ആജ്ഞകളെയും അനുസരിക്കുന്ന അന്തഃകരണമുള്ള ഒരുവനെ ജ്ഞാനത്തിന്‍റെ അവതാരമായി കരുതണം.

(തുടരും..)

No comments:

Post a Comment