Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -
ശ്ളോകം - 21

പുരുഷഃ പ്രകൃതിസ്ഥോ ഹി
ദുങ്‍ക്തേ പ്രകൃതിജാന്‍ ഗുണാന്‍
കാരണം ഗുണസങ്ഗോഽസ്യ
സദസദ്യോ നിജന്മസു.

ജീവാത്മാവ് പ്രകൃതികാര്യമായ ദേഹത്തില്‍ സ്ഥിതിചെയ്യുന്നതു കൊണ്ട് പ്രകൃതിഗുണങ്ങളായ സുഖദുഃഖങ്ങളെ അനുഭവിക്കുന്നു. ഈ ജീവാത്മാവിന്‍റെ ഗുണസംഗമാണ് (ഇന്ദ്രിയങ്ങളോടുള്ള സംബന്ധം) ഉത്കൃഷ്ടമായും നീചമായുമുള്ള യോനികളില്‍ ജനിക്കുന്നതിനു കാരണമായിത്തീരുന്നത്.

അവന്‍ (പുരുഷന്‍) അശരീരിയാണ്, അംഗവിഹീനനാണ്. ജീര്‍ണിതനും അതിവൃദ്ധനും ഏകനുമാണ്. അവന് നാമമില്ല. അവന്‍ പുരുഷനെന്നു അറിയപ്പെടുന്നു. എന്നാല്‍ അവന്‍ പുരുഷനോ സ്ത്രീയോ നപുംസകമോ എന്ന് സ്ഥിരപ്പെടുത്തി പറയുവാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ അചക്ഷുവും അശ്രവണനും അഹസ്തനും അചരണനും ആണ്. അവന് നിറമോ രൂപമോ ഇല്ല, അര്‍ജ്ജുനാ ഇപ്രകാരം കണ്ടറിയുവാന്‍ കഴിയുന്ന യാതൊന്നുമില്ലെങ്കിലും അവന്‍ പ്രകൃതിയുടെ ഭര്‍ത്താവാണ്. പലപ്പോഴും അവന്‍ സുഖവും ദുഃഖവും അനുഭവിക്കേണ്ടിയിരിക്കുന്നു. അവന്‍ അകര്‍ത്താവും ഉദാസീനനും അഭോക്താവുമാണ്. പക്ഷെ അവന്‍റെ വിശ്വസ്തഭാര്യയായ പ്രകൃതി ഭോഗസുഖങ്ങള്‍ അനുഭവിക്കുന്നതിനു അവനെ കഴിവുള്ളവനാക്കിത്തീര്‍ക്കുന്നു. അവളുടെ രൂപഗണങ്ങളുടെ നേരിയ ചലനം കൊണ്ട് അവള്‍ അവനെ വശത്താക്കി സംസാരലീലകള്‍ ആടിക്കുന്നു. പ്രകൃതിയില്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് അവളെ "ഗുണമയി" എന്ന് വിളിക്കുന്നു. അവള്‍ ഗുണങ്ങളുടെ മൂര്‍ത്തിമത്ഭാവമായ അവതാരം തന്നെയാണ്. അവള്‍ പുതിയ പുതിയ രൂപങ്ങള്‍ കൈക്കൊള്ളുന്നു. ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ വൈഭവം നിര്‍ജീവവസ്തുക്കളേയും ഉജ്ജീവിപ്പിക്കുന്നു. അവളുടെ അഹങ്കാരം സംസാരജീവിതത്തെ ഗര്‍വിഷ്ഠമാക്കുന്നു.

പേരിനു പ്രശസ്തിയുണ്ടാക്കികൊടുക്കുന്നത് അവളാണ്. അവളുടെ വാത്സല്യപ്രകടനം സ്നേഹത്തെ സൃഷ്ടിക്കുന്നു. അവള്‍ ഇന്ദ്രിയങ്ങളെ ഉന്നിദ്രമാക്കുന്നു. മനസ്സ് നിഷ്പക്ഷമാണെങ്കിലും അതിനെക്കൊണ്ടു അലൌകികകാര്യങ്ങള്‍ ചെയ്യിക്കുന്നതിനുള്ള പ്രഭാവം അവള്‍ക്കുണ്ട്. അവള്‍ വിഭ്രാന്തിയുടെ ഒരു മഹാദ്വീപാണ്. എവിടെയും വ്യാപിക്കുന്ന ശക്തിയുടെ മൂര്‍ത്തിഭാവമാണ്. അന്തമില്ലാത്തിടത്തോളം ചിത്തവൃത്തികളെ അവള്‍ സൃഷ്ടിക്കുന്നു. അവള്‍ ആഗ്രഹവല്ലികള്‍ പടര്‍ന്നു കയറികിടക്കുന്ന ഒരു നികുഞജ്മാണ്.

ഉന്മത്തയാകുന്ന വനത്തിലെ വസന്തകാലമാണ്. ദിവ്യമായഎന്ന വിശ്രുതമായ പേരില്‍ പരക്കെ അറിയപ്പെടുന്ന അവള്‍ വാങ്ങ്മയ വികാസിനിയാണ്; നിരാകാരങ്ങള്‍ക്ക് അവള്‍ രൂപനാമങ്ങള്‍ നല്‍കുന്നു. പ്രപഞ്ചജീവിതത്തിന്‍റെ പിന്നിലുള്ള അവിനാശശക്തി അവളാണ്. എല്ലാ കലകളുടെയും വിദ്യകളുടെയും ഉറവിടമാണവള്‍. ഇച്ഛയും മനോവികാരങ്ങളും ജ്ഞാനവും ക്രിയകളും അവളില്‍നിന്നുത്ഭവിക്കുന്നു. എല്ലാ പ്രാപഞ്ചികനാദങ്ങളും അവളില്‍നിന്നാണ് പുറപ്പെടുന്നത്. എല്ലാ ചമല്‍ക്കാരങ്ങളുടെയും ഭാണ്ഡാരമാണവള്‍. അവള്‍ യഥാര്‍ത്ഥത്തില്‍ പ്രപഞ്ചനാടകത്തിന്‍റെ സൂത്രധാരിണിയാണ്. ഉല്പത്തിയും പ്രളയവും അവളുടെ പ്രഭാതവും പ്രദോഷവുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിന്‍റെ ചിത്തം കവരുന്ന ഒരത്ഭുതമോഹിനിയാണവള്‍.

അവള്‍ രണ്ടാമതൊന്നില്ലാത്ത അദ്വയമായ ബ്രഹ്മത്തിന്‍റെ രണ്ടാമത്തേതാണ്. നിസ്സംഗനായ പരംപൊരുളിന്‍റെ സഹചാരിണിയാണ്. അവള്‍ ബ്രഹ്മവുമൊത്ത് ശൂന്യതയില്‍ വസിക്കുന്നു. അവളുടെ ഭാര്യത്വത്തിന്‍റെ സൗഭാഗ്യ വ്യാപ്തിയുടെ അധികാരം കൊണ്ട് അനിയന്ത്രിതനായ പുരുഷനെ അവള്‍ നിയന്ത്രിക്കുന്നു. യഥാര്‍ത്ഥത്തില്‍ പുരുഷന് ഉപാധികളോ ഗുണങ്ങളോ അവസ്ഥാഭേദങ്ങളോ ഇല്ല. എന്നാല്‍ പ്രകൃതി പുരുഷന്‍റെ ഇതെല്ലാമായിത്തീരുന്നു. പ്രകൃതിസ്വയംഭവവും ഏകവുമായ അതിന്‍റെ ഉത്ഭവസ്ഥാനവും അരൂപിയായി അതിന്‍റെ രൂപവും അവസ്ഥയും സ്ഥാനവുമായിത്തീരുന്നു. ഇച്ഛയില്ലാത്ത അതിന്‍റെ ഇച്ഛയും സമ്പൂര്‍ണമായ അതിന്‍റെ സംതൃപ്തിയും അകുലമായ അതിന്‍റെ കുലവും പരമ്പരയും പ്രകൃതിയാകുന്നു. നിരാകാരമായ അതിന്‍റെ ആകാരവും അവ്യാപ്ത്മായ അതിന്‍റെ വ്യാപ്തിയും മനോബുദ്ധികളെ അധികരിച്ച് കടക്കാന്‍ കഴിയുന്ന അതിന്‍റെ മനസ്സും ബുദ്ധിയും അവളാകുന്നു. നിര്‍വികാരമായ അതിന്‍റെ വികാരവും നിരഹങ്കാരമായ അതിന്‍റെ അഹങ്കാരവും അവളാകുന്നു. ജനനമിലാത്ത ജനിച്ചിട്ടില്ലാത്ത അതിന്‍റെ ജനനി അവളാണ്. എല്ലാ കര്‍മ്മങ്ങള്‍ക്കും അതീതമായ അതിന്‍റെ ക്രിയ അവളാണ്. നിര്‍ഗ്ഗുണമായ അതിന് അവള്‍ ഗുണം നല്‍കുന്നു. അചരണമായ അതിന് ചരണങ്ങള്‍ നല്‍കുന്നു; അശ്രവണമായ അതിന് ശ്രവണം നല്‍കുന്നു;. ചക്ഷുസ്സിലാത്ത അതിന് ചക്ഷസ്സുകള്‍ നല്‍കുന്നു. ഭാവാതീതമായ അതിന് ഭാവങ്ങള്‍ നല്‍കുന്നതും നിരവയമായ അതിന് അവയവങ്ങള്‍ നല്‍കുന്നതും പ്രകൃതിയാണ്. യഥാര്‍ത്ഥത്തില്‍ പുരുഷന്‍റെ എല്ലാ കാര്യങ്ങളും പ്രകൃതിയാകുന്നു.

പരമാത്മാവില്‍ത്തന്നെ പ്രതിഷ്ഠിതമായ പ്രകൃതിയില്‍ പരമാത്മപ്രഭാവം പ്രകടമാകുന്നത് വേറിട്ടെന്നപോലെ ഇരിക്കുന്ന ശരീരസംഘാതമായാണ്. പ്രപഞ്ചജീവന്‍ പ്രകൃതിയുടെ ഗുണങ്ങളെ അനുഭവിക്കുന്നു. സംഘാതത്തിന്റെ സാരാംശമായ പരമാത്മാവിനെ ഇന്ദ്രിയാധിഷ്ഠിതമായ അനുഭവങ്ങള്‍ മറയ്ക്കുന്നു. കര്‍ത്തൃത്വബോധം ഉരുത്തിരിയുന്നു. വിഭ്രാമകമായ ഒരു 'ഞാന്‍' വേറിട്ടുണ്ടാകുന്നു. താനാണ് ക്ഷേത്രജ്ഞന്‍ എന്ന് ഈ 'ഞാന്‍' തെറ്റായി ധരിക്കുന്നു.

മാറ്റത്തിന്റെ ദിശാമുഖം 'മേലോട്ടാ'യാലും 'താഴോട്ടാ'യാലും പിന്നെ, ആ വഴിക്കാവും പുരോഗതി. ആ പോക്കില്‍ നല്ലതോ ചീത്തയോ ആയ അനേകം ജന്മങ്ങള്‍ക്കുതകുന്ന രൂപരേഖയായി രൂപനിര്‍മാണക്ഷേത്രത്തെ (ജീവാത്മാവിനെ) പ്രകൃതി നിലനിര്‍ത്തുന്നു. ജീവന്റെ സാരാംശമായ പരമാത്മാവാകട്ടെ, എല്ലാ പരിതഃസ്ഥിതികളിലും സമവസ്ഥിതമായും സംഗരഹിതമായും ഇരിക്കയും ചെയ്യുന്നു.

(തുടരും..)

No comments:

Post a Comment