ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം –
13 ക്ഷേത്രക്ഷേത്രജ്ഞ
വിഭാഗയോഗം -
ശ്ളോകം - 26
ശ്ളോകം - 26
യാവത് സംജായതേ കിഞ്ചിത്
സത്ത്വം സ്ഥാവരജങ്ഗമം
ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്
തദ്വിദ്ധി ഭാരതര്‍ഷഭ!
സത്ത്വം സ്ഥാവരജങ്ഗമം
ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്
തദ്വിദ്ധി ഭാരതര്‍ഷഭ!
അല്ലയോ ഭരതകുലശ്രേഷ്ഠ! സ്ഥാവരമോ ജംഗമമോ അയി എന്തെങ്കിലും
ഒന്ന് ഉണ്ടാകുന്നുവോ അതു ക്ഷേത്രക്ഷേത്രജ്ഞന്മാരുടെ സംയോഗംകൊണ്ടാണെന്നു
അറിഞ്ഞുകൊള്ളുക.
ഞാന്‍ ക്ഷേത്രജ്ഞനാണെന്ന് നിനക്ക് വെളിവാക്കിത്തന്നു.
ക്ഷേത്രത്തെപ്പറ്റി സമ്പൂര്‍ണ്ണമായി വിശദീകരിക്കുകയും ചെയ്തു. എല്ലാ
സൃഷടിജാലങ്ങളും ക്ഷേത്രജ്ഞന്‍റെയും ക്ഷേത്രത്തിന്‍റെയും സംയോഗംകൊണ്ടാണ്
ഉടലെടുക്കുന്നത്. അത് വായുവുമായി സംബന്ധമുണ്ടാകുമ്പോള്‍ ജലപരപ്പില്‍ ഓളങ്ങള്‍
ഉണ്ടാകുന്നതു പോലെയാണ്. അഥവാ സൂര്യരശ്മികള്‍കൊണ്ട് ചൂടുപിടിച്ച മരുഭൂമിയില്‍
മരീചിക സൃഷ്ടിക്കപ്പെടുന്നതുപോലെയോ ഘോരമാരിയേറ്റ് കുതിര്‍ന്നു തണുക്കുന്ന ഭൂമിയില്‍
ചെടികള്‍ പൊട്ടിമുളയ്ക്കുന്നത് പോലെയോ ആണ്. അപ്രകാരം പ്രപഞ്ചത്തിലുള്ള എല്ലാ
സജീവവസ്തുക്കളും അത് സ്ഥാവരമോ ജംഗമമോ ആയിരുന്നാലും അതു രൂപംകൊള്ളുന്നത്
പ്രകൃതിയുടേയും പുരുഷന്‍റെയും ഉഭയയോഗം കൊണ്ടാണ്. ഇക്കാരണത്താല്‍
സൃഷ്ടിജാലങ്ങളൊന്നും പ്രകൃതോയോടോ പുരുഷനോടോ സംബന്ധമില്ലാത്തതോ അവയില്‍നിന്നു
വേറിട്ടു നില്ക്കുന്നതോ അല്ല.
പരമാത്മാവിനെ ആലംബമാക്കിയുള്ള പ്രകൃതിസ്പന്ദമായാണ്
ക്ഷേത്രത്തിന്റെ തുടക്കം. ഈ ഓരോ സ്പന്ദത്തിലും അതിന് ആശ്രയമായ പരമാത്മസ്വരൂപം
പ്രതിബിംബിക്കുന്നു. ഇതാണ് ജീവന്‍ അഥവാ, ക്ഷേത്രജ്ഞന്‍. ജീവന്റെ
ഉത്പത്തി അന്വേഷിക്കുമ്പോള്‍ ഈ വസ്തുത മറക്കാതിരുന്നാല്‍ വളര്‍ച്ചയും
പുനരുത്പാദനശേഷിയും ഇല്ലാത്തതിന് ജീവന്‍ ഇല്ല എന്ന പിഴവില്‍ കലാശിക്കില്ല.
വൃക്ഷങ്ങളും ചെടികളും മണ്‍തരികള്‍പോലും ജീവനുള്ളവയാണെന്ന് ഉപനിഷത്തുകള്‍
പ്രഖ്യാപിക്കുന്നുണ്ട്. സംഘാതങ്ങള്‍ പരിണാമഗതിയില്‍ സങ്കീര്‍ണങ്ങളാകുമ്പോള്‍ വര്‍ധമാനമാകുന്ന
അഹങ്കരണം പരമാത്മസ്വരൂപമെന്ന ശുദ്ധബോധത്തെ ആവരണം ചെയ്യുന്നു. അറിവിനു തെളിമ
കൈവരുത്താനുള്ള കരണങ്ങള്‍തന്നെ അതിനു മറ തീര്‍ക്കുന്നു. കരണങ്ങള്‍ ഇത്രയും
വികസിച്ചിട്ടില്ലാത്ത പരിണാമരൂപങ്ങള്‍ക്ക് ജന്മസിദ്ധമായ 'ബോധം' അതേപടി നിലനിര്‍ത്താനേ
കഴിയൂ.
(തുടരും..)
No comments:
Post a Comment