Friday, 26 February 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-17

സത്ത്വാത് സഞ്ജായതേ ജ്ഞാനം
രാജസോ ലോഭാ ഏവ ച
പ്രമോദമോഹൗ തമസോ
ഭവതോഽ ജ്ഞാനമേവ ച

സത്ത്വഗുണത്തില്‍ നിന്ന് ജ്ഞാനവും രജസ്സില്‍ നിന്ന് ഒടുങ്ങാത്ത ആഗ്രഹവും ഉണ്ടാകുന്നു. തമോഗുണത്തില്‍ നിന്ന് തെറ്റും തെറ്റിദ്ധാരണയും ഉണ്ടാകുന്നു. കൂടാതെ അജ്ഞാനവും ഉണ്ടാകുന്നു.

അല്ലയോ ബുദ്ധിമാനായ അര്‍ജ്ജുന, മോഹം, അജ്ഞാനാം, പ്രമോദം എന്നീ മൂന്നു ദോഷങ്ങളും തമോഗുണത്തില്‍ നിന്ന് ഉത്ഭവിക്കുന്നു. നിന്‍റെ വിവേചനാശക്തിക്ക് കരതലാമലകം പോലെ സപഷ്ട്മായി ഗോചീരഭവിക്കത്തക്കവണ്ണം ഈ മൂന്നു ഗുണങ്ങളുടെയും ലക്ഷണങ്ങള്‍ ഞാന്‍ പ്രത്യേകമായി വിശദമാക്കിത്തന്നു. ഇപ്രകാരം രജസ്സും തമസ്സും ഗുണങ്ങള്‍ മനുഷ്യന്‍റെ സമാര്‍ഗ്ഗബോധത്തെ നശിപ്പിച്ചു അവനെ അധഃപതനത്തിലേക്ക് നയിക്കുമ്പോള്‍ സത്ത്വഗുണം മാത്രമാണ് ഒരുവനെ ജ്ഞാനത്തിലേക്ക് ഉയര്‍ത്തുന്നത്. ഇതുകൊണ്ടാണ് പലരും ഇഹലോകജീവിതത്തിലൊട്ടാകെ സത്ത്വഗുണ തത്ത്വങ്ങളെ പിന്തുടരുന്നത്. അവര്‍ എല്ലാം പരിത്യജിച്ചു ചതുര്‍ത്ഥാശ്രമ ജീവിതം നയിച്ച്‌ ആത്മജ്ഞാനം നേടി പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്നു.

സത്വം സമതുലിതാവസ്ഥയാണ്. ശുദ്ധബോധത്തിന്റെ പ്രതിഫലനമാണ് അത്. ആ അവസ്ഥയില്‍ സംജാതമാകുന്ന അനുഭവം വിവേകം അഥവാ സത്യബോധമത്രെ. പക്ഷേ, സാധാരണഗതിയില്‍ ഒരു സ്പന്ദവും സ്പന്ദസംഘാതവും ആ ഇടനിലയില്‍ തങ്ങിനില്‍ക്കുന്നില്ല. അതും കടന്ന് അപ്പുറത്തേക്കു പോകുന്ന വികസ്വരതയാണ് രജസ്സ്. അത് കര്‍മവാസനയുടെ പര്യായമാണ്. തമസ്സ് സങ്കോചാഭിമുഖ്യമായതിനാല്‍ ആലസ്യം ജനിപ്പിക്കുന്നു. രജസ്സ് കര്‍മവാസനകൊണ്ടും തമസ്സ് അമാന്തംകൊണ്ടും സത്വാവസ്ഥയുടെ ഫലമായ വിവേകത്തെ മറയ്ക്കുന്നു. സ്പന്ദങ്ങളുടെ സംഘാതമാണ് ദേഹം എന്ന ക്ഷേത്രം. ജീവനിലെ വാസനാമുദ്രകള്‍ ഇതള്‍ വിരിയുന്നതിന്അനുസൃതമായി ദേഹത്തിന് ഒരു ഗുണപ്രാമുഖ്യം എപ്പോഴും ശേഷിക്കുന്നു. അത് രജസ്സാകാം, തമസ്സാകാം, സത്വമാകാം. സത്വമായാലേ ശാന്തത കൈവരൂ. തിരിച്ചറിവുകൊണ്ടും പ്രയത്‌നംകൊണ്ടും അങ്ങനെ ആക്കിയെടുക്കാനുള്ള സാധ്യതയും കഴിവുമാണ് മനുഷ്യജന്മത്തിന്റെ സവിശേഷതകള്‍.

തുടരും..

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-16

കര്‍മ്മണഃ സുകൃതസ്യാഹുഃ
സാത്ത്വികം നിര്‍മ്മലം ഫലം
രാജസ്തു ഫലം ദുഃഖ-
മജ്ഞാനം തമസഃ ഫലം

സുകൃതകര്‍മ്മങ്ങളുടെ ഫലം നിര്‍മ്മലമായ സാത്വികവും രാജസകര്‍മ്മത്തിന്‍റെ ഫലം ദുഃഖവും താമസകര്‍മ്മത്തിന്‍റെ ഫലം അജ്ഞാനവുമാണെന്ന് തത്ത്വദര്‍ശികള്‍ പറയുന്നു.

ഇക്കാരണത്താല്‍ നന്മയില്‍നിന്ന് ഉടലെടുക്കുന്ന കര്‍മ്മങ്ങളെ സല്ക്കര്‍മ്മങ്ങളെന്നു വേദങ്ങള്‍ പറയുന്നു. പരിശുദ്ധമായ സല്ക്കര്‍മ്മങ്ങളില്‍ നിന്ന് അനായാസേന ലഭിക്കുന്ന സുഖവും ജ്ഞാനവും നിറഞ്ഞ അന്യൂന്യമായ ഫലം സത്വഗുണഫലം എന്ന് അറിയപ്പെടുന്നു. രജോഗുണത്തില്‍ നിന്നും രൂപം കൊള്ളുന്ന എല്ലാ കര്‍മ്മങ്ങളും കാഴ്ചയ്ക്ക് ചേതോഹരവും ബാഹ്യമായി സുഖം നല്‍കുന്നതും ആയിരിക്കും. എന്നാല്‍ അവ കാട്ടുവെള്ളരിയുടെ കമനീയമായ കായ്കള്‍പോലെ കയ്പേറിയതും ദുഃഖഭൂയിഷ്ഠവുമായി രിക്കും. തമോഗുണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫലങ്ങളാകട്ടെ, വേയ്പിന്‍ കായ്പോലെ മനോജ്‌ഞമാണെങ്കിലും പാഷാണം പോലെ തിക്ത്മായിരിക്കും,. വിഷവൃക്ഷങ്ങള്‍ വിഷവാഹിനികളായ ഫലങ്ങളെ മാത്രം വിളയിക്കുന്നതുപോലെ തമോഗുണത്തില്‍ നിന്ന് ഉദ്ഭൂത്മാകുന്ന എല്ലാ കര്‍മ്മങ്ങളും അജ്ഞാനമാകുന്ന ഫലത്തെയാണ് ഉത്പാദിപ്പിക്കുന്നത്.

അല്ലയോ അര്‍ജ്ജുന, പകലിന്‍റെ ഹേതു സൂര്യനായിരിക്കുന്നതു പോലെ ജനനത്തിന്‍റെ ഹേതു സത്ത്വഗുണമാണ്. ലോഭത്തിനു കാരണം രജോഗുണമാണ്. ലോഭിയായവന്‍ പരമാത്മസ്വരൂപത്തെ വിസ്മരിക്കുന്നു. തന്മൂലം താന്‍ ദേഹമാണെന്നുന്നു കരുതുകയും അത് ദ്വൈതഭാവത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു.

യജ്ഞഭാവനയോടെയുള്ള കര്‍മമാണ് സല്‍ക്കര്‍മമെന്ന് കര്‍മയോഗമെന്ന അധ്യായത്തില്‍ വിശേഷിച്ചും മറ്റു പലേടങ്ങളില്‍ സാന്ദര്‍ഭികമായും പറഞ്ഞു. ആ സല്‍ക്കര്‍മത്തിന്റെ ഫലം കളങ്കരഹിതമായ സാത്വികഗുണമാണ്. അതായത്, സാത്വികഗുണം അഭിവൃദ്ധിപ്പെടാന്‍ ഒന്നേ വേണ്ടൂ: സല്‍ക്കര്‍മം ചെയ്യണം. സല്‍കര്‍മം ചെയ്തുകൊണ്ടിരുന്നാല്‍ വിവേകം താനേ ഉണര്‍ന്നുയരും. ആ കര്‍മം യാന്ത്രികമാണെങ്കില്‍പ്പോലും അത് മനോനിലയെ ക്രമേണ നിര്‍മലമാക്കും. 
സല്‍ക്കര്‍മഫലമാണ് ശരിയായ വഴി പോകാനാവശ്യമായ ഊര്‍ജം.

തുടരും...

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-15
രാജസി പ്രലയം ഗത്വാ
കര്‍മ്മസങ്ഗിഷു ജായതേ
തഥാ പ്രലീനസ്തമസി
മൂഡയോനിഷു ജായതേ.

രജോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോഴാണ് മരിക്കൂന്നതെങ്കില്‍ അവന്‍ കര്‍മ്മങ്ങളില്‍ സക്തന്മാരായ മനുഷ്യരുടെ ഇടയില്‍ ജനിക്കുന്നു. അപ്രകാരം തന്നെ തമോഗുണം വികസിച്ചിരിക്കുമ്പോള്‍ മരണം പ്രാപിച്ചവന്‍ പശു മുതലായ മൂഡയോനികളില്‍ ജനിക്കുന്നു.

ഇനിയും സത്ത്വഗുണത്തേയും തമോഗുണത്തെയും പിന്തള്ളി രജോഗുണം പ്രബലപ്പെടുമ്പോഴത്തെ സ്ഥിതിയെന്താണെന്ന് പരിശോധിക്കാം. രജോഗുണം ശരീരത്തലത്തിലൊട്ടകെ ഓടിനടക്കുമ്പോള്‍, അവന്‍ കര്‍മ്മങ്ങള്‍ ചെയ്ത് കോലാഹലം സൃഷ്ടിക്കുന്നു. ചുഴലിക്കാറ്റ് ഉര്‍വ്വിയിലുള്ള എലാറ്റിനെയും ചുഴറ്റി ആകാശത്തിലേക്ക് ഉയര്‍ത്തുന്നതുപോലെ അവന്‍ ഇന്ദ്രിയങ്ങളെ യഥേഷ്ടം വിഷയസുഖങ്ങളില്‍ വിഹരിക്കുനതിനായി സ്വന്തന്ത്രമാക്കിവിടന്നു. പരസ്ത്രീ പരദാരാദികളില്‍ ചിന്തിക്കാതെ കാമാതുരനാകുന്ന അവന്‍ അതൊന്നും ശാസ്ത്രവിരുദ്ധമാണെന്നു ചിന്തിക്കാതെ, എവിടെയും എന്തും മേഞ്ഞ് നടക്കുന്ന മേഷങ്ങളെപ്പോലെ പെരുമാറുന്നു. അവന് അപ്രാപ്യമായ കാര്യങ്ങള്‍ മാത്രം അവന്‍റെ ലോഭചിന്തയില്‍ നിന്ന് രക്ഷപ്പെടുന്നു. അവന്‍ എന്തു സാഹസകര്‍മ്മങ്ങളും ചെയ്യാന്‍ മുതിരുന്നു. അശ്വമേദയാഗങ്ങള്‍, ക്ഷേത്രനിര്‍മ്മാണം തുടങ്ങി അസാധാരണമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവന്‍ പ്രേരിതനാകുന്നു.

വലിയ നഗരങ്ങളും വിസ്താരമായ ജലാശയങ്ങളും വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ചു വിപുലമായ കാനനങ്ങളും സൃഷ്ടിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളുന്നു. അപ്പോഴും ഇഹലോകത്തിലും പരലോകത്തിലും സന്തോഷം ലഭിക്കുന്നതിനുള്ള അവന്‍റെ അഭിലാഷത്തിന് അറുതി ഉണ്ടാകുന്നില്ല. ആയതമായ ആഴിക്കുപോലും അടക്കാന്‍ കഴിയാത്തതും ഘോരാനലന്‍റെ ദഹനശക്തിക്കുപോലും ദഹിപ്പിക്കാന്‍ കഴിയാത്തതുമാണ് അവന്‍റെ അന്തരംഗത്തിലുള്ള അമേയവും വിക്രാന്തവുമായ വിഷയസുഖേച്ഛ. അവന്‍റെ ഇച്ഛാതുരത അവന്‍റെ ചിന്തയെക്കാള്‍ വേഗത്തില്‍ കുതിക്കുന്നു. അതു പാരൊക്കെ പരതി നടന്നാലും അവന് സംതൃപ്തി ലഭിക്കുകയില്ല. രജോഗുണം പ്രബലപ്പെട്ടു നില്‍ക്കുന്ന ഒരുവനില്‍ കാണുന്ന ലകഷ്ണങ്ങളാണ് ഇതെല്ലാം .

സര്‍വ്വ സുഖഭോഗങ്ങളെയും തന്‍റെ ആജ്ഞാനുവര്‍ത്തികളാക്കി നിര്‍ത്തിക്കൊണ്ട്, ഒരു യാചകന്‍ ആഡംബരങ്ങളോടും കൂടി രാജകൊട്ടാരത്തിലിരുന്നാലും അവന്‍ രാജാവാകുമോ? ധനവാന്‍റെ വിവാഹഘോഷയാത്രയില്‍ പങ്കെടുക്കുന്നവരെ വഹിച്ചുകൊണ്ട് പോകുന്ന കാളകള്‍ക്ക് വൈക്കൊല്ലല്ലാതെ മറ്റെന്തിങ്കിലും തിന്നാന്‍ കിട്ടുമോ? അതുപോലെ രജോഗുണി, ലൌകിക കാര്യങ്ങളില്‍ മുഴുകി വിശ്രമമില്ലാതെ അഹോരാത്രം പണിയെടുക്കുന്ന ആളുകളുടെ കൂട്ടത്തിലായിരിക്കും. മരണശേഷം ചെന്നു ചേരുക. ചുരുക്കിപറഞ്ഞാല്‍ അവന്‍ രജോഗുണവാസനകളുടെ വെള്ളപ്പൊക്കത്തില്‍ മുങ്ങുമരിക്കുമ്പോള്‍ അവന്‍റെ ലോഭവും മോഹവും ഉള്‍പ്പെടെയുള്ള എല്ലാ വാസനകളും ചേര്‍ന്ന് പുതിയ ശരീരത്തോടുകൂടി കൂടി കാമ്യകര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു കുടുംബത്തില്‍ ജന്മമെടുക്കുന്നു.

തുടരും...

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-14

യദാ സത്ത്വേ പ്രവൃദ്ധേ തു
പ്രലയം യാതി ദേഹഭൃത്
തദോത്താമവിദാം ലോകാ-
നമലാന്‍ പ്രതിപദ്യതേ.

സത്ത്വഗുണം വര്‍ദ്ധിച്ചിരിക്കുമ്പോഴാണ് ഒരുവന്‍ മരിക്കുന്നതെ ങ്കില്‍ അയാള്‍ ഉത്തമജ്ഞാനികളുടെ പുണ്യലോകത്തെയായിരിക്കും പ്രാപിക്കുക.

രൂപനിര്‍മാണക്ഷേത്രത്തെ, നല്ലതോ ചീത്തയോ ആയ ഗതിയിലൂടെ, പരാപ്രകൃതി മുന്നോട്ടു കൊണ്ടുപോകുന്നത്, ഗുണകര്‍മങ്ങളുടെ ശേഷിപ്പായി അതിലുള്ള വാസനകളുടെ അടിസ്ഥാനത്തിലാണെന്ന് മുന്‍പ് പറഞ്ഞു. അല്ലാതെ വര്‍ണാശ്രമധര്‍മങ്ങള്‍ അനുസരിച്ചോ പാണ്ഡിത്യത്തിന്റെ അടിസ്ഥാനത്തിലോ അല്ല. (ആറാമധ്യായം 40-43 ശ്ലോകങ്ങളില്‍ പുനര്‍ജനിയെക്കുറിച്ചുള്ള ഗീതയുടെ വെളിപ്പെടുത്തലുകള്‍ കണ്ടുവല്ലോ.)

'അമലാന്‍' എന്നതിന് 'രജസ്തമോഗുണങ്ങളുടെ ദോഷം കുറവുള്ള' എന്നേ അര്‍ഥം ധരിക്കേണ്ടൂ. നന്നായി അറിയുന്നവരുടെ ലോകങ്ങളിലേക്ക് എന്നതിന്, 'സമാധാനവും സന്തോഷവും സ്വച്ഛതയും ഉള്ള, സായുജ്യത്തിന് കൂടുതല്‍ സാധ്യതകളുള്ള, ചുറ്റുപാടുകളിലേക്ക്' എന്നുമാണ് താത്പര്യം.

വാസനാക്ഷയത്തിലൂടെ സമാവസ്ഥയോട് കൂടുതല്‍ ആഭിമുഖ്യം നേടിയ രൂപനിര്‍മാണക്ഷേത്രങ്ങള്‍ക്ക് തനതവസ്ഥ നിലനിര്‍ത്താനും മെച്ചപ്പെടുത്താനുമുള്ള ശരീരസംവിധാനങ്ങള്‍ പ്രകൃതി തിരഞ്ഞും മെനഞ്ഞുമെടുക്കുന്നു. അതിനുതകുന്നതാണ് അവയിലെ വാസനാമുദ്രണം. പരിണാമത്താല്‍ സത്വം മുന്‍പന്തിയിലെത്തുമ്പോള്‍ കിട്ടുന്ന അറിവും ആനന്ദവും കളങ്കരഹിതമാവും. അത്തരം അറിവ് നേടാനുള്ള വാസനയും ആ അറിവു ലഭിക്കുമ്പോഴുള്ള ആനന്ദവും കൂടുതല്‍ നേരറിവു നേടാന്‍ പ്രേരണയാകും. ആ ആനന്ദം വാസനാരൂപത്തില്‍ ഉറയ്ക്കുകയും ചെയ്യും. അതിനാലാണ്, ഈ ധര്‍മത്തിന്റെ അല്പാംശംപോലും വലിയ ഭയങ്ങളില്‍നിന്ന് രക്ഷിക്കുമെന്നും സമവസ്ഥിതമായ ഈശ്വരനില്‍ ശ്രദ്ധയുള്ള ഭക്തന് ഒരിക്കലും നാശമില്ലെന്നും നടേ ഉറപ്പിച്ചു പറഞ്ഞത്. മുന്‍ദേഹത്തിലിരിക്കെ ഉണ്ടായിരുന്ന ബുദ്ധിയുമായി, രൂപനിര്‍മാണ ക്ഷേത്രത്തില്‍ നിഹിതമായ വാസനാസംസ്‌കാരത്തിലൂടെ, സംയോഗം ഭവിക്കുന്നതായും പ്രസ്താവിച്ചു. സത്വഗുണാഭിവൃദ്ധി ക്കുള്ള പരിശ്രമം, ഒരിക്കല്‍ ചെറുതായി തുടങ്ങിക്കഴിഞ്ഞാല്‍, പുരോഗമിച്ചുകൊണ്ടേ ഇരിക്കുമെന്നര്‍ഥം.

തുടരും...

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-13

അപ്രകാശോഽ പ്രവൃത്തിശ്ച
പ്രമോദോ മോഹ ഏവ ച
തമസ്യോതാനി ജായന്തേ
വിവൃദ്ധേ കുരുനന്ദന

തമോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ ബുദ്ധിയിലെ വെളിവ് നഷ്ടപ്പെടല്‍ പ്രവൃത്തിയുടെ അഭാവം, അജാഗ്രത, അവിവേകം എന്നിവ സംഭവിക്കുന്നതാണ്.

അവിവേകത്തിന്റെ ഫലമാണ് അകര്‍മണ്യത. പ്രമാദം അജാഗ്രതയാണ്. അറിയേണ്ട കാര്യം വേണ്ടപോലെയല്ലാതെ അറിയുന്നതാണ് മോഹം. ശരിയായ അറിവില്ലായ്മയില്‍നിന്നാണ് ഇവിടെയും തുടക്കം. പക്ഷേ, പോകുന്നത് രജോഗുണക്കാരന്‍ പോയ മുഷ്‌കിന്റെ വഴിക്കല്ല, അമാന്തത്തിന്റെ പാതയിലാണ്. ഉപേക്ഷ, മടി, ഉറക്കംതൂങ്ങല്‍ എന്നിവയുടെ വഴി. ആ വഴി പോകെ കിട്ടാനുള്ളതോ, കൂടുതല്‍ അറിവില്ലായ്മ മാത്രം.

സത്വഗുണത്തേയും രജോഗുണത്തേയും വിഴുങ്ങി തമോഗുണം ആധിപത്യം പുലര്‍ത്തുമ്പോഴുള്ള ഒരുവന്‍റെ സ്ഥിതി ഞാന്‍ വിവരിക്കാം. ശ്രദ്ധിച്ചു കേള്‍ക്കുക. . അവന്‍റെ മനസ്സ് ചന്ദ്രപ്രകാശമില്ലാത്ത അമാവാസിരാത്രിയിലെ ആകാശം പോലെ ഇരുണ്ടതായിരിക്കും. അവന്‍റെ അന്തഃകരണം വിചാരശൂന്യവും അനുത്സുകവും നിസ്തേജവുമായിരിക്കും. വിവേകവും അവിവേകവും തമ്മില്‍ തിരിച്ചറിയുന്നതിനുള്ള അവന്‍റെ ശക്തി നിശ്ശേഷം നശിച്ചിരിക്കും ഒരു ചാളയുടെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന എല്ലിന്‍ കൂമ്പാരം പോലെ അവന്‍റെ ഇന്ദ്രിയങ്ങളുടെ അങ്കണത്തില്‍ ദുരാചാരങ്ങളുടെ കൂമ്പാരം കാണാം. അവന്‍റെ ബുദ്ധിയുടെ മൃദുത്വം ഇല്ലാതായി അത് കല്ലിനേക്കാള്‍ കഠിനമുള്ളതായിത്തീരുന്നു. അവന്‍റെ ഓര്‍മ്മശക്തി ദാരിദ്രമാകുന്നു. മൗഡ്യം അവനില്‍ സജീവമായിരിക്കും. മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന അസാന്മാര്‍ഗ്ഗിക പ്രവൃത്തികള്‍ മരണത്തോടുകൂടി മാത്രമേ അവന്‍ അവസാനിപ്പിക്കുകയുള്ളൂ. ദുഷ്കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍റെ മനസ്സ് ആഹ്ലാദിക്കുന്നു. നിഷിദ്ധകര്‍മങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തുന്നു. അവന്‍റെ ഇന്ദ്രിയങ്ങള്‍ എപ്പോഴും വിഷയങ്ങളുടെ പിന്നാലെ പാഞ്ഞു നടക്കുന്നു. മദ്യപിച്ചിട്ടില്ലെങ്കിലും അവന്‍റെ ശരീരം ചാഞ്ചാടും; സന്നിപാതജ്വരമില്ലെങ്കിലും അവന്‍ പിച്ചും പേയും പറയും; കാമുകനല്ലെങ്കിലും അവന്‍ ഉന്മത്തനെപ്പോലെ പ്രലപിക്കും അവന്‍റെ മനസ്സ് ഉന്മാദാവസ്ഥയിലാകാതെ തന്നെ മായാമോഹം കൊണ്ട് മൂഡമാകും, ചുരുക്കിപ്പറഞ്ഞാല്‍ തമോഗുണത്തിന്‍റെ സ്വഭാവങ്ങളാണ് ഇതെല്ലാം. അത് സ്വപ്രയത്നം കൊണ്ട് കൂടുതല്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഈയവസരത്തില്‍ അവന് മരണം സംഭവിച്ചാല്‍ തമോഗുണത്തിന്‍റെ എല്ലാ വാസനകളോടും കൂടി അവന്‍ വീണ്ടും ജനിക്കുന്നു. ഒരു കടുകുമണി വിതച്ചാല്‍, അതിന്‍റെ രൂപം നശിച്ചു അതില്‍ നിന്ന് മുളച്ചുവളരുന്ന ചെടിയില്‍ കടുകല്ലാതെ മറ്റെന്താണ് വിളയുക? ഒരു അഗ്നിജ്വാലയില്‍ നിന്ന് കൊളുത്തുന്ന വിളക്ക്, അഗ്നി അണഞ്ഞുപോയാലും, എല്ലാറ്റിനെയും എരിക്കുന്ന അഗ്നിയുടെ സ്വഭാവം നിലനിര്‍ത്തുകയില്ലേ? അതുപോലെ അന്തഃകരണത്തില്‍ തമോഗുണത്തിന്‍റെ ഭാരവും പേറിക്കൊണ്ടു ജീവിച്ചിരുന്ന ഒരുവന്‍ അതെ ഗുണം തന്നെ നിലനിര്‍ത്തിക്കൊണ്ടായിരിക്കും വീണ്ടും ജനിക്കുന്നത്. ഇതില്‍ക്കൂടുതല്‍ എന്തു പറയാനാണ്. തമോഗുണം അധികരിച്ചു നില്‍ക്കുമ്പോള്‍ മരിക്കുന്ന ഒരുവന്‍ മൃഗത്തിന്‍റെയോ പക്ഷിയുടെയോ വൃക്ഷത്തിന്‍റെയോ കൃമികീടങ്ങളുടെയോ വംശത്തില്‍ ജനിക്കുന്നു.

തുടരും...

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-12

ലോഭഃ പ്രവൃത്തിരാരംഭഃ
കര്‍മ്മണാമശമഃ സ്പൃഹാ
രജസ്യേതാനി ജായന്തേ
വിവൃദ്ധേ ഭരതര്‍ഷഭ

ഹേ ഭാരതശ്രേഷ്ഠ! ധനസമ്പാദനത്തിനുള്ള അമിതമായ ആഗ്രഹം, അതിനുവേണ്ടി രാപകല്‍ കര്‍മ്മം ചെയ്യുക, അതിനായി പുതിയ പുതിയ കാര്യങ്ങള്‍ തുടങ്ങുക, എല്ലായ്പ്പോഴും ചിത്തസമാധാനമില്ലായ്മ, തീരാത്ത ഭൗതികതൃഷ്ണ എന്നിവയൊക്കെ രജോഗുണം വര്‍ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്നവയാണ്.

ലോഭം = അന്യന്റെ സ്വത്ത് കൈക്കലാക്കാനും കിട്ടിയതെല്ലാം പിശുക്കിപ്പിടിക്കാനുമുള്ള ഇച്ഛ. പ്രവൃത്തി = സ്വാര്‍ത്ഥ പ്രേരിതമായ ചേഷ്ട. ആരംഭം = (സ്വാര്‍ത്ഥബുദ്ധിയോടെ പുതിയ പുതിയ കാര്യങ്ങളില്‍) ഉദ്യമം. കര്‍മ്മണാം അശമം = ഒരിക്കലും ശമിക്കാത്ത കര്‍മവ്യാകുലത. സ്പൃഹാ = ഒടുങ്ങാത്ത ഭൗതികതൃഷ്ണ.
ആത്മനാശത്തിലേക്കുള്ള പാതയാണ് ഇതെന്ന് വ്യക്തമാണ്. 'ധ്യായതോ വിഷയാന്‍ പുംസഃ' എന്നു തുടങ്ങുന്ന പദ്യങ്ങളില്‍ (2 - 62, 63) വിവരിക്കുന്ന വീഴ്ചതന്നെയാണ് ഇവിടെയും വരച്ചു കാണിക്കുന്നത്. അനാവശ്യമായതില്‍ ആഗ്രഹം ആദ്യം, തുടര്‍ന്ന് അത് നേടുവാനുള്ള വിവേകരഹിതമായ പ്രവൃത്തി, പുതിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പുറപ്പാട്, ഭൗതികസുഖാനുഭൂതിയോട് അടിമത്തം വരികയാല്‍ നിത്യമായ അശാന്തി, എല്ലാം തനിക്കു വേണമെന്ന ആശ. ഈ കൊടുങ്കാറ്റ് ഇതില്‍പ്പെടുന്നവരെ തൂക്കിയെടുത്ത് ദുരിതത്തിന്റെ തമോഗര്‍ത്തത്തില്‍ എറിഞ്ഞു കളയുന്നു.

ഇത്തരക്കാരുടെ ചെയ്തികൊണ്ട് ദുരിതമനുഭവിക്കുക അവര്‍ മാത്രമല്ല. വായുവും വെള്ളവും പരിസരവും ആകമാനം മലിനമാകുന്നതിനാലും ഇവരില്‍നിന്ന് നേരിട്ടുള്ള പീഡയാലും, മറ്റുള്ള ചരാചരങ്ങളെല്ലാം വിഷമത്തിലാകുന്നു. ഇങ്ങനെ വിഷമിക്കുന്നവരില്‍ ചിലര്‍, നില്‍ക്കക്കള്ളിക്കു വേണ്ടി ഈ പീഡകരെ, ഇതേ ശൈലിയില്‍, അനുകരിക്കുകയോ ചെറുക്കുകയോ ചെയ്യുന്നു. രോഗം അത്രയ്ക്കത്രയ്ക്ക് പടരുന്നു. എല്ലാവരും ദുരിതത്തിലാഴുന്നു.

രജോഗുണത്തെ ക്ഷത്രിയഗുണമായി പറയാറുള്ളത് അബദ്ധമാണ് എന്ന് വ്യക്തം. ജനകനെപ്പോലുള്ള രാജര്‍ഷിമാര്‍ എങ്ങനെ ഇരുന്നെന്ന് മുന്‍പേ പറഞ്ഞു. അത്തരക്കാര്‍ക്ക് ഇണങ്ങുന്നതല്ല ഇപ്പറഞ്ഞ സ്വഭാവങ്ങളൊന്നും. ചുരുക്കത്തില്‍, ചിന്താശീലരായ മനുഷ്യര്‍ക്കല്ല, പരിണാമദശകളില്‍ വേണ്ടത്ര മുന്നേറാത്തവര്‍ക്കാണ് ഈ ലക്ഷണങ്ങള്‍ കൂടുതല്‍ നന്നായി ചേരുക. ഉദാഹരണത്തിന്, ജാതിയുടെ പേരിലുള്ളത് ഉള്‍പ്പെടെ എല്ലാ മാനിത്വങ്ങളും ദംഭിത്വങ്ങളും രജോഗുണലക്ഷണങ്ങളാണ്.

തുടരും...

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-11

സര്‍വ്വദ്വാരേഷു ദേഹേഽസ്മിന്‍
പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാദ്
വിവൃദ്ധം സത്ത്വമിത്യുത.

ഈ ദേഹത്തില്‍ സര്‍വ്വ ഇന്ദ്രിയങ്ങളിലും ജ്ഞാനാത്മകമായ പ്രകാശം എപ്പോഴുണ്ടാകുന്നവോ അപ്പോള്‍ സത്ത്വഗുണം വര്‍ദ്ധിച്ചിരി ക്കുന്നുവെന്നു അറിയേണ്ടതാകുന്നു.

അല്ലയോ പാര്‍ത്ഥ! രജസ്സിനെയും തമസ്സിനേയും കീഴ്പ്പെടുത്തി സത്ത്വഗുണം മുന്നിട്ടു നില്‍ക്കുമ്പോള്‍ ഒരുവനില്‍ പ്രകടിതമാവുന്ന ചിഹ്നങ്ങള്‍ എന്തൊക്കെയാണെന്നു ഞാന്‍ പറയാം .

വസന്തകാലത്തില്‍ സരസീരുഹങ്ങള്‍വിടര്‍ന്നു അവയുടെ സൗരഭ്യം എല്ലായിടത്തും പരക്കുന്നതുപോലെ, ഒരുവന്‍റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രജ്ഞാപ്രകാശം പുറത്തേക്ക് കവിഞ്ഞൊഴുകുന്നു. അവന്‍റെ സര്‍വ്വേന്ദ്രിയങ്ങളുടെയും അങ്കണത്തില്‍ വിവേകം ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്നു. കരചരണാദികള്‍ക്കുപോലും അപ്പോള്‍ കാഴ്ചശക്തി ലഭിച്ചതായി തോന്നും. രാജഹംസം തന്‍റെ ചുണ്ട് കൊണ്ട് പാലും വെള്ളവും തമ്മില്‍ തരം തിരിക്കുന്നതുപോലെ, ഇന്ദ്രിയ നിഗ്രഹാഭ്യാസംകൊണ്ട് വിവേകശക്തി നേടിയ അവന്‍റെ ഇന്ദ്രിയങ്ങളുടെ സഹായത്തോടെ അവന്‍ ദോഷത്തെയും ഗുണത്തെയും, പാപത്തെയും പുണ്യത്തെയും തമ്മില്‍ തരം തിരിക്കുന്നു. അവന്‍റെ കാതുകള്‍ അന്തഃപ്രേരിതമായി കേള്‍ക്കാന്‍ പാടില്ലാത്തതൊക്കെ വര്‍ജ്ജിക്കുന്നു; കാണേണ്ടതല്ലാത്തതെല്ലാം കണ്ണുകള്‍ തള്ളിക്കളയുന്നു; സംസാരിക്കാന്‍ പാടില്ലത്തതൊക്കെ നാക്ക് ഒഴിവാക്കുന്നു. വിളക്കിന്‍റെ മുന്നില്‍ നിന്ന് അന്ധകാരം പറന്നുപോകുന്നതുപോലെ, ഇന്ദ്രിയ നിഗ്രഹം അനുഷ്ടിക്കുമ്പോള്‍ നിഷിദ്ധകര്‍മ്മങ്ങള്‍ ഇന്ദ്രിയങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ ധൈര്യപ്പെടാതെ ഓടിയൊളിക്കുന്നു.

'എന്റെ കണ്ണില്‍ ഇരുട്ടു കയറിപ്പോയി', 'എനിക്ക് ദിക്കറിയാതായി', 'എനിക്ക് ഒന്നും ഓര്‍മ ഇല്ലാതായി' എന്നിങ്ങനെ 'എനിക്കു ബോധം നഷ്ടപ്പെട്ടു' എന്നുവരെ ഉള്ള അവസ്ഥകള്‍ക്ക് വിപരീതമായ സ്ഥിതിയെയാണ് ഇപ്പറയുന്നത്. 'എന്റെ എല്ലാ ധാരണോപാധികളും ജാഗരൂകങ്ങളായിരിക്കുന്നു' എന്ന നില. സമനില തെറ്റാതിരുന്നാലേ ഈ നില കൈവരൂ. 'ദ്വാര'ശബ്ദത്തിന് വ്യുല്പത്തി 'ദ്വാരയതി ഇതി' എന്നാണ്. അപരിചിതരെ തടയുന്നത് എന്നര്‍ഥം. ശരിയായ അറിവിന് അയഥാര്‍ഥജ്ഞാനം അപരിചിതമാണ്.

ഗുണനിയന്ത്രണത്തിലൂടെയേ സ്വഭാവനിയന്ത്രണം സാധിക്കൂ. പക്ഷേ, ഗുണങ്ങള്‍ പ്രത്യക്ഷങ്ങളല്ല, ഫലം കണ്ടേ അവയുടെ പ്രാമുഖ്യം നിശ്ചയിക്കാനാവൂ. അതിനാല്‍, വിവിധ ഗുണങ്ങളുടെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം.
തുടരും...

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-10

രജസ്തമശ്ചാഭിഭൂയ
സത്ത്വം ഭവതി ഭാരത
രജഃ സത്ത്വം തമശ്ചൈവ
തമഃ സത്ത്വം രജസ്തഥാ

ഹേ അര്‍ജ്ജുന (ചിലപ്പോള്‍) സത്ത്വഗുണം രജോഗുണത്തെയും തമോഗുണത്തേയും കീഴ്പ്പെടുത്തിയിട്ട് പ്രാധാന്യം കൈക്കൊള്ളുന്നു. (മറ്റുചിലപ്പോള്‍) രജോഗുണം സത്ത്വഗുണത്തേയും തമോഗുണത്തേയും കീഴ്പ്പെടുത്തിയിട്ടാണ് വികസിക്കുന്നത്. അതുപോലെ തന്നെ (ഇനിയും ചിലപ്പോള്‍) തമോഗുണം സത്ത്വഗുണത്തേയും രജോഗുണത്തെയും തോല്‍പ്പിച്ച് മുന്നിലെത്തുന്നു.

അല്ലയോ അര്‍ജ്ജുന, കഫത്തെയും വാതത്തെയും തള്ളിനീക്കി പിത്തം ദേഹത്തില്‍ വ്യാപിക്കുമ്പോള്‍ ദേഹം സന്തപ്ത്മാകുന്നു. മഴക്കാലവും വേനല്‍ക്കാലവും കഴിഞ്ഞ് ശിശിരകാലം വരുമ്പോള്‍ ആകാശം കുളിരണിയുന്നതായി തോന്നും. ജാഗ്രതാവസ്ഥയും സ്വപ്നാവസ്ഥയും ഇല്ലാതാകുമ്പോള്‍ ഒരുവന്‍ സുഖസുഷുപ്തിയില്‍ അമരുന്നു. അപ്പോള്‍ അവന്‍റെ ചിത്തവൃത്തി ജഡവും മൂഢവുമായിത്തീരുന്നു. ഇതുപോലെ സത്ത്വഗുണം രജോഗുണത്തെയും തമോഗുണത്തെയും അതിക്രമിച്ച് മുന്നേറി നില്‍ക്കുമ്പോള്‍ ഒരുവന്‍ ചോദിക്കും: ആഹാ, ഞാന്‍ സന്തോഷവാനല്ലേ?’ തമോഗുണത്തിന്‍റെ ആധിപത്യം കൊണ്ട് സത്ത്വരജോഗുണങ്ങള്‍ അശക്തമായിരിക്കുമ്പോള്‍ അവന് അനവധി പ്രമാദങ്ങള്‍ നേരിടും, അതുപോലെ സത്ത്വഗുണത്തേയും തമോഗുണത്തെയും കീഴ്പെടുത്തി രജോഗുണം പ്രകടിതമാവുമ്പോള്‍ ദേഹരാജനായ ജീവാത്മാവിന് കര്‍മ്മത്തേക്കാള്‍ പ്രിയങ്കരമായി മറ്റൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. ഇപ്രകാരം മൂന്നു ഗുണങ്ങളുടെയും സ്വഭാവം ഞാന്‍ നിനക്ക് വിശദീകരിച്ചു തന്നു.

പരമാത്മാവിന്റെ സാന്നിധ്യംകൊണ്ട് പ്രകൃതി ചൈതന്യവത്തായിത്തീരുന്നു. ആ ചൈതന്യം പ്രകടമാകുന്നത് വിരുദ്ധദ്വന്ദ്വങ്ങളുടെ കരണപ്രതികരണങ്ങളായും അതിന്റെ ഫലമായ സ്പന്ദങ്ങളായുമാണ്. തുടര്‍ന്നുള്ള തിരക്കഥയ്‌ക്കെല്ലാം ഉത്തരവാദി പ്രകൃതിയാണ്. അപ്പോള്‍ ലോകത്തുള്ള സങ്കടങ്ങള്‍ക്കും തിന്മകള്‍ക്കുമൊന്നും ഉത്തരവാദി പരമാത്മാവല്ല എന്നാണോ? അതെ എന്നും അല്ല എന്നും പറയാം. എല്ലാറ്റിനും തുടക്കം പരമാത്മാവില്‍നിന്ന് ആയതിനാല്‍, അതെ. അക്ഷരമാധ്യമത്തിന്റെ സ്വഭാവവിശേഷമാണ് തരംതിരിവുകള്‍ സൃഷ്ടിക്കുന്നത് എന്നതിനാല്‍, അല്ല. പ്രകൃതിക്ഷോഭങ്ങളോ ജനനമരണങ്ങളോ അപകടങ്ങളോ ഒന്നും നിവാരണം ചെയ്യാനാവില്ല.

ശരിയായ അറിവില്ലാത്ത ജീവിതം ദുഃഖകരമാണ് എന്നു പറയുന്നത് ഇതിനാലാണ്. പരമാത്മസ്വരൂപത്തെ ശരിയായി അറിയുകയും അതില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്താല്‍ രണ്ടു മെച്ചങ്ങളുണ്ട്. ഒന്ന്, സങ്കടങ്ങള്‍ സഹിക്കാനുള്ള കഴിവുണ്ടാവും. രണ്ട്, ആ സ്വരൂപവുമായി താദാത്മ്യം പ്രാപിച്ചാല്‍ അതിന്റെ സര്‍വതന്ത്രസ്വാതന്ത്ര്യം നമുക്കും അനുഭവിക്കാം.

ഇനിയും ഈ ഗുണങ്ങളുടെ വൃദ്ധിലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് വിവരിക്കാം. ശ്രദ്ധിച്ചു കേള്‍ക്കുക.

തുടരും... 

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 14- ഗുണത്രയവിഭാഗയോഗം - ശ്ളോകം-9
സത്വം സുഖേ സഞ്ജയതി
രജഃ കര്‍മ്മണി ഭാരത
ജ്ഞാനമാവൃത്യ തു തമഃ
പ്രമാദേ സഞ്ജയത്യുതഃ

അല്ലയോ ഭാരത! സത്ത്വഗുണം സുഖത്തിലും രജോഗുണം കര്‍മ്മത്തിലും ബന്ധിപ്പിക്കുന്നു. എന്നാല്‍ തമോഗുണം ജ്ഞാനത്തെ മറച്ചുകൊണ്ട്‌ പ്രമാദം മുതലായവയിലും ബന്ധിക്കുന്നു.

തമസ്സിനെയാണ് അവസാനം പറയുന്നതെന്നാലും, അതാണ് അടിസ്ഥാനപ്രകൃതി. ആ അവസ്ഥയില്‍ സത്വത്തിന്റെ അഭിവൃദ്ധി വിവേകത്തിന്റെ വിത്തു നടുന്നു. അതിന്റെ ഫലമായ ആദ്യതിരിച്ചറിവ് രാഗദ്വേഷങ്ങളായാണ്. അവ കര്‍മത്തില്‍ ആസക്തിയുണ്ടാകുന്നു. ഈ കര്‍മരംഗത്ത് കുറച്ചുകൂടി വിവേക മുണ്ടാകുന്നതോടെ യജ്ഞഭാവനയോടെയുള്ള കര്‍മം നിര്‍മലമായ സുഖം പ്രദാനം ചെയ്യുന്നു.

ഇതൊരു 'പാമ്പും കോണിയും കളി' പോലെയാണ് എന്നു പറയാം. ഏതവസ്ഥയില്‍നിന്നും ഏതവസ്ഥയിലേക്കും കയറുകയോ ഇറങ്ങുകയോ ചെയ്യാം. ഇടനിലകള്‍ കവച്ചുവെക്കുകയുമാവാം. പക്ഷേ, ഓര്‍ക്കാപ്പുറത്ത് വഴുതിവീഴ്ച എപ്പോഴും സംഭവിക്കാം, സൂക്ഷിക്കണം. വിവേകപൂര്‍വം 'കളിച്ചാല്‍' ഏതു വീഴ്ചയില്‍നിന്നും കരകയറാം, ആത്മസാരൂപ്യം നേടി സ്ഥിതപ്രജ്ഞത്വം വരെ എത്താം. പിന്നെ വീഴ്ചയുണ്ടാവില്ല, നിശ്ചയം.

ചരാചരങ്ങളില്‍ ഒന്നുംതന്നെ ഏകഗുണാവസ്ഥയില്‍ ഇല്ല. ജഡമായ പാറയില്‍ ഗുരുത്വാകര്‍ഷണശേഷിയുണ്ട്. ചലനവിധേയത്വമുണ്ട്. സ്ഥൈതിക-ഗതിക ഊര്‍ജങ്ങളുടെ നിക്ഷേപമുണ്ട്. കര്‍മശേഷി ഉണ്ട് എന്നര്‍ഥം. അതിലെ റേഡിയോ-ആക്റ്റീവ് അണുക്കള്‍ക്കു രജസ്സുണ്ട്. പിന്നീട്, പൊടിഞ്ഞുമലിഞ്ഞും ജീവികളുടെ ദേഹഭാഗമാകുമ്പോള്‍ വെളിയില്‍ വരാന്‍ പാകത്തില്‍ നിഹിതമായ വിവേകബീജവും പാറയിലുണ്ട്. ആത്മസാരൂപ്യം നേടിയ ആളിലും തമസ്സുണ്ട്. അതിനെക്കൂടി ആസ്പദിച്ചാണ് അദ്ദേഹം സമതുലനം നേടുന്നതും നിലനിര്‍ത്തുന്നതും. സര്‍വഭൂതഹിതാനുസാരിയായ കര്‍മം ചെയ്യാനുള്ളതെന്നാലും രജോഗുണപ്രേരണയും അദ്ദേഹത്തില്‍ ശേഷിക്കുന്നു. ഗുണപ്രാമുഖ്യമാണ് നിര്‍ണായകം.

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-14-ഗുണത്രയവിഭാഗയോഗം-ശ്ളോകം-8

തമസ്ത്വജ്ഞാനജം വിദ്ധി
മോഹനം സര്‍വ്വദേഹിനാം
പ്രമാദാലസ്യ നിദ്രാഭിഃ
തന്നിബധ്നാതി ഭാരത!

അല്ലയോ ഭാരത! തമോഗുണം അജ്ഞാനത്തില്‍ നിന്നുണ്ടാകുന്നതും സര്‍വ്വജീവികളേയും മോഹിപ്പിക്കുന്നതുമാണെന്നറിയുക. ആ തമോഗുണം പ്രമാദം, ആലസ്യം, നിദ്ര എന്നിവകൊണ്ട് ദേഹിയെ ദൃഢമായി ബന്ധിക്കുന്നു.

അല്ലയോ അര്‍ജുജുനാ! തമോഗുണം മോഹമാകുന്ന രാത്രിയില്‍ തങ്ങിനില്‍ക്കുന്ന കാര്‍മേഘമാണ്. അതു ഒരുവന്‍റെ മനുഷ്യ സാധാരണമായ ബുദ്ധിവിശേഷത്തെ മൂടുപടംകൊണ്ടെന്നപോലെ മറയ്ക്കുന്നു. അതു അജ്ഞാനത്തിന്‍റെ കാതലാണ്. തന്നിമിത്തം അത് വിശ്വത്തെ വിമോഹിപ്പിച്ചു അതിന്‍റെ വിരല്‍ത്തുമ്പില്‍ നിര്‍ത്തി നൃത്തമാടിക്കുന്നു.

തമോഗുണത്തിന് കേവലജ്ഞാനത്തോട് അത്യധികമായ ആസക്തിയുണ്ട്. കേവലജ്ഞാനവുമായുള്ള തമോഗുണത്താല്‍ ജീവാത്മാവ് ഭ്രമിച്ച് എന്തു കര്‍മ്മവും ചെയ്യാന്‍ തയ്യാറാവുന്നു. തമോഗുണത്തിന്‍റെ നിര്‍വിചാരഭാവം കൊണ്ട് അവിവേക മഹാമന്ത്രമാണ് അത് ഉരുവിടുന്നത്. അത് മൂഢതാമധുചഷകത്തില്‍ നിറച്ചുവെച്ചിരിക്കുന്ന വീര്യമേറിയ വീഞ്ഞാണ്. അത് എല്ലാ ജീവജാലങ്ങളെയും മോഹിപ്പിക്കുന്ന ഒരു മോഹനാസ്ത്രമാണ്. താന്‍ ശരീരമാണെന്നു ചിന്തിക്കുന്നവരെ യുക്തിപാശം കൊണ്ട് ബന്ധിക്കുന്നത് തമോഗുണതിന്‍റെ പ്രത്യേക സ്വഭാവമാണ്.

തമോഗുണം വര്‍ദ്ധിക്കുന്ന ജീവജാലങ്ങളില്‍ മറ്റൊന്നിനും വളരാന്‍ അവസരമില്ല. അത് ഇന്ദ്രിയങ്ങള്‍ക്കു ജഡത്വം സംഭവിപ്പിക്കുയും മനസ്സില്‍ മൂഡത നിറയ്ക്കുകയും ചെയ്യുന്നു; അവയവങ്ങളെ ആലസ്യ വിധേയമാക്കുന്നു; ശരീരത്തെ ക്ഷയിപ്പിക്കുന്നു; പ്രവൃത്തിയിലുള്ള താല്പര്യം ഇല്ലാതാക്കുന്നു; തുടര്‍ച്ചയായി കോട്ടുവായിടുവിക്കുന്നു. അല്ലയോ അര്‍ജ്ജുന, കണ്ണുകള്‍ തുറന്നിരുന്നാല്‍ പോലും അവന്‍ ഒന്നും കാണുകയില്ല. ആരും അവനെ വിളിക്കുന്നില്ലെങ്കിലും ആരോ അവനെ വിളിച്ചുവെന്ന സങ്കലപത്തില്‍ അവന്‍ എന്ന് വിളികേള്‍ക്കും. ഉറച്ചുകിടക്കുന്ന പാറക്കല്ല് തിരിഞ്ഞുകിടക്കാത്തതുപോലെ, ചുരുണ്ട് കൂടിക്കിടന്നു ഉറങ്ങുന്ന അവന്‍ തിരിഞ്ഞു കിടക്കുകയില്ല. ഭൂമി പാതാളത്തിലേക്ക് പോയാലും ആകാശം ഇടിഞ്ഞുവീണാലും കിടക്കുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുന്ന കാര്യം അവന്‍റെ ചിന്തയില്‍പ്പോലും പെടുകയില്ല. ഇപ്രകാരം ആലസ്യം പൂണ്ടു കിടക്കുന്ന അവന്‍റെ അന്തഃകരണത്തില്‍ യോഗ്യായോഗ്യങ്ങളായ കാര്യങ്ങളൊന്നും തന്നെ ആലോചനാവിഷയമാവുകയില്ല. ഉറക്കത്തില്‍ അമിതമായ ആനന്ദം കണ്ടെത്തുന്ന അവന് സ്വര്‍ഗ്ഗീയാനന്ദത്തെപ്പറ്റി പുച്ഛമാണ്. ബ്രഹ്മദേവന്‍റെ ഒരു ദിവസത്തിന്‍റെ ദൈര്‍ഘ്യത്തോളമുള്ള കാലം മുഴുവന്‍ ഉറങ്ങിക്കഴിയണമെന്നല്ലാതെ മറ്റൊരാഗ്രഹവും അവനില്ല. അവന്‍റെ യാത്രയ്ക്കിടയില്‍ എവിടെയെങ്കിലും കിടന്നുറങ്ങുന്ന തിനടയില്‍ അവിടെ കിടന്നുറങ്ങുന്ന അവന്‍ അമൃത് ലഭിച്ചാല്‍ പോലും അനങ്ങുകയില്ല. അവന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ താടിക്ക് കൈയും കൊടുത്തോ, മുട്ടിന്മേല്‍ തലയും ചായ്ച്ചോ മന്ദബുദ്ധിയെപ്പോലെ ഇരിക്കും. എന്തെങ്കിലും ജോലി ചെയ്യുന്നതിന് അവനെ നിര്‍ബന്ധിച്ചാല്‍ അവന്‍ കോപാകുലനാകും. ക്രുദ്ധനായ ഒരന്ധന്‍ നടക്കാന്‍ ഒരുമ്പെട്ടാല്‍ അവന്‍റെ ഗതി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയാത്തതുപോലെ, തമോഗുണ പുരുഷന്‍ ദേഷ്യത്തോടും ആവേശത്തോടും കൂടി ജോലി ചെയ്യാന്‍ ആരംഭിച്ചാല്‍ അവന്‍ എന്തു പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും അറിയാന്‍ സാദ്ധ്യമല്ല. അവന് ഇപ്പോള്‍ എന്തു വേണമെന്നോ ആരോട് ഇപ്രകാരം സംസാരിക്കണമെന്നോ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നോ അറിവില്ല. ഒരു കാര്യത്തിന്‍റെ സാദ്ധ്യാസാദ്ധ്യങ്ങളെപ്പറ്റി ചിന്തിക്കാതെ അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് അവന്‍ ഒരുംബെടും. തന്‍റെ ചിറകുകള്‍ കൊണ്ട് അഗ്നിയെ അണച്ചുകളയാമെന്നു കരുതി കാട്ടു തീയിലേക്ക് കുതിച്ചു ചാടുന്ന പതംഗത്തെപ്പോലെ, സാധാരണക്കാരന്‍ ചെയ്യാന്‍ മടിക്കുന്ന കൃത്യങ്ങളിലേക്ക് അവന്‍ തുനിഞ്ഞിറങ്ങും. ഇപ്രകാരം, ഒരു തമോഗുണിയില്‍ നിദ്രയും ആലസ്യവും പ്രമോദവും നിറഞ്ഞു നില്‍ക്കുന്നു അവ ശുദ്ധവും നിരുപാദികവുമായ ജീവാത്മാവിനെ ബന്ധനസ്ഥനാക്കുന്നു.

വഹ്നി ഒരു വിറകുകഷ്ണത്തെ എരിക്കുമ്പോള്‍ അതിന്‍റെ രൂപം കൈക്കൊള്ളുന്നു. കുടത്തിലമര്‍ന്നിരിക്കുന്ന ആകാശത്തിനു ഘടകാശത്തിന്‍റെ രൂപമാണ്. ജലം നിറഞ്ഞുകിടക്കുന്ന പൊയ്കയില്‍ ചന്ദ്രന്‍ പ്രതിഫലിച്ചു കാണുന്നു. ഇതെല്ലാം തെറ്റിധരിക്കപ്പെട്ട രൂപങ്ങളാണ്. ആത്മാവു വ്യാപ്ത്മാണ്. ഗുണങ്ങളാല്‍ ബന്ധിക്കപ്പെട്ട ജീവാത്മാവിന്, അജ്ഞത നിമിത്തം, അതതിന്‍റെ സ്വഭാവമുണ്ടെന്ന്ന്നു തെറ്റിദ്ധരിക്കപ്പെടുന്നു.

പ്രമാദം = കര്‍ത്തവ്യത്തിന്റെ മറവി. ആലസ്യം = ശ്രദ്ധക്കുറവുകൊണ്ട് കര്‍ത്തവ്യത്തില്‍ താത്പര്യമില്ലായ്മ. നിദ്ര = ബുദ്ധികെട്ട് കര്‍ത്തവ്യം പരിത്യജിച്ചുള്ള ഉറക്കം. (തമോഗുണം മറ്റു രണ്ടിനേക്കാള്‍ ദോഷമുള്ളതും ബന്ധനശേഷിയുള്ളതുമാകയാല്‍ അതിനെ പ്രത്യേകിച്ചറിയണമെന്നു സൂചിപ്പിക്കാനായി 'തു' ശബ്ദം ഉപയോഗിച്ചിരിക്കുന്നു.)

സത്ത്വഗുണാവസ്ഥയില്‍ അന്തഃകരണം സമാവസ്ഥയിലായതിനാല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവ് അന്തഃകരണത്തില്‍ നേരായി പതിയും, തെളിയും. രജോഗുണം ഏകാഗ്രത നശിപ്പിക്കുന്നതിനാല്‍ ഈ സൗകര്യം നഷ്ടമാകുന്നു. തമോഗുണമാകട്ടെ, ഒരു വിഷയത്തെയും ക്ഷണനേരംപോലും ശരിയായി അറിയാന്‍ അനുവദിക്കില്ല. പിഴച്ചു ചെയ്യുക, വേണ്ടതൊന്നും ചെയ്യാതിരിക്കുക എന്ന ശീലംകൊണ്ടാണ് അത് ദേഹിയെ ദേഹത്തില്‍ തളയ്ക്കുന്നത്.

നമ്മില്‍ പലരും ഭൗതികസുഖം തേടി ജഡസാമഗ്രികളുടെ പിന്നാലെ ഓടി കര്‍മബദ്ധരായി രജോഗുണത്തില്‍ പെട്ട് ഉഴലുന്നു. അവിടെയും തൃപ്തി പോരാഞ്ഞ് അനേകം പേര്‍ മദ്യവും മയക്കുമരുന്നുമുപയോഗിച്ചോ അല്ലാതെതന്നെയോ മനസ്സിനെ മയക്കിക്കിടത്തി തമോഗുണത്തിലും ഉഴലുന്നു. ഇതിന്റെയൊക്കെ ഫലമായി ലോകത്തില്‍ അലസരുടെയും കുറ്റവാളികളുടെയും ചിത്തഭ്രമം ബാധിച്ചവരുടെയും എണ്ണം പെരുകുന്നു.

'പ്രഭ'യില്‍ രമിക്കുന്നവനാണ് ഭാരതന്‍. അന്നത്തെ ആ സംബോധന ഭാരതീയരായ നമുക്ക് ഇന്നുമുള്ള വൈവശ്യത്തിനു നേരേ നിവര്‍ന്നുതന്നെ നില്‍ക്കുന്ന ചൂണ്ടുവിരലാണ്.

ത്രിഗുണങ്ങള്‍ ഒരേസമയം വെവ്വേറെ വഴിക്ക് പ്രചോദിപ്പിക്കുന്നു. ഗുണചോദനകളുടെ ദിശാമുഖങ്ങള്‍ ഇനി പറയുന്നു. മൊത്തം ചിത്രമാണ് കണക്കിലെടുക്കേണ്ടത്.

(തുടരും..)