Tuesday, 13 January 2015

നാരദഭക്തിസൂത്രം Day70 എഴുപതാം ദിവസം

നാരദഭക്തിസൂത്രം Day70 എഴുപതാം ദിവസം
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നൊക്കെ പറയുന്നത്‌ മോശപ്പെട്ട കാര്യമായിട്ടാണ്‌ കാണുന്നത്‌. 
ആരോ തമാശയ്‌ക്കു പറഞ്ഞത്‌ ഓര്‍ക്കുകയാണ്‌ 
ഓട്ടോഗ്രാഫ്‌ എഴുതാന്‍ കൊടുത്തുകഴിഞ്ഞാല്‍ ചിന്മയാനന്ദസ്വാമിജി 
എല്ലാവര്‍ക്കും "വിത്ത്‌ ലൗ"എന്നെഴുതും. 
അപ്പോള്‍ ഇത്‌ എഴുതി മേടിക്കുന്നവര്‍ക്ക്‌ സ്വാമിജിയെ അറിയാം. 
പക്ഷേ വീട്ടില്‍കൊണ്ടുപോയാല്‍ ഭര്‍ത്താവിനറിയില്ലല്ലോ. 
അതുകൊണ്ട്‌ പലപ്പോഴും അത്‌ അവര്‌ കാണിക്കില്ലത്രേ. 
വളരെ രസമായിട്ടുള്ള കാര്യമാണ്‌.....
ഇദ്ദേഹത്തിന്റെ അഖണ്‌ഡമായ മുറിവില്ലാത്ത സ്‌നേഹം പേനത്തുമ്പിലൂടെ എനിക്കു പകര്‍ന്നു തന്നതാണ്‌......നിനക്കു തരാന്‍ ഇതു മാത്രമേ ഉള്ളൂ എന്നു പറയുകയാണ്‌. 
ഇതിനെ വീട്ടിലുള്ളവര്‍ എടുത്തു നോക്കിക്കഴിഞ്ഞാല്‍ ഈ ലൗ എന്നു പറയുന്നത്‌ എന്തോ ഒരു മോശപ്പെട്ട വികാരമാണെന്ന്‌ മനസ്സിലാക്കിയാലോ. അതുകൊണ്ട്‌ നമ്മെ സംബന്ധിച്ച്‌ ഒരു പുരുഷന്‌ ഒരു സ്‌ത്രീയോടു തോന്നുന്ന പ്രേമമെന്ന വികാരം അത്‌ കാമമാണ്‌ എന്നു പറയുകയാണ്‌. ഈ കാമത്തെ മാറ്റിയിട്ട്‌ അത്‌ പുതിയൊരു വേഷമണിഞ്ഞിട്ട്‌ നമ്മളതിനെ പ്രേമമെന്നു പറയും. അതാണ്‌ ലോകത്തിനു പറ്റിയിട്ടുള്ള വലിയ അബദ്ധം. 
ഈ നാരദഭക്തിസൂത്രം കാലോചിതമായി വ്യാഖ്യാനിക്കേണ്ടതാണ്‌. അല്ലെങ്കില്‍ ഇത്‌ അങ്ങേയറ്റം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. നാരദര്‌ എന്തു ഭംഗിയായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്‌ കാമനാരഹിതം - അതില്‍ കാമനയ്‌ക്കു സ്ഥാനമില്ല. മാത്രമല്ല അത്‌ പ്രതിക്ഷണവര്‍ദ്ധമാനം - ക്ഷണം പ്രതി വര്‍ദ്ധിക്കുന്നതാണ്‌. മറ്റേതങ്ങനെയല്ല. അത്‌ പ്രേമം. പിന്നെ പ്രേമം എവിടെയാണ്‌ അവസാനിക്കുന്നത്‌ വിവാഹത്തില്‍. അനന്തരം അതിന്റെ പരിണാമം വിവാഹമോചനത്തിലാണ്‌. അല്ലെങ്കില്‍ അവര്‌ പണ്ട്‌ വലിയ പ്രേമത്തിലായിരുന്നു. ഇപ്പോഴോ? നമ്മുടെ പ്രേമം വര്‍ദ്ധിക്കുന്നുണ്ടോ? ഇല്ല. വിവാഹാനന്തരം നോക്കൂ. മുമ്പുണ്ടായിരുന്നതുപോലെ ആണോ. പ്രേമിച്ചു വിവാഹം ചെയ്‌തിട്ടുള്ളവര്‍ക്കൊക്കെ അറിയാം. അതല്ല സ്വാമീ, സ്വാമി പറയുന്നതു ശരിയല്ല. ഞങ്ങളെ സംബന്ധിച്ച്‌ ഞങ്ങളുടെ പ്രേമം വിവാഹാനന്തരം അതങ്ങനെ പുഷ്‌പിച്ചു കായ്‌ച്ചു ഫലമായി ശാഖകളായി, അത്‌ അങ്ങനെ വളര്‍ന്നു പന്തലിച്ചു പോവുകയാണ്‌ എന്നാല്‍ സ്വാമി അവരെ നമസ്‌ക്കരിക്കുന്നു. 
ഇവിടെ എനിക്കുണ്ടായിരിക്കുന്ന പ്രേമമെന്ന ഭക്തി, അതെന്നില്‍ ആവിര്‍ഭവിച്ചാല്‍, ഞാനതിനു പാത്രീഭൂതനായിക്കഴിഞ്ഞാല്‍ പിന്നെയെന്താണ്‌ പ്രതിക്ഷണവര്‍ദ്ധമാനം - അതെനിക്കു എല്ലാറ്റിനോടും ഉണ്ടാകണമെന്നാണ്‌. ഇപ്പോള്‍ നമുക്കതുണ്ട്‌ പക്ഷേ നമ്മളുമായി ബന്ധപ്പെട്ടതിനോടേയുള്ളു മൃഗങ്ങളോടുണ്ട്‌, കുട്ടികളോടുണ്ട്‌, വൃക്ഷങ്ങളോടുണ്ട്‌ ഈ ജഡമായിട്ടുള്ളതിനോടെല്ലാമുണ്ട്‌. ഏതില്‍ എന്റെ പേരിലുള്ളതില്‍. അവിടുന്ന്‌ വിട്ടുകഴിഞ്ഞാലില്ല. എന്നാലിത്‌ അവിച്ഛിന്നമാകണം - മുറിവില്ലാത്തതാകണം. 
ഇത്‌ എന്റെ ആഴങ്ങളിലേക്കുള്ള പോക്കാണ്‌. അതുകൊണ്ട്‌ ഇത്‌ സൂക്ഷ്‌മതരം. മാത്രമല്ല അനുഭവരൂപം - അപ്പോള്‍ ഇത്‌ നെറ്റിയിലെ കുറിയുടെ വലിപ്പമോ, രാവിലെ എഴുന്നേല്‍ക്കുന്ന സമയത്തെയോ, സഹസ്രനാമാദികളെയോ ക്ഷേത്രദര്‍ശനത്തെയോ ഒന്നും ആശ്രയിച്ചു നിലകൊള്ളുന്നതല്ല. എനിക്ക്‌ എന്നോടുള്ള ഭക്തി ആ പ്രേമം തന്നെയാണ്‌. എനിക്കു ഈ വിശ്വത്തോട്‌, ഈശ്വരനോട്‌, പ്രകൃതിയോട്‌ ഒക്കെ ഉള്ള ഭക്തി അതാണ്‌ പ്രേമം. വേഷം കൊണ്ടോ, കാലം കൊണ്ടോ വസ്‌തുവിനെക്കൊണ്ടോ ഒന്നും പരിമിതപ്പെടാത്തതും അതേ സമയം ഗുണരഹിതം കാമനാരഹിതം പ്രതിക്ഷണവര്‍ദ്ധമാനം അവിച്ഛിന്നം സൂക്ഷ്‌മതരം അനുഭവരൂപം ഒക്കെയാണ്‌ ഭക്തി.
(തുടരും...)

No comments:

Post a Comment