Monday, 5 January 2015

നാരദഭക്തിസൂത്രം Day 63 അറുപത്തിമൂന്നാം ദിവസം

നാരദഭക്തിസൂത്രം Day 63 അറുപത്തിമൂന്നാം ദിവസം
ഈ കേള്‍വിയില്‌ എവിടെയൊക്കെയോ തൊട്ടുണര്‍ത്തുന്ന 
ഋഷി നാരദന്‍ നമ്മളെ ശരിക്കു ഓര്‍മ്മിപ്പിക്കുന്ന എന്തൊക്കെയോ ഉണ്ട്‌ ,
അതാണ്‌ നമ്മളെ ഇങ്ങോട്ടേയ്‌ക്കു വിളിപ്പിക്കുന്നത്‌ 
അല്ലാതെ വേറെ ചെപ്പടിവിദ്യ ഒന്നും ഇവിടെ കാണിക്കാനുമില്ല.
ഋഷിയുമായിട്ടുള്ള നമ്മുടെ ഒരു പ്രത്യേക സമ്പര്‍ക്കം,
എവിടെയോ വച്ച്‌ ഏതോ ഒരു കാലത്ത്‌, ഇങ്ങനെ വേണം ജന്മജന്മാന്തരങ്ങളെ അറിയാന്‍. എവിടെയൊക്കെയോ വച്ച്‌ എനിക്കു കിട്ടിയതാണ്‌,അത്‌ വീണ്ടും കിട്ടേണ്ടതാണ്‌,
ചിലത്‌ പൂര്‍ത്തിയാകാത്തതിന്റെ പൂര്‍ണ്ണതയ്‌ക്കുവേണ്ടിയുള്ള പ്രയാണം. 
അല്ലാതെ ഇവിടെ വേറെ എന്തെങ്കിലും ഉണ്ടോ.?
ഇവിടെ നിങ്ങളുടെ വീട്ടില്‍ വന്ന്‌ കണക്കൊന്നും എടുക്കാന്‍ പോകുന്നില്ല. 
അങ്ങനെയുണ്ടല്ലോ മറ്റു പലതിലുമൊക്കെ. 
നിങ്ങളുടെ കല്ല്യാണത്തിനു ഇടപെടില്ല, 
മരണാനന്തര ചടങ്ങിനിടപെടില്ല. അങ്ങനെയൊന്നുമില്ല.
നമ്മളെ ഇതു കേള്‍ക്കാനുള്ള താല്‌പര്യത്തിന്റെ പിറകിലുള്ള ഒരു ശക്തി, 
അല്ലെങ്കില്‍ അതിന്റെ കാരണം ഇതാണെന്നു പറയുകയാണ്‌. 
യഃ കര്‍മ്മഫലം ത്യജതി - ആരാണോ ആ കര്‍മ്മഫലത്തെ ത്യജിക്കുന്നത്‌ എന്നു പറയുമ്പോള്‍ അതിലുള്ള ചിന്തയുണ്ടല്ലോ. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ചെയ്യാം. അങ്ങനെയാണെങ്കില്‍ ഞാന്‍ ചെയ്യാം. ബിസിനസ്സില്‍ അതൊക്കെ ഉണ്ട്‌. പക്ഷേ നമ്മള്‍ ഒരു വ്യാപാരം ചെയ്യുമ്പോള്‍ അതൊക്കെ അതിന്റെ ഭാഗമാണ്‌. പക്ഷേ നമ്മള്‍ക്കിതെല്ലാം കഴിഞ്ഞ്‌, അതുകൊണ്ടാണീ വ്യാപാരികള്‍ക്കൊക്കെ ഈ ശാസ്‌ത്രപഠനം അത്യാവശ്യമാണ്‌. രാത്രിയായിക്കഴിഞ്ഞാല്‍, അല്ലെങ്കില്‍ വീട്ടില്‍ വന്നു കഴിഞ്ഞാല്‍ കുറച്ചെങ്കിലും ഈ ആത്മവിചാരം വേണം. അല്ലെങ്കില്‍ ഇതുമായിട്ട്‌ താതാത്മ്യപ്പെട്ട്‌ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്‌. അതുമായിട്ടാ നമ്മള്‌ കിടക്കാന്‍ പോകുന്നതെങ്കില്‍ ശരിയാവില്ല. ഈ ബിസിനസ്സുകാര്‌, അവരുടെ വീട്ടിലുള്ള അമ്മമാര്‍ക്കും, ഭാര്യമാര്‍ക്കും ഒരുപാട്‌ പരാതികളുണ്ട്‌. കാരണം ഇയാളോടെന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ കല്‍ക്കട്ടയിലെ കമ്പനിയുടെ കാര്യവും ആ പ്രോഡക്‌ടിന്റെ കാര്യവും. അല്ലാതെ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധയില്ല. പക്ഷേ പലരുമുണ്ട്‌. അവര്‌ അതിന്‌ അവിടെ ഷട്ടറിടുമ്പോള്‍ മനസ്സിനും ഷട്ടറിടും. വീട്ടില്‍ യാതൊരിടപാടും ഇല്ല. ഒരു ഫോണ്‍കോളുപോലും അറ്റന്‍ഡു ചെയ്യില്ല. പക്ഷേ മിക്ക ബിസിനസ്സുകാരും രാവിലെ എണീറ്റാല്‍ തുടങ്ങും ഈ പരിപാടി. രാത്രി വരുന്നതേ നേരം വൈകീട്ട്‌. പിന്നെ ഞായറാഴ്‌ച കാറൊക്കെ എടുത്തിട്ട്‌ അവിടെ പോയി , കല്ല്യാണത്തിനു പോയി, പിന്നെ നിനക്കെന്താ വേണ്ടത്‌ ഇടയ്‌ക്കിടയ്‌ക്ക്‌ ഇങ്ങനെ ഒരു ചോദ്യമുണ്ട്‌. നീയല്ലേ അവിടെയിരുന്ന്‌ ഈ സാരി വേണം ആ സാരി വേണം എന്നൊക്കെ പറഞ്ഞത്‌. പക്ഷേ എനിക്ക്‌ നിങ്ങളെ വേണം എന്നുണ്ട്‌. ഒരു അഞ്ചുമിനിട്ടെങ്കിലും. ഇതു പറയാനുള്ള ധൈര്യവും ഇല്ല. പക്ഷേ പറയാനുള്ള വഴി അറിയുകയും ഇല്ല. അതു പറയാനും പറ്റില്ല. അതാണ്‌ വേറൊരു കാര്യം. അതുകൊണ്ട്‌ ഇതിനെയൊക്കെ ഒന്നു ത്യജിക്കൂ, ഉപേക്ഷിക്കൂ. നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെടുന്ന ഒരുപാട്‌, നിങ്ങളെത്തന്നെ നഷ്‌ടപ്പെടുന്നുണ്ട്‌. കര്‍മ്മഫലത്തില്‌ നമ്മള്‌ സംഗമിച്ചു കഴിഞ്ഞു. 
സ്വന്തം കുട്ടിയുടെ കൂടെ ദിവസം ഒരു പത്തുമിനിട്ട്‌ ചിലവഴിക്കാന്‍ കഴിയാതെ എന്തു ബിസിനസ്സ്‌. എന്തിനാ ഈ ബിസിനസ്സ്‌. അതുകൊണ്ട്‌ ഉപേക്ഷിക്കു എന്നു പറയുകയാണ്‌. എന്നിട്ട്‌ കുറച്ചു സമയമെങ്കിലും ഞാന്‍ ഞാനായിട്ടിരിക്കുക. അല്ലെങ്കില്‍ നാമായിരിക്കുന്ന സമൂഹത്തിലായിരിക്കാന്‍ ബുദ്ധിമുട്ടാണ്‌. എന്തൊക്കെ പറഞ്ഞു തന്നിട്ടുണ്ട്‌ നമ്മുടെ ആചാര്യന്മാര്‌. എപ്പോഴൊക്കെ എങ്ങനെയൊക്കെ വേണം നമ്മള്‌ ഓരോന്നു ചെയ്യാന്‍ എന്നുള്ളത്‌. കര്‍മ്മാണി സന്യസ്യതി - കര്‍മ്മങ്ങളെയും ഉപേക്ഷിക്കേണ്ടതുണ്ട്‌. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‌, പിന്നെ ചെയ്യേണ്ടതൊക്കെ മറ്റുള്ളവര്‍ക്കായി വിട്ടുകൊടുത്തേക്കണം. 
ഇത്‌ അപ്പോഴും ഇദ്ദേഹം തന്നെ പോവുകയാണ്‌ വാടക മേടിക്കാന്‍. അച്ഛാ ഞാന്‍ പോയി അത്‌ മേടിച്ചുകൊള്ളാം എന്നു പറഞ്ഞാല്‍ അത്‌ വേണ്ട എന്നു പറയുകയാണ്‌. 
അപ്പോഴും നമ്മളതു വിടുന്നില്ല. 
തതോ - അനന്തരം, നിര്‍ദ്വന്ദോ ഭവതി - എല്ലാ ദ്വന്ദ്വങ്ങളേയും അതിവര്‍ത്തിച്ചു കൊണ്ട്‌ നിലകൊള്ളുക.......
(തുടരും...)

No comments:

Post a Comment