ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-9
മച്ചിത്താ മദ്ഗതാപ്രാണാ
ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം
തുഷ്യന്തി ച രമന്തി ച.
ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം
തുഷ്യന്തി ച രമന്തി ച.
എന്നില്‍തന്നെ മനസ്സിനെ ഉറപ്പിച്ചിരിക്കുന്നവരും എന്നില്‍ അര്‍പ്പിക്കപ്പെട്ട ജീവനത്തോടു കൂടിയവരുമായ വിവേകികള്‍ എന്നെപ്പറ്റി അന്യോന്യം ബോധിപ്പിക്കുന്നവരും കീര്‍ത്തനം ചെയ്യുന്നവരുമായി എപ്പോഴും സന്താഷിക്കുകയും രമിക്കുകയും ചെയ്യുന്നു.
ഞാനുമായി ഏകത്വം പ്രാപിച്ചവരുടെ അന്തരംഗം സംതൃപ്തിയടയുന്നു. ആത്മജ്ഞാനസമ്പാദനത്തിലുളള അദമ്യമായ ആഗ്രഹത്താല്‍ ജനനമരണങ്ങളെ അവര്‍ വിസ്മരിക്കുന്നു. ആത്മജാഞാനം കൊണ്ടുണ്ടായ ചിത്തഹര്‍ഷത്തോടു കൂടി അവര്‍ നൃത്തം വയ്ക്കുന്നു. അവര്‍ അന്യോന്യം ഭഗവല്‍കാര്യങ്ങളെപ്പറ്റി സംസാരിക്കുകയും അവര്‍ക്ക് സ്വയം തെളിഞ്ഞുകിട്ടിയിട്ടുളള തത്ത്വരഹസ്യങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നു.
തൊട്ടുകിടക്കുന്ന രണ്ട് ജലാശയങ്ങളില്‍ ജലം നിറഞ്ഞ് അന്യോന്യം കവിഞ്ഞഴുകുമ്പോള്‍ അവയിലെ തിരകള്‍ പരസ്പരം കെട്ടിപ്പിണയുന്നതുപോലെ, ആത്മജ്ഞാനികളായ ഭക്തന്മാര്‍ ഒത്തുകൂടുമ്പോള് അവരുടെ ആഹ്ലാദകരമായ ആനന്ദം പിന്നിച്ചേര്‍ന്ന് ഒന്നാവുകയും ഒരുവന്‍റെ ആത്മജാഞാനത്തിന്‍റെ മാഹാത്മ്യം മറ്റവന്‍റെ ആത്മജ്ഞാനത്തിന്‍റെ അലങ്കരണംകൊണ്ട് കൂടുതല്‍ മോടിപിടിക്കുകയും ചെയ്യുന്നു. ഒരു പ്രഭാകരന്‍ പ്രമുദിതമായ ആരാധനയൊടെ മറ്റൊരു പ്രഭാകരന്‍റെ മുന്നില്‍ ദീപാരാധന നടത്തുന്നതുപോലെ, അഥവാ ഒരു സുധാകരന്‍ മറ്റൊരു സുധാകരനെ ആശ്ലേഷിക്കുന്നതുപോലെ, അഥവാ ഒരേ വേഗതയുളള രണ്ടുപുഴകള്‍ ഒരുമിച്ചു കൂടിക്കലര്‍ന്ന് ഒഴുകുന്നതുപോലെ ഈ ആനുഗൃഹീതരായ ആത്മാക്കള്‍ തമ്മില്‍ ചേരുമ്പോള്‍ അതു വിശ്വോത്തരജീവിതത്തിന്‍റെ പവിത്രമായ അരുവികള്‍ തമ്മിലുളള സംഗമമായിത്തീരുന്നു.
സാത്വികഭാവമാകുന്ന ഇലകള്‍ ഈ ജലപ്പരപ്പില്‍ നീന്തിക്കളിക്കുന്നു. ബ്രഹ്മസുഖം നിറഞ്ഞുതുളുമ്പിയൊഴുകുന്ന അവര്‍ ദേഹബുദ്ധി വിസ്മരിക്കുന്നു.
ഒരു ഗുരു ഏകാന്തതയില്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് രഹസ്യമായി മാത്രം ഉപദേശിച്ചു കൊടുക്കുന്ന പരമസത്യം, ഞാനുമായി ഐക്യം പ്രാപിച്ചതിലുളള ഉന്മത്തമായ ആനന്ദംകൊണ്ട്, അവര്‍ മേഘനാദത്തില്‍ ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നു. എന്നാല്‍ മറ്റു ചിലപ്പോള്‍ എന്നില്‍ സമ്പൂര്‍ണ്ണമായി ലീനരായിരിക്കുന്നതു കൊണ്ടുളള ആനന്ദലഹരിയില്‍ മൌനികളായിത്തീരുന്നു. ഉല്ഫുല്ലമാകുന്ന താമരമൊട്ടിന് അതിന്‍റെ പരിമളം ഉളളിലടക്കാന്‍ കഴിയാതെ നൃപനും നിര്‍ധനനും ഒരേരീതിയില്‍ ലഭിക്കത്തക്കവണ്ണം പ്രസരിക്കുന്നതുപോലെ, ഈ ആരാധകര്‍ എന്‍റെ സങ്കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് പൂര്‍ണ്ണതൃപ്തി കൈവരിച്ച് ലോകത്തുളള എല്ലാവര്‍ക്കും നിരന്തരാനന്ദത്തിനു വഴിതെളിക്കുന്നു. ഇപ്രകാരമുളള എന്‍റെ ഭക്തന്മാര്‍ രാത്രിയെന്നോ പകലെന്നോ ഉളള ഭേദമില്ലാതെ ദേഹചിന്ത ഉപേക്ഷിച്ച് ഞാനുമായി ഐക്യം പ്രാപിച്ച് അവാച്യമായ ആനന്ദം അനുഭവിച്ചുകൊണ്ടേയിരി ക്കുന്നു.
ഈശ്വരനിലും സ്വജീവനിലുമുള്ള സത്ത ഒന്നുതന്നെ എന്ന് അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ തന്റെ മനസ്സിലും ബുദ്ധിയിലും എന്തെന്ത് വികാരവിചാരങ്ങള്‍ ഉടലെടുത്താലും ഒരു ചുവട് പിന്മാറി അവയ്ക്കു പിന്നിലുള്ള ബോധസത്തയില്‍ നിരന്തരം മനസ്സുറപ്പിച്ചു നില്‍ക്കാന്‍ സത്യാന്വേഷിക്ക് ക്ലേശമുണ്ടാവില്ല. ഇടതടവില്ലാത്ത ആ പരംപൊരുളോര്‍മയെയാണ് മച്ചിത്താ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതുപോലെ, പഞ്ചേന്ദ്രിയങ്ങള്‍ ഏതെല്ലാം കൊള്ളക്കൊടുക്കലുകളില്‍ ഏര്‍പ്പെടുമ്പോഴും ഏതു വിഷയവുമായുള്ള സംയോഗത്തിലും അതിനെ പ്രകാശിപ്പിക്കുന്ന ബോധസത്തയെ ഓര്‍മിക്കുന്ന ശീലമുള്ളവരെയാണ് മദ്ഗതപ്രാണന്മാര്‍ എന്നു വിശേഷിപ്പിക്കുന്നത്.
ഒരേ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സമ്മേളിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആശയവ്യക്തത അന്യൂനമായിക്കിട്ടുന്നു. ഇത് ബ്രഹ്മവിദ്യ പരിശീലിക്കുന്നവര്‍ക്ക് പ്രധാനമായ ചര്യയായി ഗണിക്കപ്പെടുന്നു. (കമ്പൈന്‍ഡ് സ്റ്റഡി എല്ലാ വിദ്യക്കാരും പതിവാണല്ലോ.) (തത് ചിന്തനം തത്കഥനം അന്യോന്യം തത് പ്രബോധനം ഏകദേകപരത്വം ച ബ്രഹ്മാഭ്യാസം വിദുര്‍ബുധാഃ - പഞ്ചദശി 7, 106.)
(കളിക്കുമ്പോഴെന്നപോലെ) രസിക്കുന്നു, രമിക്കുന്നു എന്നതിലെ 'കളി'യും 'രതി'യും ലൗകികാര്‍ഥത്തിലുള്ള തല്ല. പരംപൊരുളുമായുള്ള ഒളിച്ചുകളിയുടെ രസവും പരംപൊരുളിന്റെ അല്പസ്പര്‍ശം ലഭിക്കുമ്പോഴുള്ള ഉപരതിയുമാണ്. രണ്ടും അവാച്യമായ ആനന്ദാനുഭൂതി കളാണ്, ദുഃഖസംയോഗവിയോഗങ്ങളാണ്. ഈ അനുഭൂതിയും രതിയും രുചിച്ചവര്‍ക്ക് പിന്നെ സങ്കടമെന്ന ഒന്ന് ഇല്ലേ ഇല്ല. പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തമായ ലഹരിയാണത്. ഇതൊരു വെറും മനോവിഭ്രാന്തി (hallucination) അല്ലെന്നതിന് തെളിവ് ശ്രീരാമകൃഷ്ണപരമഹംസരെപ്പോലെ ഉള്ളവരുടെ സാക്ഷ്യം തന്നെ.
തുടരും..)
തുടരും..)
No comments:
Post a Comment