Monday, 5 January 2015

ശ്രീമദ് ഭഗവദ്ഗീത- അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം- 3

ശ്രീമദ് ഭഗവദ്ഗീത- അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം- 3
യോ മാമജമനാദിം ച
വേത്തി ലോകമഹേശ്വരം
അസംമൂഢഃ സ മര്‍ത്ത്യേഷു
സര്‍വ്വപാപൈഃ പ്രമുച്യതേ.
ആരാണോ ജന്മരഹിതനും അനാദിയും ലോകമഹേശ്വരനുമായിട്ട് എന്നെ അറിയുന്നത്, മനുഷ്യരില്‍ അവനാണ് വിവേകി. അവന്‍ എല്ലാ പാപങ്ങളില്‍നിന്നും മോചനം നേടുന്നു.
എന്‍റെ ദിവ്യമായ സ്വരൂപം അവേദ്യമാണെങ്കിലും ഭൗതിക ജീവിതത്തിലെ പ്രയാണങ്ങളെല്ലാം പരിത്യജിച്ച്, ഇന്ദ്രിയസുഖങ്ങളില്‍ വിരക്തനായി, ദേഹബുദ്ധി കൈവെടിഞ്ഞ്, പഞ്ചഭൂതങ്ങളുടെ സിംഹാസനത്തിലിരുന്ന് അവയെ അടക്കി ഭരിച്ചാല്‍, അവന്‍റെ ചിത്തം എന്നിലുറയ്ക്കുകയും അവന്‍റെ ആത്മ‍ജ്ഞാനത്തിന്‍റെ സുവ്യക്തപ്രകാശത്തില്‍, ഞാന്‍ എല്ലാ ജീവജാലങ്ങളുടേയും നാഥനാണെന്നും കാര്യകാരണബന്ധങ്ങള്‍ക്ക് അതീതനാണെന്നും അനാദിയാണെന്നും അവന് അറിയാന്‍ കഴിയുകയും ചെയ്യും. അപ്രകാരമുളളവന്‍ കല്ലുകളില്‍ സ്പര്‍ശമണിയാണ്; ദ്രാവകങ്ങളില്‍ അമൃതാണ്. അവന്‍ എന്‍റെ ദിവ്യത്വത്തിന്‍റെ മര്‍ത്ത്യരൂപത്തിലുളള അംശമാണ്. അവന്‍ ചരിക്കുകയും സംസാരിക്കുകയയും ചെയ്യുന്ന, വിജ്ഞാനത്തിന്‍റെ സചേതന വിഗ്രഹമാണ്. അവന്‍റെ അവയവങ്ങള്‍ ആനന്ദത്തിന്‍റെ ശിഖരങ്ങളാണ്. അവന്‍റെ മര്‍ത്ത്യശരീരം മറ്റുളളവര്‍ക്ക് മായാജനകമാണ്. 
കര്‍പ്പൂരത്തിന്‍റെ ഇടയില്‍ വീഴാന്‍ ഇടയാകുന്ന വൈരക്കല്ല് വെളളംകൊണ്ട് നനഞ്ഞാലും ആവിയായി പോവുകയില്ല. അതുപോലെ, അവന്‍ ഒരു സാധാരണക്കാരനെപ്പോലെ കാണപ്പെടുമെങ്കിലും പ്രകൃതിയുടെ മായാശക്തിക്ക് അവനെ അശുദ്ധനാക്കാന്‍ സാധ്യമല്ല. പാപങ്ങള്‍ അവയുടെ ജീവനുവേണ്ടി അവനെ ഭയന്ന് ഓടിമറയുന്നു. അഗ്നിക്കിരയായ ചന്ദനമരച്ചോട്ടില്‍ നിന്ന് സര്‍പ്പം ഒഴിഞ്ഞുപോകുന്നതുപോലെ എന്നെ അറിയുന്ന ഒരുവനില്‍നിന്ന് എല്ലാ ആഗ്രഹങ്ങളും വിട്ടകലുന്നു. എന്നെ അറിയുന്നത് എങ്ങനെയാണെന്നും എന്‍റെ സ്വരൂപസ്ഥിതി എപ്രകാരമാണെന്നും മനസ്സിലാക്കണമെന്നുളള ചിന്ത നിനക്കുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതു നിനക്കു പറഞ്ഞുതരാം. ശ്രദ്ധിക്കുക. ഈ പ്രപഞ്ചത്തിലുളള വിവിധ ജീവജാലങ്ങളില്‍, അവയുടെ സഹജമായ രൂപത്തില്‍, എന്‍റെ പ്രകടിതരൂപം പരന്നു കിടക്കുന്നു.
എല്ലാ രൂപനിര്‍മാണക്ഷേത്രങ്ങളിലെയും കാതലായ ജീവസാന്നിദ്ധ്യം എന്ന ഈശാംശം കുടിയിരിക്കുന്നത് വിശ്വജീവനിലാണ്. അതിനാല്‍ ആ പരമാത്മാവ് മഹേശ്വരനാണ്. ഈ മഹേശ്വരത്വം അനുഭവവേദ്യമാകണമെങ്കില്‍ എല്ലാറ്റിലുമുള്ളത് ഒരേ പരമാത്മചൈതന്യമാണ് എന്ന അനുഭവം കുറച്ചെങ്കിലും കൈവരണം.
സയന്‍സിന്റെ അടിത്തറ കാര്യകാരണചിന്തയാണ്. എന്തിനുമൊരു കാരണം വേണമെന്നതിനാല്‍ ആദികാരണമെന്ന ആശയം സയന്‍സിന് അസ്വീകാര്യമാണ്. (കാരണം, അതിനും വേണമല്ലോ ഒരു കാരണം!) ദ്വന്ദ്വാതീതമായ ഒരവസ്ഥ സങ്കല്പിക്കാന്‍ കഴിയാത്തതാണ് മതങ്ങളുമായി സയന്‍സിന് ഇന്നുള്ള പൊരുത്തക്കേടിന്റെ കാതല്‍. യഹൂദ-ക്രൈസ്തവ-ഇസ്‌ലാം മതങ്ങളില്‍ പ്രപഞ്ചത്തിന്റെ നിമിത്തകാരണത്തെ (efficient cause) ആണ് സ്രഷ്ടാവായി സങ്കല്പിച്ചിരിക്കുന്നത്. 'ദൈവം പറഞ്ഞതുകൊണ്ടുണ്ടായി' എന്നതിന്റെ ഉറവിടം ഈ സങ്കല്പമാണ്. 'ആയിത്തീരട്ടെ എന്നു സങ്കല്പിച്ചതിനാല്‍ അപ്രകാരമായി' എന്ന് ഉപനിഷത്തില്‍ പറയുന്നതിനോട്‌സമമാണ് ഇത്. ഇവിടെ കാര്യകാരണബന്ധത്തെ നിഷേധിക്കുകയല്ല, കാര്യത്തിലിരിക്കുന്നത് കാരണസത്തയില്‍നിന്ന് ഭിന്നമായ ഒന്നല്ലെന്ന് നിരീക്ഷിക്കുക മാത്രമാണ്. പക്ഷേ, ഇത്തരം ഒരു കാര്യ-കാരണ ഏകത്വം സയന്‍സിന് സ്വീകാര്യമല്ല.
നിരീക്ഷിതബലങ്ങളുടെ ദ്വന്ദ്വാത്മകതയെ മറികടന്ന് ബലങ്ങളെ ഏകീകരിക്കാന്‍ സാധിക്കാത്തത്, സ്വയം പരിണമിച്ച് പ്രപഞ്ചമായിത്തീരാന്‍ കഴിയുന്ന ഒരു മഹാബലത്തെ ഈ വിധം സങ്കല്പിക്കാന്‍ സയന്‍സിന്റെ നിലവിലുള്ള രീതിശാസ്ത്രം സമ്മതിക്കാത്തതിനാലാണ്. ദൃശ്യപ്രപഞ്ചത്തില്‍ സാര്‍വലൗകികങ്ങളായ ഭൗതിക സ്ഥിരാങ്കങ്ങള്‍ (physical constants) ഉണ്ടെന്ന് ശഠിച്ചും അവയെ മുറുകെപ്പിടിച്ചും സയന്‍സ് വിഷമിക്കുന്നു. ഈ വിഷമം ഏറെ വൈകാതെ പരിഹരിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. എന്തുകൊണ്ടെന്നാല്‍ സയന്‍സിന്റെ സ്ഥിരാങ്കശാഠ്യങ്ങള്‍ ബാധകമല്ലാത്ത ഇടനിലകള്‍ (discontinuities) ഇപ്പോഴേ പ്രപഞ്ചത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തുടരും..)

No comments:

Post a Comment