Tuesday, 6 January 2015

നാരദഭക്തിസൂത്രം Day 64 അറുപത്തിനാലാം ദിവസം

നാരദഭക്തിസൂത്രം Day 64 അറുപത്തിനാലാം ദിവസം
49. "യോ വേദാനപി സന്ന്യസ്യതി കേവലമവിച്ഛിന്നാനുരാഗം ലഭതേ"
ഏതൊരുവനാണോ വേദങ്ങളെകൂടി പരിത്യജിക്കുന്നത്‌,
അഖണ്‌ഡവും അനുസ്യൂതവുമായ പരമപ്രേമഭക്തി ലഭിക്കുന്നു.
നാരദര്‌ വളരെ ഗംഭീരമായിട്ട്‌ നമ്മളോട്‌ പറയുന്നു....
നാരദഭക്തിസൂത്രം എന്നു പറഞ്ഞാല്‍ ഒരു പ്രമാണമായിട്ടു തന്നെ സ്വീകരിക്കാവുന്നതാണ്‌. സ്വാമി പറയുന്നതല്ല. ദേവര്‍ഷി നാരദരു തന്നെ പറയുന്നതാണിത്‌. 
യഃ - യാതൊരുവനാണോ. വേദാന്‍ അപി സന്യസ്യതി - വേദങ്ങളെയും ഉപേക്ഷിക്കുന്നത്‌. എപ്പോഴാണെന്നറിയാമോ ഇതൊക്കെ അധ്യയനം ചെയ്‌തുകഴിഞ്ഞതിനു ശേഷമാണ്‌. അതായത്‌ ഇതിലൂടെയൊക്കെ കടന്നു വന്നതിനുശേഷം. അല്ലാതെ തുടക്കത്തിലേ ഇതിനെ ഉപേക്ഷിക്കുക എന്നല്ല. വളരെ മനോഹരമായിട്ടാണ്‌ പറഞ്ഞത്‌. യഃ കര്‍മ്മഫലം ത്യജതി - കര്‍മ്മം ചെയ്യുന്ന വേളയില്‍ നമ്മള്‍ക്കെന്തായിരിക്കണം മനോഭാവം. കര്‍മ്മഫലത്തെ ത്യജിക്കണം. പിന്നീട്‌ ജീവിതത്തിലെ സയാഹ്നത്തില്‍, ഒരു ഘട്ടത്തിലേക്കു വന്നു കഴിഞ്ഞാല്‍ കര്‍മ്മാണി സന്യസ്യതി - ചില കര്‍മ്മങ്ങളെയൊക്കെ നാം ഉപേക്ഷിക്കണം. 
കര്‍മ്മം പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നുള്ളതു സാധ്യമല്ല. പക്ഷേ കുറെ കര്‍മ്മങ്ങളെ നമുക്ക്‌ ഉപേക്ഷിക്കാവുന്നതാണ്‌. അതുപേക്ഷിക്കുക. പിന്നെയോ യഃ വേദാന്‍ അപി സന്യസ്യതി - എന്നു പറഞ്ഞാല്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഈ പറഞ്ഞ കേള്‍ക്കലും സത്സംഗവും എല്ലാം മതിയാക്കുക. അപ്പോള്‍ ഒരു പ്രായം കഴിഞ്ഞാല്‍ സത്സംഗവും വേണ്ടെന്നാണോ. ഇത്‌ തുടങ്ങുന്നതേ പ്രായമാകുമ്പോഴാണ്‌. അപ്പോള്‍ വേദാന്‍ അപി സന്യസ്യതി - അതിനെയാണ്‌ ഉപേക്ഷിക്കേണ്ടത്‌. എന്തൊക്കെ ഉപേക്ഷിക്കണം. ക്ഷേത്രത്തില്‍ പോക്ക്‌ ഉപേക്ഷിച്ചുകൊള്ളൂ ഒരു മടിയും വേണ്ട. സഹസ്രനാമാദികള്‌, നിങ്ങളുടെ വിളക്കുകത്തിക്കല്‌, എല്ലാം ഉപേക്ഷിക്കാം. പക്ഷേ നിങ്ങള്‍ ആനന്ദത്തോടുകൂടി ഇരിക്കണം. അതല്ലെങ്കില്‍ നാരദര്‌ നേരത്തെ പറഞ്ഞിട്ടുണ്ട്‌ അല്ലെങ്കിലോ അന്യഥാ പാതിത്യശങ്കയാ - പതിക്കാനുള്ള ശങ്കയാ. പിന്നെ നമ്മള്‍ നമ്മുടെ കുട്ടികള്‍ക്കു വേണ്ടിയിട്ട്‌, പുതിയ തലമുറയെ ഈ വഴിയിലേക്കു കൊണ്ടുവരാന്‍ വേണ്ടിയിട്ട്‌ നമ്മള്‍ ഇതൊക്കെ ചെയ്യേണ്ടതുണ്ട്‌. പക്ഷേ നമുക്കിതിനെയൊക്കെ ഉപേക്ഷിക്കാം. പക്ഷേ ചിലരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ചിലര്‍ ഈ ആചാരങ്ങള്‍ക്കും, അനുഷ്‌ഠാനങ്ങള്‍ക്കും വേണ്ടി ജന്മംകൊണ്ടവരാണ്‌. 
മതവിശ്വാസികള്‍ എന്നു പറഞ്ഞാല്‍ ഈ ആചാരങ്ങളെയും അനുഷ്‌ടാനങ്ങളെയും മുറുകെപ്പിടിക്കാന്‍ വേണ്ടി ജന്മം എടുത്തവരാണ്‌. അങ്ങനെയുള്ളവരോട്‌ ഈ വിമര്‍ശനങ്ങളൊക്കെ നടത്തിയാല്‍ അവര്‍ സഹിക്കില്ല. ഹൈന്ദവബിംബങ്ങളെക്കുറിച്ച്‌ എന്തെങ്കിലും പ്രസ്‌താവന നടത്തിക്കഴിഞ്ഞാല്‍ ഉടനെ ആളുകള്‌ ആരെടാ നീ എന്നു പറഞ്ഞുകൊണ്ടു വരും. ഇതുപോലെ തന്നെയാണ്‌ ക്രിസ്‌തീയ ഇസ്ലാമിക സമ്പ്രദായങ്ങളിലൊക്കെ. അപ്പോള്‍ അവരെന്താണ്‌ ആചാരങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കുമാണ്‌ ഊന്നല്‍ നല്‍കുന്നത്‌. അതുകൊണ്ട്‌ മാര്‍ഗ്ഗവും ലക്ഷ്യവും വേര്‍തിരിഞ്ഞു കിട്ടിയിട്ടില്ല. മാര്‍ഗ്ഗത്തെ ലക്ഷ്യമായി കരുതുന്നു. ഇവിടെ നാരദരു പറയുന്നു ലക്ഷ്യം കൈവരിക്കാന്‍ നീ മാര്‍ഗ്ഗത്തെ ഉപേക്ഷിക്കണം. മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യത്തില്‍ എത്തൂ.
(തുടരും...)

No comments:

Post a Comment