Saturday, 3 January 2015

നാരദഭക്തിസൂത്രം Day 61 അറുപത്തിഒന്നാം ദിവസം

നാരദഭക്തിസൂത്രം Day 61 അറുപത്തിഒന്നാം ദിവസം
ജീവന്‍മുക്താനന്ദലഹരിയില്‍ ശങ്കരാചാര്യര്‌ പറയുന്നു...
"പുരേ പൌരാന്‍ പശ്യന്നരയുവതി നാമാകൃതിമയാന്‍"
നരന്‍ യുവതി എല്ലാവരേയും, നന്നായി വസ്‌ത്രം ധരിച്ചിട്ടുള്ളവര്‌, ആഭരണമൊക്കെ ധരിച്ചിട്ടുള്ളവരെയൊക്കെ 
"ചിത്രസദൃശാന്‍"-ചിത്രംപോലെ 
ജീവന്‍മുക്തന്‍ പട്ടണത്തിന്റെ നടുക്ക്‌ ഇങ്ങനെ കണ്ടുകൊണ്ടിരിക്കുകയാണോ?
അല്ല.
" തൈഃ സഹരമന്‍"-. താനവരോടൊപ്പം രമിച്ചുകൊണ്ട്‌ 
"വ്യാമോഹം ന ഭജതി "- തെറ്റിദ്ധാരണയില്ലാതെ. 
"ഗുരുദീക്ഷാക്ഷതതമാ "- ഗുരുവില്‍ നിന്ന്‌ ദീക്ഷയെടുത്തിട്ടുള്ളതുകൊണ്ട്‌, 
ശാസ്‌ത്രത്തിന്റെ അനുഗ്രഹം നേടിയതുകൊണ്ട്‌ വ്യാമോഹങ്ങളില്ല. 
അതുകൊണ്ടുതന്നെ എനിക്ക്‌ രണ്ടെന്ന ഭാവമില്ല. 
ഇവനെന്നും അവനെന്നും ഇതിലൊക്കെ നിന്നുകൊണ്ട്‌ തന്നെ,
താനേകനായിട്ട്‌ അത്‌ വല്ലാത്ത ഒരു കലയാണ്‌,
എല്ലാ ആള്‍ക്കൂട്ടത്തിലും നമ്മളൊറ്റയ്‌ക്കായിരിക്കും.
നമുക്കിപ്പോള്‍ ഒറ്റയ്‌ക്കിരിക്കാനൊക്കെ അറിയാം. 
പിന്നെ ആരും അടുത്തേക്ക്‌ വരില്ല. 
പതിവില്‍ കൂടുതലായിരിക്കും കണ്ണുകളുടെ തിളക്കമൊക്കെ. 
എന്തെങ്കിലും ചോദിച്ചുകഴിഞ്ഞാല്‍ ഒരു വെട്ടിക്കലാണ്‌. 
എന്നോടൊരക്ഷരം ചോദിക്കണ്ട ഇനി എന്തെങ്കിലും ചോദിച്ചാല്‍ എന്റെ വായില്‍ നിന്നു കേള്‍ക്കും എന്നാണ്‌ അതിന്റെ അര്‍ത്ഥം.
അങ്ങനെയൊരു ഒറ്റയ്‌ക്കിരിപ്പുണ്ട്‌. 
അതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്‌. 
ശാന്തനായി അങ്ങേയറ്റം പ്രശാന്തനായി ചിരിച്ചുകൊണ്ട്‌. 
ആരെങ്കിലും എന്തെങ്കിലുമൊക്കെ ചോദിച്ചുകഴിഞ്ഞാല്‍ അതിന്‌ ശരിയായ സമാധാനം കൊടുത്തുകൊണ്ട്‌. 
"ചിത്രസദൃശാന്‍ തൈഃ സഹരമന്‍ "- അവരോടൊപ്പം അവരിലൊരാളായി എന്നാല്‍ താന്‍ താനായി ഇരിക്കുന്നു. "
യഃ വിവിക്തസ്ഥാനം സേവതേ" - ഇങ്ങനെ ആരാണോ വിജനതയെ ഉപാസിക്കുന്നത്‌, ഏതെങ്കിലും ഒരു കാട്ടില്‍ പോയി ഇരിക്കണം എന്നല്ല. 
കാട്ടില്‍ പോകണമെങ്കില്‍ ഫോറസ്റ്റുകാരുടെ അനുവാദമൊക്കെ എടുക്കണം. 
ഭരതന്‍ ചെയ്‌തതെന്താണ്‌. ഭരതന്‍ അയോദ്ധ്യയെ കാനനമാക്കി. ലാളിത്യം കൊണ്ട്‌ ജ്യേഷ്‌ഠനെപ്പോലെ താനും അവിടെ വാണു. ഇതിനെയാണ്‌ വിവക്തസ്ഥാനം സേവതേ എന്നു പറയുന്നത്‌. ഗൃഹസ്ഥാശ്രമം എന്നാണ്‌ പറയുക. 
നമ്മുടെ വീടിനെ നമുക്ക്‌ ഇങ്ങനെയാക്കാം.
" യഃ ലോകബന്ധം ഉന്മൂലയതി" - ആരാണോ ഈ പറഞ്ഞ ഇടപാടുകളോടൊക്കെയുള്ള ബന്ധം പൂര്‍ണ്ണമായിട്ട്‌, 
ചിന്മയാനന്ദ സ്വാമിജി പറയുന്നത്‌, വേരോടുകൂടി പിഴുതെടുത്തിട്ട്‌, അതില്‍ പിന്നെ ഒരു വേര്‌ പോലുമുണ്ടാവരുത്‌. 
"നിസ്‌ത്രൈഗുണ്യോ ഭവതി" - മൂന്നു ഗുണങ്ങള്‍ക്കു അതീതനാവുക. 
ഗീതയില്‍ പറയുന്നുണ്ട്‌" നിസ്‌ത്രൈഗുണ്യോ ഭവാര്‍ജ്ജുനാ"
"സത്വരജോഗുണങ്ങള്‍ക്കപ്പുറത്ത്‌-ഗുണമെന്നു പറഞ്ഞാല്‍ അത്‌ പ്രകൃതിയാണ്‌. 
"യഃ യോഗക്ഷേമം ത്യജതി - യാതൊരുവനാണോ നേടാനുളളതിനെയും കിട്ടിയതിന്റെ സംരക്ഷണത്തേയും ത്യജിച്ചത്‌. പണ്ട്‌ ഋഷീശ്വരന്മാരായിരുന്നു നമ്മളോടെപ്പോഴും സംസാരിച്ചുകൊണ്ടിരുന്നത്‌. പിന്നെ ഗുരുക്കന്മാര്‌. നമ്മുടെയൊക്കെ കുടുംബത്തില്‌, അല്ലെങ്കില്‍ സമൂഹത്തില്‌ അവര്‍ക്കൊക്കെ ചെറിയ ഗ്രാമങ്ങളുണ്ടായിരുന്നു. നല്ല സങ്കല്‌പങ്ങളായിരുന്നു നമുക്കുണ്ടായിരുന്നത്‌. ഓരോ കുലങ്ങള്‍ ആ കുലത്തിന്‌ ഒരാചാര്യന്‍ അല്ലെങ്കില്‍ ഗോത്രം. ഗോത്രത്തലവന്‍, അവരൊക്കെ എപ്പോഴും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ഇന്ന്‌ ഗോത്രതലവന്മാരൊക്കെ വലിയ വലിയ കമ്പനികളാണ്‌. എന്നിട്ട്‌ അവരാണ്‌ നമ്മളോട്‌ സംസാരിക്കുന്നത്‌. നിങ്ങളുടെ കുട്ടിയുടെ ഭാവി ഞങ്ങള്‍ക്കറിയാം. അതുകൊണ്ട്‌ നിങ്ങള്‍ കുട്ടികള്‍ക്കെന്തു കൊടുക്കണം. നിങ്ങള്‍ ഏതു കിടക്കയില്‍ കിടക്കണം. ഏതു വസ്‌ത്രം ഉപയോഗിക്കണം. ഏത്‌ സ്വര്‍ണ്ണം ഇടണം ഇതെല്ലാം ഇവരു പറഞ്ഞു തരാന്‍ തുടങ്ങി. ഗുരുക്കന്മാരുടെ സ്ഥാനം ഇവരേറ്റെടുത്തു. അതിലൊക്കെ നമുക്കു സംഗമുണ്ടാവുന്നു. സംഗത്തിന്‌ ഹേതുവായിട്ട്‌ എന്തൊക്കെ സംഭവിക്കുന്നു എന്നു നേരത്തെ പറഞ്ഞു. അതുകൊണ്ട്‌ ആരാണോ ഇതിനെ പൂര്‍ണ്ണമായിട്ട്‌ അതിജീവിക്കുന്നത്‌ അവന്‌ ഇതിനെ അതിവര്‍ത്തിക്കാന്‍ സാധിക്കുന്നു.
(തുടരും...)

No comments:

Post a Comment