Friday, 9 January 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-8

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-8
അഹം സര്‍വ്വസ്യ പ്രഭവോ
മത്തഃ സര്‍വ്വം പ്രവര്‍ത്തതേ
ഇതി മത്വാ ഭജന്തേ മാം
ബുധാ ഭാവസമന്വിതാഃ
ഞാന്‍ സകല ജഗത്തിന്‍റേയും ഉല്പത്തിക്കു ഹേതുവാകുന്നു. എന്നില്‍നിന്നു തന്നെ (ബുദ്ധി, ജ്ഞാനം, അസമ്മോഹം മുതലായ) സകലവും പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം അറിഞ്ഞ് വിവേകികള്‍ പ്രീതിയോടുകൂടിയവരായി എന്നെ ഭജിക്കുന്നു.
അല്ലയോ പാണ്ധുപുത്ര, ഈ പ്രപഞ്ചത്തിന്‍റെ ഉല്‍പത്തിയുടേയും നിലനില്‍പിന്‍റേയും ഉറവിടം ഞാന്‍ മാത്രമാണ്. തിരമാലകളുടേ പ്രവാഹം തന്നെ നോക്കുക. അവ വെളളത്തില്‍ ഉയരുന്നു. വെളളത്തെത്തന്നെ ആലംബമാക്കുന്നു. വെളളത്തില്‍തന്നെ നിലനില്‍ക്കുന്നു. തിരമാലകളുടെ എല്ലാ അസ്തിത്വലും ജലത്തില്‍ ആയിരിക്കുന്നതുപോലെ ഞാനല്ലാതെ മറ്റൊരു പൊരുള്‍ ഈ പ്രപഞ്ചത്തിലില്ല. ഇതറിയുന്ന ആത്മജ്ഞാനികള്‍ എന്‍റെ സര്‍വ്വവ്യാപകമായ ഭാവം മനസ്സിലാക്കി യഥാര്‍ത്ഥഭക്തിയോടും പ്രേമവായ്പോടുംകൂടി, ദേശകാലവര്‍ത്തമാന ചിന്തകളില്ലാതെ, വിഹായസ്സില്‍ വായു അലിഞ്ഞു ചേരുന്നതുപോലെ, എന്‍റെ സത്വത്തില്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ട് എന്നെ ഭജിക്കുന്നു. ഇപ്രകാരമുളളവര്‍ എന്നെ നിധിപോലെ സങ്കല്പിച്ച് ഹൃദയത്തില് സൂക്ഷിച്ചുകൊണ്ടും വിനോദപ്രിയരെപ്പോലെ ഉല്ലസിച്ചുകൊണ്ടും എല്ലാവരേയും ഈശ്വരാംശമെന്നു കരുതി വണങ്ങികൊണ്ടും അവരുടെ ജീവിതം ആനന്ദകരമായി നയിക്കുന്നു. ഇതാണ് യഥാര്‍ത്ഥത്തിലുളള ഭക്തിയോഗമെന്നറിഞ്ഞാലും.
ബുദ്ധിമാന്മാര്‍ രണ്ടു കാര്യങ്ങള്‍ ഒപ്പം ചെയ്യുന്നു. ഒന്ന്, പ്രപഞ്ചത്തില്‍ എല്ലാറ്റിന്റെയും ഉറവിടം പരംപൊരുളാണെന്നും അതില്‍നിന്നാണ് എല്ലാ പരിണാമങ്ങളും സംഭവിക്കുന്നതെന്നും തിരിച്ചറിയുന്നു. രണ്ട്, ആ പരംപൊരുളിനെ പ്രേമവായ്‌പോടെയും തികഞ്ഞ അര്‍പ്പണഭാവത്തോടെയും ഭജിക്കുന്നു.
അന്വേഷകന്‍ അന്വേഷണവിഷയത്തോട് വൈകാരികമായി ഇടപഴകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കില്ലേ എന്ന് സംശയം വേണ്ട. കാരണം, അന്വേഷണം കഴിഞ്ഞാണ് വൈകാരികമായ ബന്ധം. അന്വേഷിച്ചു കണ്ടെത്തിയതിനെ സാക്ഷാത്കരിക്കാന്‍ വേറെ വഴിയൊന്നും ഇല്ല.
നടരാജഗുരു പറയുന്നു: ''വെറും ബുദ്ധികൊണ്ട് മൂല്യനിര്‍ണയം ചെയ്യുമ്പോള്‍ സ്ഥൈതികമായ വിഷയങ്ങളിലെ പ്രയോജനം മാത്രമേ ഗണിക്കുന്നുള്ളൂ. എന്നാല്‍ ധ്യാനാത്മകമായ അനുഭൂതിയെ വളര്‍ത്തിയെടുക്കുന്നവര്‍ക്ക്, വിശ്വത്തിന്റെ സാര്‍വത്രികമായ പരിവര്‍ത്തനത്തില്‍, അതില്‍നിന്നും ഭേദിക്കാനാവാത്ത ഒരു താദാത്മ്യബുദ്ധി ഉണ്ടായി, ഭാവസമന്വിതത്വം അനുഭവിക്കാന്‍ ഇടയാകും.''
പരമതത്ത്വത്തിന്റെ ഏകത്വമെന്നതിലേറെ ഈ പദ്യം ഊന്നുന്നത് ആ ഏകത്വം സര്‍വേശ്വരനാണെന്ന വസ്തുതയിലാണെന്ന് ഡോ. രാധാകൃഷ്ണനും അഭിപ്രായപ്പെടുന്നു. ഈശ്വരന്റെ ശക്തിയും സൗന്ദര്യവും വാത്‌സല്യവും അറിയാനിടയാകുന്നതോടെ നമ്മുടെ മനസ്സ് അത്യാനന്ദകരമായ അനുഭൂതിയിലെത്തുന്നു എന്ന് ശ്രീരാമാനുജന്‍ സാക്ഷ്യപ്പെടുത്തുന്നു.
സയന്‍സിലെ അന്വേഷകന്‍ നിഷ്പക്ഷമതിയായ നിരീക്ഷകനായി ലോകത്തെ പുറമെ നിന്ന് കാണുകയേ ചെയ്യുന്നുള്ളൂ. ഇവിടെ പറയുന്ന സത്യാന്വേഷിയാകട്ടെ അന്വേഷണവിഷയമായ സത്യത്തിന് പുറത്തല്ല. വിശ്വസംവിധാനത്തില്‍ അവന്‍കൂടി പങ്കാളിയാണ്. ആ പങ്കാളിത്തത്തിന്റെ ശരിയായ നിര്‍വഹണത്തില്‍ അവന്റെ വിചാരമെന്നപോലെ വികാരവും പ്രവര്‍ത്തിക്കണം. അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ അന്വേഷകന്‍ അന്വേഷണവസ്തുവുമായി താദാത്മ്യം പ്രാപിച്ചേ തീരൂ. അതിനുള്ള ഒരേയൊരു വഴി സകല പ്രാണപ്രവര്‍ത്തനങ്ങളെയും അതിലേക്ക് തിരിച്ചുവിടുകയാണ് - ഇനി പറയുംപടി.
തുടരും..)

No comments:

Post a Comment