Wednesday, 14 January 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 12 & 13

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 12 & 13
അര്‍ജ്ജുന ഉവാച:
പരം ബ്രഹ്മ പരം ധാമ
പവിത്രം പരമം ഭവാന്‍
പുരുഷം ശാശ്വതം ദിവ്യം
ആദിദേവമജം വിഭും.
ആഹുസ്ത്വാമൃഷയഃ സര്‍വേ
ദേവര്‍ഷിര്‍ന്നാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ
സ്വയം ചൈവ ബ്രവീഷി മേ.
പരമമായ ബ്രഹ്മവും പരമമായ പ്രാപ്യസ്ഥാനവും പരമ പവിത്രസ്വരൂപിയുമാണങ്ങ്. അങ്ങയെ ശാശ്വതദിവ്യപുരുഷന്‍, ആദിദേവന്‍, ജനനരഹിതന്‍, സര്‍വ്വവ്യാപി എന്നൊക്കെ സര്‍വ്വഋഷിമാരും ദേവര്‍ഷിയായ നാരദനും അസിതനും ദേവലനും വ്യാസനും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്വയമങ്ങും അതുതന്നെ എന്നോടു പറയുന്നു.
പ്രഭോ! വിശ്വനാഥാ! അങ്ങ് പരബ്രഹ്മമാണ്. പഞ്ചമഹാഭൂതങ്ങളുടെ തൊട്ടിലാണ്. പവിത്രമായ എല്ലാറ്റിലും വെച്ച് പവിത്രമാണ്. ത്രിമൂര്‍ത്തികളില്‍ അഗ്രേസരനാണ്. പരംപുരുഷനായ അങ്ങ് മായാതീതനാണ്. അങ്ങ് അനാദിയാണ്. അങ്ങേയ്ക്ക് ജനനമരണങ്ങളില്ല. അങ്ങ് ത്രികാലജ്ഞനാണ്. ഭാവിയുടേയും ഭൂതത്തിന്‍റേയും വര്‍ത്തമാനകാലത്തിന്‍റേയും ചരടുവലിക്കുന്നത് അവിടുന്നാണ്. ജീവന്‍ തുടിക്കുന്ന എല്ലാറ്റിന്‍റേയും കുലദേവതയാണ്. ഈ വിശ്വത്തിന്‍റെ നിയന്ത്രകനാണ്.
മറ്റുവിധത്തിലും ഈ സത്യങ്ങളൊക്കെ എനിക്കറിയാന്‍ ഇടയായിട്ടുണ്ട്. പൂര്‍വകാലങ്ങളില്‍ അങ്ങയെപ്പറ്റി ഇപ്രകാരമുളള കഥകള്‍ ഋഷിമാര്‍ ഞങ്ങളെ പറഞ്ഞ് കേള്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മാത്രമേ അതിന്‍റെ സത്യാവസ്ഥ ബോധ്യമായുളളു. പ്രഭോ, ഇത് അങ്ങയുടെ കാരുണ്യം കൊണ്ട് മാത്രമാണ്. പൂജ്യനായ നാരദമഹര്‍ഷി ഞങ്ങളുടെ ഗൃഹം സന്ദര്‍ശിക്കുകയും അങ്ങയുടെ മാഹാത്മ്യമത്തെപ്പറ്റി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ സംഗീതസുധാരസത്തിലാണ് ഞങ്ങള്‍ ആകൃഷ്ടരായിരുന്നത്. ആ ഗാനങ്ങളില്‍ അന്തര്‍ഭവിച്ചിരുന്ന ആഴമേറിയ അര്‍ത്ഥം ഞങ്ങള്‍ ഗൗനിച്ചില്ല. അരുണന്‍റെ പ്രകാശം അന്ധന്‍റെ വീട്ടില്‍ എത്തുമ്പോള്‍ അവന്‍ അതിന്‍റെ ചൂടറിയും. എന്നാല്‍ എങ്ങനെയാണ് പ്രകാശം കാണുന്നത്? അപ്രകാരം നാരദമുനി ആത്മതത്ത്വത്തെക്കുറിച്ച് ഞങ്ങള്‍ക്കു പ്രബോധനം നല്‍കിയപ്പോള്‍ ഞങ്ങളുടെ ഹൃദയതന്തുക്കളില്‍ തട്ടിയത് അദ്ദേഹത്തിന്‍റെ വീണയുടെ മധുരക്വാണമാണ്.
അങ്ങയുടെ ദിവ്യമായ മാഹാത്മ്യത്തെപ്പറ്റി അസിതനും ദേവലനും പുകഴ്ത്തുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് എന്‍റെ മനസ്സ് വിഷയസുഖങ്ങളുടെ വിഷംകൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഉഗ്രമായ ഈ വിഷം മധുരമായ പരമാര്‍ത്ഥതത്ത്വത്തെ തിക്തമായും തിക്തമായ വിഷയസുഖങ്ങളെ മധുരമായും കരുതി ആസ്വദിക്കാന്‍ ഇടയാക്കുന്നു. എന്തിനു മറ്റുളളവരുടെ കാര്യം പറയുന്നു? വ്യാസന്‍പോലും ഞങ്ങളുടെ കൊട്ടാരത്തില്‍ വന്ന് അങ്ങയുടെ മഹത്തായ ജീവിതത്തെപ്പറ്റി വര്‍ണ്ണിച്ചിട്ടുണ്ട്. അന്നൊക്കെ, രാത്രിയില്‍ കാലില്‍തട്ടി വീണിട്ടും അറിയാതെ, പ്രഭാതത്തില്‍ വെളിച്ചം വീശിയപ്പോള്‍ മാത്രം താന്‍ ചവുട്ടി വീണത് ചിന്താമണിരത്നമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരുവനെപ്പോലെയായിരുന്നു ഞാന്‍. അപ്രകാരം വ്യാസാദി മഹര്‍ഷിമാരുടെ പ്രബോധനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനത്തിന്‍റെ രത്നഖനികളായിരുന്നെങ്കിലും ഞാന്‍ അതിനെ തളളിമാറ്റിക്കളഞ്ഞു. എന്നാല്‍ ഇപ്പോഴാകട്ടെ അങ്ങയുടെ ഉപദേശത്തിന്‍റെ വെളിച്ചത്തില്‍ അവരുടെ പ്രബോധനങ്ങള്‍ വിലമതിക്കാനാവാത്തവയായിരുന്നുവെന്ന് മനസ്സിലാക്കുന്നു.
ഇതുവരെ കിട്ടിയ അറിവിന്റെയും ശിക്ഷണത്തിന്റെയും വെളിച്ചത്തില്‍ അര്‍ജുനന്‍ വലിയൊരു തിരിച്ചറിവിലെത്തുന്നു. തന്റെ കളിക്കൂട്ടുകാരനും സമവയസ്‌കനും സൂത്രക്കാരനായ ബന്ധുവും മാത്രമായി ഇതുവരെ കരുതിയ യാദവകൃഷ്ണനില്‍ പരമാത്മാവിനെ കാണുകയാണ്. പൂര്‍വികരായ മഹാത്മാക്കള്‍ പണ്ടേ അര്‍ജുനന്റെ മനസ്സില്‍ പാകിയതാണ് ഈ തിരിച്ചറിവിന്റെ വിത്ത്. ഇപ്പോഴേ മുളയ്ക്കുന്നുള്ളൂ എന്നു മാത്രം. ഭീഷ്മരുടെ വംശജന്‍ എന്ന നിലയിലും വൈദികബ്രാഹ്മണനായ ദ്രോണരുടെ ശിഷ്യനെന്ന നിലയിലും പൂര്‍വികരുടെ വാക്കുകള്‍ അര്‍ജുനന് പണ്ടേ പരിചയമുണ്ടല്ലോ. (ഇവിടെ ദേവര്‍ഷിമാരുടെ പ്രതിനിധിയായി നാരദന്‍ മാത്രമേ ഉള്ളൂ എന്നതും അസിതന്‍, ദേവലന്‍, വ്യാസന്‍ എന്നിവര്‍ പ്രാഗ്‌വൈദികരായ ആദിമവംശക്കാരാണെന്നതും ശ്രദ്ധേയമാണ്.)
ഇവരൊക്കെ മുമ്പേ അരുളിച്ചെയ്തത് ഇപ്പോള്‍ ഭഗവാന്‍ നേരിട്ടുകൂടി പറയുന്നതുകൊണ്ട് ബോധ്യമായി എന്നല്ല വിവക്ഷ. തനിക്ക് ഈ ഘട്ടത്തില്‍ സ്വയമേവ ബോധ്യമായ കാര്യം പണ്ടേ ഇവരെല്ലാം പറഞ്ഞതാണെന്നും ഇപ്പോള്‍ ഭഗവാന്‍ നേരിട്ടുകൂടി പറയുന്നല്ലോ എന്നുമുള്ള ആശ്ചര്യം നിറഞ്ഞ കണ്ടെത്തലാണ് കാവ്യഹൃദയം. അതായത് വെറും ഉണക്ക അറിവു മാത്രമായിരുന്നത് അനുഭവംകൂടി ആയിരിക്കുന്നു എന്ന പുളകം. ഇതോടെ അപൂര്‍വമായ പ്രേമവും ആരാധനയും അര്‍ജുനന്റെ മനസ്സില്‍ ഉരുള്‍പൊട്ടുന്നു.
ഇപ്പോഴും അര്‍ജുനനിലെ ജ്ഞാനദീപം പരമാത്മസ്വരൂപത്തില്‍നിന്ന് ഭിന്നമാണെന്ന സൂചനകൂടി ഉണ്ട്. തികഞ്ഞ തന്മയീഭാവത്തോടെയുള്ള പ്രേമാരാധനകള്‍ രണ്ടെന്നില്ലാത്ത സച്ചിദാനന്ദത്തില്‍ പര്യവസാനിക്കുമല്ലോ. അത്രയ്ക്കായില്ല. അങ്ങോട്ടുള്ള യാത്ര സമംഗളം തുടങ്ങിയേ ഉള്ളൂ.
ഗീതാകാവ്യത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്തെന്ന് വ്യാസര്‍ ഇവിടെ ഭംഗ്യന്തരേണ അടയാളപ്പെടുത്തുന്നുമുണ്ട്. പുനരാലോചനയുടെ മുന്‍കരുതലും അനുഭവത്തിന്റെ ജൈവാംശവും പുരാതന പാഠങ്ങളുടെ സ്വാംശീകരണത്തില്‍ നിര്‍ണായകഘടകങ്ങളാക്കുക എന്നതുതന്നെയാണ് അത്. ബ്രഹ്മസൂത്രത്തിലോ ഉപനിഷത്തുകളിലോ ഉള്‍പ്പെടാത്ത ഒരു പുതിയ പാഠവും ഗീത അവതരിപ്പിക്കുന്നില്ല. പുരാതനപാഠങ്ങളെ സംസ്‌കരിക്കുകയും അവയ്ക്ക് അനുഭവത്തിന്റെ ജീവന്‍ നല്കുകയും മാത്രം ചെയ്യുന്നു.
ശുഷ്‌കസത്യം അനുഭവസത്യമായി മാറിയെന്ന് അര്‍ജുനന്‍ സാക്ഷ്യപ്പെടുത്തുന്നു
(തുടരും..)

No comments:

Post a Comment