Monday, 12 January 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 11

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 11
തേഷാമേവാനുകമ്പാര്‍ത്ഥം
അഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥഃ
ജ്ഞാനദീപേന ഭാസ്വതാ.
ബുദ്ധിയോഗം നേടിയ ആ ഭക്തരുടെ നന്മയെ ലക്ഷ്യമാക്കിത്തന്നെ ഞാന്‍ അവരുടെ ഉളളിലിരുന്നു കൊണ്ട് ജ്ഞാനദീപം ജ്വലിപ്പിച്ച് അവരുടെ അജ്ഞാനത്തില്‍ നിന്നുണ്ടായ ഇരുട്ടിനെ നിശ്ശേഷം ഇല്ലാതാക്കുന്നു.
നിരന്തരവും നിസ്തന്ദ്രവുമായ ഭക്തികൊണ്ട് എന്നെ ശരണം പ്രാപിച്ചിട്ടുളളവരും എന്നെ ജീവിതത്തില്‍ കേന്ദ്രബിന്ദുവായി അംഗീകരിച്ചിട്ടുളളവരും മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാത്തവരുമായ വിജ്ഞാനസമ്പന്നന്മാരുടെ മുന്നില്‍, അവരുടെ ദീപയഷ്ടി വാഹകനായി കര്‍പ്പൂരദീപം കൊളുത്തി പകല്‍ വെളിച്ചത്തില്‍പോലും നടക്കാന്‍ ഞാന്‍ ഒരുക്കമാണ്. ഈ ഭക്തന്മാരുടെ അജ്ഞതയാകുന്ന അന്ധകാരം നീക്കിക്കളഞ്ഞ് അവര്‍ക്ക് ശാശ്വതമായ വെളിച്ചം ഞാന്‍ നല്‍കുന്നു.
ഭക്തവത്സലനായ പരമപുരുഷന്‍ ഇപ്രകാരം പ്രസ്താവിച്ചു കഴിഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു :
എന്‍റെ ആഗ്രഹങ്ങളെല്ലാം ഇന്നു സഫലമായിരിക്കുന്നു. പ്രഭോ, ഭൗതികജീവിതത്തിന്‍റെ മാലിന്യങ്ങള്‍ എന്‍റെ മനസ്സില്‍ നിന്ന് അങ്ങ് തൂത്തെറിഞ്ഞിരിക്കുന്നു. ജനനമരണങ്ങളുടെ പരിവൃത്തിയില്‍നിന്ന് അങ്ങ് എന്നെ മോചിപ്പിച്ചിരിക്കുന്നു. എന്‍റെ ജീവിതലക്ഷ്യത്തെപ്പറ്റി ഞാന്‍ ഇന്നു ബോധവാനായിരിക്കുന്നു. അനശ്വരമായ ജീവിതം എനിക്ക് കരഗതമായിരിക്കുന്നു. ഞാന്‍ സംതൃപ്തനായിരിക്കുന്നു. അങ്ങയുടെ പവിത്രമായ വാക്കുകള്‍ നേരില്‍ കേള്‍ക്കുന്നതിനുളള കാരുണ്യം അങ്ങ് എന്നോടു കാണിച്ചിരിക്കുന്നു. അങ്ങയുടെ അമൃതവാണിയുടെ വെളിച്ചത്തില്‍ അജ്ഞതയുടെ അന്ധകാരം എന്നെ വിട്ടകന്നിരിക്കുന്നു. അങ്ങയുടെ യഥാര്‍ഥ പൊരുള്‍ മനസ്സിലാക്കിയ ഞാന്‍ പരമഭാഗ്യവാനായിത്തീര്‍ന്നിരിക്കുന്നു.
പരമമായ അറിവ് നമ്മില്‍ കുടികൊള്ളുന്നു. പക്ഷേ, 'മണ്‍കുടത്തിലെരിയുന്ന മണിപ്രദീപം' എന്ന സ്ഥിതിയിലാണ് നമ്മില്‍ മിക്കവരിലും അത്. ഒന്നു ഞേടി ഒരു തുളയുണ്ടാക്കാന്‍ പറ്റിയാല്‍ ശേഷം മുറപോലെ നടന്നോളും. ആ തുളയിലൂടെ വരുന്ന വെളിച്ചംതന്നെ മണ്‍കുടത്തിന്റെ ബാക്കി ഭാഗങ്ങള്‍ നമുക്കു നന്നായി കാണിച്ചു തരും. മാത്രമല്ല, ജീവിതയാത്രയില്‍ ഏതു ദിശയിലാണ് നമുക്കു പോകാനുള്ളതെന്നുകൂടി ആ വെളിച്ചത്തില്‍ കാണാറാവും. നട്ടംതിരിച്ചില്‍ അവസാനിക്കും.
പരമാത്മാവിന്റെ അനുഗ്രഹം അഥവാ അനുകമ്പ സവിശേഷമായി ചിലരില്‍ ഉണ്ടാകുമോ എന്നു സംശയിക്കേണ്ട. ആ അനുഗ്രഹം അഥവാ അനുകമ്പ പ്രപഞ്ചം മുഴുക്കെ നിറഞ്ഞു നില്‍ക്കുന്നു. അതിനു നാം പാത്രമായിത്തീരണോ വേണ്ടയോ എന്ന് നാംതന്നെ നിശ്ചയിച്ചാല്‍ മതി. ''എന്നെ തല്ലണ്ട, അമ്മാമാ, ഞാന്‍ നേരെയാവില്ല'' എന്നാണ് നിലപാടെങ്കില്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും രക്ഷയെന്ത്!
അകത്തെ വിളക്കിന്റെ സാന്നിദ്ധ്യം വെളിപ്പെട്ടാല്‍ അതിനെ നന്നായി എരിയിക്കാന്‍കൂടി നാം ശ്രമിക്കേണ്ടതുണ്ട്. ആ വിളക്കിനെ ആചാര്യസ്വാമികള്‍ വിസ്തരിച്ച് വര്‍ണിക്കുന്നുണ്ട്: ''ഭക്തികൊണ്ട് സിദ്ധിച്ച ഈശ്വരപ്രസാദമാണ് ജ്ഞാനദീപത്തിലെ എണ്ണ. ബ്രഹ്മചര്യം മുതലായ സാധനകളുടെ സംസ്‌കാരത്താല്‍ ഉണ്ടായ പ്രജ്ഞ അതിലെ തിരിയാണ്. അഭിനിവേശത്തോടെ ചെയ്യുന്ന ഈശ്വരധ്യാനം ദീപത്തെ പ്രകാശിക്കാന്‍ സഹായിക്കുന്ന വായു.... ഇന്ദ്രിയസുഖങ്ങളില്‍ വിരക്തിയോടെ ഇരിക്കുന്ന അന്തഃകരണമത്രേ ആ ദീപത്തിന് ആധാരം.... നിത്യം ശീലിക്കപ്പെടുന്ന ഏകാഗ്രധ്യാനത്തില്‍നിന്നുണ്ടായ സമ്യഗ്ദര്‍ശനത്തില്‍ ആ ദീപം സദാ പ്രകാശിച്ചുകൊണ്ടേ ഇരിക്കുന്നു.''
ഇത്രയുമായപ്പോഴേക്ക് അര്‍ജുനനിലെ 'ദീപം' തെളിയുന്നു.
(തുടരും..)

No comments:

Post a Comment