Thursday, 8 January 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-7

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം-7
ഏതാം വിഭൂതിം യോഗം ച
മമ യോ വേത്തി തത്ത്വതഃ
സോƒവികമ്പേന യോഗേന
യുജ്യതേ നാത്ര സംശയഃ
എന്റെ ഈ വിഭൂതിയേയും യോഗത്തേയും (യോഗശക്തിയേയും) ആരറിയുന്നുവോ, അവന് അചഞ്ചലമായ യോഗത്താല് യുക്തനായിത്തീരുന്നു. അക്കാര്യത്തില് സംശയമില്ല.
അല്ലയോ അര്‍ജ്ജുന, ഈ പ്രപഞ്ചമൊട്ടാകെ എന്‍റെ പ്രകടിത രൂപങ്ങളും ഭാവങ്ങളും വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് സൃഷ്ടാവായ ബ്രഹ്മാവുമുതല്‍ ഉറുമ്പുവരെയുളള എല്ലാറ്റിലും പരമാത്മാവായ ഞാനല്ലാതെ മറ്റൊന്നുമില്ല. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്ന ഒരുവന്‍റെ ഹൃദയത്തില്‍ വിജ്ഞാനത്തിന്‍റെ വെളിച്ചം വീശുമ്പോള്‍, ജീവജാലങ്ങള്‍ തമ്മിലുളള വ്യത്യാസവും നന്മതിന്മകള്‍ തമ്മിലുളള അന്തരവും അവന്‍റെ അന്തരംഗത്തില്‍ നിന്ന് അകന്നു പോകുന്നു. ഏകത്വത്തിന്‍റെ അനുഭവത്തില്‍കൂടി ഞാനും എന്‍റെ പ്രകടിതരൂപങ്ങളും അതിലന്തര്‍ഭവിച്ചിരിക്കുന്ന വ്യത്യസ്ത രൂപവികാരങ്ങളും ഞാന്‍ മാത്രമാണെന്നു നീ മനസ്സിലാക്കണം. അതാണ് അവികല്പമായ യോഗം അഥവാ ബ്രഹ്മാനുഭവം. ഈ അനുഭവത്തില്‍കൂടി നീ ഞാനുമായി താദാത്മ്യം പ്രാപിക്കുകയും നീ നിന്‍റെ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
അനന്തവും അതിസങ്കീര്‍ണവുമായ ഈ പ്രപഞ്ചത്തെയും അതിലെ സൃഷ്ടികളുമായി പരമാത്മാവ് എവ്വിധമുള്ള ചാര്‍ച്ചയും ചേര്‍ച്ചയുമാണ് പുലര്‍ത്തുന്നതെന്നും ശരിയായി അറിഞ്ഞ ആള്‍ അതേ തരത്തിലുള്ള ചാര്‍ച്ചയെയും ചേര്‍ച്ചയെയും അടിസ്ഥാനപ്പെടുത്തി സാരൂപ്യം പ്രാപിക്കുന്നു.
നിലനില്‍പ്പിന്റെ തുടക്കവും നടുവും ഒടുവും മാത്രമല്ല ഊടും പാവും അയാള്‍ മനസ്സിലാക്കിയിരിക്കുന്നു. പ്രത്യക്ഷമായ പ്രപഞ്ചത്തിലെ വൈരുദ്ധ്യാത്മകതയെ സമഭാവനകൊണ്ടും യജ്ഞസങ്കല്പത്തോടെയുള്ള കര്‍മംകൊണ്ടും പരംപൊരുളിലുള്ള തികഞ്ഞ സമര്‍പ്പണംകൊണ്ടും മറികടന്ന അയാളുടെ ഇരിപ്പ് സ്വാഭാവികമായും അചഞ്ചലമാണ്.ഇവിടെയുമുണ്ട് ഒരു വന്‍ തിരുത്തലിനുള്ള കാഹളംവിളി.
മനുഷ്യന്റെ പേടിയും പ്രതീക്ഷയും ഒക്കെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു ഭരിക്കുന്ന നിയാമകശക്തിയില്‍ ആരോപിച്ച് അവയെ ദൈവശിക്ഷയായും ദൈവാനുഗ്രഹമായും പണ്ടേ എണ്ണിപ്പോന്നിരുന്നു. ('ദൈവം' എന്നു നാം മലയാളമായി ഉപയോഗിക്കുന്ന വാക്കിന്റെ അര്‍ഥം തന്നെ 'വിധി' എന്നാണ്.)
മനുഷ്യസഹജങ്ങളായ വികാരങ്ങളുള്ള ദൈവത്തെ സങ്കല്പിച്ച് നേര്‍ച്ചകളും ബലികളും യാഗങ്ങളും യജ്ഞങ്ങളും പതിവായി. എല്ലാ പ്രതീകങ്ങളെയും പ്രതിരൂപങ്ങളെയും കവിസങ്കല്പങ്ങളെയും ദൈവങ്ങളാക്കുകയും ചെയ്തു. ദൈവങ്ങളുടെ എണ്ണം പെരുകിയതോടെ വിവിധദൈവങ്ങളുടെ ആശ്രിതര്‍ തമ്മില്‍ തര്‍ക്കങ്ങളും സംഘര്‍ഷവും നിത്യപ്പതിവായി. അയല്‍പക്കത്തെ ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രത്തിലെ വിഗ്രഹത്തിനു മുന്നില്‍ ഒരു തിരി കത്തിക്കാത്തവന്‍ മറ്റൊരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പൊരിവെയിലില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കും. കിടപ്പാടമില്ലാതെ പട്ടിണിക്കോടികള്‍ അപ്പുറത്തുണ്ടെന്നിരിക്കെ കോടാനുകോടികള്‍ ചെലവാക്കി ആരാധനാലയങ്ങള്‍ പണിയും. രാവിലെ നട തുറന്നാല്‍ ദൈവത്തെ ആദ്യം കാണുന്നത് താനായിരിക്കാന്‍ അടിയുമിടിയും പ്രയോഗിക്കും, തിക്കിത്തിരക്കില്‍ മരിക്കും.
ജീവന് ശരീരം എങ്ങനെയോ അതുപോലെയാണ് ഈശ്വരന് ഈ വിശ്വവിധാനീയത എന്ന് ശ്രീരാമാനുജന്‍ പറയുന്നു. അതിനാല്‍, ഇളകാത്ത യോഗി പ്രപഞ്ചത്തെ കാണുന്നത് വ്യത്യസ്തമായ രീതിയിലാണ്.
തുടരും..)

No comments:

Post a Comment