Friday, 4 March 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-15- പുരുഷോത്തമയോഗം -ശ്ളോകം-9

ജീവാത്മാവ് ഇന്ദ്രിയങ്ങളില്‍ക്കൂടി വിഷയങ്ങളെ ഭുജിക്കുന്നു:
--------------------------------------------------------------------------------------
ശ്രോതം ചക്ഷുഃ സ്പര്‍ശം ച
രസനം ഘ്രാണമേവ ച
അധിഷ്ഠായ മനശ്ചായം
വിഷയാനുപസേവതേ

ജീവാത്മാവ് ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ ഇന്ദ്രിയങ്ങളേയും മനസ്സിനേയും ഉപാധികളായി സ്വീകരിച്ച് അവയിലിരുന്നുകൊണ്ട് വിഷയങ്ങളെ ഭുജിക്കുന്നു.

ജീവാത്മാവ് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇഹലോകത്തോ പരലോകത്തോ എവിടെയായാലും അത്, ഇന്ദ്രിയങ്ങളെ കൈയേല്‍ക്കുന്നു. അല്ലയോ അര്‍ജ്ജുന! ഒരു ദീപനാളത്തെ കെടുത്തുമ്പോള്‍ വെളിച്ചം അതോടൊപ്പം പോകുന്നു; വീണ്ടും കത്തിക്കുമ്പോള്‍ തിരിച്ചുവന്ന് എല്ലായിടത്തും പ്രഭപരത്തുകയും ചെയ്യുന്നു. ജീവാത്മാവ് ശരീരത്തില്‍ പ്രവേശിക്കുകയും ഇന്ദ്രിയവിഷയങ്ങളെ അനുഭവിക്കുകയും ചെയ്യുന്നുവെന്നും ഇതെല്ലാം ജീവാത്മാവിന്‍റെ സ്വഭാവമാണെന്നും ആളുകള്‍ വിചാരിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. ജനനവും മരണവും പ്രവൃത്തിയും അനുഭവവും എല്ലാം പ്രകൃതിയുടെ സ്വഭാവമാണ് ആത്മാവിന്‍റേതല്ല.

പ്രകൃതിയിലെ വൈരുധ്യാധിഷ്ഠിത ബലങ്ങളുടെ പ്രവര്‍ത്തനഫല മായുള്ള ശീതോഷ്ണാദി പരിതോവസ്ഥകളുമായി ശരീരം ഇടപെടുന്നത് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും സംയുക്തം എന്ന ഉപാധിയിലൂടെ യാണെന്ന് വിശദമാക്കുന്നു. എണ്ണമറ്റ രൂപനിര്‍മാണക്ഷേത്രങ്ങളുടെ പ്രത്യക്ഷങ്ങള്‍ ചരാചരങ്ങളായി ക്ഷരപ്രപഞ്ചത്തില്‍ ഉണ്ട്. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ഏതു വിധത്തില്‍ പ്രവര്‍ത്തി പ്പിക്കണമെന്നു നിശ്ചയിക്കുന്നത് രൂപനിര്‍മാണക്ഷേത്രത്തില്‍ (ജീവാത്മാവില്‍) മുദ്രിതങ്ങളായ വാസനകളാണ്. ഈ വാസനകളെ രൂപനിര്‍മാണക്ഷേത്രമെന്ന സങ്കീര്‍ണമായ സ്ഥൈതികതരംഗം (static wave) തന്നില്‍ മുദ്രിതമായ പ്രത്യേക നീക്കുപോക്കുകളായി (specific modulations) ഉള്‍ക്കൊള്ളുന്നു എന്നു കരുതാം.

തുടരും...

No comments:

Post a Comment