Friday, 4 March 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-15- പുരുഷോത്തമയോഗം -ശ്ളോകം-8

ജീവാത്മാവ് ഇന്ദ്രിയവാസനകളെ കൂടെക്കൂട്ടുന്നു:
--------------------------------------------------------------------
ശരീരം യദവാപ്നോതി
യച്ചാപ്യുത്ക്രാമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി
വായുര്‍ഗന്ധാനിവാശയാത്

ഈശ്വരാംശമായ ജീവാത്മാവ് ശരീരം കൈക്കൊള്ളുമ്പോഴും കൈവിടുമ്പോഴും -ജനിക്കുമ്പോഴും മരിക്കുമ്പോഴും- ഇന്ദ്രിയാദികളുടെ വാസനയെ, കാറ്റ് പൂവില്‍നിന്ന മണത്തെ എന്നപോലെ, ഗ്രഹിച്ചുകൊണ്ടുപോകുന്നു.

ജീവാത്മാവ് സ്ഥൂലശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ താന്‍ കര്‍ത്താവും ഭോക്താവും ആണെന്ന് അവനു തോന്നുന്നു. വിലാസലോലുപനായ ഒരു രാജാവിന് രാജധാനിയില്‍ താമസ്സിച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തിന്‍റെ ഐശ്വര്യവും വിലാസവും പ്രകടിപ്പിക്കാന്‍ കഴിയുകയുള്ളൂ. അതുപോലെ, ജീവാത്മാവിന് അതിന്‍റെ കര്‍മ്മം അനുസരിച്ചുള്ള സ്ഥൂലദേഹം ലഭിച്ചുകഴിയുമ്പോള്‍ അഹങ്കാരം ശക്തിപ്പെടുകയും വിഷയേന്ദ്രിയങ്ങള്‍ അനിയന്ത്രിതങ്ങളാകുകയും ചെയ്യുന്നു. ഇവ രണ്ടുംചേര്‍ന്ന് അവന്‍ വിഷയസുഖങ്ങളെ ആസ്വദിക്കുന്നു. അഥവാ അവ ശരീരത്തില്‍ നിന്നു വിട്ടുപോകുമ്പോള്‍ വിഷയങ്ങളുടെ എല്ലാ അനുചരസംഘത്തേയും തന്‍റെ കൂടെ കൂട്ടിക്കൊണ്ടുപോകുന്നു. അപമാനിതനായ ഒരു അഥിതി തന്‍റെ ആഥിതേയന്‍റെ സുകൃതസമ്പത്തിനെ കൊണ്ടുപോകുന്ന തുപോലെ, അസ്തമനസൂര്യന്‍ മനുഷ്യരുടെ കാഴ്ചശക്തിയെ കൊണ്ടുപോകുന്നതുപോലെ, സമീരണന്‍ സുമങ്ങളുടെ സൗരഭ്യം എടുത്തുകൊണ്ടുപോകുന്നതുപോലെ, ജീവാത്മാവ് ശരീരം വെടിയുമ്പോള്‍ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ആറാമത്തേതായ മനസ്സിനേയും അതിന്‍റെ കൂടെ കൊണ്ടുപോകുന്നു.

പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ കണ്ണും മൂക്കും കാതുമൊക്കെ യഥാസ്ഥാനത്തുണ്ടെങ്കിലും ഒരു ശവശരീരം ഒന്നുംതന്നെ കാണുകയോ മണക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. കാരണം, അവയുടെ പ്രവര്‍ത്തനശേഷിയെ പ്രപഞ്ചജീവന്‍, വായു പൂവില്‍നിന്ന് സുഗന്ധം കണക്കെ എടുത്തു കൊണ്ടുപോയിക്കഴിഞ്ഞു. ഇങ്ങനെ എടുത്തു കൊണ്ടുപോകുന്നത് അതുവരെയുള്ള ജീവിതത്തില്‍ ഊറിക്കൂടിയ സംസ്‌കാരം-വാസന-ഉള്‍പ്പെടെ ആണ്. ഇതു സൂക്ഷ്മശരീരത്തില്‍ അഥവാ രൂപനിര്‍മാണക്ഷേത്രത്തില്‍ മുദ്രിതമാണല്ലോ. ഈ വാസനാസഞ്ചയത്തെ മുന്‍നിര്‍ത്തി ഈ ജീവന്‍ വേറെ സ്ഥൂലശരീരങ്ങള്‍ വാര്‍ത്തെടുക്കുന്നു.
തുടരും...

No comments:

Post a Comment