Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 45

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 45

ത്രൈഗുണ്യവിഷയാ വേദാ നിസ്ത്രൈഗുണ്യോ ഭവാര്‍ജുന
നിര്‍ദ്വന്ദ്വോ നിത്യസത്ത്വസ്ഥോ നിര്‍യോഗക്ഷേമ ആത്മവാന്‍

അര്‍ജുനാ, വേദങ്ങള്‍ ത്രിഗുണാത്മകങ്ങളാണ്. )സത്വം, രജസ്സ് , തമസ്സ് എന്ന മൂന്നു മായാ ഗുണങ്ങളെ പ്പറ്റി പ്രതിപാദിക്കുന്നവയാകുന്നു. നീ ത്രിഗുണാതീതനും ദ്വന്ദരഹിതനും സത്യനിഷ്ഠനും യോഗക്ഷേമങ്ങള്‍ ഗണിക്കാത്തവനും ആത്മനിഷ്ഠനും ആയിത്തീരുക.

അർജ്ജുനാ, ത്രിഗുണങ്ങളുടെ സംയോഗമാണ് വേദത്തിൽ തിങ്ങി നില്ക്കുന്നത്. എന്നാൽ എല്ലാ ഉപനിഷത്തുക്കളും സത്വഗുണത്തെ പ്രകീർത്തിക്കുന്നവയാണ് . മറ്റുള്ള മതഗ്രന്ഥങ്ങൾ രജസ്സ്,തമസ്സ്,എന്നീ ഗുണങ്ങളെ ഉൾക്കൊള്ളുന്നവയും സ്വർഗ്ഗപ്രാപ്തിക്ക് വേണ്ടിയുള്ള യജ്ഞങ്ങളുടെ ആചാരക്രമങ്ങളെ നിർദ്ദേശിക്കുകയും ചെയ്യുന്നവയാണ്. ഇവകൾ സുഖദുഃഖങ്ങൾക്ക് മാത്രം കാരണമാകുന്നെന്ന് മനസ്സിലാക്കി നിന്റെ മനസ്സിനെ അതിൽ വ്യാപരിപ്പിക്കരുത്. നീ ഗുണത്രയങ്ങളെ ഒഴിവാക്കുകയും ഞാനെന്നും എന്റേതെന്നും ഉള്ള വിചാരം നിന്റെ മനസ്സിനെ വിഷലിപ്തമാക്കുന്നതിനു അനുവദിക്കാതിരിക്കുകയും അത്മാവിൽനിന്നു നിർഗളിക്കുന്ന ആനന്ദാനുഭൂതി ഒരു നിമിഷത്തേക്കുപോലും വിസ്മരിക്തിക്കാതിരിക്കുകയും വേണം.

ശങ്കരഭാഷ്യം: വേദങ്ങള്‍ ലൗകികവിഷയങ്ങളെ പ്രതിപാദിക്കുന്നവയാകുന്നു.
എന്നാല്‍ നീ സംസാരത്തില്‍ (ത്രൈഗുണ്യത്തില്‍)നിന്ന് മോചിച്ചവനായി ഭവിക്കുക. നിഷ്‌കാമനായി ഭവിച്ചാലും എന്നര്‍ഥം (അന്യോന്യവിരുദ്ധങ്ങളായ പദാര്‍ഥങ്ങള്‍ ദ്വന്ദ്വങ്ങള്‍ എന്ന് പറയപ്പെടുന്നു.
അവ സുഖദുഃഖങ്ങള്‍ക്ക് ഹേതുക്കളാകുന്നു). നീ നിര്‍ദ്വന്ദ്വനായി ഭവിച്ചാലും. സത്വഗുണത്തില്‍ ഉറച്ചുനില്‍ക്കുക (കൈവശമില്ലാത്തതിനെ സമ്പാദിക്കുന്നത് യോഗം, സമ്പാദിച്ചതിനെ രക്ഷിക്കുന്നത് ക്ഷേമം). നീ യോഗക്ഷേമ താത്പര്യങ്ങള്‍ കൈവെടിഞ്ഞ് ആത്മനിഷ്ഠനായിത്തീരുക.
(തുടരും.....)

No comments:

Post a Comment