Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം മുപ്പത്തിഎട്ടാം ദിവസം ഈശാവാസ്യം


ഉപനിഷത്ത്‌ ഇനി അവതരിപ്പിക്കുന്നുണ്ട്‌ ജനാഃ എന്ന്‌. ജനാഃ എന്നാല്‍ ജനിക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ; നേതൃഗുണത്തിലേക്ക്‌ വന്നിട്ടില്ല. അതുകൊണ്ട്‌ നേതൃഗുണമാര്‍ന്നവന്റെ കര്‍മ്മം എങ്ങിനെയിരിക്കണം? ഇത്തരത്തിലുള്ള ലേപനത്തോടുകൂടിയിട്ട്‌, ഒട്ടല്‍ ഇല്ലാത്ത കര്‍മ്മത്തോടുകൂടി. ഒട്ടലില്ലാത്ത കര്‍മ്മം ചെയ്യുമ്പോള്‍ നമുക്ക്‌ ആനന്ദമായിരിക്കും അതിന്റെ ഫലം. കര്‍മാണി കുര്‍വന്നേവേഹ ജിജീവിഷേച്ഛതം സമാഃ ഏവം ത്വയി നാന്യഥേതോ�സ്‌തി ന കര്‍മ ലിപ്യതേ നരേ ഇത്‌ ഉപനിഷത്തിന്‌ നമ്മോട്‌ പറയാനുള്ള ഒരു നിര്‍ദ്ദേശമാണ്‌.
ആദ്യം ഉപനിഷത്ത്‌ ഈശ്വരനെ അവതരിപ്പിച്ചു. എന്താണ്‌
ഈശ്വരന്‍? എങ്ങിനെയാണ്‌ ഈശ്വരനെ അറിയേണ്ടത്‌? അല്ലെങ്കില്‍ ഈശ്വരനെന്ന്‌ പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ നാം ഉള്‍ക്കൊള്ളേണ്ടത്‌ എങ്ങിനെയാണ്‌? ഇതാണ്‌ ഇതിന്റെ അടിസ്ഥാനം. അതിന്‌ മെയിനായിട്ടുള്ള ഹാര്‍ഡ്‌വെയര്‍ ഉണ്ടായിരിക്കണം. പിന്നെ നമുക്ക്‌ പലതുമിങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം. പക്ഷേ അടിസ്ഥാനമായിട്ടുള്ള സാധനം വേണം. ഇതിന്റെ മുകളിലായിരിക്കണം ക്ഷേത്രദര്‍ശനവും, വഴിപാടും പൂജയും ഒക്കെ. ഇത്‌ അടിസ്ഥാനമായിട്ട്‌
വേണ്ടതാണ്‌.
അങ്ങനെ ഒന്നാം മന്ത്രത്തില്‍നിന്നും രണ്ടാം മന്ത്രത്തിലേക്കു വന്നു. ലോകത്തില്‍ വ്യവഹരിക്കേണ്ടതിന്റെ ഒരു മാനദണ്‌ഡം പറഞ്ഞുതന്നു. അതില്‍ പ്രപഞ്ചമെന്താണ്‌? ഇതില്‍ കാണായതൊക്കെ എന്താണ്‌? അതിനെ അന്വേഷിക്കുന്ന താനാരാണ്‌? ഇനി തന്റെ പ്രവൃത്തികള്‍ എപ്രകാരത്തിലുള്ളതായിരിക്കണം? താന്‍ ഈ പ്രപഞ്ചത്തില്‍ വര്‍ത്തിക്കുന്നത്‌ ഏത്‌ പ്രകാരത്തില്‍? അതാണ്‌ പറഞ്ഞത്‌. തനിക്കിവിടെ ഒരു നൂറ്‌വര്‍ഷം അനുവദിച്ചിട്ടുണ്ടെങ്കില്‍, ആ നൂറ്‌വര്‍ഷവും നീ കര്‍മ്മങ്ങളെ ചെയ്‌തുകൊണ്ടുതന്നെ ജീവിക്കാന്‍ തീരുമാനിക്കണം. ആ തീരുമാനത്തിന്‌ മാറ്റമുണ്ടാവരുത്‌. അല്ലാതെ ആത്മഹത്യ ചെയ്യാനല്ല നീ തീരുമാനിക്കേണ്ടത്‌. ജീവിക്കാന്‍ തീരുമാനിക്കണം. ഉപനിഷത്ത്‌ പറയുന്നത്‌ അതാണ്‌. ഒളിച്ചോടാനല്ല; ജീവിക്കാനാണ്‌ ഉപനിഷത്ത്‌ നമ്മോട്‌ പറയുന്നത്‌. ജീവിക്കാന്‍ നീ തീരുമാനിക്കൂ. 99വയസ്സ്‌ കഴിഞ്ഞാലും തീരുമാനിക്കൂ എന്തെങ്കിലും ജോലിയൊക്കെ ചെയ്യാന്‍. ആദ്യം പറഞ്ഞത്‌ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നൊക്കെ. പിന്നെ ഇതെങ്ങിനെ ശരിയാകും? ഇങ്ങനെ കൂട്ടിക്കുഴച്ച്‌ നിങ്ങള്‍ ചിന്തിക്കുകയേ ചെയ്യരുത്‌. ഇത്‌ വളരെ ക്രമത്തിലാണ്‌ ഇവര്‍ പറഞ്ഞിരിക്കുന്നത്‌. ഈ കര്‍മ്മമൊഴിഞ്ഞൊരു പരിപാടിയില്ല. എവിടെയാണ്‌ സംഗമുപേക്ഷിക്കേണ്ടത്‌? സംഗം ഉപേക്ഷിക്കേണ്ട ഘട്ടത്തില്‍ അത്‌ ഉപേക്ഷിച്ചേ മതിയാവൂ.
പരുന്ത്‌ മത്സ്യം പിടിച്ച്‌ പോവുകയായിരുന്നു. അങ്ങനെ പോകുന്ന കാഴ്‌ച രാമകൃഷ്‌ണദേവന്‍ പറയാറുണ്ട്‌. കാക്കകളൊക്കെ ചുറ്റും കൂടി പരുന്തിനെ വല്ലാതെ കഷ്‌ടപ്പെടുത്തും. ഈ പരുന്ത്‌ അങ്ങോട്ട്‌ പറക്കുമ്പോള്‍ അവിടെ വരും. ഇങ്ങോട്ട്‌ പറക്കുമ്പോള്‍ ഇങ്ങനെ. നാമീ കാഴ്‌ചയൊക്കെ കാണും; ഈ മത്സ്യമാര്‍ക്കറ്റിന്റെയൊക്കെ അടുത്ത്‌. അവസാനം പരുന്തിന്‌ പണ്ടു പഠിച്ച ഉപനിഷത്ത്‌ ഓര്‍മ്മവരും. ത്യക്തേന ഭുഞ്‌ജീഥാഃ അപ്പോള്‍ അതങ്ങോട്ട്‌ വിടും. വിടുമ്പോള്‍ അതിന്റെ പുറകെ ഓടിക്കോളും കാക്കകള്‍. പിന്നെ പരുന്തിന്റെയൊരു പറക്കലുണ്ട്‌. ആ അനന്തമായ ആകാശത്തില്‍, വിഹായസ്സില്‍ അതങ്ങനെ സ്വസ്ഥമായിട്ടുള്ളൊരു പറക്കല്‍. കുറച്ചുകൂടെ ഉയരത്തിലേക്ക്‌. അവിടേയ്‌ക്ക്‌ കാക്കയ്‌ക്കൊന്നും എത്താന്‍ പറ്റില്ല.
നാം ഈ ചെറിയ ചെറിയതിനെയൊക്കെ അള്ളിപിടിച്ചിരിക്കുന്നതുകൊണ്ടാണ്‌ നമുക്ക്‌ ഉയരത്തിലേക്ക്‌ പോവാന്‍ പറ്റാത്തത്‌. അതുകൊണ്ട്‌ ഉപനിഷത്ത്‌ ഉയരത്തിലുള്ള പറക്കലിനെ കുറിച്ചാണ്‌ പറയുന്നത്‌. അതാണ്‌ ത്യജിച്ചുകൊണ്ടുള്ള ഭുജിക്കല്‍. അത്‌ നൂറ്‌ വര്‍ഷമാണെങ്കില്‍ നൂറ്‌ വര്‍ഷം. കര്‍മ്മാണി കുര്‍വ്വന്‍ ഇതല്ലാതെ വേറെ വഴിയൊന്നുമില്ല. ഇനി വേറെ എന്തെങ്കിലുമുണ്ടോ ഓപ്‌ഷന്‍? ഇല്ല. വേറെ ഒരു ഓപ്‌ഷനും ഇല്ല, ഇതല്ലാതെ. ഇനി, ഇതല്ലാതെ ചിലര്‍ ചിലതൊക്കെ തിരഞ്ഞെടുത്തിട്ടുണ്ട്‌. അവരെ കുറിച്ചാണ്‌ ഉപനിഷത്ത്‌ പറയാന്‍ പോകുന്നത്‌.
(തുടരും.....)

No comments:

Post a Comment