Wednesday, 15 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (77)

ഛാന്ദോഗ്യോപനിഷത്ത്‌ (77)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
77 ദിവസം
നാം ചെയ്യുന്നതും അതുതന്നെയാണ്‌. ചെറിയ ചെറിയ അസൗകര്യം തോന്നുന്ന സമയത്ത്‌, നമ്മുടെ വീടിന്റെ ഒരു ഓട്‌ പൊട്ടുകയോ, അങ്ങനെ എന്തെങ്കിലും സംഭവിക്കുന്ന സമയത്ത്‌ അതുവരെ നമുക്ക്‌ എല്ലാം തന്ന വൃക്ഷത്തെ എത്രപെട്ടെന്നാണ്‌ നാം ഒരാളെ വിളിച്ചിട്ട്‌ വെട്ടി, അത്‌ അങ്ങോട്ട്‌ കൊണ്ടുപോയ്‌ക്കോളാന്‍ പറയുന്നത്‌. ജീവന്‍ സന്തോഷമായി നിലനില്‍ക്കുന്നുവെന്നും, അങ്ങനെയുള്ള ജീവനെയാണ്‌ നാം വെട്ടിമാറ്റുന്നതെന്നും അറിയേണ്ടതുണ്ട്‌. ഇതുതന്നെയല്ലേ നാം പഠിപ്പിക്കേണ്ടത്‌? ഇവിടെ ഋഷി 
പറയുന്നു. അവന്‍ സന്തോഷമായിട്ട്‌ ജലമൊക്കെ കുടിച്ച്‌ നിലനില്‍ക്കുന്നു. 
തുടര്‍ന്ന്‌ പറയുന്നത്‌ നോക്കൂ. ``അസ്യ`` ഇങ്ങനെയുള്ള വൃക്ഷത്തിന്റെ ``ഏകാം ശാഖാം യദ്‌ ജീവാഃ ജഹാതി`` ഒരു ശാഖയെ മുറിച്ചുകഴിഞ്ഞാല്‍, ആ ശാഖയില്‍നിന്ന്‌ ജീവന്‍ വിട്ടുപോയിക്കഴിഞ്ഞാല്‍ ``അഥസാശുഷ്യതി`` അത്‌, ആ ശാഖ ശോഷിക്കും. അതിന്‌ പിന്നെ ജീവനുണ്ടാകില്ല. ഇനി ``ദ്വിതീയാം ജഹാതി`` രണ്ടാമത്തെ കൊമ്പില്‍നിന്ന്‌ ആ ജീവന്‍ പോവുകയാണെങ്കിലും ``അഥസാശുഷ്യതി`` ആ ശാഖ ശോഷിക്കും ``തൃതീയാം ജഹാതി`` മൂന്നാമത്തെ കൊമ്പില്‍നിന്നും അത്‌ വിട്ടുപോകുന്നുവെങ്കിലോ ജീവന്‍ ``അഥസാശുഷ്യതി സര്‍വം ജഹാതി`` വൃക്ഷത്തില്‍നിന്ന്‌ പൂര്‍ണ്ണമായി വിട്ടുപോകുന്ന സമയത്തോ ``സര്‍വഃ ശുഷ്യതി`` പൂര്‍ണ്ണമായിട്ട്‌ നശിക്കുന്നു. വൃക്ഷത്തിന്റെ നാശം സമൂലനാശമെന്ന്‌ ``സര്‍വഃ ശുഷ്യതി`` എന്ന്‌ ഉപനിഷത്ത്‌ പറഞ്ഞിരിക്കുന്നു. 
വൃക്ഷത്തിന്റെ ഒരു ശാഖയില്‍ നിന്ന്‌ ജീവന്‍ വിട്ടുപോകുമ്പോള്‍ ആ ശാഖയുടെ നാശവും ഒരു വൃക്ഷം സമൂലമായിട്ട്‌ പോകുന്ന സമയത്ത്‌ സര്‍വനാശവുമായി അതിനേയും കൂടെ വ്യാഖ്യാനിക്കാം. സമൂലനാശം. ഇപ്പോള്‍ അതാണല്ലോ നടന്നുകൊണ്ടിരിക്കുന്നത്‌. എന്താണ്‌ അറബിക്കടലില്‍ മഴ പെയ്യുന്നത്‌? അവിടെ വൃക്ഷം ഉണ്ടായിട്ടാണോ എന്ന്‌ ആരോ ചോദിച്ചുവത്രെ പണ്ട്‌. അതുകൊണ്ട്‌ കാട്ടിലെ എത്ര വൃക്ഷം വേണമെങ്കിലും മുറിക്കാം എന്നാണ്‌. ഇന്ന്‌ കാടൊന്നുമില്ല. എന്നിട്ട്‌ നാം ഇങ്ങനെ വെച്ച്‌ പിടിപ്പിക്കുന്നു. അതുകൊണ്ട്‌ ഈ ഇരിക്കുന്നവരൊക്കെ ഉപനിഷത്ത്‌ കേട്ടുകഴിഞ്ഞാല്‍, എവിടെയെങ്കിലും, ഏതെങ്കിലും പറമ്പില്‍ കൊണ്ടുപോയിട്ട്‌ ഏതെങ്കിലും വൃക്ഷങ്ങള്‍ നടൂ. ഒരു വൃക്ഷമെങ്കിലും നട്ടാല്‍ ``ദശപുത്രോ സമഃ ഏക വൃക്ഷാഃ`` എന്നാണ്‌. പത്തുപുത്രന്മാര്‍ക്ക്‌ സമമാണ്‌ ഒരൊറ്റ വൃക്ഷം. 
ഹിമാലയത്തിലൊക്കെ പോകുമ്പോള്‍ കാണാം, വൃക്ഷങ്ങളുടെ വലുപ്പം. അതൊക്കെ ആരാണ്‌ നട്ടുവളര്‍ത്തിയിരിക്കുന്നത്‌? കേദാറിലേക്കൊക്കെ പോകുമ്പോള്‍ കാണാം, അളകനന്ദയുടെ അടിയില്‍നിന്നങ്ങനെ തുടങ്ങുന്നത്‌. എന്തൊരു ക്രമത്തിലാണ്‌ ഇങ്ങനെ ഇരിക്കുന്നത്‌. അവിടെ നിന്ന്‌ കടത്തുവാന്‍ ഒരു വകുപ്പില്ലാത്തതുകൊണ്ടാണ്‌, വണ്ടിപോകാത്തതുകൊണ്ടാണ്‌. അല്ലെങ്കില്‍, അത്‌ എന്നോ കൊണ്ടുപോയിട്ടുണ്ടാകും. പറ്റാത്തത്‌ കൊണ്ടാണ്‌. 
സര്‍വനാശത്തെ നമ്മുടെ മുമ്പില്‍ വേറൊരു വിധത്തില്‍ അവതരിപ്പിക്കുന്നു. ഇനി തുടര്‍ന്ന്‌ പറയുന്നു ``ഏവമേവഖലു സോമ്യാ`` ഇപ്രകാരം കുട്ടി നീ അറിഞ്ഞുകൊള്ളൂ. ``ജീവാപേതം ഇദം വാവകില`` ജീവന്‍ വിട്ടുപോകുന്ന ഈ ദേഹം മാത്രമാണ്‌ ``മ്രിയതേ`` മരിക്കുന്നത്‌. ``ജീവഃന ജീവഃന ജീവഃ ന മ്രിയതേ ഇതി`` ജീവന്‍ മരിക്കുന്നില്ല. ജീവന്‍ വിട്ടുപോകുന്ന, ആ ജഡമായിട്ടുള്ള, ശരീരം ഉണ്ടല്ലോ അതിനാണ്‌ മരണം. അല്ലാതെ ജീവന്‌ മരണമില്ല. വൃക്ഷത്തിന്റെ നാശം സര്‍വനാശമാണ്‌. അതേ സമയം നീ ഈ സത്യവും കൂടി അറിഞ്ഞുകൊള്ളണം. സര്‍വനാശം എന്നാല്‍ ആത്മാവിന്‌ നാശമില്ല. ``തത്‌ തത്‌ സത്യം. സയ ഏഷോ�ണിമാ ഐതദാത്മ്യം ഇദം സര്‍വ്വം ഹേ ശ്വേതകേതോ തത്വമസി`` അത്‌ നീ ആകുന്നു. ഈ കാര്യം പറഞ്ഞ അച്ഛനോട്‌ വീണ്ടും എന്താണ്‌ കുട്ടി പറഞ്ഞത്‌? വീണ്ടും ഉപദേശിച്ച്‌ തരൂ. അച്ഛന്‍ ഉപദേശിച്ച്‌ കൊടുക്കുന്നു. 
അടുത്തതാണ്‌ `തത്വമസി' മഹാവാക്യത്തിലെ ഏറ്റവും പ്രസിദ്ധമായ, ശ്വേതകേതുവിന്‌ അല്ലെങ്കില്‍ ഇത്‌ കേള്‍ക്കുന്ന എല്ലാവരെയും നന്നായി സ്‌പര്‍ശിച്ചിട്ടുള്ള ഉദാഹരണം. വളരെ പ്രസിദ്ധമായിട്ടുള്ള ഈ ഒരു ഉദാഹരണം പലരും എടുത്ത്‌ ഉദ്ധരിക്കാറുണ്ട്‌. ഇതാണ്‌ ഇതിലെ ഏറ്റവും പ്രസിദ്ധമായിട്ടുള്ള, വളരെ പ്രധാനപ്പെട്ട ഉദാഹരണം.
(തുടരും...)

No comments:

Post a Comment