Sunday, 12 October 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം-ശ്ളോകം 1.

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം-ശ്ളോകം 1.
വ്യാസമഹര്‍ഷിയുടെ കാലമായപ്പോഴേയ്ക്ക് ഉപനിഷത്തുക്കളുടെ സാരം ഏട്ടിലെ താത്പര്യവും നിത്യജീവിതത്തില്‍ അതിനുള്ള പ്രായോഗികതയും ഇങ്ങനെ പുനരവതരിപ്പിക്കേണ്ടിവന്നത്.

'തത്ത്വമസി' എന്നതിലെ 'തത്' (അത്-പരമാത്മസ്വരൂപം) ആണ് ഇനിയുള്ള ആറ് അധ്യായങ്ങളിലെ വിഷയം. ഓരോ ഘട്ടത്തിലും നല്‍കുന്ന അറിവിനെ എങ്ങനെ വിജ്ഞാനമാക്കാമെന്ന് അപ്പപ്പോള്‍ നിര്‍ദേശിച്ചുകൊണ്ടാണ് ആഖ്യാനം.ഈശ്വരനെ കണ്ടെത്താന്‍ ശ്രമിക്കുന്നവരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ധ്യാനയോഗിയാണെന്നും ധ്യാനയോഗികളില്‍ വെച്ച് ഉത്തമന്‍ ആത്മസ്വരൂപത്തെ ധ്യാനിക്കുന്നവനാണെന്നും പറഞ്ഞാണ് ആറാമധ്യായം അവസാനിക്കുന്നത്. ഇവിടെ രണ്ട് സംശയങ്ങള്‍ ഉണ്ടാകാം. ആത്മസ്വരൂപം എവ്വിധമെന്നും പരിമിതമായ മനസ്സുകൊണ്ട് അളവറ്റ അതിനെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ ആകുമെന്നും. ഇതേപ്പറ്റി അര്‍ജുനന്‍ ചോദിച്ചേക്കാവുന്ന ചോദ്യങ്ങള്‍ ഊഹിച്ചറിഞ്ഞ് എന്നപോലെ മറുപടി പറഞ്ഞുകൊണ്ട് ഈ അധ്യായം തുടങ്ങുന്നു.
ശ്രീഭഗവാനുവാച-
മയ്യാസക്തമനാഃ പാര്‍ഥ
യോഗം യുഞ്ജന്‍ മദാശ്രയഃ
അസംശയം സമഗ്രം മാം
യഥാ ജ്ഞാസ്യസി തത് ശൃണു
ഭഗവാന്‍ പറഞ്ഞു-
ഹേ അര്‍ജുനാ, (പരമാത്മാവായ) എന്നില്‍ ആസക്തമായ മനസ്സോടെയും എന്നെത്തന്നെ ശരണം പ്രാപിച്ചും യോഗം അഭ്യസിക്കുന്നവന്‍, എന്നെ സംശയാതീതമായും സമഗ്രമായും അറിയുന്നവിധം ഏതോ അതിനെ കേട്ടാലും.
സംശയിക്കേണ്ട, പരിമിതമായ മനസ്സുകൊണ്ട് അപരിമിതമായതിനെ അറിയാന്‍ തീര്‍ച്ചയായും കഴിയും. ആ അറിവ് സമഗ്രം തന്നെ ആയിരിക്കുകയും ചെയ്യും. ആ അനുഗ്രഹം വരുന്നത് എപ്രകാരമെന്നു കേട്ടാലും.
തന്നില്‍ത്തന്നെയുള്ള പ്രപഞ്ചസത്തയുമായി തനിക്കുള്ള പാരസ്പര്യമാണ്, (ചിത്തവൃത്തിനിരോധമെന്ന) പാതഞ്ജലയോഗമല്ല, ഇവിടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.
ഇവിടെവെച്ച് നാം ഗീതയുടെ ഹൃദയത്തിലേക്കു കടക്കുന്നു എന്നാണ് ശ്രീ അരവിന്ദമഹര്‍ഷി പറയുന്നത്. വിജ്ഞാനത്തിന്റെ സ്വഭാവം ഭക്തിയാണെന്ന്, രാമാനുജാചാര്യരെപ്പോലെ, അരവിന്ദമഹര്‍ഷിയും ചൂണ്ടിക്കാണിക്കുന്നു. നടരാജഗുരുവും 'മയ്യാസക്തമനാഃ' എന്നതിന് 'അന്തരാത്മാവു മുഴുവന്‍ പരംപൊരുളിനാല്‍ നിറഞ്ഞ അവസ്ഥ' എന്ന് അര്‍ഥം കല്പിക്കുന്നു. ആചാര്യസ്വാമികളുടെ പക്ഷം, ഇവിടെ ഉപദേശിക്കപ്പെടുന്നത് പരമേശ്വരനെ അറിയുന്നതിനുള്ള ജ്ഞാനംതന്നെയെന്നാണ്. ജ്ഞാനേശ്വരിയില്‍ ജ്ഞാനദേവന്‍ വിജ്ഞാനത്തെ കാണുന്നത് ലൗകികജ്ഞാനത്തെ അതിജീവിക്കാനുള്ള വിശേഷജ്ഞാനമായാണ്.
സാധാരണക്കാരായ നമുക്ക് നേരിട്ടു കിട്ടുന്ന ഉറപ്പ് ഇതാണ്: ആത്മസ്വരൂപത്തെ ആശ്രയിച്ചുതന്നെ നിലകൊണ്ട്, അതുമായി താദാത്മ്യപ്പെടാനുള്ള വെമ്പലോടെ അതിനെ ധ്യാനിക്കാനും യജ്ഞഭാവനയോടെ കര്‍മം ചെയ്യാനും ആര്‍ക്കു സാധിക്കുന്നുവോ അവര്‍ക്ക് ഈ വിഷയത്തില്‍ അനുഭവജ്ഞാനം പൂര്‍ത്തിയായിക്കിട്ടുകതന്നെ ചെയ്യും.
(തുടരും..)

No comments:

Post a Comment