Saturday, 13 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 32

സര്‍ഗ്ഗാണാമാദിരന്തശ്ച
മദ്ധ്യം ചൈവാഹമര്‍ജ്ജുന
അദ്ധ്യാത്മവിദ്യാ വിദ്യാനാം
വാദഃ പ്രവദതാമഹം.

അല്ലയോ അര്‍ജുനാ, സര്‍ഗങ്ങളുടെ ആദിയും മധ്യവും അവസാനവും ഞാന്‍തന്നെ. വിദ്യകളില്‍ അധ്യാത്മവിദ്യയും വാദിക്കുന്നവരുടെ വാദവും ഞാനാണ്.

പ്രപഞ്ചത്തെ ഒരു മഹാഗ്രന്ഥമായി കാണാമെങ്കില്‍ അതിലെ എല്ലാ അധ്യായങ്ങളുടെയും തുടക്കവും നടുവും ഒടുക്കവും ഞാനാണ്.

പരംപൊരുളെന്നാല്‍ പരിപൂര്‍ണമായ അറിവായതിനാല്‍ അങ്ങനെയല്ലേ ആകൂ? ആ അറിവ് അനുഭവവേദ്യമാകാനുള്ള വിദ്യയാണ് അധ്യാത്മവിദ്യ. അതിനാല്‍ അതും ഞാനാണ്.

കാര്യാകാര്യവിവേചനം സാധിക്കാന്‍ സഹായിക്കുന്നതാണ് വാദപ്രതിവാദം. അതും ഞാന്‍തന്നെ.
ചര്‍ച്ചകളില്‍ ഉണ്ടാകാറുള്ള സമീപനം മൂന്നു വിധമാണ്.

കടുത്ത വാക്കുകൊണ്ടും പരുഷമായ നോക്കുകൊണ്ടും ധിക്കാരത്തോടെ എതിര്‍പക്ഷങ്ങളെ തകര്‍ക്കാനുള്ള ശ്രമം ജല്‍പ്പം.

കള്ള സാക്ഷ്യമോ തെളിവുകളോ, വഴി വിട്ട മാര്‍ഗങ്ങളോ ഉപയോഗിച്ച് എതിരഭിപ്രായക്കാരെ മുട്ടുകുത്തിക്കുന്നത് വിതണ്ഡം.

ഇതു രണ്ടും ഈ കാലങ്ങളിലും സര്‍വസാധാരണമാണല്ലോ.

യുക്തിയുക്തവും സത്യസന്ധവും നിഷ്പക്ഷവുമായ ചര്‍ച്ചയിലൂടെ സത്യം കണ്ടെത്താനുള്ള ശ്രമമാണ് വാദം.
അധ്യാത്മവിദ്യ എന്നു പറയുന്നത് വേദാന്തത്തെക്കുറിച്ച് മാത്രമല്ലെന്ന് തീര്‍ച്ച. ആണെങ്കില്‍ അങ്ങനെത്തന്നെ പറയാമായിരുന്നു.

പരംപൊരുളിനെ അറിയാന്‍ എവിടെ ഏതെല്ലാം വിദ്യകള്‍ പരിശീലിക്കപ്പെടുന്നുണ്ടോ അതെല്ലാം വിവക്ഷിതമാണെന്ന് ഡോ. രാധാകൃഷ്ണന്‍ വ്യാഖ്യാനിക്കുന്നു.

ലോകത്തെവിടെയും ഉപനിഷല്‍സമാനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളിലൂടെ അധ്യാത്മവിദ്യ ഉപദേശിച്ചു പോരുന്നുണ്ട്.

തുടരും..)

No comments:

Post a Comment