Saturday, 13 June 2015

ശ്രീമദ് ഭഗവദ് ഗീത - അദ്ധ്യായം 10 വിഭൂതിയോഗം ശ്ലോകം 15


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10 "വിഭൂതിയോഗം" - ശ്ളോകം 15

സ്വയമേവാത്മനാത്മാനം
വേത്ഥ ത്വം പുരുഷോത്തമ
ഭൂതഭാവന ഭൂതേശ
ദേവദേവ ജഗത്പതേ.

ചരാചരങ്ങല്‍ക്ക് ആദികാരണനും അധീശനും ദേവദേവേശനും ജഗത്പതിയുമായ ഹേ പുരുഷോത്തമ, അങ്ങു മാത്രമെ അങ്ങയെ അറിയുന്നുളളു - അതും തന്നത്താന്‍, ഇതര കാരണങ്ങളുടെ ആശ്രയമില്ലാതെ.

വാനത്തിന്‍റെ നിസീമമായ വിസ്താരം വാനത്തിനുമാത്രം അറിവുളളതുപോലെ, ഭൂമിയുടെ ഭാരം ഭൂമിക്കുമാത്രം അറിയാവുന്നതുപോലെ, ലക്ഷ്മീകാന്തനായ അങ്ങയുടെ അമേയപ്രഭാവം അങ്ങേയ്ക്ക് മാത്രമാണ് അറിവുളളത്. വേദങ്ങള്‍ക്കും ശാസ്ത്രങ്ങള്‍ക്കും പുരാണങ്ങള്‍ക്കും അങ്ങയെക്കുറിച്ച് അറിയാമെന്നുപറയുന്നത് വെറും മേനിപ്പറച്ചിലാണ്. വേഗതയില്‍ ആര്‍ക്കെങ്കിലും മനസ്സിനെ വെല്ലാന്‍ കഴിയുമോ? വായുവിനെ അര്‍ക്കാണ് മുഷ്ടിക്കുളളില്‍ ഒതുക്കാന്‍ കഴിയുക? ആദിശൂന്യമാകുന്ന മഹാസമുദ്രം മനുഷ്യകരങ്ങള്‍കൊണ്ട് നീന്തിക്കടക്കാന്‍ കഴിയുമോ? അങ്ങയെ അറിയുക അത്രത്തോളം അസാധ്യമാണ്. അങ്ങയെക്കുറിച്ചുളള സമ്പൂര്‍ണ്ണജ്ഞാനം മനുഷ്യന്‍റെ ബുദ്ധിവിഷയത്തിനുമപ്പുറത്താണ്. അങ്ങയുടെ യഥാര്‍ത്ഥമായ പൊരുള്‍ അറിയുന്നതിന് അങ്ങയുടെ അമേയമായ ജ്ഞാനത്തേക്കാള്‍ കുറഞ്ഞ യാതൊന്നുംകൊണ്ട് സാധ്യമല്ല. മറ്റുളളവര്‍ക്ക് അങ്ങയെ വെളിവാക്കിക്കൊടുക്കുന്നതിനുളള ശക്തി അങ്ങയുടെ വാക്കുകള്‍ക്കുണ്ട്. ആകയാല്‍ എന്‍റെ നെറ്റിയില്‍ പൊടിഞ്ഞിരിക്കുന്ന, അങ്ങയെ ദര്‍ശിക്കണമെന്നുളള എന്‍റെ ജീവിതാഭിലാഷത്തിന്‍റെ വിയര്‍പ്പു തുളളികള്‍ തുടച്ചുമാറ്റി എന്‍റെ ആഗ്രഹം നിറവേറ്റിത്തരണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ഭഗവാനെ, ഞാന്‍ പറയുന്നതൊക്കെ അങ്ങ് കേള്‍ക്കുന്നുണ്ടോ? അല്ലയോ പ്രപഞ്ചസ്രഷ്ടാവേ, ഭൗതികജീവിതമാകുന്ന ഗജേന്ദ്രനെ ധ്വംസിക്കുന്ന കേസരിയാണങ്ങ്. സര്‍വ്വേശ്വരനായ അങ്ങയെ എല്ലാ ദേവന്മാരും ആരാധിക്കുന്നു. അങ്ങയുടെ പെരുമയെപ്പറ്റി മനസ്സിലാക്കിയിടത്തോളം കൊണ്ട് ഞാന്‍ അങ്ങയുടെ മുന്നില്‍ നില്‍ക്കാന്‍പോലും യോഗ്യനല്ല. എന്‍റെ യോഗ്യതയില്ലായ്മ കണക്കാക്കി ഞാന്‍ അങ്ങയോട് ഒരാനുകൂല്യം ചോദിക്കുന്നതിന് സങ്കോചപ്പെട്ടാല്‍ വേറെ എവിടെപ്പോയാണ് ഞാനതു സമ്പാദിക്കുന്നത്. സരിത്തും സാഗരവും ജലംകൊണ്ടു നിറഞ്ഞിരുന്നാലും കാര്‍മേഘങ്ങള്‍ ചൊരിയുന്ന ജലം കുടിച്ചുമാത്രമേ ചാതകപ്പക്ഷിയുടെ ദാഹം ശമിക്കുകയുളളു. അതുപോലെ ലോകത്തില്‍ അനേകം ഗുരുക്കന്മാരുണ്ടെങ്കിലും അങ്ങാണ് ഞങ്ങളുടെ എല്ലാറ്റിലും എല്ലാമായ ഗുരു. ഞാന്‍ ഇത്രയും പറഞ്ഞതുപോരെ? ഇനിയെങ്കിലും അങ്ങയുടെ പ്രകടിത രൂപങ്ങളെക്കുറിച്ച് പറഞ്ഞുതന്നാലും.

ഈ പുരുഷോത്തമനാണ് ജഗദ്ഗുരു. ഇനി സംഭവിക്കാന്‍ പോകുന്നത് ഒരു മഹാത്ഭുതമാണ്. എപ്രകാരമാണോ അറിവും അറിയാനുള്ളതും അറിയുക എന്ന കാര്യവും ഈ മഹാഗുരുവില്‍ ഒന്നായിത്തന്നെ ഇരിക്കുന്നത്, അതേ രൂപത്തില്‍ ആ ഗുരുസ്വരൂപം ശിഷ്യനുമായും ഒന്നായിച്ചേരാന്‍ പോകുന്നു. അടുത്ത അധ്യായത്തിലെ വിശ്വരൂപദര്‍ശനത്തില്‍ ആ ലയനത്തിന്റെ ആദ്യപടി കാണാം.

സാധാരണമനുഷ്യരായ നമുക്ക് അന്തരാത്മാവിന്റെ വെളിച്ചത്തില്‍ പ്രാപഞ്ചികാസ്തിത്വത്തെ ഉദ്ധരിച്ച് അതിന്റെ ക്രമികമായ വികസനത്തിലൂടെ ആത്മസാരൂപ്യം നേടണം. അപ്പോഴും പരമാത്മാവിനെ സ്വാത്മാവുകൊണ്ട് സ്വയം (അനുഭവിച്ച്) അറിയുന്നു. പക്ഷേ, പരമാത്മാവിന് സ്വയം അറിയാന്‍ ഈ ക്ലേശമൊന്നും വേണ്ട. അത് എപ്പോഴും സ്വയം അറിഞ്ഞുകൊണ്ടേ ഇരിക്കുന്നു. അഥവാ ആ അറിവുതന്നെയാണ് അത്.

അറിവിന്റെ പൂര്‍ണതയെക്കുറിച്ച് ഒരു ഏകദേശധാരണ ഉണ്ടായിക്കിട്ടാന്‍ നമ്മുടെ അറിവില്ലായ്മകളുടെ സ്വഭാവം നോക്കിയാല്‍ മതി. നമുക്ക് കാലാവസ്ഥപോലും കൃത്യമായി ഒരിക്കലും പ്രവചിക്കാനാവാത്തത് കാലാവസ്ഥയെ രൂപപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള എല്ലാ അറിവും ഒരുമിച്ചില്ലാത്തതിനാലാണ്. ഉണ്ടാകുക അസാധ്യവുമാണ്. കാരണം, അനന്തവിചിത്രമാണ് ആ അറിവുകള്‍. അറിയാവുന്ന ഏതാനും ഘടകങ്ങള്‍ നിരത്തി നാം ഊഹങ്ങളിലെത്തുന്നു. പിഴച്ചും പോകുന്നു. എല്ലാതും അറിയാന്‍ സയന്‍സിന് കഴിവുണ്ടാകണമെങ്കില്‍ അറിയുന്ന ആളെക്കുറിച്ചുള്ള അറിവുകൂടി മുഴുവനാകാതെ പറ്റില്ലെന്നര്‍ഥം. ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങ്ങളുടെയും പിന്നിലുള്ളത് അറിവിന്റെ ഈ അപൂര്‍ണതയാണല്ലോ.

അപ്പോള്‍, ഏതെല്ലാം ഉരുവങ്ങളായാണ് പരംപൊരുള്‍ പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നതെന്നും അവയില്‍ ഏതേതു സൃഷ്ടികളിലൂടെയാണ് പരംപൊരുളിനെ ധ്യാനിച്ചുതുടങ്ങാവുന്നത് എന്നുമുള്ള അടുത്ത ചോദ്യങ്ങള്‍ക്കു പിന്നില്‍ ഒരു സയന്റിസ്റ്റിന്റെ നിലപാടുണ്ട്.
(
തുടരും..)

No comments:

Post a Comment