Wednesday, 24 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (57)

ഛാന്ദോഗ്യോപനിഷത്ത്‌ (57)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിഏഴാം ദിവസം
ഇങ്ങനെ പതിനഞ്ചു ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്ന ശ്വേതകേതു പതിനാറാം ദിവസം അച്ഛനെ സമീപിച്ചു. പതിനാറാമത്തെ ദിവസം വന്ന അവനോട്‌ ''തം ഉവാച'' അച്ഛന്‍ പറഞ്ഞു. ''സൗമ്യ'' കുട്ടീ. ''ഋചഃ യജൂംഷി സാമാനി ഇതി'' ആ ഋക്കിലെ മന്ത്രങ്ങളൊക്കെ ഒന്ന്‌ ഉരുക്കഴിക്കൂ. ഋഗ്വേദമൊന്ന്‌ കേള്‍ക്കട്ടെ. യജുര്‍വേദവും സാമവേദമൊക്കെയൊന്ന്‌ കേള്‍ക്കട്ടെ. ''ഋഗ്‌ യജുസാമാനി''. 
ഇങ്ങനെ ഈ ഉപനിഷത്തില്‍, ഈ സന്ദര്‍ഭത്തില്‍, നാം പഠിച്ചിട്ടുള്ള, അറിഞ്ഞിട്ടുള്ള ചില കാര്യങ്ങളുമായി, ചില പൊരുത്തക്കേടുകള്‍ ഉള്ളതായി കാണാന്‍ സാധിക്കും. വ്യാസഭഗവാന്‍ ഋക്കെന്നും, യജുസ്സെന്നും, സാമമെന്നും, അഥര്‍വ്വമെന്നും തരംതിരിച്ചിട്ടുണ്ട്‌. അപ്പോള്‍ ഇവിടെ ഉദ്ദാലകന്‍ ശ്വേതകേതുവിനോട്‌ പറയുമ്പോള്‍, ഈ തരംതിരിക്കല്‍ നടന്നുകഴിഞ്ഞിട്ടുണ്ട്‌. പഠിക്കാനുള്ള സൗകര്യത്തിന്‌ പില്‍ക്കാലത്തല്ല ഭാഗിച്ചത്‌. വേറൊരു സ്ഥലത്ത്‌ സാമവേദം, അഥര്‍വ്വവേദം, ശിക്ഷാ, കല്‌പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം എന്നിങ്ങനെയുള്ള വിഭജനം പറയും. ഈ വിഭജനം വളരെ മുമ്പുതന്നെ നടന്നിട്ടുണ്ട്‌ എന്ന്‌ ഇതില്‍നിന്നൊക്കെ നമുക്കത്‌ മനസ്സിലാവും.
കുട്ടിയോട്‌ പറയുന്നു. ഋഗ്വേദവും, യജുര്‍വേദവും, സാമവേദവും കേള്‍ക്കട്ടെ. മന്ത്രങ്ങളൊക്കെയൊന്ന്‌ കേള്‍ക്കട്ടെ എന്ന്‌. അപ്പോള്‍ അവന്‍ ചൊല്ലണമല്ലോ. ഋഗ്വേദം പറയൂ എന്ന്‌ പറയുമ്പോള്‍ അഗ്നിമീളേ പുരോഹിതം എന്നു പറഞ്ഞ്‌ തുടങ്ങണം. അപ്പോള്‍ എന്താ ശ്വേതകേതു പറയുന്നത്‌. ''സഃ ഉവാചഃ'' അവന്‍ പറഞ്ഞു. ''ഭഗവന്‍ ഭോ'' അല്ലയോ അച്ഛാ, ''മാ ന പ്രതിഭാതിവൈ ഇതി'' ഒന്നും എനിക്ക്‌ ഓര്‍മ്മവരുന്നില്ല എന്ന്‌ പറയുന്നു. അപ്പോള്‍ പതിനഞ്ചു ദിവസം ഭക്ഷണം കഴിക്കാതെ പതിനാറാമത്തെ ദിവസം ഇവന്‍ നേരത്തെ അധ്യയനം ചെയ്‌ത ഋഗ്വേദത്തിലെ മന്ത്രങ്ങളോ, യജുര്‍വേദത്തിലെ മന്ത്രങ്ങളോ, സാമവേദത്തിലെ മന്ത്രങ്ങളോ ഇവന്‌ ഉരുക്കഴിക്കാന്‍ സാധിച്ചില്ല. അവന്‍ അച്ഛനോട്‌ പറയുന്നു. ``അച്ഛാ, എനിക്ക്‌ പറ്റുന്നില്ല'' എന്ന്‌. ''തംഹോവാച'' അവനോട്‌ പറഞ്ഞു.
കുട്ടി ''അഭ്യാഹിതസ്യ മഹതഃ'' കത്തിജ്വലിക്കുന്ന അഗ്നികുണ്‌ഡത്തില്‍നിന്ന്‌ ''ഖദ്യോതമാത്രഃ പരിശിഷ്‌ടഃ ഏകാ അംഗാരഃ പരിശിഷ്‌ടഃ സ്യാത്‌''ആ അഗ്നി വലിയ അഗ്നിയായിരുന്നു. അത്‌ ഇങ്ങനെ കത്തിനില്‌ക്കുന്ന അഗ്നികുണ്‌ഡമായിരുന്നു. ആ അഗ്നികുണ്‌ഡം സാവകാശത്തില്‍ അണഞ്ഞണഞ്ഞണഞ്ഞണഞ്ഞ്‌ ''ഖദ്യോതമാത്രഃ പരിശിഷ്‌ടഃ സ്യാത്‌''ഒരു മിന്നാമിനുങ്ങിനെകണക്ക്‌ പരിണമിച്ചു വരുമ്പോള്‍, കണ്ടിട്ടുണ്ടോ, അഗ്നിയിങ്ങനെ ചുരുങ്ങിച്ചുരുങ്ങിച്ചുരുങ്ങിച്ചുരുങ്ങിച്ചുരുങ്ങി അവസാനം ഒരു ചെറിയ കനല്‍ക്കട്ടയായി അവശേഷിക്കുന്നത്‌. അഗ്നിയില്‍നിന്നും അവശേഷിച്ച്‌, അവശേഷിച്ച്‌ അത്‌ മിന്നാമിനുങ്ങിന്റെ പാകത്തിനെത്തുന്ന സമയം, അതാണിപ്പോള്‍ ഇവന്റെ പാകം. ഈ പാകത്തില്‍ ''പരിശിഷ്‌ടഃ സ്യാത''്‌ അവശേഷിച്ച്‌ നില്‍ക്കുന്ന സമയത്ത്‌ ''തേന തതഃ അപി'' അതുകൊണ്ട്‌, അതിനേക്കാള്‍ വലുത്‌ ''ബഹുഃ ന ദഹേത''്‌ ദഹിപ്പിക്കാന്‍ പറ്റില്ല.
(തുടരും....)

No comments:

Post a Comment