Tuesday, 22 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 32

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 32

ഏവം ബഹുവിധാ യജ്ഞാഃ
വിതതാ ബ്രഹ്മണോ മുഖേ...
കര്‍മ്മജാന്‍ വിദ്ധിതാന്‍ സര്‍വ്വാന്‍
ഏവം ജ്ഞാത്വാ വിമോഷ്യസേ


ഇപ്രകാരം അനേകവിധമായ യജ്ഞങ്ങള്‍ വേദമുഖത്തില്‍ വിവരിച്ചു പറഞ്ഞിരിക്കുന്നു. എന്നാല്‍ അവയെല്ലാം ഏതെങ്കിലും തരത്തിലുള്ള കര്‍മ്മവുമായി ബന്ധപ്പെട്ടവയാണെന്നറിയുക. യജ്ഞങ്ങള്‍ കര്‍മ്മവുമായി ബന്ധപ്പെട്ടവയാണെന്നറിഞ്ഞാല്‍ സംസാരബന്ധത്തില്‍ നിന്ന് നിനക്ക് മുക്തനാകാന്‍ കഴിയും.
വേദത്തില്‍ വേണ്ടവണ്ണം വിശദമായി വിവരിച്ചിട്ടുള്ള അനവധി യജ്ഞങ്ങളെപ്പറ്റി ഞാന്‍ നിന്നോടു പറഞ്ഞുകഴിഞ്ഞു. അതേപറ്റിയെല്ലാം ഇനിയും കൂടുതലായി വിശദീകരിച്ചിട്ട് യാതൊരു കാര്യവും ഇല്ല. സമസ്ത യജ്ഞങ്ങളും കര്‍മ്മത്തില്‍ വേരൂന്നി നില്‍ക്കുന്നു എന്നുള്ളതാണ് യഥാര്‍ത്ഥ പൊരുള്‍. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ പിന്നെ കര്‍മ്മങ്ങള്‍ ഒരിക്കലും നിന്റെ ആത്മാവിനെ തളച്ചിടുകയില്ല.

'സഹയജ്ഞ'രായ പ്രജകളെയാണ് പ്രജാപതി സൃഷ്ടിച്ചതെന്ന് നേരത്തേ (3-10) പറഞ്ഞു. ആ പ്രജാപതിയില്‍നിന്നുതന്നെയാണ് വിവിധ യജ്ഞങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ഉണ്ടായതെന്ന് ഇപ്പോള്‍ പറയുന്നു. ബ്രഹ്മാവ് എന്ന ദൈവം ഉണ്മയാണോ എന്ന ചോദ്യം അതിനാല്‍ ഉദിക്കുന്നു.
സ്പന്ദിക്കുന്ന ബ്രഹ്മാണ്ഡങ്ങളുടെ കടാഹമായാണ് ഉപനിഷത്ത് ബൃഹദ്പ്രപഞ്ചത്തെ കാണുന്നത്. ഓരോ ബ്രഹ്മാണ്ഡവും ഒരു ബിന്ദുവിലേക്കു ചുരുങ്ങുകയും അനന്തമായി വികസിക്കയും ചെയ്യുന്നു. (നാമിന്ന് മഹാവിസ്‌ഫോടനമെന്നു പറയുന്നത് ഇപ്പോഴത്തെ ഈ ബ്രഹ്മാണ്ഡത്തിന്റെ വികാസത്തുടര്‍ച്ചയായിരിക്കാം.) സൂക്ഷ്മാവസ്ഥയിലിരിക്കേ ബ്രഹ്മാണ്ഡത്തില്‍ സ്ഥലകാലങ്ങളില്ല. അനന്തമായ കാലം ചുരുണ്ടുകിടക്കുന്നു എന്നു വേണമെങ്കില്‍ പറയാം. അക്ഷരാതീതശക്തി ആ ബിന്ദുവില്‍ ബീജമായി കിടക്കുന്നു. ഇത് അനന്തശായിയായ വിഷ്ണു എന്ന പ്രതീകം. ഇതിന്റെ കേന്ദ്രബിന്ദുവില്‍നിന്ന് (നാഭിയില്‍നിന്ന്) തുടങ്ങുന്ന വികാസത്തിന്റെ ഒരു ഘട്ടത്തില്‍ ചതുര്‍മാനമായ സ്‌പേസ് ഉരുത്തിരിയുന്നു. ഇത് നാന്മുഖനായ ബ്രഹ്മാവ് എന്ന പ്രതീകം. ബ്രഹ്മാവ് എന്ന സ്ഥലകാലസംയുക്തത്തിലാണ് എല്ലാ സൃഷ്ടികളും ജനിക്കുന്നത്. പ്രപഞ്ചത്തില്‍ എല്ലാമെല്ലാം തുടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ താളമാണ് ചരാചരങ്ങളുടെ സൃഷ്ടിയുടെയും സംഹാരത്തിന്റെയും ഗതി നിര്‍ണയിക്കുന്നത്. തുടിതാളക്കാരനായ ശിവന്‍ ഇതിന്റെ പ്രതീകം. പ്രപഞ്ചവിജ്ഞാനീയം എളുപ്പത്തില്‍ പഠിപ്പിക്കാന്‍ ഉപാധികളായി രൂപപ്പെടുത്തിയ ഈ പ്രതീകങ്ങള്‍ കാലംകൊണ്ട് മൂര്‍ത്തരൂപങ്ങളായി; വഴക്കാളികളും അസൂയാലുക്കള്‍പോലും ആയി; ഇവര്‍ക്കെല്ലാം വെവ്വേറെ അനുയായിവൃന്ദങ്ങള്‍ ഉണ്ടാവുകയും അവര്‍ പലപ്പോഴും പരസ്പരം കൂട്ടക്കൊലവരെ നടത്തുകയും പതിവായി.
ബ്രഹ്മാവിന്റെ മുഖത്തുനിന്നു വിസ്തരിക്കപ്പെട്ട യജ്ഞങ്ങളെല്ലാം കര്‍മത്തില്‍നിന്ന് ഉദ്ഭവിക്കുന്നവയെന്നറിയണം. യജ്ഞഹൃദയം കര്‍മമാണ്.

കര്‍മങ്ങളുടെ ശരിയായ നിര്‍വഹണമാണ് യജ്ഞം എന്ന അറിവാണ് മോക്ഷത്തിലേക്കുള്ള വഴി.

(തുടരും.....)

No comments:

Post a Comment