Friday, 25 December 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം - ആരംഭം.


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം
ആരംഭം.

''സര്‍വം ഈശ്വരമയമാണ് എന്നറിഞ്ഞ്, ഒരു ജീവിയെയും വെറുക്കാതെ, എല്ലാ ചരാചരങ്ങളുടെയും ഹിതത്തില്‍ തത്പരനായി ജീവിക്കുക'' എന്നല്ലേ മുന്നധ്യായത്തില്‍ പറഞ്ഞു നിര്‍ത്തിയത്? അപ്പോള്‍, ഒരു പ്രത്യേകസങ്കല്പത്തില്‍ ഈശ്വരനെ ഭജിക്കുന്ന ഒരാള്‍ മറ്റു നാമങ്ങളിലോ രൂപങ്ങളിലോ ഈശ്വരാരാധന നടത്തുന്നവരെ എങ്ങനെ കാണണം? അവരുടെ മാര്‍ഗത്തെ എങ്ങനെ വിലയിരുത്തണം?

അര്‍ജുനന്‍ കണ്ട പടി ഈ രൂപം വേറെ ആരും മുന്‍പു കണ്ടിട്ടില്ലെന്നുകൂടി കൃഷ്ണന്‍ പറഞ്ഞു. എങ്കില്‍, മറ്റുള്ളവര്‍ ആരാധിക്കുന്ന അനേകം ഭിന്നരൂപങ്ങളെല്ലാം ആര്‍ എങ്ങനെ കണ്ടു, എന്തിനു കാണിച്ചു?
മുന്നധ്യായങ്ങളില്‍ പറഞ്ഞ നിര്‍ഗുണപരമാത്മാവിനെയാണ് ധ്യാനിക്കേണ്ടത് എങ്കില്‍ ആ പരമാത്മതത്ത്വം അതിനെ ധ്യാനിക്കുന്നവരെ 'എനിക്കു പ്രിയപ്പെട്ടവര്‍' എന്നൊക്കെ വിളിക്കുന്നതില്‍ വൈരുധ്യമില്ലേ? നിര്‍ഗുണമായ അതിന് ആരോടെങ്കിലും എന്തിനോടെങ്കിലും പ്രിയമോ അപ്രിയമോ ഉണ്ടാകുന്നതെങ്ങനെ?

ഭാഗവതത്തില്‍ കാണുന്ന കോമളമായ ബാലഗോപാലത്വമോ ഗോപികാരമണത്വമോ ഈശ്വരാവതാരപരിവേഷമോ ഭാരതത്തിലെ കൃഷ്ണന് ഇല്ല. ആദിപര്‍വത്തിന്റെ അവസാനത്തില്‍ ദ്രൗപദീസ്വയംവരഘട്ടത്തിലാണ് കൃഷ്ണന്‍ ഭാരതകഥയില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്നുതൊട്ട് കൃഷ്ണാര്‍ജുനന്മാര്‍ ആത്മാര്‍ഥസുഹൃത്തുക്കളായി. തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ആശ്ലേഷമാണ് അവരുടെ അഭിവാദനരീതി. അവര്‍ ഒരുമിച്ചു കളിച്ചും ചിരിച്ചും ഉല്ലാസയാത്ര നടത്തിയും ഇടപഴകി. അര്‍ജുനന്‍ ആയുധവിദ്യയില്‍ അദ്വിതീയനാണെങ്കില്‍ കൃഷ്ണന്‍ യോഗേശ്വരനാണ്, അതായത് ബ്രഹ്മവിദ്യയില്‍ പ്രവീണനാണ്. പക്ഷേ, ഈ യോഗം പാതഞ്ജലയോഗമല്ല, അപൗരുഷേയമായ അറിവിന്റെ ഫലമായ ആത്മസാക്ഷാത്കാരകൗശലമാണ്. ആ അറിവ് വേദങ്ങള്‍ക്കും മുമ്പേ ഉള്ളതും പരമ്പരാപ്രാപ്തവുമാണ്.

സഗുണവും നിര്‍ഗുണവുമായ ഈശ്വരസങ്കല്പങ്ങള്‍ തമ്മിലുള്ള അന്തരവും പൊരുത്തവും ജ്ഞാനയോഗമെന്ന ഏഴാമധ്യായത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. (അതിലെ 21 മുതല്‍ 23 വരെ ശ്ലോകങ്ങള്‍ നോക്കുക. വിഭൂതിവിസ്തരയോഗമെന്ന പത്താമധ്യായത്തില്‍ ആരാധ്യരൂപങ്ങളുടെ നീണ്ട പട്ടികതന്നെ കാണാനുമാകും.) അരൂപമായ പരമാത്മസ്വരൂപംതന്നെയാണ് ആത്യന്തികമായ ധ്യാനവിഷയമാകേണ്ടതെന്നതില്‍ ഒരിടത്തും ഒരു സംശയവുമില്ല.
ഡോക്ടര്‍ രാധാകൃഷ്ണന്റെ അഭിപ്രായത്തില്‍, ''ഒരേ സത്യത്തിലേക്ക് അനേകം വഴികളുണ്ടെന്നും ഏതിലെയുള്ള പോക്കും ശരിതന്നെ എന്നുമുള്ള ഈ നിഗമനമാണ് ഗീത എന്ന വിജ്ഞാനഗ്രന്ഥത്തെ എല്ലാ അറിവുകളുടെയും അമ്മയാക്കുന്നത്. ഈ അറിവിന്റെ സംസ്‌കൃതി അകമെ കുടിയിരിക്കുന്നതിനാലാണ് നാനാത്വങ്ങളെ എന്നും ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ഈ ഉപഭൂഖണ്ഡത്തിലെ ജനതതിക്ക് കഴിയുന്നത്.''

ഭിന്നിച്ചു വിരുദ്ധങ്ങളായി നിന്ന ബലങ്ങള്‍ ഏകീകൃതമാകുമ്പോഴുള്ള സുകൃതാനുഭൂതിയുടെ അഭിലഷണീയത മാത്രമാണ് 'പ്രിയം' എന്നതുകൊണ്ട് അര്‍ഥമാക്കേണ്ടത്. ഈ അനുഭൂതി ഭക്തനു പ്രിയപ്പെട്ടതാണ്. ആ അനുഭൂതിയുടെ തലത്തില്‍ ഭക്തനും പരംപൊരുളും വെവ്വേറെ അല്ലാത്തതിനാല്‍ ഭക്തന്റെ പ്രിയം പരംപൊരുളിന്റെ പ്രിയംതന്നെ എന്നു പറയാം.
വ്യക്തിജീവനു പ്രപഞ്ചജീവനുമായുള്ള പ്രേമബന്ധത്തെയാണ് ഗീത ഭക്തിയായി അവതരിപ്പിക്കുന്നത്. സ്വയംസമര്‍പ്പണമാണ് അതിന്റെ വഴി. കാണാനാവില്ലെന്നതോ പോകട്ടെ, അറിവു നേടാനുള്ള ഒരുപാധികൊണ്ടും അറിയാനാവാത്ത ഒന്നിനോട് എങ്ങനെ ഈ മനോഭാവത്തില്‍ എത്താന്‍? അതിന്റെ സാന്നിധ്യം അനുഭവിക്കാന്‍ എന്തു ചെയ്യും? അതിനുള്ള ഉപായമാണ് ഈ അധ്യായത്തില്‍ പറയുന്നത്. അതിനുള്ള അറിവു പാകമാക്കുകയാണ് ഇതുവരെയുള്ള അധ്യായങ്ങളില്‍ ചെയ്തത്. അറിവുണ്ടെങ്കിലേ യഥാര്‍ഥഭക്തിക്കു വേരുറുപ്പുള്ളൂ.

(തുടരും..)

No comments:

Post a Comment