ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12
- ഭക്തിയോഗം
ശ്ളോകം 16
അനപേക്ഷഃ ശുചിര്‍ദക്ഷഃ
ഉദാസീനോ ഗതവ്യഥഃ
സര്‍വ്വാരംഭ പരിത്യാഗീ
യോ മദ് ഭക്തഃ സ മേ പ്രിയഃ
ഉദാസീനോ ഗതവ്യഥഃ
സര്‍വ്വാരംഭ പരിത്യാഗീ
യോ മദ് ഭക്തഃ സ മേ പ്രിയഃ
ഒന്നിന്‍റേയും ആവശ്യമില്ലാത്തവനും അകവും പുറവും
ശുദ്ധിയുള്ളവനും കര്‍മ്മകുശലനും ഒന്നിലും പ്രത്യേകം താല്പര്യമില്ലാത്തവനും
വ്യാകുലതയില്ലാത്തവനും സ്വാര്‍ഥപരമായി ഒരു കര്‍മ്മവും ആരംഭിക്കാത്തവനുമായി എന്‍റെ
ഭക്തന്‍ ആരോ അവന്‍ എനിക്കു പ്രിയനാകുന്നു.
ഇപ്രകാരമുള്ളവന്‍ എല്ലാ അപേക്ഷകളില്‍ (സംബന്ധങ്ങളില്‍)
നിന്നും സ്വതന്ത്രരാണ്. അവരുടെ മനസ്സില്‍ സുഖം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഗംഗ
പവിത്രയാണ്. എല്ലാ പാപങ്ങളും താപങ്ങളും ഗംഗയില്‍ മുങ്ങുമ്പോള്‍ അതിന്‍റെ ജലംകൊണ്ട്
അകറ്റപ്പെടുന്നു. എന്നാലും മുങ്ങിച്ചാകാനുള്ള അപകടസാധ്യത അവിടെയുണ്ട്. കാശി
എല്ലാവര്‍ക്കും മോഷം നല്‍കുമെന്നത് പ്രസിദ്ധമാണ്. എന്നാല്‍ അവിടെയെത്തുന്നവരുടെ
ശരീരത്തില്‍നിന്ന് ജീവന്‍ വേര്‍പെടുമ്പോഴാണ് മോക്ഷം ലഭിക്കുന്നത്.
ഹിമാലയത്തിലെത്തുമ്പോള്‍ എല്ലാ പാപങ്ങളും അപ്രത്യക്ഷമാകുന്നു. പക്ഷേ, അവിടേയ്ക്കുള്ള യാത്ര
ജീവന് അപകടം സംഭവിക്കാവുന്ന വഴിയില്‍ക്കൂടിയാണ്. എന്നാല്‍ ഭക്തന്മാരായ
സജ്ജനങ്ങളുടെ പരിശുദ്ധിയില്‍ ഈ മാതിരി അപകടസാധ്യതകളൊന്നുമില്ല. ഭക്തിയുടെ ആഴം
അഗാധമാണ്. എന്നാലും ഭക്തിയില്‍ മുങ്ങുന്ന ഒരുവന്‍ മുങ്ങിമരിക്കുകയില്ല.
മരിക്കാതെതന്നെ അവനു മോക്ഷം ലഭിക്കുന്നു.
ഗംഗയുടെ പാപംപോലും വിശുദ്ധന്മാരുടെ സ്പര്‍ശനംകൊണ്ട്
നീങ്ങിപ്പോകുന്നു. അപ്പോള്‍പ്പിന്നെ അപ്രകാരമുള്ളവരുടെ സഹവാസംകൊണ്ട് എന്തുതന്നെ
ശുദ്ധീകരിക്കപ്പെടുകയില്ല?
പുണ്യതീര്‍ത്ഥങ്ങളുടെ അടിസ്ഥാനംതന്നെ പവിത്രതയാണ്. എന്‍റെ
ഭക്തന്മാര്‍ അപ്രകാരമുള്ള പുണ്യതീര്‍ത്ഥങ്ങളാണ്. അവര്‍ ബാഹ്യമായും ആന്തരികമായും
സൂര്യകിരണങ്ങള്‍പോലെ പരിശുദ്ധരാണ്. അവര്‍ ദൃഷ്ടിഗോചരമല്ലാത്ത വസ്തുക്കളെ
കാണുന്നതിനു ശക്തിയുള്ളവരെപ്പോലെ, സാധാരണക്കാരന് കാണാന്‍
കഴിയാത്ത എന്‍റെ പരമസത്യത്തെ എല്ലായിടത്തും ദര്‍ശിക്കുന്നു.
വ്യാപകമായ വാനം ഉദാസീനമായിരിക്കുന്നതുപോലെ എന്‍റെ
മനസ്സും ഒരിടത്തും ഒട്ടാതെ സര്‍വ്വവ്യാപിയായി വര്‍ത്തിക്കുന്നു. വ്യാധന്‍റെ
കൈയ്യില്‍നിന്നു രക്ഷപ്പെട്ട വിഹംഗത്തിന് യാതൊരു ഭയവുമില്ല. അതുപോലെ
സംസാരവ്യഥകളില്‍നിന്നു മുക്തരായ അവര്‍ എല്ലാറ്റിനേയും ഉദാസീനമനോഭാവത്തോടെ
വീക്ഷിക്കുന്നു.
ജീവനറ്റ ശരീരത്തിന് ലജ്ജയില്ലാത്തതുപോലെ അവര്‍ക്ക്
യാതൊരു ഉത്കണ്ഠയുമില്ല. അവര്‍ സന്തത സുഖികളാണ്.
വിറകുകൊള്ളി ഇട്ടുകൊടുത്തില്ലെങ്കില്‍ അഗ്നിസ്വയം
കൊട്ടടങ്ങുന്നതുപോലെ യാതൊരഹന്തയുമില്ലാതെ അവര്‍ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു.
ഇപ്രകാരമുള്ള ഒരുവന് ആത്മസാക്ഷാത്കാരത്തിനുമുന്‍കൂറായി ഉണ്ടായിരിക്കേണ്ട പരമശാന്തി
ലഭിക്കുന്നു. അവന്‍റെ നാമം മോക്ഷാര്‍ഹരായവരുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.
താനും പരമ്പൊരുളും ഒന്നാണെന്നുള്ള സ്നേഹഭാവംകൊണ്ട് അവന്‍ ദ്വന്ദ്വഭാവത്തിന്‍റെ
മറുകര എത്തിച്ചേരുന്നു. അതിനുശേഷം ഭക്തിസുഖം ആസ്വദിക്കുന്നതിനു വേണ്ടി അവനെത്തന്നെ
രണ്ടായി വിഭജിച്ച് ദേവന്‍റേയും ഭക്തന്‍റേയും ദ്വൈതഭാവങ്ങള്‍ സൃഷ്ടിക്കുകയും അവന്‍
ഭക്തന്‍റെ ഭാവം സ്വീകരിച്ച് ഒരു മാതൃഭക്തനായി സമഞ്ജസമായ ഭക്തിയുടെ മാതൃക
കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള ഭക്തന്മാര്‍ എനിക്കു
പ്രിയപ്പെട്ടവനാണ്. ഞാന്‍ അവരില്‍ ആസക്തനാണ്. അവര്‍ എന്‍റെ വാസസ്ഥാനമാണ്. അവരില്‍
എത്തിച്ചേരാത്ത ഞാന്‍ സന്തോഷവാനല്ല. അവര്‍ക്കുവേണ്ടി ഞാന്‍ അവതാരങ്ങള്‍
കൈക്കൊള്ളുന്നു. അവര്‍ക്കുവേണ്ടി ഞാന്‍ ഈ ലോകത്തില്‍ ജീവിക്കുന്നു. എന്‍റെ
ജീവപ്രാണന്‍കൊണ്ടുതന്നെ ഞാന്‍ അവര്‍ക്ക് ആരതി ഉഴിയുന്നു.
അനപേക്ഷനാവുകയെന്നാല്‍ ജോലിക്കോ പാസ്‌പോര്‍ട്ടിനോ ഒന്നും
അപേക്ഷിക്കരുത് എന്നല്ല. മനസ്സില്‍ അപേക്ഷകള്‍ ഉയിര്‍ത്തുകൊണ്ടേ ഇരിക്കുന്നതാണ്
അപകടം. കിട്ടായ്മകള്‍ പെരുകുന്നതോടെ അവ ജീവിതം നിത്യനരകമാക്കും. തനിക്ക് എന്താണ്
വേണ്ടതെന്നും എവിടെയാണ് ആ ആഗ്രഹങ്ങള്‍ക്ക് അറ്റമെന്നും അറിയാത്ത മനുഷ്യന് സമാധാനം
എങ്ങനെ ഉണ്ടാകാന്‍?
മറ്റുള്ളവര്‍ക്കുള്ളതും ഇല്ലാത്തതുമെല്ലാം തനിക്കുവേണമെന്ന് എല്ലാവരും
അപേക്ഷിക്കാന്‍ തുടങ്ങിയാല്‍ എന്തുണ്ടാകുമെന്ന് സ്വന്തം ചുറ്റുപാടുകളിലേക്കു
നോക്കിയാല്‍ ഉടനെ അറിയാം. മനസ്സിന്റെ അപേക്ഷകളെല്ലാം വാങ്ങി കീറി
ചവറ്റുകൂടയിലിട്ട് ശാന്തരാകാതെ ആര്‍ക്കും ധ്യാനിക്കാന്‍ കഴിയില്ല.
ഉദാസീനന്‍ എന്ന വാക്കിന് മലയാളഭാഷയില്‍ നാട്ടുനടപ്പുള്ള
അര്‍ഥമല്ല ഇവിടെ. 'തനിക്ക്
പ്രത്യേകമായ' താത്പര്യം
ഇല്ലാത്തവനാണ് ഇവിടെ പറയുന്ന ഉദാസീനന്‍. യഥാര്‍ത്ഥ ഭക്തന് 'തന്‍കാര്യം' എന്ന ഒന്ന് ഉണ്ടാവില്ല.
തന്‍േറതായുള്ള പ്രത്യേകതാത്പര്യം ഒരു വിധേയത്വമാണ്. ഏതെങ്കിലും ഇന്ദ്രിയാനുഭൂതി
മനസ്സില്‍ ശേഷിപ്പിക്കുന്ന സങ്കല്പവുമായി അതിന് ബന്ധമുണ്ട്. മനസ്സിന്റെ വിശാലമായ
സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ് ഫലം. കുറ്റിയില്‍ തളച്ച പശുവിനെപ്പോലെ ആ
താത്പര്യത്തിന്റെ ഇത്തിരിവട്ടത്താവും പിന്നെ മേച്ചില്‍. വിശ്വമെന്ന വിശാലമായ
മേച്ചില്‍പ്പുറം നഷ്ടമാകുമെന്നതിനു പുറമെ മനസ്സിനെ ശുദ്ധബോധത്തില്‍ അര്‍പ്പിക്കാന്‍
പറ്റാതെയുമാകും.വ്യഥയില്ലെങ്കിലേ ശാന്തി കിട്ടൂ. ജീവിതം പുരോഗമിക്കെ, കിട്ടാത്തതും
നഷ്ടപ്പെട്ടതുമെല്ലാം വ്യഥകളുടെ നീണ്ട പട്ടികയില്‍ മേല്‍ക്കുമേല്‍ വന്നുചേര്‍ന്നുകൊണ്ടേ
ഇരിക്കും. ചീഞ്ഞളിയും എന്നതാണ് ദുഃഖങ്ങളുടെ പ്രധാനദോഷം. മനസ്സ് ഒരു വലിയ
കുപ്പത്തൊട്ടിയാവും. നമുക്കുതന്നെ വീര്‍പ്പുമുട്ടുകയും ഓക്കാനം വരികയും ചെയ്യുന്ന
അവസ്ഥയാകും. വ്യഥാമാലിന്യം അപ്പപ്പോള്‍ സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍
നിത്യശുദ്ധിയായി.
ഭക്തന്‍ വ്യഥകളെ ശരിയായ അറിവിന്റെ ചൂളയില്‍ ഉടനുടന്‍
ഹോമിക്കുന്നു.
തുടരും..)
No comments:
Post a Comment