ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12
- ഭക്തിയോഗം
ശ്ളോകം 18 & 19
സമഃ ശത്രൗ ച മിത്രേ ച
തഥാ മാനാപമാനയോഃ
ശീതോഷ്ണ സുഖദുഃഖേഷു
സമഃ സംഗ വിവര്‍ജ്ജിത
തഥാ മാനാപമാനയോഃ
ശീതോഷ്ണ സുഖദുഃഖേഷു
സമഃ സംഗ വിവര്‍ജ്ജിത
തുല്യനിന്ദാസ്തുതിര്‍മൗനീ
സന്തുഷ്ടോ യേനകേനചിത്
അനികേതഃ സ്ഥിരമതിഃ
ഭക്തിമാന്‍ മേ പ്രിയോ നരഃ
സന്തുഷ്ടോ യേനകേനചിത്
അനികേതഃ സ്ഥിരമതിഃ
ഭക്തിമാന്‍ മേ പ്രിയോ നരഃ
ശത്രുവിലും മിത്രത്തിലും തുല്യസ്വഭാവമുള്ളവനും
മാനത്തിലും അപമാനത്തിലും സമനിലകൈവിടാത്തവനും ശീതം, ഉഷ്ണം, സുഖം, ദുഃഖം എന്നിവയില്‍
ഒരേനിലയില്‍ ഇരിക്കുന്നവനും ഒന്നിനോടും എന്‍റേത് എന്ന ഭാവമില്ലാത്തവനും നിന്ദയും
സ്തുതിയും ഒരുപോലെ കരുതുന്നവനും സംഭാഷണം ചുരുക്കിയവനും സ്ഥാരമായ
വാസസ്ഥാനമില്ലാത്തവനും ഭഗവാനില്‍ ഉറച്ച ബുദ്ധിയുള്ളവനും ഭക്തിമാനുമായ മനുഷ്യന്‍
എനിക്കു പ്രിയപ്പെട്ടവനാകുന്നു.
അല്ലയോ അര്‍ജ്ജുനാ, ഇപ്രകാരമുള്ല ഭക്തന്
ഒരിക്കലും ഭേദചിന്ത ഇല്ലാത്തതുകൊണ്ട്, ശത്രുവും മിത്രവും
അയാള്‍ക്ക് ഒരുപോലെയാണ്. ഒരുവൃഷം വച്ചുപിടിപ്പിച്ചവനും വെട്ടി നശിപ്പിക്കുന്നവനും
ഒരുപോലെ തണലേകുന്നു. കരിമ്പ് കൃഷിചെയ്യുന്നവനും ആട്ടുന്നവനും അതിന്‍റെ മധുരം
ഒരുപോലെയാണ് അനുഭവപ്പെടുന്നത്. ശത്രുമിത്രങ്ങളോടും മാനാപമാനങ്ങളോടും അവന് തുല്യ
മനോഭാവമാണുള്ളത്. എല്ലാ കാലാവസ്ഥയിലും ആകാശം ഒരേരീതിയില്‍ ആയിരിക്കുന്നതുപോലെ അവന്‍
ഉഷ്ണവും ശീതവും ഒരേവിധത്തില്‍ കരുതുന്നു. തെക്കന്‍കാറ്റിനേയും വടക്കന്‍കാറ്റിനേയും
മഹാമേരുപര്‍വ്വതം അചഞ്ചലമായി അഭിമുഖീകരിക്കുന്നതുപോലെ സുഖത്തേയും ദുഃഖത്തേയും അവന്‍
നിര്‍വ്വികാരനായി നേരിടുന്നു.
സുധാകരന്‍ തന്‍റെ കുളിര്‍മയുള്ള കിരണകന്ദങ്ങള്‍
ഭൂപാലനിലും ഭിക്ഷുവിലും ഒരേവിധത്തില്‍ ചൊരിയുന്നതുപോലെ അവന്‍ എല്ലാ ജീവജാലങ്ങളോടും
ഒരേ വിധത്തില്‍ പെറുമാറുന്നു. ഭൂമിയിലുള്ളവരെല്ലാം ജലത്തിനുവേണ്ടി
കാംഷിക്കുന്നതുപോലെ ജഗത്രയങ്ങളും അവനെ സ്നേഹിക്കുകയും അവരുടെ സ്വന്തമാണമെന്ന്
ആഗ്രഹിക്കുകയും ചെയ്യുന്നു. ഇപ്രകാരം എന്‍റെ ഭക്തന്‍ ആന്തരികവും ബാഹ്യവുമായ എല്ലാ
വിഷയസുഖങ്ങളോടുമുള്ള മമതയും സ്നേഹവും ഉപേക്ഷിച്ചിട്ട് അവന്‍റെ ചിത്തം എന്‍റെ
സ്വരൂപത്തിലുറപ്പിച്ചുകൊണ്ട് ഏകാന്തനായി ജീവിക്കുന്നു.
ആകാശം ഒന്നുകൊണ്ടും മലീമസമാകാത്തതുപോലെ, അവന്‍ നിന്ദകേട്ടാല്‍
നീരസപ്പെടുകയോ പ്രശംസ കേട്ടാല്‍ പ്രഹൃഷ്ടനാവുകയോ ചെയ്യുകയില്ല. നിന്ദയും സ്തുതിയും
ഒരേ കണക്കിലെടുത്തുകൊണ്ട് ഉദാസീനനായി ജനങ്ങളുടെ ഇടയിലും വിജനപ്രദേശത്തും
വായുവിനെപ്പോലെ അവന്‍ സ്വതന്ത്രനായി സഞ്ചരിക്കുന്നു. സകലവിധ സങ്കല്പങ്ങളില്‍നിന്നും
മുക്തനായ അവന്‍ ഉന്മനികാവസ്ഥയിലാണ്. ആകയാല്‍ അവന്‍റെ സംസാരം സത്യമെന്നോ
അസത്യമെന്നോ തോന്നിയാലും അത് അവന്‍റെ മൗനത്തെ അശേഷം ബാധിക്കുകയില്ല. വര്‍ഷമില്ലെങ്കിലും
വാരിധിവറ്റി വരളാത്തതുപോലെ അവന്‍ ലാഭത്തില്‍ ആനന്ദം കൊള്ളുകയോ നഷ്ടത്തില്‍
വിഷാദിക്കുകയോ ചെയ്യുകയില്ല. എപ്പോഴും ചരിച്ചുകൊണ്ടിരിക്കുന്ന വായുവിന് സ്ഥിരമായ
വാസസ്ഥാനമില്ലാത്തതുപോലെ, അവന്‍
ആശ്രയസ്ഥാനം തേടുന്നില്ല. ജഗത്തുമുഴുവനും അവന്‍റെ വിശ്രാന്തിസ്ഥലമാണെന്ന് അവന്‍
കരുതുകയും അതിലുള്ള സകലചരാചരങ്ങളുമായി അവന്‍ ഐക്യം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.
എല്ലാറ്റിനുപരിയായി എന്നെ ഭജിക്കുന്നതില്‍ മാത്രമാണ് അവന് ആസ്ഥയുള്ളത്. ആകയാല്‍
ഞാന്‍ അവനെ മകുടമായി എന്‍റെ ശിരസ്സിലണിയുന്നു. ഇതുപോലെ ശ്രേഷ്ഠനായ ഒരുവന്‍റെ
മുന്നില്‍ ജനങ്ങള്‍ തലകുനിക്കുന്നതിനാല്‍ എന്തെങ്കിലും അത്ഭുതപ്പെടാനുണ്ടോ? അവന്‍റെ പാദസ്പര്‍ശമേറ്റ
പുണ്യജലംപോലും ജഗത്രയങ്ങള്‍ ആരാധിക്കുന്നു.
തന്റെ പ്രിയപ്പെട്ട യജമാനന്‍േറതായാലും വീട് കത്തി
ചാമ്പലായാല്‍ അതില്‍ ചുരുണ്ടുകിടക്കുന്ന സുഖം നായ്ക്കള്‍ സങ്കല്പിക്കുമെന്നൊരു
പറച്ചിലുണ്ട്.
മനുഷ്യരുടെ രഹസ്യമോഹങ്ങളെ കളിയാക്കാനുണ്ടായ ഈ പറച്ചില്‍, അനികേതന്‍ എന്ന
വാക്കിന്റെ അര്‍ഥനിര്‍ണയത്തില്‍ പ്രസക്തമാണ്. ഏത് ചുറ്റുപാടിലും സ്ഥിരമായി
തങ്ങിയാല്‍ അവിടത്തെ ചെറിയചെറിയ കാര്യങ്ങളോടുപോലും മനസ്സില്‍ മമത
ഉടലെടുക്കാറുണ്ട്.
രാജാവ് തപസ്സു ചെയ്യാന്‍ പോയാലും അവിടെ ക്രമേണ
ഒരുകൊട്ടാരം ഉയരുന്നു. സുഖദുഃഖങ്ങളെ സമമായിക്കാണാന്‍ ശീലിക്കണമെങ്കില്‍ പ്രത്യേക
സാഹചര്യങ്ങളോടുള്ള മനസ്സിന്റെ ഈ ബന്ധനത്തെയും അതിക്രമിക്കേണ്ടതുണ്ട്.
സ്ഥലം, കാലം, ചുറ്റുപാടുകള്‍, ബാഹ്യവും ആന്തരികവുമായ ചെയ്തികളും നിലപാടുകളും എന്നിങ്ങനെ എല്ലാറ്റിനെയും സംബന്ധിച്ച് ഭക്തന് ഉണ്ടായിരിക്കേണ്ട മുപ്പത്തിയാറ് നിശ്ചയങ്ങളാണ് ഇതുവരെ പറഞ്ഞത്. നരന്മാരില്‍ ഇങ്ങനെയുള്ള ഭക്തര്‍ ആരുണ്ടോ അവരാണ് പ്രപഞ്ചജീവന് പ്രിയപ്പെട്ടവര്‍. അഥവാ, നരജന്മം കിട്ടിയവരൊക്കെ പിന്‍തുടരേണ്ട വഴിയാണ് ഇതെന്നു ചുരുക്കം.
സ്ഥലം, കാലം, ചുറ്റുപാടുകള്‍, ബാഹ്യവും ആന്തരികവുമായ ചെയ്തികളും നിലപാടുകളും എന്നിങ്ങനെ എല്ലാറ്റിനെയും സംബന്ധിച്ച് ഭക്തന് ഉണ്ടായിരിക്കേണ്ട മുപ്പത്തിയാറ് നിശ്ചയങ്ങളാണ് ഇതുവരെ പറഞ്ഞത്. നരന്മാരില്‍ ഇങ്ങനെയുള്ള ഭക്തര്‍ ആരുണ്ടോ അവരാണ് പ്രപഞ്ചജീവന് പ്രിയപ്പെട്ടവര്‍. അഥവാ, നരജന്മം കിട്ടിയവരൊക്കെ പിന്‍തുടരേണ്ട വഴിയാണ് ഇതെന്നു ചുരുക്കം.
തുടരും..)
No comments:
Post a Comment