Friday, 25 December 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 20


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 20

യേതു ധര്‍മ്മ്യാമൃതമിദം
യഥോക്തം പര്യുപാസതേ
ശ്രദ്ധധാനാ മത്പരമാ
ഭക്താസ്തേƒതീവ മേ പ്രിയാഃ

മേല്‍ വിവരിച്ച പ്രകാരമുള്ള അമൃതത്വം നേടിത്തരുന്ന ഈ സാധനാമാര്‍ഗ്ഗത്തെ അതീവശ്രദ്ധയോടെ എന്നെത്തന്നെ പരമലക്ഷ്യമായിക്കരുതി ആരൊക്കെ വേണ്ടവിധത്തില്‍ ആചരിച്ച് അനുഷ്ഠിക്കുന്നുവോ, ആ ഭക്തന്മാര്‍ എനിക്ക് അത്യന്തം പ്രിയപ്പെട്ടവരാണ്.

മനോരഞ്ജകവും രമണീയവുമായ ഈ അഭ്യാസകര്‍മ്മം അമൃതധാരപോലെ മധുരതരവും ധാര്‍മ്മികത്വത്തിലേക്കു നയിക്കുന്നതുമാണ്. ഇതുഹൃദയത്തില്‍ നിറച്ച് ശ്രദ്ധയോടും ആദരവോടും കൂടി അനുഷ്ഠാന കര്‍മ്മങ്ങള്‍ ചെയ്താല്‍, ഭക്തി വികസിക്കുകയും അതു ചിത്തത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യും അങ്ങനെയുള്ള മാനയികാവസ്ഥ യിലെത്തിയ ഒരുവന്‍റെ ചിത്തത്തില്‍ ഭക്തിയോഗത്തിന്‍റെ ഒരു നല്ല വിത്തിട്ടാല്‍, അത് ഉത്തമക്ഷേത്രത്തിലെന്നപോലെ മുളച്ചുവളരും.

എന്നോട് പ്രേമപൂര്‍വ്വകമായ ഭക്തിയും എന്നെ എല്ലാറ്റിലും ഏല്ലാമായിക്കരുതി ഞാനാണ് പരമലക്ഷ്യമെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ യോഗികള്‍. അവരാണ് യഥാര്‍ത്ഥഭക്തന്മാര്‍. അവരുടെ കാര്യത്തില്‍ എനിക്ക് അഖണ്ഡിതമായ ഉത്കണ്ഠയുണ്ട്. ഭക്തികഥകള്‍ കേള്‍ക്കുന്നതില്‍ ഇഷ്ടമുള്ളവര്‍ പുണ്യപുരുഷന്മാരാണ്; പുണ്യതീര്‍ത്ഥങ്ങളാണ്; പുണ്യക്ഷേത്രങ്ങളാണ്. ഞാന്‍ അവരെപ്പറ്റി ധ്യാനിക്കുന്നു. അവര്‍ എന്‍റെ അര്‍ച്ചനാദേവതകളാണ്. അവരെക്കാള്‍ ശ്രേഷ്ഠരായി ഞാന്‍ ആരെയും കരുതുന്നില്ല. അവര്‍ നിധിനിധാനങ്ങളാണ്. അവരെ കാണുന്നതില്‍ എനിക്ക് അതിയായ സംതൃപ്തിയുണ്ട്. അവരില്‍ ഞാന്‍ ആസക്തനാണ്. എന്നാല്‍ അല്ലയോ അര്‍ജ്ജുന, മറ്റു ഭക്തന്മാരുടെ മാഹാത്മ്യ ത്തെക്കുറിച്ച് പ്രശംസ ചൊരിയുന്നവരേയും എന്‍റെ മാഹാത്മ്യത്തെ പ്പറ്റി സ്തുതിഗീതം പാടുന്നവരേയും ശ്രേഷ്ഠദേവന്മാരായി ഞാന്‍ കരുതുന്നു.

ഭക്തിയെ പരാമര്‍ശിക്കുന്ന ഈ അദ്ധ്യായത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പൂജാവിധിയേയോ ആചാരത്തേയോ ഏതെങ്കിലും വിഗ്രഹത്തേയോ യാഗയജ്ഞാദി കര്‍മാനുഷുാനങ്ങളേയൊ പരാമര്‍ശിക്കുന്നില്ല. ക്ഷേത്രങ്ങളേയോ ക്ഷേത്രസംസ്‌കാര ത്തേയോപറ്റിയും മറ്റുള്ള ആരാധനാലയങ്ങളെപ്പറ്റിയും ഒന്നുമേ പറയുന്നില്ല. ഭക്തന് ഭഗവാനിലെത്താന്‍ അവലംബിക്കേണ്ട ജീവിതചര്യയും മനോനിലയുമാണ് അവതരിപ്പിച്ചത്.

ഇപ്പറഞ്ഞതിലെങ്ങും, ആള്‍ക്കൂട്ടപ്രാര്‍ഥനകളിലും സംഘടിതങ്ങളായ ആര്‍പ്പുവിളികളിലും പ്രകടമാകുന്നത് ഭക്തിയാണെന്ന പക്ഷമില്ല. മനുഷ്യരില്‍ ഏതെങ്കിലുമൊരു വിഭാഗം ഭക്തിക്ക് അര്‍ഹരല്ലെന്ന് വക തിരിച്ചിട്ടില്ല. ഏതൊരാളേക്കാളും മറ്റാര്‍ക്കെങ്കിലും ഭക്തിക്ക് അര്‍ഹത ഒരു പടി കൂടുതലുണ്ടെന്ന സൂചനയുമില്ല. എല്ലാ സ്ഥലകാലങ്ങളിലെയും നരന്‍മാരെയെല്ലാം ഒന്നാകെയാണ് അഭിസംബോധന ചെയ്യുന്നത്. എല്ലാ സങ്കടങ്ങള്‍ക്കും പരിഹാരവും അമൃതതുല്യം സ്വാദിഷ്ഠവുമായ ഭക്തിയെന്ന ജന്‍മസാഫല്യം വിളമ്പിവെച്ച വിരുന്നിലേക്ക് ഏവരെയും വാത്സല്യപൂര്‍വം ക്ഷണിച്ചുകഴിഞ്ഞു.

സഞ്ജയന്‍ ധൃതരാഷ്ട്രമഹാരാജാവിനോട് പറഞ്ഞു:

ജഗത്തിന്‍റെ മൂലാധാരവും ഭക്തന്മാര്‍ക്ക് ആനന്ദദായകനുമായ ഭഗവാന്‍ മുകുന്ദന്‍ ഇപ്രകാരം പറഞ്ഞു: അല്ലയോ മഹാരാജാവേ, നിര്‍മ്മലനും പരിപൂര്‍ണ്ണനും കാരുണ്യവാനും ശരണാഗതപരിപാലകനും സനാതനധര്‍മ്മരക്ഷകനും ഭക്തജനവത്സലനും കലാനിധിയും വൈകുണ്ഠനാഥനുമായ ഭഗവാന്‍ അര്‍ജ്ജുനനോട് പറഞ്ഞതെല്ലാം അവന്‍ ശ്രദ്ധയോടെ കേട്ടു. ഇനിയും കൃഷ്ണന്‍ തുടര്‍ന്നു പറഞ്ഞകാര്യങ്ങള്‍ ഞാന്‍ അങ്ങയോട് പറയാം.

സഞ്ജയന്‍ പറഞ്ഞുനിര്‍ത്തി.

ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു 
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുനസംവാദേ ഭക്തിയോഗോ നാമ 
ദ്വാദശോദ്ധ്യായഃ

ഭക്തിയോഗം എന്ന പന്ത്രണ്ടാമദ്ധ്യായം കഴിഞ്ഞു.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 18 & 19


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 18 & 19

സമഃ ശത്രൗ ച മിത്രേ ച
തഥാ മാനാപമാനയോഃ
ശീതോഷ്ണ സുഖദുഃഖേഷു
സമഃ സംഗ വിവര്‍ജ്ജിത

തുല്യനിന്ദാസ്തുതിര്‍മൗനീ
സന്തുഷ്ടോ യേനകേനചിത്
അനികേതഃ സ്ഥിരമതിഃ
ഭക്തിമാന്‍ മേ പ്രിയോ നരഃ

ശത്രുവിലും മിത്രത്തിലും തുല്യസ്വഭാവമുള്ളവനും മാനത്തിലും അപമാനത്തിലും സമനിലകൈവിടാത്തവനും ശീതം, ഉഷ്ണം, സുഖം, ദുഃഖം എന്നിവയില്‍ ഒരേനിലയില്‍ ഇരിക്കുന്നവനും ഒന്നിനോടും എന്‍റേത് എന്ന ഭാവമില്ലാത്തവനും നിന്ദയും സ്തുതിയും ഒരുപോലെ കരുതുന്നവനും സംഭാഷണം ചുരുക്കിയവനും സ്ഥാരമായ വാസസ്ഥാനമില്ലാത്തവനും ഭഗവാനില്‍ ഉറച്ച ബുദ്ധിയുള്ളവനും ഭക്തിമാനുമായ മനുഷ്യന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

അല്ലയോ അര്‍ജ്ജുനാ, ഇപ്രകാരമുള്ല ഭക്തന് ഒരിക്കലും ഭേദചിന്ത ഇല്ലാത്തതുകൊണ്ട്, ശത്രുവും മിത്രവും അയാള്‍ക്ക് ഒരുപോലെയാണ്. ഒരുവൃഷം വച്ചുപിടിപ്പിച്ചവനും വെട്ടി നശിപ്പിക്കുന്നവനും ഒരുപോലെ തണലേകുന്നു. കരിമ്പ് കൃഷിചെയ്യുന്നവനും ആട്ടുന്നവനും അതിന്‍റെ മധുരം ഒരുപോലെയാണ് അനുഭവപ്പെടുന്നത്. ശത്രുമിത്രങ്ങളോടും മാനാപമാനങ്ങളോടും അവന് തുല്യ മനോഭാവമാണുള്ളത്. എല്ലാ കാലാവസ്ഥയിലും ആകാശം ഒരേരീതിയില്‍ ആയിരിക്കുന്നതുപോലെ അവന്‍ ഉഷ്ണവും ശീതവും ഒരേവിധത്തില്‍ കരുതുന്നു. തെക്കന്‍കാറ്റിനേയും വടക്കന്‍കാറ്റിനേയും മഹാമേരുപര്‍വ്വതം അചഞ്ചലമായി അഭിമുഖീകരിക്കുന്നതുപോലെ സുഖത്തേയും ദുഃഖത്തേയും അവന്‍ നിര്‍വ്വികാരനായി നേരിടുന്നു.

സുധാകരന്‍ തന്‍റെ കുളിര്‍മയുള്ള കിരണകന്ദങ്ങള്‍ ഭൂപാലനിലും ഭിക്ഷുവിലും ഒരേവിധത്തില്‍ ചൊരിയുന്നതുപോലെ അവന്‍ എല്ലാ ജീവജാലങ്ങളോടും ഒരേ വിധത്തില്‍ പെറുമാറുന്നു. ഭൂമിയിലുള്ളവരെല്ലാം ജലത്തിനുവേണ്ടി കാംഷിക്കുന്നതുപോലെ ജഗത്രയങ്ങളും അവനെ സ്നേഹിക്കുകയും അവരുടെ സ്വന്തമാണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇപ്രകാരം എന്‍റെ ഭക്തന്‍ ആന്തരികവും ബാഹ്യവുമായ എല്ലാ വിഷയസുഖങ്ങളോടുമുള്ള മമതയും സ്നേഹവും ഉപേക്ഷിച്ചിട്ട് അവന്‍റെ ചിത്തം എന്‍റെ സ്വരൂപത്തിലുറപ്പിച്ചുകൊണ്ട് ഏകാന്തനായി ജീവിക്കുന്നു.

ആകാശം ഒന്നുകൊണ്ടും മലീമസമാകാത്തതുപോലെ, അവന്‍ നിന്ദകേട്ടാല്‍ നീരസപ്പെടുകയോ പ്രശംസ കേട്ടാല്‍ പ്രഹൃഷ്ടനാവുകയോ ചെയ്യുകയില്ല. നിന്ദയും സ്തുതിയും ഒരേ കണക്കിലെടുത്തുകൊണ്ട് ഉദാസീനനായി ജനങ്ങളുടെ ഇടയിലും വിജനപ്രദേശത്തും വായുവിനെപ്പോലെ അവന്‍ സ്വതന്ത്രനായി സഞ്ചരിക്കുന്നു. സകലവിധ സങ്കല്പങ്ങളില്‍നിന്നും മുക്തനായ അവന്‍ ഉന്മനികാവസ്ഥയിലാണ്. ആകയാല്‍ അവന്‍റെ സംസാരം സത്യമെന്നോ അസത്യമെന്നോ തോന്നിയാലും അത് അവന്‍റെ മൗനത്തെ അശേഷം ബാധിക്കുകയില്ല. വര്‍ഷമില്ലെങ്കിലും വാരിധിവറ്റി വരളാത്തതുപോലെ അവന്‍ ലാഭത്തില്‍ ആനന്ദം കൊള്ളുകയോ നഷ്ടത്തില്‍ വിഷാദിക്കുകയോ ചെയ്യുകയില്ല. എപ്പോഴും ചരിച്ചുകൊണ്ടിരിക്കുന്ന വായുവിന് സ്ഥിരമായ വാസസ്ഥാനമില്ലാത്തതുപോലെ, അവന്‍ ആശ്രയസ്ഥാനം തേടുന്നില്ല. ജഗത്തുമുഴുവനും അവന്‍റെ വിശ്രാന്തിസ്ഥലമാണെന്ന് അവന്‍ കരുതുകയും അതിലുള്ള സകലചരാചരങ്ങളുമായി അവന്‍ ഐക്യം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാറ്റിനുപരിയായി എന്നെ ഭജിക്കുന്നതില്‍ മാത്രമാണ് അവന് ആസ്ഥയുള്ളത്. ആകയാല്‍ ഞാന്‍ അവനെ മകുടമായി എന്‍റെ ശിരസ്സിലണിയുന്നു. ഇതുപോലെ ശ്രേഷ്ഠനായ ഒരുവന്‍റെ മുന്നില്‍ ജനങ്ങള്‍ തലകുനിക്കുന്നതിനാല്‍ എന്തെങ്കിലും അത്ഭുതപ്പെടാനുണ്ടോ? അവന്‍റെ പാദസ്പര്‍ശമേറ്റ പുണ്യജലംപോലും ജഗത്രയങ്ങള്‍ ആരാധിക്കുന്നു.

തന്റെ പ്രിയപ്പെട്ട യജമാനന്‍േറതായാലും വീട് കത്തി ചാമ്പലായാല്‍ അതില്‍ ചുരുണ്ടുകിടക്കുന്ന സുഖം നായ്ക്കള്‍ സങ്കല്പിക്കുമെന്നൊരു പറച്ചിലുണ്ട്.

മനുഷ്യരുടെ രഹസ്യമോഹങ്ങളെ കളിയാക്കാനുണ്ടായ ഈ പറച്ചില്‍, അനികേതന്‍ എന്ന വാക്കിന്റെ അര്‍ഥനിര്‍ണയത്തില്‍ പ്രസക്തമാണ്. ഏത് ചുറ്റുപാടിലും സ്ഥിരമായി തങ്ങിയാല്‍ അവിടത്തെ ചെറിയചെറിയ കാര്യങ്ങളോടുപോലും മനസ്സില്‍ മമത ഉടലെടുക്കാറുണ്ട്.

രാജാവ് തപസ്സു ചെയ്യാന്‍ പോയാലും അവിടെ ക്രമേണ ഒരുകൊട്ടാരം ഉയരുന്നു. സുഖദുഃഖങ്ങളെ സമമായിക്കാണാന്‍ ശീലിക്കണമെങ്കില്‍ പ്രത്യേക സാഹചര്യങ്ങളോടുള്ള മനസ്സിന്റെ ഈ ബന്ധനത്തെയും അതിക്രമിക്കേണ്ടതുണ്ട്.
സ്ഥലം, കാലം, ചുറ്റുപാടുകള്‍, ബാഹ്യവും ആന്തരികവുമായ ചെയ്തികളും നിലപാടുകളും എന്നിങ്ങനെ എല്ലാറ്റിനെയും സംബന്ധിച്ച് ഭക്തന് ഉണ്ടായിരിക്കേണ്ട മുപ്പത്തിയാറ് നിശ്ചയങ്ങളാണ് ഇതുവരെ പറഞ്ഞത്. നരന്മാരില്‍ ഇങ്ങനെയുള്ള ഭക്തര്‍ ആരുണ്ടോ അവരാണ് പ്രപഞ്ചജീവന് പ്രിയപ്പെട്ടവര്‍. അഥവാ, നരജന്മം കിട്ടിയവരൊക്കെ പിന്‍തുടരേണ്ട വഴിയാണ് ഇതെന്നു ചുരുക്കം.

തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 17


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 17

യോ ന ഹൃഷ്യതി ന ദ്വേഷ്ടി
ന ശോചതി ന കാംക്ഷതി
ശുഭാശുഭപരിത്യാഗീ
ഭക്തിമാന്‍ യഃ സ മേ പ്രിയഃ

ആര്‍, ഇഷ്ടവസ്തുലാഭത്തില്‍ മതിമറന്ന് ആഹ്ലാദിക്കുന്നില്ലയോ അനിഷ്ടപ്രാപ്തിയില്‍ ദ്വേഷിക്കുന്നില്ലയോ ഇഷ്ടവിയോഗത്തില്‍ ദുഃഖിക്കുന്നില്ലയോ ഭോഗ്യവസ്തുക്കളെ ആഗ്രഹിക്കുന്നില്ലയോ ഭേദഭാവനകളെ (നന്മതിന്മകളെ) വെടിഞ്ഞ ആ ഭക്തന്‍ എനിക്ക് പ്രിയനാകുന്നു.

അമൂല്യവും ആനന്ദകരവുമായ ആത്മസുഖം കൈവരിക്കുന്നതാണ് മറ്റെല്ലാറ്റിനേയുംകാള്‍ ഉത്കൃഷ്ടമെന്ന് അവര്‍ കരുതുന്നതുകൊണ്ട് വിഷയസുഖങ്ങളില്‍നിന്ന് അവര്‍ക്ക് യാതൊരു സുഖവും ലഭിക്കുകയില്ല. ദ്വന്ദ്വഭാവം ഇല്ലാതാവുകയും ഈ ജഗത്ത് താനാണെന്നുള്ള അവബോധം ഉള്ളില്‍നിറഞ്ഞിരിക്കുകയും ചെയ്യുന്നതുകൊണ്ട് അവര്‍ക്ക് ആരോടും ഒരു വിദ്വേഷവുമില്ല. തങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സ്വന്തമായി ലഭിച്ചിട്ടുള്ളത് ഒരു കല്പാന്തകാലത്തിന്‍റെ അവസാനത്തില്‍പോലും നഷ്ടപ്പെടുകയില്ലെന്നു പൂര്‍ണ്ണബോധ്യം വന്നവരായതുകൊണ്ട് ഈ ലോകത്തില്‍ എന്തു നഷ്ടപ്പെടാനിടയായാലും അവര്‍ക്കു ഖേദമില്ല. ഏറ്റവും അമോഖമായ ബന്ധത്തെ നേടിക്കഴിഞ്ഞ അവര്‍ക്ക് മറ്റൊന്നിലും ആഗ്രഹമില്ല.

രാവെന്നും പകലെന്നും പകലോന്‍ പരിഗണിക്കാത്തതു പോലെ നന്മതിന്മകള്‍ തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി അവര്‍ ചിന്തിക്കാറില്ല. ഏറ്റവും ശ്രേഷ്ഠമായ ആത്മസാക്ഷാത്കാരം ലഭിക്കുകയും നിഷ്കാമരായി പ്രവര്‍ത്തിക്കുകയും എപ്പോഴും എന്നിലുള്ള ഭക്തിയോടുകൂടി ജീവിക്കുകയും ചെയ്യുന്ന ഒരു ഭക്തന്‍ എന്‍റെ സ്വജനങ്ങളെക്കാളും എനിക്കു പ്രിയങ്കരനാണ്. അല്ലയോ അര്‍ജ്ജുനാ, നിന്നാണെ, ഇതു സത്യമാണ്.

സന്തോഷിക്കയോ വ്യസനിക്കയോ ആഗ്രഹിക്കുകയോ അമര്‍ഷംകൊള്ളുകയോ, നല്ലതും ചീത്തയും തിരിച്ചറിയണമെന്നു നിശ്ചയിക്കയോ ഒന്നും ചെ യ്യാത്ത ഒരുവന്‍ ഒരുവെറും മരപ്പാവയെപ്പോലെ ഇരിക്കില്ലേ? ചത്തതിനൊക്കുമേ എന്നാവില്ലേ അവന്റെ കഥ?

ഉവ്വ്, അക്ഷരാര്‍ഥത്തിലെടുത്താല്‍ അങ്ങനെ തോന്നാം. പക്ഷേ, വികാരങ്ങളേ ഇല്ലാത്ത അവസ്ഥയല്ല പ്രതിപാദ്യം. വികാരങ്ങള്‍ ജീവാവസാനംവരെ അനിവാര്യമാണ്. ആ വികാരങ്ങളോടുള്ള ആശാസ്യമായ സമീപനത്തെയാണ് പരാമര്‍ശിക്കുന്നത്.

കിട്ടാന്‍ പ്രയാസമുള്ള വിലയേറിയ എന്തെങ്കിലും കിട്ടുമ്പോഴുണ്ടാ കാവുന്ന മതിമറന്ന ആഹ്ലാദമാണ് ഹര്‍ഷം. അനിഷ്ടകരമായതിനോടുള്ള മനോഭാവം ദ്വേഷം. ഈ വിപരീതങ്ങള്‍ ഒരേ ഊഞ്ഞാലാട്ടത്തിന്റെ രണ്ടറ്റങ്ങളാണ്. ആട്ടം നിലച്ചാലേ വിപരീതദിശകളില്‍നിന്നുള്ള കാറ്റ് മുഖത്തും പുറത്തും അടിക്കുന്നത് ഒഴിവാക്കാന്‍ പറ്റൂ. ഭക്തന് ഈ ചാഞ്ചാട്ടമില്ല.

കൈയിലില്ലാത്ത ഒന്ന് കിട്ടണമെന്ന തോന്നലാണ് കാംക്ഷ (ആഗ്രഹം). ഇഷ്ടവസ്തു നഷ്ടമായാല്‍ ദുഃഖമുണ്ടാകുന്നു. ഇതും ഒരു ഊഞ്ഞാലാട്ടത്തിന്റെ രണ്ടറ്റങ്ങള്‍തന്നെ. ഒരു ഊഞ്ഞാലിന്റെയും ആട്ടത്തിന് ഒരറ്റത്തുമാത്രം നില്‍ക്കാനാവില്ല എന്ന് അറിവുള്ളതിനാല്‍ ഭക്തന്‍ താനായിട്ട് ഒട്ടും കുതിക്കാതെ ഊഞ്ഞാലിന്റെ ആട്ടം സ്വയം നിലയ്ക്കാന്‍ ഇടയാക്കുന്നു.

തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 16


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 16

അനപേക്ഷഃ ശുചിര്‍ദക്ഷഃ
ഉദാസീനോ ഗതവ്യഥഃ
സര്‍വ്വാരംഭ പരിത്യാഗീ
യോ മദ് ഭക്തഃ സ മേ പ്രിയഃ

ഒന്നിന്‍റേയും ആവശ്യമില്ലാത്തവനും അകവും പുറവും ശുദ്ധിയുള്ളവനും കര്‍മ്മകുശലനും ഒന്നിലും പ്രത്യേകം താല്പര്യമില്ലാത്തവനും വ്യാകുലതയില്ലാത്തവനും സ്വാര്‍ഥപരമായി ഒരു കര്‍മ്മവും ആരംഭിക്കാത്തവനുമായി എന്‍റെ ഭക്തന്‍ ആരോ അവന്‍ എനിക്കു പ്രിയനാകുന്നു.

ഇപ്രകാരമുള്ളവന്‍ എല്ലാ അപേക്ഷകളില്‍ (സംബന്ധങ്ങളില്‍) നിന്നും സ്വതന്ത്രരാണ്. അവരുടെ മനസ്സില്‍ സുഖം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഗംഗ പവിത്രയാണ്. എല്ലാ പാപങ്ങളും താപങ്ങളും ഗംഗയില്‍ മുങ്ങുമ്പോള്‍ അതിന്‍റെ ജലംകൊണ്ട് അകറ്റപ്പെടുന്നു. എന്നാലും മുങ്ങിച്ചാകാനുള്ള അപകടസാധ്യത അവിടെയുണ്ട്. കാശി എല്ലാവര്‍ക്കും മോഷം നല്‍കുമെന്നത് പ്രസിദ്ധമാണ്. എന്നാല്‍ അവിടെയെത്തുന്നവരുടെ ശരീരത്തില്‍നിന്ന് ജീവന്‍ വേര്‍പെടുമ്പോഴാണ് മോക്ഷം ലഭിക്കുന്നത്. ഹിമാലയത്തിലെത്തുമ്പോള്‍ എല്ലാ പാപങ്ങളും അപ്രത്യക്ഷമാകുന്നു. പക്ഷേ, അവിടേയ്ക്കുള്ള യാത്ര ജീവന് അപകടം സംഭവിക്കാവുന്ന വഴിയില്‍ക്കൂടിയാണ്. എന്നാല്‍ ഭക്തന്മാരായ സജ്ജനങ്ങളുടെ പരിശുദ്ധിയില്‍ ഈ മാതിരി അപകടസാധ്യതകളൊന്നുമില്ല. ഭക്തിയുടെ ആഴം അഗാധമാണ്. എന്നാലും ഭക്തിയില്‍ മുങ്ങുന്ന ഒരുവന്‍ മുങ്ങിമരിക്കുകയില്ല. മരിക്കാതെതന്നെ അവനു മോക്ഷം ലഭിക്കുന്നു.

ഗംഗയുടെ പാപംപോലും വിശുദ്ധന്മാരുടെ സ്പര്‍ശനംകൊണ്ട് നീങ്ങിപ്പോകുന്നു. അപ്പോള്‍പ്പിന്നെ അപ്രകാരമുള്ളവരുടെ സഹവാസംകൊണ്ട് എന്തുതന്നെ ശുദ്ധീകരിക്കപ്പെടുകയില്ല?

പുണ്യതീര്‍ത്ഥങ്ങളുടെ അടിസ്ഥാനംതന്നെ പവിത്രതയാണ്. എന്‍റെ ഭക്തന്മാര്‍ അപ്രകാരമുള്ള പുണ്യതീര്‍ത്ഥങ്ങളാണ്. അവര്‍ ബാഹ്യമായും ആന്തരികമായും സൂര്യകിരണങ്ങള്‍പോലെ പരിശുദ്ധരാണ്. അവര്‍ ദൃഷ്ടിഗോചരമല്ലാത്ത വസ്തുക്കളെ കാണുന്നതിനു ശക്തിയുള്ളവരെപ്പോലെ, സാധാരണക്കാരന് കാണാന്‍ കഴിയാത്ത എന്‍റെ പരമസത്യത്തെ എല്ലായിടത്തും ദര്‍ശിക്കുന്നു.

വ്യാപകമായ വാനം ഉദാസീനമായിരിക്കുന്നതുപോലെ എന്‍റെ മനസ്സും ഒരിടത്തും ഒട്ടാതെ സര്‍വ്വവ്യാപിയായി വര്‍ത്തിക്കുന്നു. വ്യാധന്‍റെ കൈയ്യില്‍നിന്നു രക്ഷപ്പെട്ട വിഹംഗത്തിന് യാതൊരു ഭയവുമില്ല. അതുപോലെ സംസാരവ്യഥകളില്‍നിന്നു മുക്തരായ അവര്‍ എല്ലാറ്റിനേയും ഉദാസീനമനോഭാവത്തോടെ വീക്ഷിക്കുന്നു.

ജീവനറ്റ ശരീരത്തിന് ലജ്ജയില്ലാത്തതുപോലെ അവര്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ല. അവര്‍ സന്തത സുഖികളാണ്.

വിറകുകൊള്ളി ഇട്ടുകൊടുത്തില്ലെങ്കില്‍ അഗ്നിസ്വയം കൊട്ടടങ്ങുന്നതുപോലെ യാതൊരഹന്തയുമില്ലാതെ അവര്‍ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. ഇപ്രകാരമുള്ള ഒരുവന് ആത്മസാക്ഷാത്കാരത്തിനുമുന്‍കൂറായി ഉണ്ടായിരിക്കേണ്ട പരമശാന്തി ലഭിക്കുന്നു. അവന്‍റെ നാമം മോക്ഷാര്‍ഹരായവരുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. താനും പരമ്പൊരുളും ഒന്നാണെന്നുള്ള സ്നേഹഭാവംകൊണ്ട് അവന്‍ ദ്വന്ദ്വഭാവത്തിന്‍റെ മറുകര എത്തിച്ചേരുന്നു. അതിനുശേഷം ഭക്തിസുഖം ആസ്വദിക്കുന്നതിനു വേണ്ടി അവനെത്തന്നെ രണ്ടായി വിഭജിച്ച് ദേവന്‍റേയും ഭക്തന്‍റേയും ദ്വൈതഭാവങ്ങള്‍ സൃഷ്ടിക്കുകയും അവന്‍ ഭക്തന്‍റെ ഭാവം സ്വീകരിച്ച് ഒരു മാതൃഭക്തനായി സമഞ്ജസമായ ഭക്തിയുടെ മാതൃക കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള ഭക്തന്മാര്‍ എനിക്കു പ്രിയപ്പെട്ടവനാണ്. ഞാന്‍ അവരില്‍ ആസക്തനാണ്. അവര്‍ എന്‍റെ വാസസ്ഥാനമാണ്. അവരില്‍ എത്തിച്ചേരാത്ത ഞാന്‍ സന്തോഷവാനല്ല. അവര്‍ക്കുവേണ്ടി ഞാന്‍ അവതാരങ്ങള്‍ കൈക്കൊള്ളുന്നു. അവര്‍ക്കുവേണ്ടി ഞാന്‍ ഈ ലോകത്തില്‍ ജീവിക്കുന്നു. എന്‍റെ ജീവപ്രാണന്‍കൊണ്ടുതന്നെ ഞാന്‍ അവര്‍ക്ക് ആരതി ഉഴിയുന്നു.

അനപേക്ഷനാവുകയെന്നാല്‍ ജോലിക്കോ പാസ്‌പോര്‍ട്ടിനോ ഒന്നും അപേക്ഷിക്കരുത് എന്നല്ല. മനസ്സില്‍ അപേക്ഷകള്‍ ഉയിര്‍ത്തുകൊണ്ടേ ഇരിക്കുന്നതാണ് അപകടം. കിട്ടായ്മകള്‍ പെരുകുന്നതോടെ അവ ജീവിതം നിത്യനരകമാക്കും. തനിക്ക് എന്താണ് വേണ്ടതെന്നും എവിടെയാണ് ആ ആഗ്രഹങ്ങള്‍ക്ക് അറ്റമെന്നും അറിയാത്ത മനുഷ്യന് സമാധാനം എങ്ങനെ ഉണ്ടാകാന്‍? മറ്റുള്ളവര്‍ക്കുള്ളതും ഇല്ലാത്തതുമെല്ലാം തനിക്കുവേണമെന്ന് എല്ലാവരും അപേക്ഷിക്കാന്‍ തുടങ്ങിയാല്‍ എന്തുണ്ടാകുമെന്ന് സ്വന്തം ചുറ്റുപാടുകളിലേക്കു നോക്കിയാല്‍ ഉടനെ അറിയാം. മനസ്സിന്റെ അപേക്ഷകളെല്ലാം വാങ്ങി കീറി ചവറ്റുകൂടയിലിട്ട് ശാന്തരാകാതെ ആര്‍ക്കും ധ്യാനിക്കാന്‍ കഴിയില്ല.

ഉദാസീനന്‍ എന്ന വാക്കിന് മലയാളഭാഷയില്‍ നാട്ടുനടപ്പുള്ള അര്‍ഥമല്ല ഇവിടെ. 'തനിക്ക് പ്രത്യേകമായ' താത്പര്യം ഇല്ലാത്തവനാണ് ഇവിടെ പറയുന്ന ഉദാസീനന്‍. യഥാര്‍ത്ഥ ഭക്തന് 'തന്‍കാര്യം' എന്ന ഒന്ന് ഉണ്ടാവില്ല. തന്‍േറതായുള്ള പ്രത്യേകതാത്പര്യം ഒരു വിധേയത്വമാണ്. ഏതെങ്കിലും ഇന്ദ്രിയാനുഭൂതി മനസ്സില്‍ ശേഷിപ്പിക്കുന്ന സങ്കല്പവുമായി അതിന് ബന്ധമുണ്ട്. മനസ്സിന്റെ വിശാലമായ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ് ഫലം. കുറ്റിയില്‍ തളച്ച പശുവിനെപ്പോലെ ആ താത്പര്യത്തിന്റെ ഇത്തിരിവട്ടത്താവും പിന്നെ മേച്ചില്‍. വിശ്വമെന്ന വിശാലമായ മേച്ചില്‍പ്പുറം നഷ്ടമാകുമെന്നതിനു പുറമെ മനസ്സിനെ ശുദ്ധബോധത്തില്‍ അര്‍പ്പിക്കാന്‍ പറ്റാതെയുമാകും.വ്യഥയില്ലെങ്കിലേ ശാന്തി കിട്ടൂ. ജീവിതം പുരോഗമിക്കെ, കിട്ടാത്തതും നഷ്ടപ്പെട്ടതുമെല്ലാം വ്യഥകളുടെ നീണ്ട പട്ടികയില്‍ മേല്‍ക്കുമേല്‍ വന്നുചേര്‍ന്നുകൊണ്ടേ ഇരിക്കും. ചീഞ്ഞളിയും എന്നതാണ് ദുഃഖങ്ങളുടെ പ്രധാനദോഷം. മനസ്സ് ഒരു വലിയ കുപ്പത്തൊട്ടിയാവും. നമുക്കുതന്നെ വീര്‍പ്പുമുട്ടുകയും ഓക്കാനം വരികയും ചെയ്യുന്ന അവസ്ഥയാകും. വ്യഥാമാലിന്യം അപ്പപ്പോള്‍ സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍ നിത്യശുദ്ധിയായി.

ഭക്തന്‍ വ്യഥകളെ ശരിയായ അറിവിന്റെ ചൂളയില്‍ ഉടനുടന്‍ ഹോമിക്കുന്നു.

തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 15


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 15

യസ്മാന്നോദ്വിജതേ ലോകോ
ലോകാന്നോദ്വിജതേച യഃ
ഹര്‍ഷാമര്‍ഷ ഭയോദ്വേഗൈര്‍
മുക്തോ യഃ സ ച മേ പ്രിയഃ

യാതൊരാള്‍നിമിത്തം ജീവജാലങ്ങള്‍ വ്യാകുലപ്പെടാന്‍ ഇടവരുന്നില്ലയോ, യാതൊരുവന്‍ ജീവജാലങ്ങളില്‍നിന്നും വ്യാകുലനായിത്തീരുന്നില്ലയോ, യാതൊരുവന്‍ സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിവയില്‍നിന്നു മുക്തനാണോ അങ്ങനെയുള്ളവന്‍ എനിക്കു പ്രിയനാകുന്നു.

സമുദ്രത്തില്‍ ജീവിക്കുന്ന ജീവികള്‍ സമുദ്രത്തെയോ സമുദ്രം ഈ ജീവികളേയോ ഭയപ്പെടുത്താത്തതുപോലെ ഇപ്രകാരമുള്ള ഒരുവന്‍ ഉന്മത്തമായ ഈ ജഗത്തിനെപ്പറ്റി ഖിന്നനാവുകയോ ഈ ജഗത്ത്അവനെപ്പറ്റി വേദനിക്കുകയോ ചെയ്യുന്നില്ല. ജീവജാലങ്ങളില്‍ അവന്‍റെ സ്വന്തം ആത്മാവുതന്നെ വസിക്കുന്നുവെന്ന് അവന്‍ അറിയുന്നു. തന്മുലം, ശരീരം അതിന്‍റെ അവയവങ്ങളെ‍കൊണ്ട് ഒരിക്കലും ആയാസപ്പെടാത്തതുപോലെ, ഒരു ജീവിയെക്കൊണ്ടും ഒരിക്കലും അവന്‍ അവശനാവുകയില്ല. യഥാര്‍ത്ഥത്തില്‍ ജഗത്തിനെ അവന്‍ കരുതുന്നത് അവന്‍റെ സ്വന്തം ദേഹംപോലെയാണ്. അതുകൊണ്ട് എല്ലാവിധത്തിലുള്ള ഇഷ്ടാനിഷ്ടങ്ങളിലും പ്രിയത്തിലും അപ്രിയത്തിലും ഹര്‍ഷത്തിലും അമര്‍ഷത്തിലും നിന്ന് അവന്‍ മോചിതനായിരിക്കുന്നു.

ദ്വന്ദനിര്‍മുക്തരും ഭയാദ്വേഗരഹിതരും അതിനുപരിയായി എന്നോടു ഭക്തിയുള്ളവരും ആയ അവര്‍ എല്ലാം എന്നില്‍ അര്‍പ്പിച്ചിട്ടുള്ള വരാണ്. അപ്രകാരമുള്ള ഭക്തന്മാരില്‍ ഞാന്‍ മോഹിതനാണ്. ഞാന്‍ എങ്ങനെയാണ് അവരെപ്പറ്റി വര്‍ണ്ണിക്കുന്നത്. അവര്‍ എന്‍റെ ജീവന്‍റെ ജീവനാണ്. അവര്‍ ആത്മാനന്ദംകൊണ്ടു സംതൃപ്തരാണ്. പരമാത്മാവ് അവരില്‍ വസിക്കുന്നു. അവര്‍ പൂര്‍ണ്ണത്വത്തിന്‍റെ അധിനായകന്മാരാണ്.

ആത്മബോധവും പ്രപഞ്ചജീവനില്‍ ഭക്തിയുമില്ലാത്ത മനുഷ്യ സമൂഹത്തിന് ഒരിക്കലും ഭയത്തില്‍നിന്നും സംഘര്‍ഷത്തില്‍നിന്നും അസമത്വത്തില്‍നിന്നും മോചനമില്ല. ഭൂമുഖത്തുണ്ടായ എല്ലാ മതങ്ങളും അവയുടെ സാരാംശത്തില്‍ ഈ മരുന്നുതന്നെയാണ് നിര്‍ദേശിക്കുന്നത്. കല്യാണത്തിരക്കില്‍ താലികെട്ടാന്‍ മറന്നുപോയ ദുരന്തകഥയുടെ ശേഷിപ്പാണ് വിശ്വാസസംഘര്‍ഷങ്ങളുടെ ആധുനികലോകം.

ഗീത ഊന്നുന്നത് വ്യക്തിയിലാണ്. നല്ല ഇഷ്ടികകൊണ്ടല്ലെ നല്ല കെട്ടിടമുണ്ടാക്കാനാവൂ? ആത്മാനുഭൂതി വ്യക്തിനിഷ്ഠമാണ്, സമൂഹോത്പന്നമല്ല. സ്വയം ഭരിക്കാനാകാത്തവര്‍ക്ക് ആരെയും നന്നായി ഭരിക്കാനാവില്ല, ആരാലും നന്നായി ഭരിക്കപ്പെടാനുമാവില്ല. അത്തരക്കാര്‍ക്ക് നിയമങ്ങള്‍ അസ്വാതന്ത്ര്യമായി തോന്നും, അതേസമയം അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ അവരത് ദുരുപയോഗപ്പെടുത്തുകയും ചെയ്യും.

പ്രപഞ്ചജീവനുമായി താദാത്മ്യം പ്രാപിക്കലാണ് ജീവപരിണാമത്തിന്റെ ലക്ഷ്യമെന്നിരിക്കെ ആ വഴിയില്‍ ഓരോ ആള്‍ മുന്നേറുന്നതും പ്രപഞ്ചത്തിനൊട്ടാകെ പ്രിയങ്കരമാണെന്നു പറയാം. അങ്ങനെ മുന്നേറുന്നവരുടെ കുറെക്കൂടി ലക്ഷണങ്ങള്‍ ഇനി എണ്ണുന്നു.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 13 & 14


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 13 & 14

അദ്വേഷ്ടാ സര്‍വ്വഭൂതാനാം
മൈത്രഃ കരുണ ഏവ ച
നിര്‍മ്മമോ നിരഹങ്കാരഃ
സമദുഃഖ സുഖഃ ക്ഷമീ

സന്തുഷ്ട സതതം യോഗീ
യതാത്മാ ദൃഢനിശ്ചയഃ
മയ്യര്‍പ്പിതമനോബുദ്ധിര്‍
യോ മദ്ഭക്തഃ സ മേ പ്രിയ

ഒരു ജീവനേയും വെറുക്കാത്തവനും എല്ലാ ജീവികളോടും മൈത്രിയും കരുണയുമുള്ളവനും മമതയും അഹന്തയും ഇല്ലാത്തവനും സുഖത്തിലും ദുഃഖത്തിലും സമനിലപുലര്‍ത്തുന്നവനും ക്ഷമാശീലനും സദാ സന്തുഷ്ടനും മനസ്സിനെ ഏകാഗ്രമാക്കി എപ്പോഴും ആത്മാനുഭവത്തില്‍ വര്‍ത്തിക്കുന്നവനും ദൃഡനിശ്ചയമുള്ളവനും മനസ്സും ബുദ്ധിയും എന്നില്‍ അര്‍പ്പിച്ചവനും എന്തിനും എന്നെ ആശ്രയിക്കുന്നവനുമായ എന്‍റെ ഭക്തന്‍ ആരോ, അവന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

ഇപ്രകാരമുള്ള ഭക്തന്മാര്‍ സര്‍വ്വവ്യാപിയായ ചൈതന്യമായതുകൊണ്ട് അവര്‍ക്ക് വ്യത്യസ്തഭാവങ്ങളില്ല. എന്‍റേതെന്നോ അവന്‍റേതെന്നോ ഉള്ള ഭേദം കാണുകയില്ല. തന്മൂലം യാതൊരുജീവജാലങ്ങളോടും അവര്‍ക്ക് വിദ്വേഷം ഉണ്ടായിരിക്കുകയില്ല.

ഭൂമീദേവി ഉത്തമമായത് ധരിക്കുകയും അധമമായത് ഉപേക്ഷിക്കുകയും ചെയ്യാത്തതുപോലെ, ദയാമയനായ പ്രാണന്‍ നൃപന്‍റെ ശരീരത്തിലല്ലാതെ നിര്‍ധനന്‍റെ ശരീരത്തില്‍ വസിക്കുകയില്ല എന്നു പറയാത്തതുപോലെ, ഒരു പശുവിന്‍റെ ദാഹം തീര്‍ക്കണമെന്നും വ്യാഘ്രത്തിന് വിഷമായിത്തീരണമെന്നും വെള്ളം ചിന്തിക്കാത്തതു പോലെ ഈ ഭക്തന്മാര്‍ എല്ലാ ജീവികളോടും തുല്യനിലയിലുള്ള സൗഹൃദം പുലര്‍ത്തുന്നു. അവര്‍ ഭൂതദയയുടെ സ്രോതസ്സാണ്. അവരുടെ അന്തരംഗത്തില്‍ ഞാനെന്നോ അവനെന്നോ ഉള്ള ചിന്തയേ ഇല്ല. അവര്‍ ഒന്നുംതന്നെ അവരുടെ സ്വന്തമെന്നുകരുതുന്നില്ല. അവര്‍ക്ക് സുഖവും ദുഃഖവും ഒരുപോലെയാണ്. ഭൂമീദേവിയെപ്പോലെ അവര്‍ ക്ഷമാശീലരാണ്. അവര്‍ അവരുടെ ഉത്സംഗത്തില്‍ത്തന്നെ സന്തോഷമാളിക നിര്‍മ്മിച്ച് ആനന്ദത്തെ അതില്‍ കുടിയിരുത്തിയിരിക്കുന്നു.

ഗീത പൂര്‍വികമായ ധാരണകള്‍ക്കുണ്ടായ അപചയത്തെ തിരുത്തുകയും ആ ധാരണകളുടെ മൂല്യം പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നു. ഭക്തിയെ പുനഃപ്രവചനം ചെയ്യുകയാണ് ഈ അധ്യായത്തില്‍. പരമമായ ഭക്തി എന്നാല്‍ സര്‍വോത്തമവും അത്യുന്നതവുമായ മൂല്യത്തെ ഇടവിടാതെ ധ്യാനിക്കലാണ്. (മറ്റൊന്നുമല്ല.) ഭക്തന്‍ ദൈവത്തില്‍ സങ്കല്പിക്കുന്ന മഹാഗുണങ്ങള്‍ ക്രമേണ ഭക്തനില്‍ വിളയുന്നു. താന്‍ സച്ചിദാനന്ദസ്വരൂപംതന്നെ എന്ന് ധ്യാനിക്കുന്ന ഒരുവനെ ആ ധ്യാനംതന്നെ ജ്ഞാനിയാക്കുന്നു. ചുരുക്കത്തില്‍, ജ്ഞാനപോഷകമായ ധ്യാനംതന്നെ ഭക്തി. ആരില്‍ അറിവും ഭക്തിയും വേര്‍പിരിയാതെ ഒന്നിക്കുന്നുവോ അവനില്‍ യോഗം ഉറച്ചിരിക്കുന്നു.
ആ യോഗയുക്തനെ എങ്ങനെ തിരിച്ചറിയാം?

എന്‍റെ അന്തഃകരണത്തില്‍ സ്ഥാനം ലഭിച്ചിട്ടുള്ള ഭക്തന്മാരുടെ ലക്ഷണത്തെപ്പറ്റി ഞാന്‍ പറയാം ശ്രദ്ധിച്ചു കേട്ടോളൂ.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 12


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 12

ശ്രേയോ ഹി ജ്ഞാനഭ്യാസാത്
ജ്ഞാനാദ്ധ്യാനം വിശിഷ്യതേ
ധ്യാനാത് കര്‍മ്മഫലത്യാഗഃ
ത്യാഗാച്ഛാന്തിരനന്തരം

അഭ്യാസങ്ങള്‍ (ജ്ഞാനരഹിതമായ അഭ്യാസത്തേക്കാള്‍) ജ്ഞാനം ശ്രേഷ്ഠമാകുന്നു. ജ്ഞാനത്തേക്കാള്‍ ധ്യാനം വിശിഷ്ടമാകുന്നു. ധ്യാനത്തേക്കാള്‍ കര്‍മ്മഫലത്യാഗം ശ്രേഷ്ഠമാകുന്നു. കര്‍മ്മഫലത്യാഗത്തില്‍ നിന്ന് വൈകാതെ ശാന്തി ഉണ്ടാകുന്നു.

തിയറി അറിയാതെയുള്ള പരിശീലനത്തേക്കാള്‍ ശ്രേഷ്ഠം, അത്തരം പരിശീലനത്തിന്റെ അഭാവത്തിലാണെന്നാലും തിയറി അറിയുന്നതുതന്നെയാണ്. എന്നാലോ, തിയറി ഉറച്ചതില്‍പ്പിന്നെയുള്ള പരിശീലനം വെറും തിയറിയേക്കാള്‍ മെച്ചപ്പെട്ടതാണ്. പക്ഷേ, ഇത്തരം പരിശീലനത്തേക്കാള്‍ മെച്ചമാണ് പരിശീലനഫലമെന്ന 'നേട്ട'ത്തിലുള്ള ആര്‍ത്തിയുടെ പരിത്യാഗം. കാരണം, അതുവഴി സ്വതന്ത്രമായാല്‍ ശാന്തി കൈവരുന്നു.

ജീവിതത്തിന്റെ ഏതു തുറയില്‍ പ്രവര്‍ത്തിക്കുന്നവരായാലും നമുക്കു നേരിട്ടനുഭവമുള്ള കാര്യമാണ് ഇത്. എന്തു ചെയ്യുമ്പോഴും അടിസ്ഥാനപരമായ അറിവു വളരെ പ്രധാനമാണ്. എന്നാല്‍, ആ അറിവു പ്രയോഗത്തില്‍ കൊണ്ടുവരാന്‍ പരിശീലിച്ചില്ലെങ്കില്‍ അത് ഉള്ളതും ഇല്ലാത്തതും ഒരുപോലെ! പക്ഷേ, കാര്യമറിഞ്ഞ് എടുക്കുന്ന പണിയാണെങ്കിലും അതിന്റെ ഫലപ്രാപ്തി എന്ന ചിന്ത സദാ നമ്മെ അലട്ടിയാലോ? പണി കുഴയും. ആ അലട്ട് ഉപേക്ഷിക്കാന്‍ പരിശീലിച്ചാല്‍ പരമമായ ഏകാഗ്രതയും ശാന്തിയും കൈവരുന്നു.

ജ്ഞാനത്തിന്റെയോ ധ്യാനത്തിന്റെയോ മഹത്ത്വം കുറച്ചു കാണിക്കുകയല്ല ഇവിടെ ചെയ്യുന്നത്. അറിവിലൂടെയും അറിഞ്ഞുള്ള പരിശീലനത്തിലൂടെയും പോകാന്‍ ക്ഷമയും കഴിവുമില്ലെങ്കില്‍ മറുതലയില്‍നിന്ന് ഇങ്ങോട്ടും വരാം എന്നേ ഉദ്ദേശിക്കുന്നുള്ളൂ. ഫലത്തിലുള്ള ആര്‍ത്തി പണിക്കു മുമ്പേ നടക്കുന്ന പതിവ് അവസാനിപ്പിച്ചാല്‍ മനസ്സ് ശാന്തമാകും. ശാന്തമായ മനസ്സില്‍ ആത്മസ്വരൂപത്തെ കണ്ടുകിട്ടും. ആ കാഴ്ച അതിനെക്കുറിച്ചുള്ള അറിവിലേക്കും അതിനോടുള്ള ഭക്തിയിലേക്കും താനേ നയിക്കും.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 11


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 11

അഥൈതദപ്യശക്തോƒസി
കര്‍ത്തും മദ്യോഗമാശ്രിതഃ
സര്‍വ്വകര്‍മ്മഫലത്യാഗം
തതഃ കുരു യതാത്മവാന്‍

ഇനി എനിക്കുവേണ്ടി പ്രത്യേകകര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ നീ അശക്തനാണെങ്കില്‍ എന്നെ ശരണംപ്രാപിച്ച് കഴിയുന്നത്ര മനസ്സിനെ നിയന്ത്രിച്ച് സര്‍വകര്‍മ്മങ്ങളുടേയും ഫലത്തെ ത്യജിക്കുക.

അല്ലയോ പാര്‍ത്ഥാ, നിന്‍റെ കര്‍മ്മങ്ങളെല്ലാം എനിക്കു സമര്‍പ്പിക്കാന്‍ സാധ്യമല്ലെങ്കില്‍, നീ എന്നെ മറ്റൊരുവിധത്തില്‍ ഉപാസിച്ചാലും മതി. അതെപ്രകാരമാണെന്നുപറയാം, കേട്ടോളു.

ഓരോ കര്‍മ്മങ്ങളും ചെയ്യുന്നതിനുമുമ്പും അത് ചെയ്തതിനുശേഷവും എന്നെപ്പറ്റി സ്മരിക്കാന്‍ നിനക്കുകഴിയുന്നില്ലെങ്കില്‍ വേണ്ട, പോകട്ടെ. എനിക്കുവേണ്ടി കര്‍മ്മങ്ങള്‍ ചെയ്യണമെന്നും അതെല്ലാം എനിക്കു സമര്‍പ്പിക്കണമെന്നും ഞാന്‍ നിര്‍ബന്ധിച്ചുവെങ്കിലും നീ അതുപോലെ ചെയ്യണമെന്നില്ല. എന്നാല്‍ എന്നെത്തന്നെ ആശ്രയിച്ചുകൊണ്ട് ചിത്തസംയമനത്തോടെ, ഏറ്റെടുക്കുന്നകര്‍മ്മങ്ങളില്‍ നിന്നുളവാകുന്ന കര്‍മ്മഫലത്തെ നീ നിശ്ശേഷം ത്യജിക്കുക. വൃഷങ്ങളും വല്ലികളും അവയില്‍ കായ്ക്കുന്ന കനികള്‍ പക്വമാകുമ്പോള്‍ താഴേയ്ക്കുവീഴ്ത്തുന്നത് നീ കണ്ടിട്ടില്ലെ? അതുപോലെ നീ പൂര്‍ത്തീകരിക്കുന്ന കര്‍മ്മങ്ങളുടെ ഫലത്തെപ്പറ്റി നീ ഒരിക്കലും ചിന്തിക്കരുത്. എന്നില്‍ നിന്‍റെ മനസ്സ് ഉറപ്പിച്ചില്ലെന്നോ എനിക്കുവേണ്ടി നീ കര്‍മ്മം ചെയ്തില്ലെന്നോ ഉള്ള ചിന്തയും ഉപേക്ഷിക്കുക അപ്രകാരമുള്ള ചിന്ത നിരര്‍ത്ഥകമാണ്. പാറപ്പുറത്തുവീഴുന്ന മലവെള്ളംപോലെയോ, എരിയുന്നതീയില്‍ വിതയ്ക്കുന്ന വിത്തുപോലെയോ, ഒരു സ്വപ്നമെന്നുപോലെയോ, നിന്‍റെ കര്‍മ്മഫലങ്ങളും വ്യര്‍ത്ഥമാണെന്ന് നീ കരുതുക. ഒരച്ഛന് തന്‍റെ മകളോടുള്ള സ്നേഹം അനുരാഗാവേശത്തില്‍നിന്നു മുക്തമായിരിക്കുന്നതുപോലെ, നിന്‍റെ കര്‍മ്മഫലങ്ങളോട് നീ തികച്ചും നിര്‍വികാരനായിരിക്കണം. ആളിക്കത്തുന്ന അഗ്നിജ്വാലകള്‍ അന്തരീക്ഷത്തില്‍ അപ്രത്യക്ഷമാകുന്നപോലെ നിന്‍റെ കര്‍മ്മങ്ങള്‍ ശൂന്യതയില്‍ അവസാനിക്കട്ടെ.

കര്‍മ്മഫലത്യാഗം അനായാസമാണെന്നു തോന്നാം. എന്നാല്‍ ഇത് മറ്റെല്ലാ യോഗങ്ങളെക്കാളും ശ്രേഷഠമാണ്. അനന്തരഫലങ്ങളോടുള്ള എല്ലാ മമതാബന്ധവും ഒഴിവാക്കുമ്പോള്‍ കര്‍മ്മങ്ങളുടെ ഫലം ത്യജിക്കപ്പെടുന്നു. കര്‍മ്മങ്ങളുടെ ഫലം ഉപേക്ഷിച്ചാല്‍ പിന്നീട് അവ ഒരിക്കലും മുളക്കുകയില്ല. അത് മുളയ്ക്ക് (മൂങ്കിലിന്) കായ് വരുന്നതുപോലെയാണ്. ഒരിക്കല്‍ കായ്ച മുള പിന്നീടൊരിക്കലും കായ്ക്കുകയില്ല. ഇപ്രകാരം ജനനമരണങ്ങളുടെ ചക്രങ്ങളില്‍ നിന്നു നീ മോചിതനാകുന്നു. പുനര്‍ജന്മം അവസാനിക്കുന്നു. ഈ അഭ്യാസത്തിന്‍റെ പടികള്‍ കയറിയാല്‍ പരോക്ഷജ്ഞാനം ലഭിക്കുന്നു. പരോക്ഷജ്ഞാനത്തില്‍ക്കൂടി ധ്യാനത്തിന്‍റെ അവസ്ഥയില്‍ എത്തിച്ചേരാം. അപ്പോള്‍ കായികവും വാചികവും മാനസികവുമായ ഭാവങ്ങള്‍ ധ്യാനത്തെ ആശ്ലേഷിക്കുന്നു. എല്ലാ ഭാവങ്ങളും ധ്യാനത്തില്‍ നിമഗ്നമാകുന്നു. അതോടെ സര്‍വ്വ പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നു. കര്‍മ്മം അവസാനിക്കുമ്പോള്‍ അതിന്‍റെ ഫലവും അവസാനിക്കുന്നു. ഫലം ഇല്ലാതാകുമ്പോള്‍ മനസ്സിന് ശാന്തി ലഭിക്കുന്നു. അല്ലയോ പാര്‍ത്ഥാ, പരമമായ ശാന്തി ലഭിക്കുന്നതിനുള്ള ഈ അഭ്യാസം നീ ഏറ്റെടുക്കുക.

കാമക്രോധങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ഒട്ടുമില്ലാത്തവര്‍ മനുഷ്യര്‍ക്കിടയിലില്ല. പക്ഷേ, ഈ കഴിവിനു വാസനാബലത്താല്‍ ഏറ്റക്കുറച്ചില്‍ സ്വാഭാവികമാണ്. പഠിക്കാനുള്ള മിടുക്ക് ഏറ്റവും കഷ്ടിയായ ശിഷ്യനെക്കൂടി കൈപിടിച്ചു കയറ്റാന്‍ നല്ല ഗുരുനാഥന്മാരുടെ പക്കല്‍ ഉപായമുണ്ട്. മിടുക്കു കുറഞ്ഞവര്‍ക്കായി പറഞ്ഞ വഴികളാകട്ടെ, മോശമൊന്നുമല്ലെന്നും മിടുക്കന്മാര്‍ക്കും അവ പരീക്ഷിക്കാമെന്നുംകൂടി ഇനി വെളിപ്പെടുത്തുന്നു.

(തുടരും..)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 10


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം ശ്ളോകം 10

അഭ്യാസേƒപ്യസമര്‍ത്ഥോƒസി
മത്കര്‍മ്മപരമോ ഭവ
മദര്‍ത്ഥമപി കര്‍മ്മാണി
കുര്‍വന്‍ സിദ്ധിമവാപ്സ്യസി

അഭ്യാസയോഗത്തിനും നിനക്കു സാമര്‍ത്ഥ്യമില്ലെങ്കില്‍ എനിക്കുവേണ്ടി കര്‍മ്മംചെയ്യുന്നതില്‍ തത്പരനായിരിക്കൂ. എനിക്കുവേണ്ടി കര്‍മ്മങ്ങള്‍ ചെയ്താലും ക്രമേണ നിനക്ക് ഈശ്വരനെ പ്രാപിക്കാന്‍ കഴിയും.

നിനക്ക് അഭ്യാസയോഗം അനുഷ്ഠിക്കുന്നതിനുള്ള കഴിവില്ലെങ്കില്‍, നിന്‍റെ ജീവിതരീതി ഇതേരീതിയില്‍ തുടര്‍ന്നുകൊള്ളുക. നിന്‍റെ ഇന്ദ്രിയങ്ങളെ സംയമനം ചെയ്യേണ്ടതില്ല. വിഷയസുഖങ്ങള്‍ കുറയ്ക്കേണ്ടതായുമില്ല. നിന്‍റെ കുടുംബാചാരങ്ങള്‍ അനുഷ്ഠിച്ചുകൊള്ളുക. വിഹിതകര്‍മ്മങ്ങള്‍ ചെയ്യുക, നിഷിദ്ധകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുക. ഈ വിധത്തില്‍ നിനക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാല്‍ ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ചെയ്യുന്ന ഒരു പ്രവൃത്തിയും ഇതു ഞാനാണ് ചെയ്യുന്നത്എന്നഭിമാനിക്കാതിരിക്കുക. എന്തുചെയ്യണമെന്നും എന്തു ചെയ്യരുതെന്നും അറിയാവുന്നത് ഈ വിശ്വത്തിന്‍റെ സ്രഷ്ടാവായ പരമാത്മാവിന് മാത്രമാണെന്ന് മനസ്സിലാക്കുക. ഏതെങ്കിലും പ്രത്യേക പ്രവൃത്തി പൂര്‍ത്തിയായില്ലെന്നോ തൃപ്തിയായില്ലെന്നോ മനസ്സില്‍ ചിന്തിക്കുകപോലും ചെയ്യരുത്. നിന്‍റെ വംശപാരമ്പര്യത്തിന് അനുയോജ്യമായ കര്‍മ്മങ്ങള്‍ അതിന്‍റെ ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുക.

തോട്ടക്കാരന്‍ വെട്ടുന്ന ചാലില്‍ കൂടി വെള്ളം ഒഴുകിപ്പോകുന്നതു പോലെ, നിന്‍റെ ജീവിതത്തിന്‍റെ ഒഴുക്കിനെ നയിക്കുകയും നിരഭിമാനത്തോടുകൂടി കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുക. ഇപ്രകാരമായാല്‍ എന്തെല്ലാം പ്രവര്‍ത്തിക്കണമെന്നോ എന്തെല്ലാം ഒഴിവാക്കണമെന്നോ തീരുമാനിക്കേണ്ട ഭാരം നിന്‍റെ ബുദ്ധിക്ക് പേറേണ്ടിവരുന്നതല്ല. നിന്‍റെ ചിത്തം നിരന്തരമായി എന്നില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും.

ഒരു രഥം അതു പോകുന്ന വഴി നേരേയുള്ളതാണോ വളഞ്ഞതാണോ എന്ന് ചിന്തിക്കാറില്ലല്ലോ. നീ ചെയ്യുന്ന കര്‍മ്മങ്ങള്‍ അത് എത്ര ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, അത് മനസാ വാചാ കര്‍മ്മണാ എനിക്കു സമര്‍പ്പിക്കുക. ഇപ്രകാരം നിന്‍റെ ഹൃദയം എന്നിലുറപ്പിച്ച് കര്‍മ്മങ്ങള്‍ ചെയ്താല്‍, നിന്‍റെ ശരീരം ഉപേക്ഷിക്കുമ്പോള്‍ നിനക്ക് നിശ്ചയമായും സായൂജ്യം ലഭിക്കും.

അറിവും പ്രേമവും അഭ്യാസംകൊണ്ട് ഉണ്ടായിക്കിട്ടാന്‍ പ്രയാസം തോന്നുന്നെങ്കില്‍, വേണ്ട, മനസ്സുമായി ഗുസ്തി പിടിക്കാനൊന്നും പോകേണ്ട. അതിനു പകരം, ചെയ്യുന്ന പണിയെല്ലാം പരംപൊരുളിനുവേണ്ടി ചെയ്യാം. അപ്പോള്‍, ക്രമേണ മനസ്സ് സ്വാര്‍ഥത മതിയാക്കി പരംപൊരുളിലേക്കു വരും. അവസാനം, യജ്ഞഭാവനയോടെയുള്ള നിരന്തരകര്‍മങ്ങളില്‍ ഒഴുകി മനസ്സ് അഴിമുഖത്തെത്തിക്കോളും.

പ്രപഞ്ചമഹാജീവന്റെ പൊതുതാത്പര്യത്തിനായി പണിയെടുക്കലാണ് യജ്ഞഭാവനയോടെയുള്ള കര്‍മത്തിന്റെ സ്വഭാവം; നമ്മുടെ ശരീരത്തിലെ ഓരോ ജീവകോശവും ചെയ്യുന്നപോലെ. ശരീരത്തിലെ ഓരോ കോശത്തിനും അതിന്റെ കര്‍മമുണ്ട്. ആ കര്‍മം മൊത്തം ശരീരത്തിന്റെ താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് ചെയ്യപ്പെടുന്നത്. ചെയ്തിയില്‍ 'വകതിരിവും കേമത്തവും' കാണിക്കാനുള്ള സ്വാതന്ത്ര്യം ശരീരത്തിലെ ഓരോ കോശത്തിനുമുണ്ട്. ഓരോ കോശത്തിലും 'അറിവും' 'കൂറും' 'പണിയും' സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.

പ്രകൃതി എന്ന മഹാശരീരത്തില്‍ ഇതേ നിലയില്‍ വാഴാനാണ് നമുക്കു കഴിയേണ്ടത്. ഇതാണ് യോഗാശ്രിതത്വം.

(തുടരും..)