Friday, 25 December 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം - ശ്ളോകം-8


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 12 - ഭക്തിയോഗം - ശ്ളോകം-8

മയ്യേവ മന ആധത്സ്വ
മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ
അത ഊര്‍ദ്ധ്വം ന സംശയഃ

എന്നില്‍തന്നെ നീ മനസ്സുറപ്പിക്കൂ. എന്നില്‍ത്തന്നെ ബുദ്ധിയെയും പ്രവേശിപ്പിക്കൂ. ഇങ്ങനെ ചെയ്തുകഴിഞ്ഞാല്‍ എന്നില്‍ത്തന്നെ നീ നിവസിക്കും. സംശയമേ ഇല്ല.

അതുകൊണ്ട്, അല്ലയോ അര്‍ജ്ജുനാ, നീ ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ തീരുമാനിക്കുന്നെങ്കില്‍ നിന്‍റെ മനസ്സും ബുദ്ധിയും സമ്പൂര്‍ണ്ണമായി എന്നില്‍ കേന്ദ്രീകരിക്കുക. നിന്‍റെ പ്രേമപൂര്‍ണ്ണമായ ഭക്തിയിലൂടെ നിന്‍റെ മനസ്സും ബുദ്ധിയും എന്നിലെത്തിക്കഴിയുമ്പോള്‍ നീ ഞാനുമായി ഐക്യം പ്രാപിക്കുന്നു. മനസ്സും ബുദ്ധിയും എന്നില്‍ നിമഗ്നമായിക്കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ഞാനും നീയുമെന്നുള്ള അന്തരം നിലനില്‍ക്കുന്നത്? ഒരു ദീപം പൊലിയുമ്പോള്‍ അതിന്‍റെ പ്രകാശം നിലയ്ക്കുന്നു. അംശുമാന്‍ അസ്തമിക്കുമ്പോള്‍ പകല്‍വെളിച്ചം അന്തര്‍ദ്ധാനംചെയ്യുന്നു. പ്രാണന്‍ ദേഹത്തെവെടിയുമ്പോള്‍ അതോടൊപ്പം ഇന്ദ്രിയങ്ങളും വിട്ടുപിരിയുന്നു. അതുപോലെ മനസ്സും ബുദ്ധിയും പൊയ്ക്കഴിഞ്ഞാല്‍ അഹങ്കാരവും നശിക്കും. ആകയാല്‍ നിന്‍റെ മനസ്സും ബുദ്ധിയും നിശ്ചയമായും എന്നിലുറപ്പിക്കുക. അപ്പോള്‍നീയും ഞാനും ഒന്നാകും. അതോടൊപ്പം നീ സര്‍വ്വവ്യാപിയായിത്തീരുകയും ചെയ്യും. ഇതിനേക്കാള്‍ കൂടുതല്‍ പരമമായ സത്യം ഈ ലോകത്തിലില്ല. അത് ആണയിട്ട് നിന്നോട് ഞാന്‍ പറയുകയാണ്.

കര്‍മം സകല ചരാചരങ്ങള്‍ക്കും ഹിതകരമായതാകണം. ചെയ്യുന്നത് ഞാനാണ് എങ്കിലും എന്നിലൂടെ പ്രവര്‍ത്തിക്കുന്നത് പ്രപഞ്ചജീവന്റെ പ്രേരണയാണ് എന്ന ബോധത്തോടെ ചെയ്യുന്ന കര്‍മങ്ങളാണ് കാമ്യം. എന്തുചെയ്യുമ്പോഴും ഈശ്വരനോട് ചോദിച്ച് ആ ഇച്ഛയ്‌ക്കൊത്ത് ചെയ്യുന്ന കര്‍മങ്ങളാണ് ഇത്തരത്തിലുള്ളത്. ഈ നിലപാടാണ് അര്‍പ്പണം. ഇത് കര്‍മരംഗത്ത് വലിയ പ്രചോദനവും ഒപ്പം ആശ്വാസവും ആയിത്തീരും. പരംപൊരുളിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഫലത്തെപ്പറ്റി വേവലാതി വേണ്ട, പ്രവര്‍ത്തനശേഷിയെക്കുറിച്ച് സംശയം വേണ്ട, നന്മതിന്‍മകളെക്കുറിച്ച് ആശങ്കയും വേണ്ട. (ചെയ്യുന്നത് ഈശ്വരന്‍ എന്ന ലക്ഷ്യത്തില്‍ നിന്ന് അകറ്റുന്നതാണെങ്കില്‍ അതാണ് തിന്മ.) കര്‍മരംഗത്ത് പരിപൂര്‍ണമായ സ്വാതന്ത്ര്യം കൈവരുവാന്‍ ഇതിലേറെ എന്തുവേണം! ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായതിന്റെ അംബാസഡറാകാന്‍ കഴിയുന്നതിലേറെ എന്തു ബലം!
പരമാത്മാവിനെ പരമലക്ഷ്യമായി കരുതണം. തത്കാലം വേറൊരു ലക്ഷ്യം നേടിയിട്ട് പിന്നെ ഇതിലേക്ക് തിരികെവരാം എന്നരീതി പറ്റില്ല. മനസ്സോ ബുദ്ധിയോ ശരീരമോ ഒരു ചെറിയ ചലനം നടത്തുമ്പോള്‍പ്പോലും അത് ഈ ലക്ഷ്യത്തിലേക്കുള്ള പോക്കിന് തടസ്സമാണോ എന്നാകട്ടെ ആദ്യപരിഗണന. (ജീവിതത്തിന്റെ ഏതു തുറയിലായാലും നാം ഏകാഗ്രത പുലര്‍ത്തുമ്പോള്‍ ഇതോടു സാമ്യമുള്ള ലക്ഷ്യബോധത്തെയാണ് ആശ്രയിക്കുന്നത്.

ലക്ഷ്യമേതായാലും ആ ലക്ഷ്യത്തില്‍ നമുക്ക് ശ്രദ്ധതരുന്നത് പരമാത്മചൈതന്യമാണ്.

(തുടരും..)

No comments:

Post a Comment