Wednesday, 5 November 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം തൊണ്ണൂറാം ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം തൊണ്ണൂറാം ദിവസം
ഇവിടത്തെ ഏറ്റവും വലിയ വിശുദ്ധനെന്നുപറയുന്ന ഏതെങ്കിലും ഒരാളെ കൊണ്ടുപോയി, അത്രയും സത്യസാക്ഷാത്‌ക്കാരം നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കൈകളിലേക്ക്‌ ഈ പരശുവിനെ കൊടുത്തുകഴിഞ്ഞാല്‍ കൈ പൊള്ളും. അതുകൊണ്ട്‌ ഇത്‌ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കേണ്ട ഉദാഹരണമാണ്‌.
``അഥാ`` ഇനിയും ``തസ്യ അകര്‍ത്താ ഭവതി`` അവന്‍ മോഷണം ചെയ്‌തില്ലായെങ്കില്‍, അകര്‍ത്താവാണെങ്കില്‍ ``തതഃ ഏവ`` അതുകൊണ്ട്‌ തന്നെ, മോഷണം ചെയ്‌തില്ല എന്നുള്ളതു കൊണ്ടുതന്നെ ആത്മാനം സത്യം കുരുതേ അവന്‍ ആത്മാവില്‍ സത്യവാനായിട്ട്‌ ഭവിക്കുന്നു. സഹസത്യാഭിസന്ധഃ സഹ സത്യവുമായി ബന്ധപ്പെട്ടിട്ടുള്ള അവന്‍ ``സത്യേന ആത്മാനം അന്തര്‍ധായ`` സത്യംകൊണ്ട്‌ തന്നെ പൊതിഞ്ഞിട്ട്‌ ``തപ്‌തം പരശും പ്രതിഗൃഹ്‌ണാതി`` ചുട്ടുപഴുത്ത പരശുവിനെ സ്വീകരിക്കുന്നു. ``സ നദഹ്യതേ`` അവന്റെ കൈ പൊള്ളുന്നില്ല. ``അഥമുച്യതേ`` അവന്‍ മോചിതനാകുന്നു. 
അപ്പോള്‍ ഇവിടെ രണ്ടു ചെറിയ പ്രയോഗം നടത്തിയിട്ടുണ്ട്‌. നമ്മളും ഇത്‌ പ്രയോഗിക്കാറുണ്ട്‌. മോനെ പൊള്ളും പൊള്ളും എന്ന പ്രയോഗം. അത്‌ ശരിക്ക്‌ ഇരുമ്പ്‌ ചൂടാക്കിക്കൊണ്ടല്ല. ``പൊള്ളുന്ന അനുഭവങ്ങളൊക്കെയാണ്‌ എനിക്കുള്ളത്‌. ഞാന്‍ ചുട്ടുനീറുകയാണ്‌'' എന്നൊക്കെ നിത്യജീവിതത്തില്‍ പറയാറുണ്ട്‌. ഈ ചുട്ടുനീറല്‍ ആര്‍ക്കാണ്‌? ജീവിതത്തെ തന്നെയാണ്‌ പറയുന്നത്‌. നിങ്ങള്‍ മന്ത്രം ഒന്നുകൂടി നോക്കിക്കോളൂ. അതായത്‌ ``ഹസ്‌തഗൃഹീതം പുരുഷം ആനയന്തി ഉതാ`` ഒരുവനെ കൈകെട്ടി കൊണ്ടുവന്നു. എന്നിട്ട്‌ പറഞ്ഞു. ``അപഹാര്‍ഷീത്‌`` ഇവനിതാ മോഷ്‌ടിച്ചവനാണ്‌. ``സ്‌തേയം അകാര്‍ഷീത്‌`` ഇവന്‍ മറ്റുള്ളവരുടെ ധനത്തെ മോഷ്‌ടിച്ചിട്ടിരിക്കുന്നു. ``അസ്‌മൈ പരശും തപത ഇതി`` അതിനാല്‍ ഇവനായിക്കൊണ്ട്‌ ഒരു ഇരുമ്പുകഷണത്തെ, കോടാലിയെ കൊണ്ടുവന്നാലും.
ഒരു ബന്ദുദിവസം കേട്ടിട്ടുള്ള തമാശയാണ്‌. ഏതോ ഒരു വീട്ടില്‍ അമ്മയ്‌ക്ക്‌ പ്രസവവേദന വന്നപ്പോള്‍, അവിടെ അടുത്തുള്ളൊരു ഡോക്‌ടറെ വിളിച്ചുകൊണ്ടുവന്നു. അങ്ങനെ അവര്‍ തന്നെ അവിടെയൊരു മുറിയൊരുക്കി. മുറിക്കകത്ത്‌ ഈ കുട്ടിയുടെ അമ്മയുണ്ട്‌. ഡോക്‌ടര്‍ പറഞ്ഞു ഒരാളെ സഹായത്തിന്‌ വേണം. പിന്നെ ഡോക്‌ടറും അകത്തുകയറി വാതിലടച്ചു. ഭര്‍ത്താവും മറ്റും പുറത്തുണ്ട്‌. അപ്പോള്‍ കരച്ചിലും ബഹളമൊക്കെയുണ്ട്‌. അപ്പോള്‍ ഡോക്‌ടര്‍ പറഞ്ഞു. ``ഒരു കോടാലിയിങ്ങോട്ടെടുക്കാന്‍''. പേടിയായി. ഭര്‍ത്താവ്‌ പറഞ്ഞു. അല്ല, ഈ കോടാലി...? ഈ അമ്മയും പറഞ്ഞു. ``എടാ വേഗം എടുക്കെടാ കോടാലി'' എന്ന്‌. ഇവന്‍ ചോദിച്ചു. എന്തിനാ ഈ കോടാലി? മെഡിക്കല്‍ ബോക്‌സ്‌ തുറക്കുന്നില്ല. അതിന്റെ പൂട്ട്‌ പൊളിക്കാനാണ്‌. വേറെ ഒന്നിനുമല്ല. 
ഈ കോടാലി എന്തിനാണെന്ന്‌ ഇവിടെ ചോദിച്ചുകഴിഞ്ഞാല്‍ ``പരശും`` ഈ മഴുവിനെ പഴുപ്പിച്ചാലും. ഇവന്റെ കൈകളിലേക്ക്‌ വെക്കാനുള്ളതാണ്‌. ``സഹ`` അവന്‍ ഇവിടെ പറയുന്നു ``യദി തസ്യകര്‍താ ഭവതി`` അവനത്‌ ചെയ്‌തവനാണെങ്കില്‍ ``തതഃ ഏവ`` അതുകൊണ്ടുതന്നെ എന്നുപറഞ്ഞിട്ട്‌, ഇവിടെ ഒരു പ്രയോഗമുണ്ട്‌ ``ആത്മാനം അനൃതം കുരുതേ`` അവന്‍ സ്വയം കള്ളനാവുന്നു. ``അനൃതാഭിസന്ധഃ`` അസത്യവുമായി ബന്ധപ്പെട്ട അവന്‍ അസത്യമെന്ന ആവരണത്തോടുകൂടിയിട്ടാണ്‌ ഈ പഴുത്ത പരശുവിനെ സ്വീകരിക്കുന്നത്‌. ``അനൃതേന ആത്മാനമന്തര്‍ധായ`` കളവുകൊണ്ടാണ്‌ ഈ പരശുവിനെ സ്വീകരിക്കുന്നത്‌. കളവുകൊണ്ട്‌ എന്നുപറഞ്ഞാല്‍ അവിദ്യകൊണ്ട്‌. അറിവില്ലായ്‌മ കൊണ്ടാണ്‌ ഈ ലോകത്തെ നോക്കിക്കാണുന്നത്‌. അല്ലെങ്കില്‍ അനുഭവങ്ങളെ നിരീക്ഷിക്കുന്നത്‌. പ്രശ്‌നങ്ങളെ വിലയിരുത്തുന്നത്‌ എങ്കില്‍ അവന്‍ ദഹിക്കും. അവന്‍ ശിക്ഷിക്കപ്പെടും. അതല്ല, ഇതേ അവന്‍ തന്നെ സത്യമാകുന്ന ആവരണംകൊണ്ട്‌ ``സത്യേന ആത്മാനമന്തര്‍ധായ`` സത്യാവരണത്താല്‍ അവനീ ചുട്ടുപഴുത്ത ആവരണത്താല്‍ അനുഭവങ്ങളെ സ്വീകരിക്കുമ്പോള്‍, അനുഭവങ്ങളാകുന്ന മഴുവിനെ സ്വീകരിക്കുമ്പോള്‍ അത്‌ അവനെ ദഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ അവന്‍ മോചിതനാകുന്നു.
(തുടരും...)

No comments:

Post a Comment