Saturday, 15 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 7

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 7
തസ്മാത് സര്‍വ്വേഷു കാലേഷു
മാമനുസ്മര യുദ്ധ്യ ച
മയ്യര്‍പ്പിതമനോബുദ്ധിഃ
മാമേവൈഷ്യസ്യസംശയഃ
അതിനാല്‍ എല്ലാകാലത്തിലും എന്നെ സ്മരിച്ചാലും. യുദ്ധവും ചെയ്യുക. എന്നില്‍ മനോബുദ്ധികളെ അര്‍പ്പിച്ച നീ എന്നെത്തന്നെ പ്രാപിക്കും. ഈ കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ആകയാല്‍ അര്‍ജ്ജുന, നീ എല്ലായ്പോഴും എന്നെപ്പറ്റി ചിന്തിക്കണം. നിന്റെ കണ്ണുകള്‍ക്കു ഗോചരമാകുന്ന എല്ലാറ്റിന്റേയും, നിന്റെ കാതുകള്‍ ശ്രവിക്കുന്ന എല്ലാ ശബ്ദത്തിന്റെയും, നിന്റെ കാതുകള്‍ ശ്രവിക്കുന്ന എല്ലാ ശബ്ദത്തിന്റെയും, നിന്റെ മനസ്സില്‍ ചിന്തിക്കുന്ന സര്‍വ്വത്തിന്റോയും, നിന്റെ നാവുകൊണ്ടു സംസാരിക്കുന്ന സകലത്തിന്റേയും, അകത്തും പുറത്തുമുള്ള വിഷയം ഞാന്‍ തന്നെയാണ്. എല്ലാറ്റിലും എല്ലാക്കാലത്തും ഞാന്‍ അധിവസിക്കുന്നു. ഈ വസ്തുത മനസ്സിലാക്കിയാല്‍ നിനക്കു ഞാനുമായി സാത്മ്യം പ്രാപിക്കാന്‍ കഴിയും. ഇപ്രകാരം സംഭവിക്കുമ്പോള്‍ , ഈ ശരീരം ഉപേക്ഷിക്കുന്ന അവസരത്തിലും, നിനക്കു മരണത്തെ ഭയപ്പെടേണ്ടതില്ല. അപ്പോള്‍ പിന്നെ യുദ്ധത്തില്‍ മരിക്കുമെന്നുള്ള ഭീതിക്കു സ്ഥാനമെവിടെ? നിന്റെ മനസ്സും ബുദ്ധിയും യഥാര്‍ത്ഥത്തില്‍ എനിക്ക് അര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ നീ എന്നെ പ്രാപിക്കും. ഇതു നിന്നോടുള്ള എന്റെ സുനിശ്ചിതമായ വാഗ്ദാനമാണ്. ഇത് എങ്ങനെ നടപ്പാക്കാമെന്നു നിനക്കു വല്ല സംശയവുമുണ്ടെങ്കില്‍ നീ യോഗാനുഷ്ഠാനം നടത്തിശ്രമിച്ചു നോക്കണം. എന്നിട്ടും നിനക്ക് ഇതിന്റെ ഫലം ലഭിക്കുന്നില്ലെങ്കില്‍ നീ എന്നോടു കോപിച്ചുകൊള്ളുക.
'നല്ല തുടക്കം പാതി ജയം' എന്നുണ്ടല്ലോ. അതിനാല്‍, ജാഗരൂകതയും ശ്രദ്ധയും ലക്ഷ്യബോധവും എപ്പോഴും വേണം. എന്നാല്‍ ഇതു മാത്രം പോരാ എന്ന നറുചിരി കൂടി ഈ പദ്യത്തിലുണ്ട്. ഇതോടൊപ്പം പൊരുതിക്കൊണ്ടേ ഇരിക്കുകയും വേണം. പുറംലോകത്ത് ചെയ്യാനുള്ളതും അകമേ കാമക്രോധങ്ങളോടു ചെയ്യാനുള്ളതുമെന്ന് രണ്ടുണ്ടല്ലോ പോരുകള്‍. രണ്ടുതരം പോരിനെയും ഉദ്ദേശിച്ചാണ് പറയുന്നത്. അതു ചെയ്യുമ്പോഴും ശ്രദ്ധ പരമാത്മധ്യാനത്തില്‍ത്തന്നെ വേണം. ഇതെന്തൊരു ഞാണിന്മേല്‍ക്കളി എന്നു തോന്നാം. പക്ഷേ, ഇതാണ് ഏറ്റവും ശ്രേയസ്‌കരമായ നില്പും നടപ്പും. ഭൗതികമായ ഐശര്യങ്ങളോടുകൂടിത്തന്നെ സന്തോഷമായി ജീവിക്കാനും ഈ ജന്മത്തില്‍ത്തന്നെ ജീവന്‍മുക്തനാവാനും അതൊത്തില്ലെങ്കില്‍ അടുത്തതിലെങ്കിലും അതു സാധിക്കാനുള്ള വിത്തു പാവാനും ഇതാണ് ഒരേയൊരു വഴി. (സാധിക്കുവോളവും അതു സാധ്യമാണെന്നതിനു തെളിവു കാണിക്കാന്‍ കഴിയാത്ത കാര്യമായതുകൊണ്ടാണ് 'സംശയിക്കാനില്ല' എന്നു വീണ്ടും സാക്ഷ്യപ്പെടുത്തുന്നത്.)
രണ്ടു കാര്യങ്ങളില്‍ ഒരേസമയം ശ്രദ്ധിച്ചാല്‍ രണ്ടും പിഴയ്ക്കില്ലേ എന്നു ശങ്ക വേണ്ട. ഈ ധ്യാനവും ഈ പോരും രണ്ടല്ല, ഒന്നിന്റെതന്നെ രണ്ടു മുഖങ്ങളാണ്. നാടകത്തില്‍ അഭിനയിക്കുന്ന ആളെ നോക്കുക. താനൊരു കഥാപാത്രമായിട്ടാണ് നിലെ്പന്ന് അറിയുന്നതോടൊപ്പം യഥാര്‍ഥത്തില്‍ താന്‍ ഇന്ന വീട്ടിലെ ഇന്ന ആളുടെ മകന്‍ ഇന്ന ആളാണെന്നും ഓര്‍മ വേണം. കാരണം, കഥാപാത്രമാണെന്നും അല്ലെന്നും ഒരേസമയം അറിഞ്ഞാലേ ശരിയായി അഭിനയിക്കാനാവൂ. കഥാപാത്രമായി മാറാന്‍ കഴിയാതിരുന്നാല്‍ നാടകമില്ല. മറിച്ച് കഥാപാത്രം മാത്രമായി മാറിയാല്‍ അപകടംതന്നെ (അഭിനയിച്ചുള്ള അടിയോ ഇടിയോ മാരകമായേക്കാം). നാടകം കഴിഞ്ഞാലേ ഉള്ളുവോ നാടകംകൊണ്ടുള്ള നേട്ടം എന്ന സംശയവും വേണ്ട. അരങ്ങില്‍ത്തന്നെ അതിലെ സായുജ്യം ലഭിക്കാം. അഹന്തയുടെ മരണം സംഭവിച്ചാല്‍ കര്‍ട്ടന്‍ വീഴുംമുന്‍പേതന്നെ തന്മയീഭാവമായി.മൂന്നാണ് വിജയരഹസ്യങ്ങളായ മുദ്രാവാക്യങ്ങള്‍: സമത്വം, സംയമനം, സുദര്‍ശനം. ഇവയെ മുറുകെപ്പിടിച്ച്, ശരിയായ ദിശാബോധത്തില്‍ നിലയുറപ്പിച്ച്, എല്ലാ കളികളും കൗശലപൂര്‍വം കളിക്കുക എന്നാണ് ഗീതോപദേശം. പരിശീലിച്ചേ ഈ രീതി വശമാകൂ.
(തുടരും..)

No comments:

Post a Comment