Friday, 15 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (22)

ഛാന്ദോഗ്യോപനിഷത്ത്‌ (22)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇരുപത്തിരണ്ടാം ദിവസം
ഏതായാലും ഉദ്ദാലകന്‍ ശ്വേതകേതുവിനെ തിരുത്തുന്നുണ്ട്‌. 
ഉടനെയല്ല. ഇവന്‍ ഗുരുക്കന്മാരെക്കുറിച്ച്‌ പറഞ്ഞുവല്ലോ; അവര്‍ക്കറിയില്ലായിരുന്നുവെന്ന്‌. ഇത്‌ തിരുത്തുന്നുണ്ട്‌. അവര്‍ അറിയുന്നവരായിരുന്നു എന്ന്‌ പറഞ്ഞുകൊടുക്കുന്നുണ്ട്‌. 
ശ്വേതകേതു അച്ഛനെ ഗുരുവായിട്ട്‌ വരിച്ചു. ഇതിനായി പിതാക്കന്മാര്‍ ഗുരുസ്ഥാനത്തിലേക്ക്‌ ഉയരേണ്ടതുണ്ട്‌. അച്ഛന്‍ ഗുരുവാകുന്നത്‌ ഭാരതീയ സംസ്‌കൃതിയുടെ ഏറ്റവും ഉജ്ജ്വലമായിട്ടുള്ള പ്രതീകമാണ്‌. അതുകൊണ്ട്‌ അച്ഛന്‍ ഗുരുവായി ഭവിക്കണം. 
തുടര്‍ന്ന്‌ ഉപനിഷത്ത്‌ അതിന്റെ അതിഗംഭീരമായിട്ടുള്ള ഭാവങ്ങളിലേക്ക്‌ പ്രവേശിക്കുകയാണ്‌. അച്ഛനും മകനും തമ്മിലുള്ള ഗുരുശിഷ്യബന്ധം, ആ പാരസ്‌പര്യമാണ്‌ ലോകത്തിലെ ഏറ്റവും ശക്തമായ പാരസ്‌പര്യമെന്നുപറയാം. അതിനാണ്‌ ഈ ഭാര്യാഭര്‍തൃബന്ധത്തിലൊക്കെ ഈ ഗുരുശിഷ്യപാരസ്‌പര്യം കൊണ്ടുവരുന്നത്‌. യാജ്ഞവല്‌ക്യനും മൈത്രേയിയും തമ്മിലും, കര്‍ദ്ദമനും ദേവഹൂതിയും തമ്മിലുമുള്ള ആ ബന്ധമൊക്കെയൊന്നു നോക്കൂ. ഇന്ന്‌ പലപ്പോഴും ബന്ധങ്ങള്‍ ശാരീരികം മാത്രമായിപ്പോവുന്നു. അമ്മയാവട്ടെ, മകനാവട്ടെ, അച്ഛനാവട്ടെ ഒക്കെ ശാരീരികബന്ധമാണ്‌. ശാരീരികബന്ധത്തിന്‌ ഒരിക്കലും ഈ പറഞ്ഞ ഭാവത്തെ, സത്യത്തെ ഉണര്‍ത്താന്‍, മറ്റൊരുവനിലേക്ക്‌ പകരാന്‍ സാധ്യമല്ല. അതുകൊണ്ട്‌ പിതാവിനെത്തന്നെ ഗുരുവായിട്ട്‌ വരിക്കുക. ഇത്‌ നമ്മുടെ സംസ്‌കൃതിയില്‍ കാണുന്നതാണ്‌. നമ്മുടെ സംസ്‌കൃതിയില്‍ മാത്രമേ കാണുകയുള്ളൂ. പിതാവ്‌ ഗുരുവായിട്ടിരിക്കുകയാണ്‌. അതുകൊണ്ട്‌ പഴയ രീതിയില്‍ ഗുരുകുലവിദ്യാഭ്യാസം ചെയ്യുന്നത്‌ ആണ്‍കുട്ടികളാണ്‌. ആണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്‌ത്‌ വന്നുകഴിഞ്ഞാല്‍, വധുവിനെ ഇവന്‍ പഠിപ്പിച്ചുകൊടുക്കും. എല്ലാവിദ്യകളും പഠിപ്പിച്ചുകൊടുക്കും. അവനെന്തൊക്കെ പഠിപ്പിച്ചിട്ടുണ്ടോ അതെല്ലാം പഠിപ്പിച്ചുകൊടുക്കും. എന്നിട്ടവര്‍ നല്ല അറിവുള്ളവരായിത്തീരും. മാതാവും, പിതാവും, ഗുരുവും, ഭര്‍ത്താവുമെല്ലാം യോഗ്യതയുള്ളവരാണെങ്കില്‍ മാത്രമാണ്‌ ദേവന്മാരായി ഭവിക്കുന്നത്‌. ശിഷ്യര്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ കഴിയുന്നവനായിരിക്കണം ഗുരു. മക്കളെ നന്മയിലേക്ക്‌ നയിക്കാന്‍ കഴിയണം അച്ഛനമ്മമാര്‍ക്ക്‌. പത്‌നിയെ സംരക്ഷിക്കണം പതി. അപ്പോള്‍ ഇവരെല്ലാം ഈശ്വരതുല്യരാവും.
(തുടരും....)

No comments:

Post a Comment