Friday, 23 May 2014

ഉപനിഷത്‌ പഠനം എഴുപത്തിഎട്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിഎട്ടാം ദിവസം
ഈശാവാസ്യം
വളരെയേറെ ദുഃഖിച്ചിരിക്കുന്ന സമയത്ത്‌ നാം ഭക്ഷണം കഴിക്കാന്‍ വിശപ്പുണ്ടാവില്ല അല്ലെങ്കില്‍ താല്‌പര്യമുണ്ടാവില്ല. ദാഹമുണ്ടാകില്ല. മറ്റ്‌ വിനോദങ്ങളിലൊന്നും ഏര്‍പ്പെടാന്‍ മനസ്സ്‌ തയ്യാറാവില്ല. ഇതിനെയാണ്‌ ശ്‌മശാനവൈരാഗ്യം എന്ന്‌ പറയുന്നത്‌. താല്‌ക്കാലികമായിട്ടുണ്ടാകുന്ന വിരക്തി. കുറച്ചുകഴിഞ്ഞാല്‍ എല്ലാം തുടങ്ങും. എല്ലാ ആക്‌ടിവിറ്റിയും തുടങ്ങും. താല്‌ക്കാലികമായ വിരക്തി ശാശ്വതമായ സത്യത്തെ അറിയാന്‍ സഹായിച്ചേക്കാം.
പണ്ടത്തെ കഥയാണ്‌. ഒരാള്‍ പറമ്പില്‍ നാളികേരം മോഷ്‌ടിക്കാന്‍ കയറിയതാണ്‌. അന്ന്‌ നാളികേരമൊക്കയാണ്‌ മോഷ്‌ടിക്കുക. ഇയാള്‍ തെങ്ങിന്റെ മുകളില്‍ നിന്ന്‌ മൂത്ത നാളികേരങ്ങള്‍ ഇട്ടുകൊണ്ടിരുന്നു. രാജാവിന്റെ പറമ്പായിരുന്നു അത്‌. ഭടന്മാര്‍ എന്തോ ശബ്‌ദം കേട്ടിട്ട്‌ ദൂരെ നിന്ന്‌ വരുന്നുണ്ട്‌. ഇയാള്‍ അവരെ കണ്ടു. ഏതായാലും തന്റെ തെങ്ങിനെ ലക്ഷ്യമാക്കിക്കൊണ്ടാണ്‌ വരുന്നതെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായി. താനിറങ്ങികഴിഞ്ഞാല്‍ എന്തായാലും തന്നെ പിടിക്കും. ഓടാന്‍ പറ്റില്ല. അയാള്‍ താഴെയിറങ്ങി ചുറ്റും നോക്കി. അപ്പോള്‍ തോന്നിയ ഒരു ബുദ്ധി അവിടെ പ്രയോഗിച്ചു. കരിയില കത്തിച്ച ചാരം കിടക്കുന്നത്‌ കണ്ടപ്പോള്‍ അത്‌ കയ്യിലെടുത്ത്‌ നല്ല ഭസ്‌മമാക്കി ശരീരത്തില്‍ കുറിപോലെ വരച്ച്‌ ആ തെങ്ങിന്റെ ചുവട്ടില്‍ അല്‌പം മാറി ഇരുന്നു. വേഗത്തിലിറങ്ങിയ കിതപ്പും ഉണ്ടായിരുന്നു. പ്രാണനെ അങ്ങോട്ട്‌ ആഞ്ഞുവലിച്ചു. ഭടന്മാര്‍ വന്ന്‌ നോക്കുമ്പോള്‍ ഒരു യോഗി ഇരിക്കുന്നു. തെങ്ങിന്റെ മുകളില്‍ സ്ഥിരമായിട്ട്‌ കയറുന്നവര്‍ക്ക്‌ യോഗിയുടെ ലക്ഷണമുണ്ടാകും, മോശമാണെന്നല്ല, കാരണം ഏറ്റവും നല്ല വ്യായാമമാണ്‌. ഭടന്മാര്‍ നോക്കുമ്പോള്‍ നല്ല നല്ല നാളികേരങ്ങള്‍ വീണുകിടക്കുന്നു. എന്തായാലും ഇദ്ദേഹത്തിന്‌ നല്ല യോഗസിദ്ധിയുണ്ടെന്ന്‌ അവര്‍ വിചാരിച്ചു. കാരണം കരിക്കോ, ഇളനിരോ അല്ല വീണുകിടക്കുന്നത്‌, നല്ല പാകമായതാണ്‌. അദ്ദേഹത്തിന്റെ ആ വൈബ്രേഷന്‍ കൊണ്ട്‌ വീണതാണ്‌ ഇതൊക്കെ എന്ന്‌ വിചാരിച്ചു. അവര്‍ രാജാവിനെ വിവരമറിയിച്ചു. ഒരു മഹാത്മാവ്‌ തെങ്ങിന്റെ ചുവട്ടില്‍ ഇരിക്കുന്നുണ്ട്‌. മഹാരാജാവ്‌ വന്ന്‌ നോക്കിയപ്പോള്‍ `ശരിയാണ്‌ സംഗതി'. അദ്ദേഹം പറഞ്ഞു. ``പൂര്‍വ്വന്മാര്‍ ചെയ്‌ത ഗുണം. അവര്‍ ചെയ്‌ത പുണ്യം കൊണ്ടാണ്‌ ഇങ്ങനെയൊരു മഹാത്മാവ്‌ ഈ പറമ്പിലെത്തിയത്‌.'' ഭടന്മാര്‍ പറഞ്ഞു. ``അധികസമയം ഇദ്ദേഹത്തെ ഇവിടെ ഇരുത്തേണ്ട. ബാക്കി നാളികേരമൊക്കെ വീഴും''. രാജാവ്‌ പറഞ്ഞു. ``ശരി. ഇദ്ദേഹത്തിന്‌ നല്ല ഒരു മന്ദിരം ഉണ്ടാക്കി കൊടുക്കാം. അദ്ദേഹമങ്ങനെ സമാധിയില്‍ കഴിയട്ടെ. നിങ്ങള്‍ സംസാരിച്ച്‌ തടസ്സപ്പെടുത്തേണ്ടതില്ല''. ഭടന്മാരോട്‌ പോന്നോളാന്‍ പറഞ്ഞു. രാത്രി രണ്ടുമണിയാണ്‌ സമയം. കള്ളന്മാര്‍ ബ്രാഹ്മമുഹൂര്‍ത്തത്തിലാണ്‌ മോഷ്‌ടിക്കാന്‍ ഇറങ്ങുക. ഏതായാലും ഇവരൊക്കെ പോയതിനുശേഷം കള്ളന്‍ പതുക്കെ കണ്ണുതുറന്നു. പോയി എന്ന്‌ ഉറപ്പുവരുത്തിയശേഷം ആളോടി. ചുരുക്കിപ്പറഞ്ഞാല്‍ മുകളില്‍നിന്ന്‌ താഴേക്ക്‌ വേഗത്തിലിറങ്ങി, കരിയിലചാരം നെറ്റിയിലൊക്കെ പുരട്ടി അവിടെയിരുന്ന്‌ പ്രാണനെ അങ്ങനെ ഉള്ളിലേക്ക്‌ വലിച്ചപ്പോള്‍ എന്തോ ഒരു സുഖം കിട്ടി ആശാന്‌. മാത്രമല്ല രാജാവ്‌ ദണ്‌ഡനമസ്‌കാരമൊക്കെ നടത്തിയപ്പോള്‍ എവിടെ നിന്നോ ഒരു ശാന്തി ആള്‍ക്ക്‌ കിട്ടി. ഓടുമ്പോള്‍ കള്ളന്‍ ആലോചിച്ചു. ഇതൊന്ന്‌ പരീക്ഷിച്ചാല്‍ എന്താണ്‌. എന്നെ കണ്ടിട്ട്‌ അവര്‍ യോഗിയാണെന്ന്‌ വിചാരിച്ചുവല്ലോ. അങ്ങനെയാണെങ്കില്‍ ഇതൊന്ന്‌ പരീക്ഷിക്കണമല്ലോ. അങ്ങനെയദ്ദേഹം കാടിനകത്തേക്ക്‌ പോകുകയും ഒരു ഗുരുവിനെ കണ്ടെത്തി പരീക്ഷിക്കുകയും സത്യത്തെ അറിയുകയും ചെയ്‌തുവെന്നാണ്‌ കഥ.
(തുടരും....)

No comments:

Post a Comment