Tuesday, 1 November 2016

ആരാണ് കൃഷ്ണൻ? .......... തുടര്‍ച്ച .......

ആരാണ് കൃഷ്ണൻ? .......... തുടര്‍ച്ച .......
യുദ്ധത്തിനൊരുക്കങ്ങൾ നടക്കുന്നതിനിടയിൽ ദ്വാരകയിലേക്ക് സഹായമഭ്യര്ഥിച്ചു കൊണ്ട് ഒരേ സമയത്തു എത്തിച്ചേരുന്നത് രണ്ടുപേരാണ്. അർജ്ജുനനും ദുര്യോധനനും . അതുവരെ നിഷ്പക്ഷനായിരുന്ന , ധർമ്മപക്ഷത്തായിരുന്ന , കൃഷ്ണൻ തന്റെ 'നാരായണിസേന'യെ ദുര്യോധനന് നൽകിയതോടെ കൃത്യമായി പാണ്ഡവ പക്ഷത്തേക്ക് ചായുന്നു. സഹായം ലഭിച്ച രണ്ടു പേരും പൂർണ്ണ തൃപ്തരായിതീർന്നു.
കൃഷ്ണനൊരാളെ കിട്ടിയിട്ട് എന്ത് ചെയ്യാൻ എന്ന ധാരണയോടെ, സേനയുടെ ബലത്തിൽ വിജയമുറപ്പിച്ച ദുര്യോധനൻ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എളുപ്പത്തിലൊരു സർവ സൈന്യാധിപനാകാമായിരുന്ന കൃഷ്ണൻ സ്വയമേറ്റെടുക്കുന്ന ജോലി ഒരു സാരഥിയുടേതാണ്. കൃഷ്ണന്റെ എളിമക്കും അഹങ്കാരമില്ലായ്മക്കും മറ്റൊരു തെളിവ് വേണമെന്ന് തോന്നുന്നില്ല. യുദ്ധത്തിന്റെ ജയപരാജയങ്ങൾ അർജ്ജുനന്റെ മനസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു എന്ന് നന്നായറിഞ്ഞിട്ടു തന്നെയാണ് കൃഷ്ണൻ അർജുനന്റെ തന്നെ സാരഥിയായതും.
ഗീതോപദേശം കേട്ട് കഴിഞ്ഞും ഭീഷ്മരെ വധിക്കുവാനാകാതെ കൈവിറച്ചു കുഴങ്ങുന്ന അർജ്ജുനനെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രഥചക്രമെടുത്ത് ഭീഷ്മരുടെ നേർക്ക് നിലത്തുള്ള പൊടിപാറിച്ചു കൊണ്ടു അലറിയടുക്കുന്ന കൃഷ്ണന്റെയും അത് തടുക്കുന്ന അർജ്ജുനന്റെയും 'കൃഷ്ണ സുസ്വാഗത'മെന്നു കൈകൾ വിരിച്ചു സ്വീകരിക്കുന്ന ഭീഷ്മരുടെയും വാങ്മയ ചിത്രം കണ്മുന്നിൽ കണ്ട അനുവാചകൻ വ്യാസഗുരുവിനെ ഒരായിരം വട്ടം മനസാ പ്രണമിച്ചുപോകും.. മഹാഭാരതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഭാഗങ്ങളിലൊന്നാണീ സന്ദർഭം .
തുടർന്ന് വയോവൃദ്ധനായ ഭഗദത്തനോടെതിരിടുന്ന അർജ്ജുനനെതിരെ വന്ന ഒരസ്ത്രത്തെ കൃഷ്ണൻ തന്നിലേക്കാവാഹിക്കുന്നു. യുദ്ധം ചെയ്യാതിരിക്കുന്ന കൃഷ്ണൻ എന്തിനാണ് അനാവശ്യമായി ഇമ്മാതിരി ഓരോന്ന് ചെയ്യുന്നതെന്ന ചോദ്യത്തിന് കൃഷ്ണന്റെ മറുപടി അത് വൈഷ്ണവാസ്ത്രമാണ് എന്നതായിരുന്നു ..
തുടർന്ന്...
വാരണവീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻതൻ ശിരസ്സറ്റു 
നാലാമതാനനതൻ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടെ പോയിതു ബാണവും..
(കോലാഹലത്തോടെ പോകുന്ന ആ ബാണത്തിന്റെ മൂളിച്ച അനുവാചകരുടെ കാതുകളിൽ വരെയെത്തിച്ചതിനു മലയാള ഭാഷ എഴുത്തച്ഛനോടു ആജീവനാന്തം കടപ്പെട്ടിരിക്കുന്നു .. )
ശേഷം അഭിമന്യുവധത്തോടെ ധർമ്മ ലംഘനം തുടങ്ങിവെച്ച, വാക് ലംഘനങ്ങൾ തുടർച്ചയായ നടത്തുന്നവരുടെ ഇടയിൽ, ഒട്ടും ധർമ്മാവബോധമില്ലാത്തവരുടെ മുൻപിൽ, ഒരു ധർമ്മ യുദ്ധം സ്വന്തം നിലനിൽപ്പിനു ഭീഷണിയായി തീരുമെന്ന സത്യം മനസ്സിലാക്കിക്കൊണ്ട് കുടില തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങിയവരെ ജയിക്കുവാൻ കുടിലമാർഗങ്ങൾ തന്നെ കൃഷ്ണൻ ഉപദേശിക്കുന്നു. ഓരോരുത്തരും അവരവർ അർഹിക്കുന്ന സമരമുറകളിലൂടെ കൃഷ്ണന്റെ സഹായത്തോടെ വധിക്കപ്പെടുന്നു .
ഇവിടെയാണ് കൃഷ്ണനെ അറിയുവാൻ ഭാരതം മറന്നത്. ധർമ്മം അതര്ഹിക്കുന്നവരോടെ ആകാവൂ എന്നതാണ് കൃഷ്ണനോതിയ ഒരു പാഠം... ഇല്ലെങ്കിലത്‌ സ്വയം നാശത്തിനു വഴി വെക്കുന്നതായിരിക്കും. നിലനില്പിനാവശ്യമെങ്കിൽ, എതിര്ഭാഗത്തു ധാർമികബോധമില്ലാത്തവരെങ്കിൽ, ധർമ്മത്തിലടിയുറച്ച നിലനിൽപ്പ് നമ്മെ നശിപ്പിക്കുകയെ ഉള്ളൂ..
ഇതിനേറ്റവും വലിയ ഉദാഹരണം പിൽക്കാലത്ത് ഭാരതത്തിനുണ്ടായ പതനം തന്നെയാണ്. അപരിഷ്കൃതരായവരെ തുടർന്ന് നമ്മെ നശിപ്പിക്കാനെത്തിയത് തികച്ചും പരിഷ്കൃതരായ ജനതയാണ്.. ഇവർക്ക് രണ്ടു പേർക്കുമൊരു സാമ്യമുണ്ടായിരുന്നു.. ധാർമിക ബോധമില്ലാത്ത കൂട്ടങ്ങളായിരുന്നു അധിനിവേശക്കാരിൽ ഭൂരി ഭാഗവും.. അത്തരക്കാരുടെ ഇടയിൽ ധാർമിക ബോധമുള്ള ഒരു ജനതയുടെ ചെറുത്തു നിൽപ്പ് തികച്ചും ദുര്ബലമായിരിക്കും. ഭാരതം അധഃപതിക്കാനിടയായത് കൃഷ്ണനെ മറന്നു പോയത് കൊണ്ടായിരിക്കണം.
യുദ്ധം കഴിഞ്ഞതിനു ശേഷം യുദ്ധഭൂമിയിലെ ഭീകരമായ കാഴ്ചകൾ കണ്ടു മനം നൊന്ത ഗാന്ധാരി "നല്ല മരതകക്കല്ലിനോടൊത്ത കല്യാണരൂപന്മാരെ കൊല്ലിക്കുന്നതിൽ രസം കണ്ടെത്തിയവനാണ് നീ" എന്നുറക്കെ കേണു കൊണ്ട് "നിന്റെ കുലവുമിതുപോലെ തമ്മിൽ തല്ലി മുടിഞ്ഞു പോകട്ടെ"യെന്നു ശപിച്ചപ്പോൾ , ഒരു ചെറു പുഞ്ചിരിയോടെ വാസുദേവനിങ്ങനെ പറഞ്ഞു " അമ്മെ, അവരെ നശിപ്പിക്കുവാൻ ആർക്കും സാധിക്കുകയില്ല. എന്നാൽ കാലനിയമമനുസരിച്ചു അവരുടെ നാശം സുനിശ്ചിതവുമാക്കേണ്ടതാണ്. സ്വയം നശിക്കുവാനുള്ള ശാപം അവർക്കേകിയതിനു നന്ദി" സ്വന്തമെന്ന ഭാവം അശേഷമില്ലാതെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമായാലും പ്രതികൂലമായാലും പൂർണ്ണമായി, ചെറു പുഞ്ചിരിയോടെ സ്വീകരിച്ച ഒരേയൊരാൾ മാത്രമേ ഇതിഹാസത്തിലുണ്ടാകുകയുള്ളൂ.. അത് കൃഷ്ണനാണ്.
അശ്വമേധത്തിൽ യുധിഷ്ഠിരന് വേണ്ട സഹായങ്ങൾ ഒരുക്കിക്കൊടുത്ത ശേഷം കൃഷ്ണൻ ദ്വാരകയിലേക്കു മടങ്ങുന്നു. തുടർന്ന്.. യാദവ വംശത്തിലെ അന്തച്ഛിദ്രങ്ങൾക്കുള്ള സമയമായെന്ന് തിരിച്ചറിഞ്ഞ കൃഷ്ണൻ ഗാന്ധാരിയുടെ വാക്കുകൾ സത്യമായി തീരുമെന്നറിഞ്ഞു കൊണ്ട് തന്നെ തീർത്ഥയാത്രക്കൊരുങ്ങുന്നു.
പ്രഭാസതീർത്ഥത്തിനടുത്തു വെച്ച് മദ്യപിച്ചു തമ്മിൽതല്ലിയൊടുങ്ങുന്ന തന്റെ കുലത്തെ ശാന്തനായി നോക്കിക്കണ്ടതിനു ശേഷം, ഉദ്ധവരോടൊത്തു ബലരാമന്റെ യോഗസമാധിയും കണ്ടതിനു ശേഷം , ഉദ്ധവരെ അർജ്ജുനന്റെയടുത്തേക്ക് പറഞ്ഞയച്ചു, യോഗീഭാവം പൂണ്ട കൃഷ്ണന്റെ പാദത്തിൽ ജരയെന്ന വേടൻ വിഷാസ്ത്രമയക്കുന്നു ... പൂർണ്ണമായ അവബോധത്തോടെ , പുഞ്ചിരിയോടെ കൃഷ്ണൻ ദേഹമുപേക്ഷിക്കുന്നു..
തുടരും ...

No comments:

Post a Comment