ആരാണ് കൃഷ്ണൻ?
കൃഷ്ണനെ നമുക്കെല്ലാമറിയാം. എന്നാൽ കൃഷ്ണനെക്കുറിച്ചുള്ള നമ്മുടെ അറിവ് കൃഷ്ണന്റെ ശൈശവത്തിലും കാമുക ഭാവത്തിലും മാത്രമൊതുങ്ങി നിൽക്കുന്നില്ലേ? വാസ്തവത്തിൽ ആരാണ് കൃഷ്ണൻ? ചരിത്ര പുരുഷനായ കൃഷ്ണനെ പൂർണ്ണമായി മനസ്സിലാക്കിയവർ കുറവാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . . ഒരുപക്ഷെ കൃഷ്ണനെ മനസ്സിലാക്കിയവർ കുറഞ്ഞു പോയത് കൊണ്ടാവാം ഒരുകാലത്തു ഭാരതം അധഃപതിച്ചു പോയതും .
കൃഷ്ണനെക്കുറിച്ചു മനസ്സിലാക്കുവാൻ രണ്ടു പുസ്തകങ്ങൾ നമ്മെ സഹായിക്കും ഭാഗവതവും , മഹാഭാരതവും ... ഭാഗവതത്തിൽ കൃഷ്ണന്റെ കുട്ടിക്കാലവും കുടുംബജീവിതവും അതിഭാവുകത്വത്തോടെ വിവരിക്കുംപോൾ, ചരിത്ര പുരുഷനായ, സാമൂഹ്യ നായകനായ കൃഷ്ണനെ അറിയുവാൻ സഹായകമായിട്ടുള്ളത് ഇതിഹാസഗ്രന്ഥമായ മഹാഭാരതം തന്നെയാണ്.
ഭാഗവതത്തിൽ ചെറുപ്പം മുതലാടിയ ' ലീലകളെ' പൗരാണികാഖ്യാനത്തിന്റെ അതിഭാവുകത്വ രീതികളായി കരുതിയാൽ പോലും കൃഷ്ണന്റെ അസാമാന്യമായ ധീരോദാത്തത അവയിൽ പ്രകടമാണ്..
മഹാഭാരതത്തിൽ, ചരിത്രപുരുഷനായ കൃഷ്‌ണന്റെ പ്രവേശനം ദ്രൗപദി സ്വയംവരത്തിൽ വെച്ചാണ് ..
മഹാഭാരതത്തിൽ, ചരിത്രപുരുഷനായ കൃഷ്‌ണന്റെ പ്രവേശനം ദ്രൗപദി സ്വയംവരത്തിൽ വെച്ചാണ് ..
വെറുമൊരു കാഴ്ചക്കാരനായി ദ്രൗപദി സ്വയംവരം കാണുക എന്ന ഉദ്ദേശത്തോടെ യാണ് കൃഷ്ണനവിടെയെത്തുന്നത്. ഒറ്റനോട്ടത്തിൽ തന്നെ പാണ്ഡവരെ തിരിച്ചറിഞ്ഞ കൃഷ്ണൻ അവരെ ബലരാമന് കാണിച്ചു കൊടുക്കുന്നു . പാണ്ഡവരെ മനസ്സിലാക്കിയ കൃഷ്ണന്റെ നിരീക്ഷണപാടവത്തെ, തീക്കട്ടയെ ഒളിപ്പിക്കുന്നതെങ്ങനെ എന്ന കൃഷ്ണന്റെ തന്നെ ചോദ്യത്തിന്റെ അകമ്പടിയോടെ വ്യാസൻ മനോഹരമായി വരച്ചു കാട്ടുന്നു.
വെള്ളവും വളക്കൂറുമില്ലാത്ത , പാറക്കെട്ടുകൾ നിറഞ്ഞ ഒരു കാട്ടു പ്രദേശം ധൃതരാഷ്ട്രർ രാജ്യസ്ഥാപനത്തിനായ് പാണ്ഡവർക്ക് നൽകുന്നു.. ഖാണ്ഡവ വനം.. ഇവിടെയും കഥാഖ്യാനത്തിലെ അതിഭാവുകത്വമൊഴിവാക്കിയെടുത്താൽ മയന്റെ സഹായത്തോടു കൂടി ശേഷമുയർന്നു വന്ന ഇന്ദ്രപ്രസ്ഥം പാണ്ഡവരുടെ അദ്ധ്വാനശീലത്തിന് ഉദാഹരണമാണ്.. ഈ സന്നിഗ്ദ്ധ ഘട്ടത്തിലും പാണ്ഡവർക്ക് തുണയാകുന്നത് കൃഷ്ണനാണ്. വനവാസ സമയത്ത് പാണ്ഡവരെ കാണുവാനെത്തുന്ന കൃഷ്ണൻ ദുര്യോധനനെതിരെ പട നയിക്കട്ടെ എന്ന സാത്യകിയുടെ ചോദ്യത്തിന് കൊടുത്ത വാക്കു പാലിക്കാതെ ഔദാര്യം സ്വീകരിക്കുവാൻ യുധിഷ്ഠിരൻ ഒരു യാചകനല്ല ക്ഷത്രിയനാണ് എന്ന് അദ്ദേഹത്തിന്റെ മനസ്സുവായിച്ചെടുത്ത പോലെ കൃഷ്ണൻ പറയുന്നുണ്ട്..
വനവാസത്തിനു ശേഷം നടത്തിയ രണ്ടു ദൂതും പരാജയപ്പെട്ടതിനു ശേഷം യുദ്ധം കൂടിയേ തീരു എന്ന പിടിവാശിയിൽ ഉറച്ചു നിൽക്കുന്ന ദുര്യോധനന്റെയും ധൃതരാഷ്ട്രന്റെയും അരികിലേക്ക് പോകുന്ന കൃഷ്ണനെ കുറുക്കന്മാരുടെ ഇടയിലേക്ക് കയറിച്ചെല്ലുന്ന സിംഹമായിട്ടാണ് വ്യാസൻ വിശേഷിപ്പിച്ചിരിക്കുന്നത്.. യുധിഷ്ഠിരൻ മുതൽ വിദുരർ വരെ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചു മുന്നറിയിപ്പ് കൊടുത്തിട്ടും ശത്രുപാളയത്തിൽ ഏകനായി ദൂതിനു പോയ കൃഷ്ണന്റെ സ്ഥൈര്യവും ധൈര്യവും ഇവിടെ വ്യക്തമാണ്.
ദുര്യോധനന്റെ സൽക്കാരം രണ്ടു കാരണം പറഞ്ഞാണ് കൃഷ്ണൻ നിഷേധിക്കുന്നത് " മറ്റൊരാളുടെ ഭക്ഷണം സ്വീകരിക്കുന്നതിന് രണ്ടു നിബന്ധനനകളുണ്ട് .. ഒന്നുകിൽ അതിഥിക്ക് അടക്കാനാവാത്ത വിശപ്പുണ്ടായിക്കണം. അല്ലെങ്കിൽ ആതിഥേയന് അതിഥിയിൽ അങ്ങേറ്റം പ്രേമമുണ്ടായിരിക്കണം. ഇത് രണ്ടും നിങ്ങൾക്കില്ല എന്നെനിക്കു നന്നായറിയാം . പിന്നെ ഞാനെന്തിന് നിങ്ങളുടെ ആതിഥ്യം സ്വീകരിക്കണം? ഞാൻ വന്നത് ഒരു ജോലിയുമായാണ്. നിങ്ങളുമായെനിക്ക് ഔദ്യോഗിക ബന്ധം മാത്രമേയുള്ളൂ " ഇതിനു ശേഷം കൃഷ്ണൻ വിദുരന്റെ വീട്ടിലേക്കു പോകുകയും അവിടെ തനിക്കായി പ്രേമത്തോടെ ഒരുക്കിവെച്ച ഭക്ഷണം , പഴത്തൊലി പോലും സ്വീകരിക്കുകയും ചെയ്യുന്നു. ധർമ്മാധർമ്മ വിവേചന ബോധം ഇവിടെ കാണാവുന്നതാണ്
സമാധാനത്തിനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ട ശേഷം , ദുര്യോധനന്റെ പിടിവാശിയുടെ പുറത്തു യുദ്ധം തീരുമാനിക്കുന്നു. ദൂതുമായി വന്ന കൃഷ്ണനെ ബന്ധിച്ചു കാരാഗ്രഹത്തിലടക്കുവാനുള്ള ദുര്യോധനന്റെ തീരുമാനത്തെ എതിർക്കുന്നത് അമ്മയായ ഗാന്ധാരിയാണ് . താനൊറ്റക്കാണ് എന്ന ധൈര്യത്തിൽ ബന്ധിക്കാനോരുമ്പടണ്ട എന്ന് പറഞ്ഞു വിശ്വരൂപം കാണിക്കുന്ന കൃഷ്ണന്റെ പ്രഭാവലയശക്തിയിൽ കണ്ണിന്റെ കാഴ്ച നശിച്ച് പോകാതെ വിശ്വരൂപം കാണുന്നത് ദ്രോണനും, സഞ്ജയനും,ഭീഷ്മനും,വിദുരനും മാത്രമായിരുന്നു. കാണാൻ കഴിയണമേ എന്നാഗ്രഹിച്ചതിനാൽ ധൃതരാഷ്ട്രനും കണ്ടു എന്ന് മഹാഭാരതം. ദുര്യോധനനോട് വിധിയെ തടുക്കുവാനാകില്ല എന്നോർമ്മിപ്പിച്ച ശേഷം കൃഷ്ണൻ മടങ്ങുന്നു.
തുടരും ....
കടപ്പാട് : Internet articles , Vyasamahabharata
കടപ്പാട് : Internet articles , Vyasamahabharata
No comments:
Post a Comment